ഇവരെ കൂടാതെ ഇരുപതു സിസ്റ്റർമാർ ഈ ആശുപത്രിയിൽ മൂന്നുഷിഫ്റ്റിലായി ജോലിചെയ്യുന്നുണ്ട്. അവരെല്ലാം തന്നെ നാട്ടിലും ഇവിടെയുമായി ദീർഘകാലത്തെ സേവന പരിചയമുളളവരാണ്. ഏതു അപകട സാഹചര്യവും കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവരാണവരൊക്കയും. പ്രേമചന്ദ്രൻ സാറ് പലപ്പോഴും ഇവിടെ നിന്നും മാറി സമാധാനത്തോടെ വീട്ടിൽ കുടുംബത്തോടൊപ്പം അന്തിയുറങ്ങുന്നതിൻ്റെ കാരണവും അതു തന്നെയാണ്. അങ്ങനെയൊരു ധൈര്യത്തിൻ്റെ പുറത്താണ് പത്തുമിനിറ്റ് നേരം ഞാനിവിടെ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചത്. രാത്രി ഉറങ്ങാതിരുന്നതു കൊണ്ട് പതിവ് പ്രഭാതകർമങ്ങളിലെ പ്രഥമ പരിപാടിയായ പല്ലുതേക്കൽ കർമത്തിന് സമയം ചെലവിടേണ്ടിവന്നില്ല, നിസ്കാരം കഴിഞ്ഞ ഉടനെ ആശുപത്രിയിൽ തിരിച്ചെത്തി. ഫ്ലാസ്ക്കിലെ കട്ടൻ ചായയുടെ ചൂടിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ഉന്മേഷം കെടുത്താൻ മാത്രം അതു തണുത്തു പോയിട്ടില്ല. ഒരു കപ്പ് കട്ടൻ ചായയെടുത്ത് ആസ്വദിച്ച് കുടിച്ചതിനു ശേഷം ഞാൻ കുട്ടികളുടെ അരികിലേക്കു ചെന്നു. മൂന്നു പേരും ഉറക്കത്തിലാണെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ എൻ്റെ മനസ്സ് കൂടുതൽ ശാന്തമായി. ഞാനെൻ്റെ ക്യാബിനിലെ ചെയർ ലക്ഷ്യമാക്കി നടന്നു.
ഒരു ആശുപത്രിയുടെ ഹൃദയമെന്താണെന്ന് എന്നോടാരെങ്കിലും ചോദിച്ചാൽ ഉടനെ എനിക്കവരോടു പറയാൻ കഴിയുന്ന ഉത്തരം അവിടെയുളള നിസ്വാർത്ഥരായ സിസ്റ്റർമാരാണ് എന്നു തന്നെയാണ്. ഞാനെൻ്റെ അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞ യാഥാർത്ഥ്യമാണത്.
മനസ്സിലേക്ക് മറ്റൊരു ചിന്ത കടന്നു വരുന്നതിനു മുൻപായി പ്രേമചന്ദ്രൻ സാർ എൻ്റെ ക്യാബിനിലേക്കു പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അൽപനേരത്തെ സംസാരത്തിനു ശേഷം ഞങ്ങൾ രണ്ടു പേരും ചേർന്ന് കുട്ടികളുടെ അടുത്തെത്തി. പ്രേമ ചന്ദ്രൻ സാറ് അവരെ സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷം ഞങ്ങൾ മൂന്നു പേരോടുമായി ഡ്യൂട്ടി അവസാനിപ്പിച്ച് റെസ്റ്റെടുക്കാൻ നിർദ്ദേശിച്ചു.
നാളെ പകൽ എട്ടു മണിക്കാണ് ഞങ്ങളിനി ഇവിടെ എത്തേണ്ടത്. അതുവരെയുള്ള സമയം നഷ്ടപ്പെട്ടു പോയ ഉറക്കത്തിനു പകരമായി കിടന്നുറങ്ങാം. അതല്ലങ്കിൽ അത്യാവശ്യമായി ചെയ്യാനുള്ള പണികൾ ചെയ്തു തീർത്തതിനു ശേഷം സ്വസ്ഥമായി ഒരിടത്തിരുന്ന് വിശ്രമിക്കാം. എൻ്റെ കാര്യത്തിൽ അതു രണ്ടും നടക്കാറുണ്ടെങ്കിലും സിസ്റ്റർമാരുടെ കാര്യം അങ്ങനെയല്ല. പലപ്പോഴായി ബാക്കി വച്ച പണികളൊക്കയും ഇങ്ങനെയുള്ള ദിവസങ്ങളിലാണ് അവർ ചെയ്തു തീർക്കുന്നത്. പ്രേമചന്ദ്രൻ സാറ് ഓഫീസ് മുറിയിൽ ചെന്ന് തിരിച്ചുവന്ന ഉടനെ ഞാൻ ദാസേട്ടൻ്റെ ക്യാൻ്റെീനിലേക്കു പുറപ്പെട്ടു.
പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷം റൂമിൽ ചെന്ന് അൽപനേരം നീണ്ടുനിവർന്നു കിടന്നു. നാട്ടിൽ നടക്കുന്ന ഉൽസവങ്ങളിലും കലാപരിപാടികളിലും നിറ സാന്നിദ്ധ്യമായിരുന്ന എൻ്റെ ബാല്യകാലം ആ കിടത്തത്തിനിടയിൽ എൻ്റെ മനസ്സിനെ മോഹിപ്പിച്ചു. അന്നു ഞാൻ അതിൻ്റെയൊന്നും കാഴ്ചക്കാരൻ മാത്രമായിരുന്നില്ല, മറിച്ച്എല്ലാറ്റിൻ്റെയും സംഘാടകൻ കൂടെയായിരുന്നു. എല്ലാം ഭംഗിയായി ചെയ്തു തീർത്തതിനു ശേഷം തികഞ്ഞ സംതൃപ്തിയോടെ ഏറ്റവും അവസാനമായി സ്ഥലംവിട്ടു പോകുന്ന സംഘാടകൻ. അന്നൊക്കെ ഉപ്പയുടെ ദൃഷ്ടിയിൽപെടാതെ അടുക്കള ഭാഗത്തുകൂടെ അകത്തുകയറി ബെഡ് റൂമിൽ എത്തിപ്പെടുന്നതായിരുന്നു എൻ്റെ രീതി. ബെഡ്ഷീറ്റ് തട്ടിക്കുടഞ്ഞ് നിവർത്തിയിടുമ്പോഴേക്കും പശുവിൻ്റെ പാലൊഴിച്ചു തയ്യാറാക്കിയ ചായയുമായി ഉമ്മയെൻ്റെ അരികിലെത്തിയിട്ടുണ്ടാകും.
പരിപാടികളുടെ ഗുണ-ദോഷങ്ങളെക്കുറിച്ച് ചുരുങ്ങിയ സമയം ഉമ്മയുടെ റിവ്യൂ റിപ്പോർട്ടുണ്ടാകും.
ഉമ്മയും ഉപ്പയും ഒരുമിച്ചൊരിടത്തിരുന്നാണ് പരിപാടികൾ കാണാറുള്ളത്. നിരീക്ഷണവും വിലയിരുത്തലുകളുമെല്ലാം അവിടെ വച്ചാണ് നടക്കാറുളളത്. അങ്ങനെയെല്ലാമാണെങ്കിലും ഞാൻ സംഘാടകനായിട്ടുള്ള ഒരു പരിപാടിയെക്കുറിച്ചും ഉപ്പയെന്നോട് അഭിപ്രായം പറഞ്ഞിരുന്നില്ല. ഒരോ പരിപാടിയുടെയും പോരായ്മകൾ ചൂണ്ടിക്കാണിച്ചതും ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുളള നിർദ്ദേശങ്ങൾ തന്നിരുന്നതും ഉമ്മയായിരുന്നു.
ഉമ്മയുടെ നിർദ്ദേശങ്ങൾ എന്നെക്കാളേറെ പ്രയോജനപ്പെട്ടത് സാവിത്രിക്കാണെന്നതാണ് വാസ്തവം. അവളൊരു മികച്ച ഡാൻസറായതിൻ്റെ പ്രധാന കാരണം ഉമ്മയുടെ ഉപദേശ നിർദ്ദേശങ്ങളാണെന്ന് അവൾ പലപ്പോഴും എന്നോടു പറഞ്ഞിട്ടുള്ളതാണ്. ഉപ്പയ്ക്കാണെങ്കിൽ അവൾ തട്ടിൻപുറത്തു കയറുന്നതു പോലും ഇഷ്ടമില്ലാത്ത കാര്യവുമായിരുന്നു. ആ ഇഷ്ടക്കുറവ് അവളോടു പറയേണ്ടതിനു പകരം എൻ്റെ മുന്നിൽ ഉപ്പ പ്രകടമാക്കുകയാണ് ചെയ്തിരുന്നത്. അതിൽ നിന്നുളള താൽക്കാലികമായ രക്ഷപ്പെടൽ എന്ന നിലയിലാണ് പലപ്പോഴും അടുക്കളവഴിയുള്ള ബെഡ്റൂം പ്രവേശനത്തെ ഞാൻ കണ്ടിരുന്നത്. സാഹചര്യങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ടെങ്കിലും ഉറക്കമൊഴിച്ചതു മൂലമുള്ള ക്ഷീണം അന്നും ഇന്നും ഒരുപോലെ തന്നെയാണ് എനിക്കനുഭവപ്പെടാറുള്ളത്.
