സ്വാമിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അഗ്രഹാരത്തിലെ കൊച്ചു വീട്ടിലേക്ക് മുത്തു ലക്ഷ്മിയെ താൻ പോറ്റിവളർത്തിയ മക്കളും അടുത്ത ബന്ധുക്കളും എല്ലാവരുംകൂടി എത്തിച്ച് ഓരോരുത്തരായി യാത്ര പറഞ്ഞുപോയി. 73 വയസ്സുള്ള മുത്തുലക്ഷ്മി ചാരുകസേരയിൽ കിടന്ന് ഗതകാലസ്മരണകൾ അയവിറക്കി.തൻ്റെ ജീവിതം എവിടെയൊക്കെയോ തുടങ്ങി ഇപ്പോൾ ഇതാ ഇവിടെ എത്തി നിൽക്കുന്നു.
പാലക്കാട് പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അർച്ചകറിൻ്റെ (പൂജാരി) മൂത്ത മകളായിരുന്നു മുത്തു ലക്ഷ്മി. താഴെ 6 സഹോദരി സഹോദരന്മാരും. അമ്പലത്തിൽ നിന്നുള്ള പടച്ചോറും പൂജാരിയുടെ വരുമാനവും ഒഴിച്ചാൽ ആ കുടുംബത്തിലെ സ്ഥിതി വളരെ ശോചനീയമായിരുന്നു. പതിനെട്ടാം വയസ്സിൽ മുത്തുവിനെ മദ്യപാനിയും കുറച്ചു മാനസിക വിഭ്രാന്തിയുള്ള ഒരാളെ കൊണ്ട് വിവാഹം ചെയ്ത് അയച്ചു. തോന്ന്യവാസ ജീവിതം ചിലപ്പോൾ ഒരു കല്യാണം കൊണ്ട് നേരെയായേക്കുമെന്ന വൈദ്യൻ്റെ ഉപദേശപ്രകാരമായിരുന്നുവത്രേ അത്. കൊടിയ പീഡനം സഹിച്ച് അയാളോടൊപ്പം അഞ്ച് വർഷം കഴിഞ്ഞെങ്കിലും സന്താനയോഗം ഉണ്ടായില്ല. സ്വാമി ചുഴലിദീനം വന്ന് മരിച്ചപ്പോൾ കാരണവന്മാരൊക്കെ ഒത്തുകൂടി പഞ്ചായത്ത് തലൈവർ ഒരു തീരുമാനമെടുത്തു.ഒന്നുകിൽ തല മുണ്ഡനം ചെയ്തു അവിടുത്തെ ഒരു മുറിയിൽ ജീവിക്കുക. അല്ലെങ്കിൽ കുറച്ചു രൂപ ഭർതൃവീട്ടുകാർ തരും അതും വാങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങുക. വീട്ടിലെ സ്ഥിതി മോശമാണെന്ന് അറിയാമായിരുന്നെങ്കിലും ആ തുകയും വാങ്ങി മുത്തുലക്ഷ്മി സ്വന്തം വീട്ടിലേക്ക് മടങ്ങി. അമ്പലത്തിലേക്കുള്ള പൂകെട്ടലും ചന്ദനം അരയ്ക്കലും വീട്ടു ജോലികളും ചെയ്ത് പാവം ദുഃഖം കടിച്ചൊതുക്കി ഒതുങ്ങിക്കൂടി. പത്തുവർഷം കഴിഞ്ഞപ്പോൾ വീട്ടിലെ സ്ഥിതിയൊക്കെ കുറച്ചു ഭേദപ്പെട്ടു. സഹോദരന്മാർ സർക്കാർ ഉദ്യോഗം നേടി കുടുംബ ചുമതലകൾ ഒക്കെ ഏറ്റെടുത്തു. അച്ഛനമ്മമാരുടെ മരണത്തോടെ ആ വീട്ടിൽ മുത്തുലക്ഷ്മി തീർത്തും ഒറ്റപ്പെട്ടു. പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അക്ക സഹോദരനും ഭാര്യയ്ക്കും ഒരു ഭാരമായി, ബാധ്യതയായി തുടങ്ങിയിരുന്നു. ഒരു പക്ഷേ തൻറെ അനാഥത്വം കൊണ്ട് മുത്തുവിന് അങ്ങനെ ഒരു തോന്നൽ ഉണ്ടായതും ആകാം. അപ്പോഴാണ് ഇവരുടെ തന്നെ അകന്ന ബന്ധുവിൻ്റെ വീട്ടിലേക്ക് ഒരു പാചകക്കാരിയെ ആവശ്യമുണ്ടെന്നറിഞ്ഞത്. മുന്നും പിന്നും നോക്കാതെ ഞാൻ പോകാൻ തയ്യാറാണ് എന്നറിയിച്ചു മുത്തു. ഈ ധനിക കുടുംബത്തെ വല്ലപ്പോഴും കാണുമ്പോൾ അവരെ ആരാധനയോടെയാണ് മുത്തു നോക്കിക്കണ്ടിരുന്നത്. സമുദായക്കാരുടെ അനുവാദത്തോടെ മുത്തു ആ വീട്ടിലെത്തി. അതൊരു വീടൊന്നും ആയിരുന്നില്ല.പത്തു മുപ്പതു മുറികളും രണ്ടുമൂന്ന് കാറും അഞ്ചാറു പരിചാരകരും ഒക്കെയുള്ള തലയുയർത്തി നിൽക്കുന്ന കൊട്ടാരസദൃശമായ ഒരു ബംഗ്ലാവ്. അവിടുത്തെ അടുക്കളയുടെ ചാർജ്ജ് മാത്രമായിരുന്നു മുത്തുവിന്.
