“ഹേയ് ജീവ്, ഇനി എനിക്കീ ബന്ധം തുടരുന്നതിൽ താത്പര്യമില്ല, നമുക്ക് പിരിയാം…ദാ, ഇതൊന്നു സൈൻ ചെയ്തേക്ക് ഡിവോഴ്സ് പെറ്റീഷൻ ആണ്. എന്തായാലും മ്യൂച്വൽ ഡിവോഴ്സ് ആയിരിക്കും രണ്ടാൾക്കും നല്ലത്…”
പറഞ്ഞുകൊണ്ട് അവൾ മുന്നിലേക്ക് നീട്ടിയ പേപ്പറുകളിൽ സൈൻ ചെയ്തു കൊടുത്തു. മറുത്തൊന്നും പറഞ്ഞില്ല… പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്തായാലും കുറച്ച് നാളുകൾക്ക് മുമ്പ് തുടങ്ങിയ അവൾക്ക് തന്നോടുള്ള അകൽച്ചയിൽ നിന്ന് തന്നെ ഒടുവിൽ ഇങ്ങനെയായി തീരുമെന്ന് താൻ ഊഹിച്ചിരുന്നു… ‘ഗുഡ്ബൈ’ എന്ന ഒറ്റവാക്കിൽ ഒതുക്കി സൈൻ ചെയ്ത പേപ്പറും എടുത്ത് ലാഘവത്തോടെ അവൾ പപ്പക്കൊപ്പം നടന്നകലുമ്പോൾ കെട്ടിപ്പൊക്കിയ ചീട്ട് കൊട്ടാരം തകർന്നടിയുന്നത് താനറിഞ്ഞിരുന്നു. ഇന്നിപ്പോൾ ഡിവോഴ്സ് കിട്ടി പിറ്റേന്ന് തന്നെ അവളുടെ കല്യാണം ക്ഷണപത്രം അയച്ചു തന്നിരിക്കുന്നു.
‘ Niya
weds
Vinay ‘
ആ പത്രികയിലെ അക്ഷരങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നതായി അയാൾക്ക് തോന്നി. എല്ലാവരും തന്നെ തോൽപ്പിച്ചിരിക്കുന്നു. അല്ല എല്ലാംകൊണ്ടും താൻ തോറ്റിരിക്കുന്നു. ദേഷ്യത്തോടെ അയാൾ ആ പത്രിക കീറി മേശമേൽ എറിഞ്ഞു.
“മരണം…. ഇനി മരണത്തിലൂടെ മാത്രമേ രക്ഷപ്പെടാൻ ആകൂ എല്ലാം കൊണ്ട് തോറ്റവൻ ആയി ആർക്കും വേണ്ടാതെ ജീവിക്കുന്നത് എന്തിന്?? ”
മേശ മേലുള്ള സാധനങ്ങൾ മുഴുവൻ തട്ടിയെറിഞ്ഞിട്ടും ദേഷ്യം തീരാതെ അയാൾ തൻ്റെ തലമുടിയിൽ കോർത്തു വലിച്ചു. ദേഷ്യം തീരാതെ അലറി വിളിച്ച് അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് നിലത്ത് വീണ ഡയറിയുടെ താളുകൾക്കിടയിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ ഫോട്ടോ കണ്ടത്. തലകീഴായി കിടന്നിരുന്ന ആ ഫോട്ടോ അയാൾ കൈകൊണ്ട് എടുത്തു. അതിലെ ചിത്രം കാൺകെ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു…
“അമ്മ!! ”
നിറം മങ്ങിയ സാരിയും, എണ്ണമയമുള്ള കൂട്ടി കെട്ടി വെച്ചിരിക്കുന്ന മുടിയും, നെറ്റിയിൽ ചുമന്ന പൊട്ട് വട്ടത്തിൽ തൊട്ടിരിക്കുന്നു മറ്റ് അലങ്കാരങ്ങൾ ഒന്നുമില്ല എങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം…അതിനേക്കാൾ സ്നേഹം തുളുമ്പിയ മനസ്സും… അതായിരുന്നു തനിക്ക് അമ്മ.