ഉച്ചവരെയും ഉറങ്ങണം, അതു കഴിഞ്ഞ് വസ്ത്രം അലക്കി, തേച്ചു വെയ്ക്കണം. ഉച്ച ഭക്ഷണവും കഴിച്ച് ടൗണിലേക്കു പോയി വൈകുന്നേരത്തോടെ ദാസേട്ടൻ്റെ അടുത്ത് മടങ്ങിയെത്തണം. ഇങ്ങനെയൊക്കെയായിരുന്നു ഇന്ന് ചെയ്യാനുദ്ദേശിച്ചിരുന്നത്. പക്ഷെ കണ്ണടച്ചു കിടന്നതല്ലാതെ ഉറക്കം വന്നില്ല. കുട്ടിക്കാലത്തെ നേരം പോക്കുകൾ ഒന്നിനു പിറകെ മറ്റൊന്നായി മനസ്സിൽ തെളിഞ്ഞു വന്നതു കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്നു പറയുന്നതാകും ശരി. അര മണിക്കൂർ സമയം ബെഡ്ഡിൽ ചെലവഴിച്ചതിനുശേഷം കാര്യപരിപാടിയിലെ രണ്ടാമത്തെ ഇനമായ വസ്‌ത്രമലക്കിതേക്കൽ കർമത്തിലേക്കു കടന്നു. സാധാരണ മുക്കാൽ മണിക്കൂറിനകം ചെയ്തു തീർക്കാറുള്ള പരിപാടിയാണതെങ്കിലും ഇത്തവണ പുതപ്പും ബെഡ് ഷീറ്റും തലയണയിലെ ടവ്വലുമെല്ലാം ആ കർമത്തിൽ ഉൾപ്പെടുത്തിയതു കൊണ്ട് ഒന്നര മണിക്കൂറോളംസമയം അതിനുവേണ്ടി ചെലവഴിക്കേണ്ടിവന്നു.
ഇപ്പോൾ സമയം പതിനൊന്നുമണിയായിട്ടുണ്ട്. പരിപാടിയിലെ അടുത്ത ഇനം കുളിക്കുകയെന്നതായതുകൊണ്ട് ഞാനാ കർമത്തിലേക്കു കടന്നു. സാധാരണ ദിവസങ്ങളിൽ ആറു മണിക്കു മുൻപായി ചെയ്യുന്ന കർമമാണത്. ഉറക്കമൊഴിച്ചതിൻ്റെ ക്ഷീണം മാത്രമല്ല, ദീർഘദൂര യാത്രയോ, കഠിനാധ്വാനമോ ഒക്കെ ചെയ്യേണ്ടിവന്നാൽ വിസ്തരിച്ചൊന്നു കുളിക്കുന്നതോടെ അതിൻ്റെ ക്ഷീണമെല്ലാം മാറിക്കിട്ടും. ഇവിടെയെനിക്ക് കുളിമാത്രമേ സാധ്യമാകൂ, വിസ്തരിച്ചുളള കുളിസാധ്യമല്ല. അത് സാധ്യമാകണമെങ്കിൽ നാട്ടിൽ തിരിച്ചെത്തണം.
കുളത്തിലിറങ്ങി കുളിക്കുന്നതിന് പലസ്ഥലത്തും പല വിധത്തിലുള്ള നിയന്ത്രണങ്ങളൊക്കെ ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും നാട്ടിൽ എനിക്കോ, എൻ്റെ കൂട്ടുകാർക്കോ അങ്ങനെയൊരു നിയന്ത്രണത്തിന് വിധേയപ്പെടേണ്ടതായി വന്നിട്ടില്ല. അതിൻ്റെ പ്രധാന കാരണം നാട്ടിലെ ഏക കുളം എൻ്റെ ഉപ്പയുടെ പേരിലുള്ള എട്ട് ഏക്കർ ഭൂമിയിലാണ് എന്നതുതന്നെയാണ്.