സപ്രമഞ്ചഊഞ്ഞാലിൽ പട്ടു സാരിയും നിറയെ സ്വർണവും വെള്ളിയും വൈരാഭരണങ്ങളും അണിഞ്ഞു സരസ്വതീ ദേവിയെ പോലെ ഇരിക്കുന്ന തൻ്റെ അനുജത്തിയുടെ പ്രായം മാത്രമുള്ള അംബാലികയെ കണ്ടപ്പോൾ മുത്തുവിനു അസൂയയും ആരാധനയും ഒരു പോലെ തോന്നി.അംബാലികയായിരുന്നു ആ വീട്ടിലെ കുടുംബനാഥ. ചിലരെ ദൈവം എല്ലാ സൗഭാഗ്യങ്ങളും കൊടുത്ത് ഭൂമിയിലേക്ക് അയക്കുന്നു. മറ്റു ചിലരെയോ കരയാനും നെടുവീർപ്പിടാനുമായി മാത്രം. അംബാലികയുടെ അഞ്ചു വയസ്സ്, മൂന്ന് വയസ്സ്, ഒരു വയസ്സുള്ള കുട്ടികളുമായി മുത്തു വളരെ പെട്ടെന്ന് അടുത്തു. പാചക ജോലികൾ കഴിഞ്ഞാൽ ഈ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല കൂടി ഏറ്റെടുത്തതോടെ മുത്തുവും ദുഃഖങ്ങളൊക്കെ മറന്നു തുടങ്ങി.
ആടിമാസം(കർക്കിടകം) വന്നാലുടനെ എല്ലാവർക്കും പുതു പുത്തൻ വസ്ത്രങ്ങൾ വാങ്ങി തരും.അന്നു വരെ എല്ലാവരും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അനാഥാലയത്തിൽ ഏൽപ്പിക്കും. മുത്തുവിന് ഇതൊക്കെ വേറിട്ട അനുഭവം ആയിരുന്നു. ദീപാവലി, കാർത്തിക, ശിവരാത്രി അതുപോലുള്ള ആഘോഷങ്ങൾ വന്നാലും പുതുവസ്ത്രവും കൈനിറയെ കാശും തരും. വിശേഷാവസരങ്ങളിൽ മുറുക്ക്, ഹൽവ, മൈസൂർപാക്ക്, ലഡു, ജിലേബി… മധുര പലഹാരങ്ങൾ ഉണ്ടാക്കാൻ പ്രത്യേക പാചകക്കാരൻ എത്തും. അതുവരെ ബേക്കറിയിലെ കണ്ണാടി അലമാരിയിൽ മാത്രം കണ്ടിരുന്ന പലഹാരങ്ങളുടെ രുചി ആദ്യമായി അറിഞ്ഞത് ഈ കുടുംബത്തിൽ നിന്നായിരുന്നു. പാചകത്തിൽ നല്ല കൈപ്പുണ്യം ഉള്ള മുത്തുലക്ഷ്മിയുടെ തൈരു സാദവും നാരങ്ങാസാദവും നെയ്ദോശയും ഇഡ്ഡലിയും മോർ കുഴമ്പും കൂട്ടുകറിയും തക്കാളി രസവും സേവയും മുളകു ബജിയും ബോണ്ടയും വടയും… . ഒക്കെ ആ കുടുംബാംഗങ്ങൾക്ക് പെരുത്തിഷ്ടമായിരുന്നു.