വളരെ ചെറുപ്പത്തിലെ ഭർത്താവ് മരിച്ചതിൽ പിന്നെ മകനുവേണ്ടി മാത്രം ജീവിച്ച സ്ത്രീ. കയറി കിടക്കാൻ സ്വന്തമായി ഒരു ചെറിയ വീടുണ്ടെന്ന് അല്ലാതെ മറ്റു സമ്പാദ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. തന്നെ വളർത്താനായി അമ്മ വീട്ടു വേലക്കാരിയായി.. വയലിൽ പണിയെടുക്കുന്നവളായി.. കയർ പിരിക്കുന്ന ജോലി നോക്കി..അങ്ങനെ തന്നാൽ കഴിയും വിധം ജോലി ചെയ്ത് മകനെ വളർത്തി പഠിപ്പിച്ചു നല്ല നിലയിൽ ആക്കി.താൻ ചെറിയൊരു ബിസിനസ് തുടങ്ങി, ഭാഗ്യം കൊണ്ട് അത് പച്ചപിടിച്ചു. സന്തോഷം കളിയാടിയ ദിവസങ്ങൾ.. എന്നാൽ വിവാഹത്തോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
നിയയുമായി പ്രണയവിവാഹം ആയിരുന്നു. സമ്പന്ന കുടുംബത്തിലെ ഏകമകൾ. അവൾക്ക് തൻ്റെ ചെറിയ വീടും അമ്മയും ഒന്നും ഇഷ്ടം ആകുന്നില്ലായിരുന്നു.. പതിയെ പതിയെ തന്നെയും അമ്മയിൽ നിന്നകറ്റി.. ഇപ്പോൾ ഒരു വർഷത്തോളമായി ഗ്രാമം വിട്ട് ചെന്നൈയിൽ വന്നു താമസിക്കാൻ തുടങ്ങിയിട്ട്. ഞങ്ങൾ ഇരുവരും ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ പെട്ടെന്ന് തൻ്റെ ബിസിനസ് പൊളിഞ്ഞു. കൂടെയുണ്ടായിരുന്നവൻ ചതിച്ചു. ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്തവനായി താൻ. വിഷമ ഘട്ടത്തിൽ കൂടെ നിൽക്കേണ്ടവൾ തന്നെ ഡിവോഴ്‌സും തന്നു വിട്ടു പോയി. ഇപ്പോളിതാ ഗതിയില്ലാതൊഴുകുന്ന ജീവിതം.
അവൻ കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു… എന്തായാലും മരിക്കുന്നതിന് മുൻപ് നാട്ടിൽ ചെന്ന് അമ്മയെ ഒന്നു കാണാം. അയാൾ ആ ഫോട്ടോ തൻ്റെ പോക്കറ്റിലേയ്ക്ക് വച്ചു.
….. ട്രെയിനിറങ്ങി വീട്ടിലെത്തിയപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു. ഇവിടെ എട്ട് മണി കഴിഞ്ഞാൽ പവർക്കട്ടാണ്. മൊബൈലിലെ ടോർച് ലൈറ്റിൻ്റെ പ്രകാശത്തിൽ മുന്നോട്ടു നടന്നു. ഉമ്മറത്തേയ്ക്ക് കയറി കതകിൽ മുട്ടി. കതക് മെല്ലെ തുറന്നു മണ്ണെണ്ണ വിളക്കുമായി പുറത്തേക്ക് വന്ന അമ്മ തന്നെ കണ്ടതും നിശ്ചലയായി നിന്നു.
” ൻ്റെ മോനേ.. ” പെട്ടെന്ന് തന്നെ വാരി പുണർന്നു. ” ഇപ്പോഴെങ്കിലും ഈ അമ്മയെ കാണണം ന്ന് തോന്നിയല്ലോ എൻ്റെ കുഞ്ഞിന്… ” അമ്മ കരയുന്നുണ്ടായിരുന്നു.
അമ്മക്കൊപ്പം അകത്തേക്ക് കയറുമ്പോൾ തനിക്കാരുമില്ലെന്ന് ചിന്തിച്ചു മരിക്കാൻ ആഗ്രഹിച്ച നിമിഷത്തെ പഴിച്ചു. തന്നെ മാത്രം ഓർത്തു ജീവിക്കുന്ന ഈ പാവത്തെ മറന്നതോർത്തപ്പോൾ സ്വയം വെറുപ്പ് തോന്നി. ” ൻ്റെ മോനാകെ ക്ഷീണിച്ചല്ലോ.. എന്ത് കോലായിത്? ” അമ്മ തൻ്റെ മുഖം കൈയിൽ എടുത്ത് ആവലാതിയോടെ പറഞ്ഞു. അതെ, താൻ വളരെ ക്ഷീണിച്ചിരുന്നു. എന്നാൽ അതിനേക്കാളും ക്ഷീണിച്ചു വിഷാദം തങ്ങിയ മുഖത്തോടെ നിൽക്കുന്നത് അമ്മ തന്നെയാണ്.