പറമ്പിൻ്റെ മൂലയിൽ അര ഏക്കറിലധികം ചുറ്റളവിൽ പരന്നുകിടക്കുന്ന ആ വിശാലമായ തെളിനീർ കുളം ആര് ആർക്കുവേണ്ടി, എന്തിനുവേണ്ടി നിർമിച്ചതാണെന്നതിനെക്കുറിച്ചൊന്നും ഉപ്പയ്ക്ക് അറിയില്ല. വല്യുപ്പാക്കും അക്കാര്യത്തിൽ ധാരണയുണ്ടായിരുന്നില്ലെന്നാണ് ഒരിക്കൽ ഉമ്മയെന്നോടു പറഞ്ഞിട്ടുള്ളത്.
ആദ്യ കാലത്ത് പറമ്പിനു ചുറ്റുമായി മുള്ളുവേലിയുണ്ടായിരുന്നതു കൊണ്ട് എൻ്റെ വീട്ടുകാരല്ലാത്തവർക്കൊന്നും കുളം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഉപ്പയുടെ നിർബന്ധത്തിനുവഴങ്ങി വല്യുപ്പ കുളത്തിൻ്റെ ഭാഗത്ത് വേലിയൽപം മുറിച്ചു മാറ്റിയതു കൊണ്ടാണ് നാട്ടുകാർക്കത് ഉപയോഗിക്കാൻ സാധിച്ചതെന്നും സാവിത്രിയോട് ഉമ്മ പറഞ്ഞതായി അവളെന്നോടു പറഞ്ഞിരുന്നു.
മരം കയറാനറിയാത്ത ഒരാളു പോലുമില്ലാത്ത അപൂർവ്വം നാടുകളിലെ പട്ടികയിൽ എൻ്റെ ഗ്രാമത്തിന് ഇടം നേടാനായതിൻ്റെ പ്രധാന കാരണവും ഈ കുളം തന്നെയാണ്.
കുളത്തിൻ്റെ ചുറ്റുഭാഗത്തും പലവിധത്തിലുളള മരങ്ങളാണുളളത്. അവയൊന്നും ഞാനുൾപ്പടെ ആരും കുഴിച്ചിട്ടതല്ല, വിത്തു മുളച്ച് തനിയെ ഉണ്ടായതാണ്. കാട്ടുമരങ്ങളും ഫല വൃക്ഷങ്ങളും അക്കൂട്ടത്തിലുണ്ട് , എല്ലാം കുളത്തിലേക്ക് ചരിഞ്ഞു കൊണ്ടാണ് നിൽക്കുന്നത്. ഏതു മരത്തിൻ്റെ മുകളിൽ കയറിനിന്ന് ചാടിയാലും കുളത്തിൻ്റെ മദ്ധ്യഭാഗത്ത് പതിക്കും. ആൺകുട്ടികൾ ഉയരം കൂടിയ ഫലവൃക്ഷത്തിൽ കയറി കുളത്തിൻ്റെ മദ്ധ്യഭാഗം ലക്ഷ്യമാക്കി താഴേക്കു ചാടുമ്പോൾ പെൺകുട്ടികൾ താരതമ്യേന ഉയരം കുറഞ്ഞ അത്തിമരത്തിൽ കയറിപ്പറ്റിയാണ് ചാടാറുളളത്. സ്കൂൾ അവധി ദിവസങ്ങളിലെ പ്രധാന വിനോദം കുളത്തിൽ ചാടിക്കുളിക്കുക എന്നതായിരുന്നതുകൊണ്ട് നാട്ടിലെ കുളിക്കുന്നവർക്കെല്ലാം നീന്താനും, നീന്താനറിയുന്നവർക്കെല്ലാം മരം കയറാനുമറിയാം. അങ്ങനെയാണ് എൻ്റെ ഗ്രാമം അപൂർവ്വ നാടുകളിലെ പട്ടികയിൽ ഇടം നേടിയത്.
ബാത്ത്റൂമിൽ കയറിയതിനു ശേഷം ബക്കറ്റിൽ നിറച്ചുവച്ച ഇളംചൂടുള്ള വെള്ളംശിരസ്സിൽ ഒഴിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സു കൊണ്ട് ഞാനാകുളത്തിലെ ഇളം തണുപ്പുള്ള തെളിനീരിൽ മതിമറന്ന് ആറാടുകയായിരുന്നു. ചില ചിന്തകൾ അങ്ങനെയാണ്. പരിസര ബോധം പോലും നഷ്ടമായി അന്തംവിട്ടു നിന്നുപോകുന്ന അത്തരംചിന്തകൾ എൻ്റെ വിലമതിക്കാനാവാത്ത സമ്പാദ്യങ്ങളാണ്.
(തുടരും…)
– K.M സലീം പത്തനാപുരം