വർഷങ്ങൾ കണ്ണടച്ചുതുറക്കുന്നതുപോലെ കടന്നുപോയി. അംബാലികയ്ക്ക് മൂന്നു മക്കൾ കൂടി ജനിച്ചു.കുഞ്ഞുങ്ങൾക്കെല്ലാം പെറ്റമ്മയേക്കാൾ സ്നേഹവും ഇഷ്ടവും പോറ്റമ്മ ആയ മുത്തുവിനോടായിരുന്നു. ഒരു വിധവയുടെ എല്ലാ അച്ചടക്കത്തിലും ആണ് മുത്തു ആ കുടുംബത്തിൽ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അംബാലികയ്ക്കും മുത്തുവിനെ വലിയ കാര്യം ആയിരുന്നു. ആറു മക്കളുടെ അമ്മ ആയിരുന്നെങ്കിലും സപ്രമഞ്ച ഊഞ്ഞാലിരുന്ന് ടിവി കാണുന്നതല്ലാതെ സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ച അംബാലികയ്ക്ക് ഒരു ഡീകോഷൻ കാപ്പി പോലും ഉണ്ടാക്കാനോ കുഞ്ഞുങ്ങളുടെ ഇഷ്ടഭക്ഷണം ഏതെന്നോ അറിയില്ലായിരുന്നു.റോസാപൂവിതളുപോലെ ഭംഗിയും മൃദത്വവുമുള്ള ആ കൈവിരലുകളിൽ ജോലി ചെയ്ത് പാടു വീഴുന്നതോ തഴമ്പ് വരുന്നതോ സ്വാമിക്ക് ഇഷ്ടവുമല്ലായിരുന്നു. എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന ജോലി മുത്തുവിൻ്റെ കയ്യിൽ ഭദ്രം.
മക്കളൊക്കെ ഓരോരുത്തരായി വിവാഹിതരായി വിദേശത്തേക്കും കേരളത്തിന് പുറത്തേക്കും കൂടു മാറി.സ്വർഗ്ഗതുല്യമായ കണവൻ- മനൈവി ബന്ധംകണ്ട് ദൈവത്തിനു തന്നെ അസൂയ തോന്നിയിട്ടോ അംബാലികയ്ക്ക് കാൻസർ എന്ന മഹാവ്യാധി പിടിപെട്ടു. ദിനംപ്രതി കാര്യങ്ങൾ വഷളായി.കാൻസർ അതിൻ്റെ അതിതീവ്രമായ അവസ്ഥയിലാണ് കൂടിപ്പോയാൽ ഏതാനും ആഴ്ചകൾ മാത്രമേ ജീവിക്കു എന്ന് ഡോക്ടർമാർ വിധിയെഴുതി. എവിടെ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാൻ ഉള്ള കഴിവും, സമ്പത്തും ഉണ്ട് ജീവൻ മാത്രം മടക്കി കിട്ടിയാൽ മതിയെന്ന് അംബാലികയുടെ ഭർത്താവ് സ്വയംഭൂലിംഗം. എവിടെ കൊണ്ടുപോയിട്ടും കാര്യമില്ല. ഏറിയാൽ ഒരു മാസം എന്ന് ഡോക്ടർമാർ. മുത്തുലക്ഷ്മി, സ്വന്തം അനുജത്തിയെ പോലെ അംബാലികയെ ശുശ്രൂഷിച്ചെങ്കിലും ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പേ മാനസികമായി കൂടി തളർന്ന അംബാലിക മരണത്തിന് കീഴടങ്ങി.
അമ്മയുടെ മരണാനന്തരചടങ്ങുകളൊക്കെ കഴിഞ്ഞപ്പോഴാണ് മക്കളും കാരണവന്മാരുമൊക്കെ മുത്തുവിനെക്കുറിച്ച് ആലോചിക്കുന്നത്. അംബാലിക ഇല്ലാത്ത ആ വീട്ടിൽ മുത്തുലക്ഷ്മി എങ്ങനെ തുടരും? മുത്തുലക്ഷ്മിയും സ്വയംഭൂലിംഗവും സമപ്രായക്കാർ ആയിരുന്നു. മുത്തു പോറ്റി വളർത്തിയ മക്കളൊക്കെ ഞങ്ങൾ ചിത്തിയെ കൊണ്ട് പൊയ്ക്കോളാം എന്ന് പറഞ്ഞെങ്കിലും മുത്തുവിനത് സ്വീകാര്യമായിരുന്നില്ല. തന്നെ ഒരു അഗതിമന്ദിരത്തിൽ എത്തിച്ചാൽ മാത്രം മതിയെന്നതായിരുന്നു മുത്തുവിൻ്റെ നിലപാട്. 63 വയസ്സുള്ള മുത്തുവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കാരണവന്മാരും മുത്തുവിൻ്റെ ജീവിച്ചിരിക്കുന്ന സഹോദരന്മാരെയും വിവരമറിയിച്ചു വിളിച്ചു വരുത്തി. 35 വർഷം ഒരേ വീട്ടിൽ ജീവിച്ച സ്വയംഭൂലിംഗവും മുത്തുവും തമ്മിൽ കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ല.
