ചിനക്കത്തൂർ പൂരം നടക്കുന്ന സമയം. ടീമായി ഒറ്റപ്പാലത്ത് റീസർവ്വേ ചെയ്തു കൊണ്ടിരിക്കുകയാണ്. നട്ടുച്ച സമയം വെയിലിൻ്റെ അലകൾ കാണാം. കണ്ണെത്താത്ത ദൂരത്തിൽ പാടം പരന്നു കിടക്കുന്നു. അടുത്തൊന്നും വീടുകളില്ല. ഞങ്ങളുടെ ബാഗുകളെല്ലാം ഒരു പാടത്തിൻ്റെ വരമ്പിൽ വെച്ചാണ് അളക്കാൻ പോയത്. എല്ലാവരും വിശന്നു തളർന്നു. കുറച്ചുകൂടി അളക്കാൻ ബാക്കിയുള്ളത് കൊണ്ട് കൂടെയുള്ളവർ അവിടെ നിന്ന് അളന്നു. കൊണ്ടുവന്ന ഭക്ഷണം കഴിക്കാൻ ബാഗുകളെടുക്കാൻ ഞാൻ പോയി. ഏകദേശം അളക്കുന്ന സ്ഥലത്ത് നിന്നും ഒരു നൂറ് മീറ്റർ ദൂരം കാണും. ഒരു ചിന്തയും ഇല്ലാതെ ഞാനിങ്ങനെ പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് കരിയൊക്കെ മേലെത്തേച്ച് തൂമ്പോല ചെറുതായി കീറിയത് അരയിൽ ചുറ്റിയ ഒരു തെയ്യം എൻ്റെ മുമ്പിലേക്ക് ഒറ്റചട്ടം ചാടി ഓടി. എവിടെ നിന്നും വന്നു എന്ന് എനിക്കറിയില്ല. പേടിച്ചു വിറച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഞാനും ഓടി. കുറച്ചു ദൂരം ഓടി പിന്നെ അവിടെ നിന്നു് ചുറ്റിലുംനോക്കി. ആരേയും കാണുന്നില്ല തെയ്യവും എങ്ങോട്ട് പോയെന്നും അറിഞ്ഞില്ല. ഒരു വിധം ബാഗുകളെല്ലാം എടുത്തുകൊണ്ട് കണ്ടം വഴി ഞാനും ഓടി.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം അളക്കാനുള്ള അടുത്ത പ്ലോട്ട് നോക്കി നടന്നു. വലിയ പ്ലോട്ടാണ് ഇനി അളക്കാനുള്ളത്. അവിടെ ചെന്നപ്പോൾ രണ്ടാൾ പൊക്കത്തിൽ കിടക്കുന്നു ആ സ്ഥലം. കുന്നും പാറയും പാറക്കല്ലുകളും മരങ്ങളും നിറഞ്ഞ സ്ഥലം. അതിനകത്തു കയറാൻ പർവ്വതാരോഹണ പരിശീലനം വേണം. അത്രക്ക് കുത്തനെ കിടക്കുന്നു. സൈഡിൽ മരങ്ങളും വലിയ വലിയ കല്ലുകളും ഉള്ളതിനാൽ അതിൽ പിടിച്ച് കൂടെയുള്ളവരെല്ലാം കയറി. അപ്പോൾ കുറച്ച് അകലെയുള്ള വിടുകളിലെ ആളുകൾ അവിടേക്ക് കയറല്ലേ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഞങ്ങൾ അത് വകവയ്ക്കാതെ കയറി. കാരണം നേരായ വഴിയിലൂടെ വരണമെങ്കിൽ ചുറ്റിവളഞ്ഞ് അരമണിക്കൂർ കഴിയും. എനിക്ക് കയറാൻ കഴിയാതായപ്പോൾ ചെയിൻമേൻ ചുറ്റും ഒന്ന് നോക്കീട്ട് വന്ന് പറഞ്ഞു. സാറ് ആ കാണുന്ന തെങ്ങിൻ തോട്ടത്തിൽ കയറിയാൽ ഈ പ്ലോട്ടിലേക്കൊരു കടവുണ്ട് അതുവഴി വന്നാൽ മതി ഞാൻ അവിടെ നില്ക്കാം. അങ്ങനെ ഞാൻ തോട്ടത്തിലേക്കുള്ള വഴി നോക്കി നടന്നു. വേലി പൊളിഞ്ഞു കടക്കുന്നത് കണ്ടു. അതിലൂടെ തോട്ടത്തിൽ കടന്നു. കുറെ ആളുകൾ അവിടവിടെ ഇരിക്കുന്നു. ചിലർ ഇളനീർ വെട്ടിക്കുടിക്കുന്നു. മറ്റുള്ളവർ വെട്ടുകത്തി കൊണ്ട് നിലത്ത് വെറുതെ വരക്കുന്നു. കൊമ്പൻ മീശയും ഗുസ്തിക്കാരൻ്റെ ശരീരമുള്ള ഒരാൾ ഒരു ഭാവവ്യത്യാസവും ഇല്ലാതെ പ്രതിമ പോലെ നില്ക്കുന്നു. ഞാൻ വേലിയുടെ സൈഡിലൂടെ കുറച്ചു ദൂരം നടന്നു വേലിയാണെങ്കിൽ നീണ്ടു നിവർന്നു കിടക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അയാൾ എന്നെത്തന്നെ നോക്കി അതേ നില്പ്. എനിക്കാണെങ്കിൽ ഉൾഭയം തോന്നി ഞാൻ ധൈര്യം സംഭരിച്ച് അയാളോട് ചോദിച്ചു. അപ്പുറത്തേക്കു കടക്കാൻ വഴിയുണ്ടോ? അതിന് അയാൾക്ക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല.അപ്പോൾ ചെയിൻമേൻ്റെ ശബ്ദം കേട്ടു. സാർ, ഇതിലേ വന്നാൽ മതി. ഹൊ, എൻ്റെ ശ്വാസം നേരെ വീണത് അപ്പോഴാണ്.
