ആ ഷെൽഫിൽ രണ്ടുചിത്രങ്ങൾ സാറ് കാണുന്നില്ലേ, ആ ചിത്രങ്ങൾക്കു മുൻപിൽ നിന്നു പ്രാർത്ഥിച്ചു കൊണ്ടാണ് എൻ്റെയും സാറയുടെയും ദിനചര്യകൾ ആരംഭിക്കുന്നത്. ഞാൻ കൃഷ്ണ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു പ്രാർത്ഥിക്കുമ്പോൾ അവൾ യേശുദേവനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു പ്രാർത്ഥിക്കുമെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. പക്ഷെ ഹാജിയാരെയും കുടുംബത്തെയും ഉൾപ്പെടുത്തിക്കൊണ്ടല്ലാതെ ഞങ്ങളുടെ രണ്ടു പേരുടെയും പ്രാർത്ഥനകൾ ഒരിക്കൽ പോലും ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല. രണ്ടാമതൊരു ദൈവമുണ്ടെങ്കിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ഹാജിയാർ മാത്രമാണ്. അദ്ദേഹം ചെയ്തുതന്ന നന്മയെക്കുറിച്ച് ആരോടു പറയുന്നതിലും എനിക്ക് താൽപര്യം മാത്രമേ ഉള്ളൂ.
ഇത്രയധികം ഇഷ്ടപ്പെടാൻ മാത്രം എന്തു കാര്യമാണ് അദ്ദേഹം ദാസേട്ടനുവേണ്ടി ചെയ്തു തന്നിട്ടുള്ളത്.?
പറയാം.
അമ്മയുടെ മാലയും സാറയുടെ വളയും വിറ്റുകിട്ടിയ പണം കൊണ്ടാണ് ഹാജിയാർക്ക് കൊടുക്കാനുളള പണം കൊടുത്തു വീട്ടിയതെന്ന് സാറിനോടു ഞാൻ പറഞ്ഞിരുന്നല്ലോ. ഹാജിയാരതു വാങ്ങിയതിനു ശേഷം ദീപാവലി മിഠായിയുടെ ഒരു പാക്കറ്റെടുത്ത് എനിക്കു തന്നിരുന്നു എന്നും ഞാൻ പറഞ്ഞിരുന്നില്ലേ. ന്യൂസ് പേപ്പറിൽ പൊതിഞ്ഞു തന്ന ആ മിഠായിപ്പൊതി ഞാനെൻ്റെ അമ്മയുടെ കയ്യിൽ ഏൽപിക്കുകയാണ് ചെയ്തിരുന്നത്. അമ്മയത് സാറയുടെ കയ്യിൽകൊടുത്തിട്ട് മേശപ്പുറത്തു വെക്കാൻ പറഞ്ഞതിനുശേഷം കട്ടൻ കാപ്പിയുണ്ടാക്കി കൊണ്ടുവരാൻ പറഞ്ഞു.
കാപ്പി ഗ്ലാസിൽ ഒഴിച്ചതിനു ശേഷം സാറയാണ് മിഠായിപ്പെതി തുറന്നത്. മിഠായി ക്കു പുറമെ ചെറിയൊരു പൊതിയും അതിൽനിന്ന് അവൾക്കു കിട്ടി. തുറന്നു നോക്കിയ ഉടനെ പഴയ പടിയിലാക്കി കൊണ്ട് അമ്മയുടെ കയ്യിൽ ഏൽപ്പിച്ചതിനു ശേഷം അവൾ പൊട്ടിക്കരയുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കോ അമ്മയ്ക്കോ കാര്യം മനസ്സിലായില്ല. ഉടനെ അമ്മ അതെന്നെ ഏൽപ്പിച്ചതിനു ശേഷം എന്താണെന്നു നോക്കാൻ ആവശ്യപ്പെട്ടു. ഞാനത് മേശപ്പുറത്ത് എടുത്തു വച്ചു. അര മണിക്കൂർ മുൻപ് ഞാൻ ഹാജിയാരുടെ സ്വർണ്ണക്കടയിൽ ചെന്ന് തൂക്കി വിറ്റ് കാശു വാങ്ങിപ്പോന്ന എൻ്റെ അമ്മയുടെ മാലയും സാറയുടെ വളയുമായിരുന്നത്. സങ്കടം കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നറിയില്ല ഒരു പാടു നേരം ഞങ്ങൾ തമ്മിൽ പരസ്പരം നോക്കി നിന്നതല്ലാതെ ഒരു വാക്കുപോലും സംസാരിച്ചില്ല. മനസ്സിലെ വിങ്ങൽകാരണം ഞങ്ങൾക്കതിനു സാധിച്ചില്ലെന്നു പറയുന്നതാകും ശരി.
പിന്നീടെന്തു സംഭവിച്ചു ദാസേട്ടാ.?