” നിയ വന്നില്ലേ? ”
“ഇല്ല” എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി. അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല. ” ജീവാ, മോനേ വന്നു കഴിയ്ക്ക്… ” അമ്മയുടെ ‘ജീവാ’ എന്ന വിളി തന്നെ കാതുകളെ കുളിരണിയിച്ചു. ‘ജീവൻ’ എന്നതിന് പകരം ചുരുക്കി പരിഷ്ക്കാരത്തോടെ ഉള്ള നിയയുടെ ‘ ജീവ് ‘ എന്ന വിളിയ്ക്ക് ഒരിക്കലും ഇത്ര മാധുര്യം ഇല്ലായിരുന്നു.
അപ്പോൾ ചൂടാക്കിയ കഞ്ഞി കാന്താരി ചമ്മന്തി കൂട്ടി കഴിക്കുമ്പോൾ… വിളിച്ചിട്ട് വന്നിരുന്നെങ്കിൽ നല്ല കൂട്ടാൻ ഒരുക്കാമായിരുന്നെന്ന് അമ്മ പറയുന്നുണ്ടായിരുന്നു.
താൻ തിരികെ വരുമെന്ന് കരുതി എന്നും കുറച്ച് ഭക്ഷണം തനിയ്ക്കായി മാറ്റി വെക്കുമായിരുന്നെന്നും പറഞ്ഞു കേട്ടപ്പോൾ നെഞ്ച് വിങ്ങി. പിന്നീട് കുടിച്ച കഞ്ഞിയിൽ തൻ്റെ കണ്ണീരുപ്പ് കലർന്നിരുന്നു.
അത്താഴം കഴിഞ്ഞ് അമ്മയുടെ മടിയിൽ കിടന്നു കഴിഞ്ഞതെല്ലാം എണ്ണിയെണ്ണി പറയുമ്പോൾ ആശ്വസിപ്പിക്കാനായി ആ മെലിഞ്ഞ കൈകൾ തൻ്റെ മുടിയിൽ തലോടികൊണ്ടിരുന്നു. ആത്മഹത്യ ചെയ്യാൻ ചിന്തിച്ച കാര്യം ഒഴികെ ബാക്കി എല്ലാം പറഞ്ഞു തീർത്തു. കരഞ്ഞു കൊണ്ട് ആ മടിയിൽ മുഖം പൂഴ്ത്തി കിടക്കുമ്പോൾ ഒരു കൊച്ചു കുഞ്ഞായി മാറുകയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ് അവസാനം തന്നെ നേരെ പിടിച്ചിരുത്തി സാരി തുമ്പാൽ കണ്ണീരൊപ്പി. ” സാരമില്ല… വിഷമിക്കേണ്ട അമ്മ കൂടെയുണ്ട് ” എന്ന് പറഞ്ഞു വാക്കുകളാൽ ധൈര്യം നൽകുമ്പോൾ താൻ കണ്ടിരുന്നു ആ കണ്ണുകൾക്കുള്ളിൽ ആർത്തിരമ്പുന്ന സങ്കട കടലിനെ.. പക്ഷെ അതൊരിക്കലും കവിളിനെ നനയിച്ചൊഴുകുകയില്ല. കാരണം ‘അമ്മയാണ്’… താൻ തളർന്നാൽ തൻ്റെ മകനെ ആശ്വസിപ്പിക്കാൻ ആരുമില്ലാതാകും എന്ന് കരുതി എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും ഉള്ളിലൊതുക്കി പുഞ്ചിരിയണിയുന്ന അമ്മ.
അമ്മയുടെ തലോടലുകളേറ്റു വാങ്ങി ആ മടിത്തട്ടിൽ കിടക്കുമ്പോൾ ഉള്ളിൽ ഒരു മഴ പെയ്തൊഴിഞ്ഞ പ്രതീതിയായിരുന്നു…
അതെ.. ഇനി വീണ്ടും ആരംഭിക്കണം.. വിജയത്തിലേക്കുള്ള ആ യാത്ര… പാത എത്ര കഠിനമാണെങ്കിലും തളരില്ല.. കാലുകളിടറില്ല. ധൈര്യം ചോരില്ല… കാരണം മനസ് കല്ലാക്കിയ ഒരാൾ എൻ്റെ കൂടെയുണ്ട്, താങ്ങി നിർത്താൻ… തൻ്റെ അമ്മ…
– പ്രാർത്ഥനാ സായി