ഞങ്ങൾ ആ പ്ലോട്ട് അളന്നു ഏഴുപേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. അതെല്ലാം അളന്നു കഴിഞ്ഞപ്പോൾ എല്ലാവർക്കും വിശക്കാൻ തുടങ്ങി. അപ്പോൾ ചെയിൻമാൻ പറഞ്ഞു. നമ്മൾ കയറി വന്ന സ്ഥലത്ത് ഒരു പ്ലാവുണ്ട്. അതിൽ പഴുത്തു നില്ക്കുന്ന ചക്ക കണ്ടു. ചെയിൻമേൻ ചക്ക പറിച്ചു കൊണ്ടു വന്നു. അവിടെയുള്ള പാറക്കല്ലിൽ ആഞ്ഞടിച്ച് പൊളിച്ചു. എല്ലാവരും ചുളപേർത്ത് കഴിച്ചു. കഴിച്ച് കഴിഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും കയ്യിലും ചക്കപ്പശ ഇനി പശ കളയാൻ എന്തു ചെയ്യും എന്ന ചിന്തയായി. ഈ സ്ഥലത്തിലുള്ള വീട്ടിൽ ചെന്നു ചോദിക്കാനായി ചെന്നു. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞു വേഗം ഇവിടെ നിന്നും സ്ഥലം വിട്ടോളിൻ. ഇനി നിങ്ങൾ വന്ന വഴിയിലൂടെ പോവണ്ട സ്ഥലം പിശകാ.ബസ്സ്സ്റ്റോപ്പിലേക്കുള്ള വഴി? ഈ കാണുന്ന കനാൽ ഇറങ്ങി കയറി കനാൽ വരമ്പിലൂടെ ചെന്നാൽ ബസ്സ് സ്റ്റോപ്പ് കാണാം.അവിടെ നിന്നാൽ ഒറ്റപ്പാലത്തേക്കുള്ള ബസ്സ് കിട്ടും. അപ്പോഴാണ് ഓർത്തത് ഇങ്ങോട്ട് കയറുമ്പോൾ പോവണ്ട എന്ന് അപ്പുറത്തുള്ളവർ വിളിച്ചു പറഞ്ഞതിൻ്റെ അർഥം മനസ്സിലായത്. ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് ഇനിയും എന്തോ സംഭവിക്കാൻ പോകുന്നതിൻ്റെ സൂചനയെന്നോണം പ്രകൃതി പോലും നിശബ്ദത പാലിച്ചിരിക്കുന്നു. ഞങ്ങൾ വേഗം അവിടെ നിന്നും സ്ഥലം വിട്ടു. ഈ പശകളയാതെ എങ്ങനെ ബസ്സിൽ കയറും. പോകുന്ന വഴി ഏതെങ്കിലും വീട്ടിൽ ചെന്നു ചോദിക്കാമെന്നു പറഞ്ഞ് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ഒരു വീട് കണ്ടു. അവിടെ കയറി അവരോട് എണ്ണ ചോദിച്ചപ്പോൾ അവർ ഞങ്ങളെ സംശയ രൂപേണ നോക്കി. ഞങ്ങൾ അവരോട് കാര്യം പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ഒരു ചെറിയ പാത്രത്തിൽ എണ്ണ തന്നു. മുഖത്തും കയ്യിലും പുരട്ടി പശകളഞ്ഞു. അവരോട് നന്ദി പറഞ്ഞ് ബസ്സ് സ്റ്റോപ്പിൽ ചെന്ന് ബസ്സിൽ കയറിയപ്പോഴാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. ഇന്നും ആ തെയ്യവും ആ തോട്ടത്തിലെ ദൃശ്യങ്ങളും മായാതെ കിടപ്പുണ്ട്.
– കോമളം പരമേശ്വരൻ, പാലക്കാട്.