പതിവു പോലെ ഞാൻ പുലർച്ചക്ക് എഴുന്നേറ്റ് ഹോട്ടലിലേക്കു പോയി. വൈകുന്നേരം തിരിച്ചുവന്ന ഉടനെ ഹാജിയാരുടെ കടയിലേക്കു ചെന്നു. ആത്യാവശ്യത്തിനുള്ളതെല്ലാം വാങ്ങിയതിനുശേഷം പൈസയും കൊടുത്ത് തിരിച്ചു പോരാൻ നേരത്ത് അദ്ദേഹവുമായി അൽപം വീട്ടുകാര്യങ്ങൾ സംസാരിച്ചു. ആ സംസാരത്തിനൊടുവിൽ ഹാജിയാരെന്നോടു ചോദിച്ച ചോദ്യത്തിൻ്റെ ഫലമാണ് ഞാനും കുടുംബവും ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്നത്.
എന്തായിരുന്നു അദ്ദേഹം നിങ്ങളോടന്നു ചോദിച്ചത് .?
നിനക്ക് നല്ല ആരോഗ്യമുണ്ട്, നല്ലൊരു തൊഴിലുമറിയാം. ഈ ആരോഗ്യവും തൊഴിലും വെച്ച് ഇവിടത്തെ ചായപ്പീടികയിൽ കാലംകഴിച്ചു കൂട്ടിയാൽ എൻ്റെ പറ്റുബുക്കിലെ കടം പെരുകുകയല്ലാതെ നിനക്കെന്നെങ്കിലും രക്ഷപ്പെടാൻ പറ്റുമെന്നു തോന്നുന്നുണ്ടോ ദാസാ.. ഗൾഫിലൊക്കെ നിൻ്റെയീ പണിക്ക് നല്ലകൂലികിട്ടും എന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്. അനക്ക് അതിനെപറ്റിയൊന്ന് ആലോചിച്ചുകൂടെ എന്നായിരുന്നു ആ ചോദ്യം. എന്നിട്ട് ദാസേട്ടനെന്തു മറുപടിയാ പറഞ്ഞത്. ഒരു മാസത്തെ അരിസാധനങ്ങൾ കടം കൂടാതെ വാങ്ങാൻ ശേഷിയില്ലാത്ത ഞാനെങ്ങനെയാണ് ഗൾഫിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുക എന്ന് ഞാനദ്ദേഹത്തോടു ചോദിച്ചു. അതു കേട്ട ഉടനെ അദ്ദേഹമെന്നോടു ചോദിച്ചത് അൻ്റെ കയ്യിൽ പാസ്പോർട്ടുണ്ടോ എന്നായിരുന്നു. ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ ഉടനെ പാസ്പോർട്ട് എടുത്തു വയ്ക്കാൻപറഞ്ഞു. കയ്യിൽ കിട്ടിയാലുടൻ അറിയിക്കണമെന്നും. ഓരാഴ്ചകഴിഞ്ഞ് ഞാൻ പാസ്പോർട്ടിന് അപേക്ഷ കൊടുത്തു. ഏകദേശം ഒരു ഒന്നൊന്നര മാസത്തിനുശേഷം ഒരു പോലീസുകാരൻ അന്വേഷണത്തിനു വന്ന് ഗൾഫിൽപോയിരുന്നോ , കേസുണ്ടോ, ദൂരെ ഏതെങ്കിലും സ്ഥലത്തുപോയി ജോലി ചെയ്തിട്ടുണ്ടോ എന്നെല്ലാം ചോദിച്ച് തിരിച്ചു പോയി. പാസ്പോർട്ടില്ലാതെ ഞാനെങ്ങനെ ഗൾഫിൽ പോകാനാണെന്ന് എനിയ്ക്കാ പോലീസുകാരനോടപ്പോൾ ചോദിക്കാൻ തോന്നിയതായിരുന്നു. പോലീസല്ലേ, ഇനി അതിൻ്റെ പേരിലൊരു പൊല്ലാപ്പ് വേണ്ടെന്നു വച്ച് ഞാനതു ചോദിച്ചില്ല. മാസം മൂന്നു കഴിഞ്ഞിട്ടും പാസ്പോർട്ടിൻ്റെ കാര്യത്തിൽ ഒരു വിവരവുമില്ലാതായപ്പോൾ ഞാൻ അപേക്ഷ ശരിയാക്കിയ ട്രാവൽസിൽ ചെന്ന് കാര്യം പറഞ്ഞു. പോലീസുകാരന് ചായ പൈസ കൊടുക്കാതിരുന്നതു കൊണ്ട് അയാൾ അന്വേഷണ റിപ്പോർട്ട് അയച്ചിട്ടുണ്ടാവില്ലന്ന് അപ്പോഴാണ് ഞാൻ അറിഞ്ഞത്. അയാൾ തലയിൽ ചൊറിഞ്ഞ് അൽപനേരം എൻ്റെ അടുത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും അത് അങ്ങനെയൊരു പൈസക്കുവേണ്ടിയാണെന്ന് ആ സമയത്തു ഞാൻ ചിന്തിച്ചിരുന്നില്ല. ട്രാവൽസിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഞാൻ ഹാജിയാരുടെ അടുത്തു ചെന്ന് ഉണ്ടായ കാര്യങ്ങൾ വിശദമായി തന്നെ അദ്ദേഹത്തോടു പറഞ്ഞു.
