തുരുമ്പു പിടിച്ച ഉളിയും ചുറ്റികയും ചിന്തേരും
ഇപ്പോളെന്നോട് സംസാരിക്കാറില്ല.
രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ
വിയർപ്പ് പൊടിഞ്ഞാലും തികയാത്ത തലക്കനമുള്ള
കൺട്രാക്കുമാരുടെ കൂടെ ഇപ്പോൾ പോകാറില്ല .
അവരെ കാണുമ്പോൾ മധുരമാകുന്ന
ഉള്ളിലൊഴുകുന്നത് പവിത്ര ജലമെന്ന് നിനക്കാറില്ല.
സേവനമില്ലാതെ വന്നപ്പോൾ അങ്ങാടിയിൽ –
കണ്ട പരിചയം പോലും കാട്ടാറില്ല.
ഏതോ നഷ്ടം വരുത്തിയ അമർഷങ്ങളും അസഭ്യങ്ങളും
ആ കാട്ടിൽ നിന്നിപ്പോൾ ഒഴുകിവരില്ല.
യോനിയുടെ മുഴപ്പിനും മഹാരിൻ്റെ വിടവിനും
കമ്പി വേഗതല്ലിനും സാൻഡർമിനുസത്തിനും
കുറ്റം പറഞ്ഞു മനസ്സാൽ രസിക്കുന്നത് ഇന്ന് കേൾക്കാറില്ല.
സ്നേഹവും ദയയും ഉണ്ടെന്ന് പ്രതീക്ഷിച്ചത് പാഴായി
എന്ന ചിന്തയും എൻ്റെ ചന്തയിൽ വില്പനയ്ക്ക് വെക്കാറില്ല
തിരക്കില്ലാത്ത സ്വപ്നങ്ങളിൽ കവിത കുറിക്കുന്ന നേരത്ത്
എഴുത്തുപുരവാതിലിൽ ഇന്നാരും മുട്ടി വിളിക്കാറില്ല.
തന്നതും വാങ്ങിയതും കണക്ക് വിരിച്ചു അന്ത്യം കുറിച്ച്
മാറ്റിവെക്കുന്ന കടത്തിൻ്റെ പിന്നാലെ
ഇന്നുവരെ ചോദിച്ചു പോയിട്ടില്ല.
പട്ടണ വീഥിയിലൂടെ പാഞ്ഞു പോകുന്ന വണ്ടി നിർത്തി
എന്നെയുമെടുത്തിന്നു പോകാറില്ല
ഋതുവിൻ്റെ ഓട്ടത്തിൽ മാഞ്ഞു പോകുന്ന മനസ്സാക്ഷിയെ
ഓർത്തു നവചിത്ര കവിതകൾ വരയ്ക്കുന്നു .
– കുഞ്ഞച്ചൻ മത്തായി