കാരണം അത്ര അച്ചടക്കത്തിലാണ് പാവം ആ വീട്ടിൽ കഴിഞ്ഞിരുന്നത്.കുട്ടികൾ ചിത്തി എന്ന് വിളിക്കുന്ന മുത്തുലക്ഷ്മിയുടെ നിഴൽ പോലും ഇദ്ദേഹം കണ്ടിട്ടില്ല.
എല്ലാവരും കൂടി എടുത്ത തീരുമാനം സ്വയംഭൂലിംഗവും മുത്തു ലക്ഷ്മിയും പുരുഷ-പെൺജാതി (വിവാഹിതർ) ആകട്ടെയെന്നായിരുന്നു. ഒരു മാസം കഴിഞ്ഞ് അമ്പലത്തിൽ വച്ച് തുളസിമാല ചാർത്തി അവർ വിവാഹിതരായി.
‘വേലക്കാരിയായി വന്തവൾ വീട്ടുകാരിയായി മാറി’ എന്ന പരിചാരകരുടെ മുറുമുറുപ്പുകൾ വിനയം കൊണ്ടും സ്നേഹം കൊണ്ടും മുത്തുലക്ഷ്മി തുടച്ചു നീക്കി. പത്തുവർഷത്തോളം ഒരു രാജകുമാരിയായി ആ വീട്ടിൽ മുത്തുലക്ഷ്മി ജീവിച്ചു. സ്വയംഭൂലിംഗം താമസിയാതെ രോഗിയായി മരണകിടക്കയിലായി. ഒരു ഭാര്യയുടെ അധികാരം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഏറ്റവും മെച്ചപ്പെട്ട ചികിത്സ നൽകാൻ മുത്തുലക്ഷ്മിയ്ക്ക് സാധിച്ചു. മരണപത്രം തയ്യാറാക്കുന്നതിന് വക്കീലിനോടും രജിസ്റ്റരാറിനോടും വരാൻ സ്വാമി ആവശ്യപ്പെട്ടു. തൻറെ മരണശേഷം മുത്തുവിന് അവകാശപ്പെട്ടതാണ് ഈ ബംഗ്ലാവും സ്വത്തുക്കളും എന്ന് പറഞ്ഞപ്പോൾ മുത്തുലക്ഷ്മിയുടെ മറുപടി ഇതായിരുന്നു. “അങ്ങയുടെ നല്ല മനസ്സിന് നന്ദി. പക്ഷേ ചിലപ്പോൾ ഇതുകൊണ്ട് എൻറെ ജീവനു തന്നെ അപായം ഉണ്ടാകും. അതുകൊണ്ട് താങ്കൾ എനിക്ക് അഗ്രഹാരത്തിൽ ചെറിയൊരു വീടും എനിക്ക് ശിഷ്ടകാലം കഴിയാൻ ഉള്ള കുറച്ചു രൂപയും തരിക. പിന്നെ ബാക്കി എല്ലാം അങ്ങയുടെ മക്കൾക്ക് തന്നെ വീതിച്ചു നൽകുക. അങ്ങയോടൊപ്പമുള്ള സ്വർഗ്ഗതുല്യമായ ഈ പത്ത് വർഷത്തെ ജീവിതം തന്നെ എനിക്ക് കിട്ടിയ മഹാഭാഗ്യം ആയിരുന്നു.” ഇതായിരുന്നു മുത്തുവിൻ്റെ നിലപാട്.
“കൗസല്യ സുപ്രജാ രാമ പൂർവാ സന്ധ്യാ
പ്രവർത്തതേ, ഉത്തിഷ്ഠ നരശാർദ്ദൂല!
കർത്തവ്യം ദൈവമാഹ്നിതം………. ….”
നിദ്രയിൽ ലയിച്ചിരിക്കുന്ന ഭഗവാനെ ഉണർത്തുന്ന ശ്രീ വെങ്കിടേശ്വര സുപ്രഭാതം തെരുവുവീടിനടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് കേൾക്കാൻ തുടങ്ങി. മുത്തുലക്ഷ്മി തൻ്റെ ഓർമ്മകൾക്ക് തത്കാലം വിട നൽകിക്കൊണ്ട് നിദ്രയിൽ നിന്നുണർന്നു.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.