എന്നിട്ട് ഹാജിയാരെന്തുപറഞ്ഞു.?
ഈ വിവരം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നു ചോദിച്ചതിനു ശേഷം ഇനിയുള്ള കാര്യം ഞാൻ നോക്കിക്കോളാമെന്നും പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു. അതു കഴിഞ്ഞ് രണ്ടു മാസത്തിനകം പാസ്പോർട്ട് കയ്യിൽ കിട്ടുകയും ചെയ്തു. പിന്നീട് ആറുമാസത്തോളം ഞാൻ പോയിക്കൊണ്ടിരുന്ന ഹോട്ടലിൽ തന്നെ പണിയെടുത്തു. അതിനു ശേഷം നമ്മുടെ ഖഫീലിൻ്റെ ഫുഡ് മാർകറ്റിംങ്ങ് കമ്പനിയിൽ പാക്കിംഗ് തൊഴിലാളിയായി ഞാനിവിടെയെത്തി.
പാചക വിദഗ്ദ്ധനായ നിങ്ങളെന്തു കൊണ്ടാണ് ആ ജോലി തെരഞ്ഞെടുക്കാതെ പാക്കിംഗ് തൊഴിൽ തെരഞ്ഞെടുക്കാൻ കാരണം.?
കാരണമെന്താണെന്നു ചോദിച്ചാൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഹാജിയാര് പറഞ്ഞു, ഞാനത് അനുസരിച്ചു. അത്ര തന്നെ.
ഹാജിയാർക്കെങ്ങനെയാ ആ കമ്പനിയുമായിട്ടുള്ള ബന്ധം.?
കമ്പനിയുമായിട്ടെന്തു ബന്ധമാണുള്ളത് എന്നൊന്നും എനിക്കറിയില്ല. ഖാദർക്കയുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഹാജിയാർ പറഞ്ഞതനുസരിച്ച് ഖാദർക്കയാണ് എനിക്കവിടെ ജോലി ശരിയാക്കിതന്നത്. അന്നതൊരു ചെറിയ കമ്പനിയായിരുന്നു. സെയ്ൽസ് കൂടുന്നതിനനുസരിച്ച് കമ്പനി വിപുലീകരിച്ച് കൂടുതൽ തൊഴിലാളികളെയും നിയമിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. ഞാനവിടെ അഞ്ചു വർഷം പണിയെടുത്തു. ക്യാൻ്റെീൻ തുടങ്ങിയപ്പോൾ എന്നെ ഇങ്ങോട്ടു മാറ്റി. ഖാദർക്ക പറഞ്ഞതനുസരിച്ച് ഇതിൻ്റെ നടത്തിപ്പു ചുമതല ഖഫീൽ എന്നെ ഏൽപ്പിക്കുകയും ചെയ്തു.
അപ്പോൾ ഖാദർകക്ക് നമ്മുടെ ഖഫീലിൻ്റെ അടുത്ത് നല്ല സ്വാധീനമുണ്ടല്ലേ ദാസേട്ടാ.?
നമ്മുടെ ഖഫീലിൻ്റെ അടുത്ത് മാത്രമല്ല അവരുടെ കുടുംബത്തിൽ തന്നെ ഖാദർകക്ക് നല്ല സ്വാധീനമാണ് ഉള്ളത്.
കമ്പനിയിയിൽ ഞാൻ കാരണം ഒഴിവുവന്ന പാക്കിംഗ് യൂണിറ്റിലേക്ക് സാറയെ കൊണ്ടുവന്നതും ഖാദർക്കയുടെ നിർദ്ദേശപ്രകാരം തന്നെയാണ്. അവളും കൂടെ ഉള്ളതു കൊണ്ടാണ് ഞങ്ങൾക്കീ ഫ്ലാറ്റ് അനുവദിച്ചു തന്നത്. അതിനു ശേഷം കിട്ടുന്ന ശമ്പളത്തിൽ നിന്ന് വളരെ കുറച്ചുമാത്രമേ ഞങ്ങൾക്കിവിടെ ചെലവാകുന്നുള്ളൂ.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ ഹാജിയാരുമായുള്ള ബന്ധത്തിൽ കുറവുണ്ടായോ ദാസേട്ടാ.?
ഏയ്.. ഒരിക്കലുമില്ല. ഞാനിങ്ങോട്ടു വന്ന് രണ്ടു വർഷം തികയുന്നതിനു മുമ്പേ അമ്മ മരണപ്പെട്ടു. അതോടെ അമ്മയുടെ പേരിലായിരുന്ന വീടും സ്ഥലവും ഭാഗം വെക്കണമെന്ന് ജേഷ്ഠൻമാർ പറയാൻ തുടങ്ങി.
(തുടരും…)
– K.M സലീം പത്തനാപുരം