ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യ ഭാഷയിൽ ഞാനവരോട് ആവശ്യപ്പെട്ടു. പരിഭ്രമിക്കാനൊന്നും തന്നെയില്ല. അവൻ മയക്കം വിട്ട് ഉണരാൻ തുടങ്ങിയിട്ടേയുള്ളൂ , സാധാരണ നിലയിലാവാൻ ഇനിയും രണ്ടു മണിക്കൂർ സമയമെങ്കിലും വേണ്ടി വരും. അതുവരെയും നിങ്ങൾക്ക് കിടന്നുറങ്ങാം. ഞാൻ അവൻ്റെ അരികിൽ തന്നെയുണ്ടാകും.ചെയറിൽ നിന്ന് എഴുന്നേറ്റ് അൽപം മാറിനിന്നതിനു ശേഷം ഞാൻ അവരോടങ്ങനെ പറഞ്ഞപ്പോഴാണ് അവർക്ക് അൽപമെങ്കിലും സമാധാനമായത്.
ഓരോ കപ്പ് കട്ടൻ ചായയും കുടിച്ച് ഉൻമേഷവതികളായി അവരും എന്നെപ്പോലെ അവൻ ഉണരുന്നതും പ്രതീക്ഷിച്ച് മിഴികൾ തുറന്നിരുന്നു. ഞാനവൻ്റെ നെറ്റിയിൽ കൈവച്ചത് അവനറിഞ്ഞിട്ടുണ്ടെന്ന് അവൻ്റെ കണ്ണുകളുടെ ചലനത്തിൽ നിന്നും ഞാനറിഞ്ഞു. ഇനിയുളള സമയം പ്രധാനമാണ്, ഏതു സമയത്തും അവനുണരുമെന്നു പ്രതീക്ഷിക്കാം. പിന്നീടുള്ള ഏതാനും മണിക്കൂറുകൾ അതിപ്രധാനമാണ്. സർജറിയുടെ റിസൽട്ടിൻ്റെ പുരോഗതി നിർണ്ണയിക്കുന്ന വിലപ്പെട്ട മണിക്കൂറുകളാണത്. സിസ്റ്റർമാർക്കത് നന്നായറിയാവുന്നതുകൊണ്ടാണ് ഉറങ്ങിക്കോളാൻ പറഞ്ഞിട്ടുപോലും അവർ ഉണർന്നിരിക്കാൻ തീരുമാനിച്ചത്.
എൻ്റെ ബാല്യകാല അനുഭവങ്ങൾ ഓർത്തെടുത്തു കൊണ്ട് ഞാനവൻ്റെ നെറ്റിയിൽ കൈവച്ച് ചെയറിൽ ചാരിയിരുന്നു. കണ്ണടച്ചു കൊണ്ടുള്ള ആ ചാരിയിരുത്തത്തിനിടയിലെപ്പോഴോ ഞാൻ അർദ്ധമയക്കത്തിലകപ്പെട്ടു കഴിഞ്ഞിരുന്നു.
എൻ്റെ വിരലുകളിൽ അവൻ്റെ വിരലുകൾ സ്പർശിച്ചതിനെ തുടർന്നാണ് ആ മയക്കം എന്നിൽ നിന്നും വിട്ടുമാറിയത്.
ഞാനവൻ്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചു നോക്കി, അവൻ മയക്കത്തിൽ നിന്നും മോചിതനായിരിക്കുന്നു. എന്നെ അവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എനിയ്ക്കു ബോധ്യപ്പെട്ടു. ഞാനവൻ്റെ കൈ വിരലുകളിൽ ചേർത്തുപിടിച്ച് അവനോട് പുഞ്ചിരിച്ചു. അവൻ്റെ മുഖം പ്രസന്നമായി.
അവൻ അവൻ്റെ ഉമ്മയെ അന്വേഷിക്കുമെന്നാണ് ഞാൻ വിചാരിച്ചിരുന്നതെങ്കിലും എനിക്കിനി കൂട്ടുകാരോടൊപ്പം കളിക്കാനൊക്കെ പറ്റുമല്ലേ അങ്കിളേ എന്നാണ് അവനെന്നോടു ചോദിച്ചത്, അവൻ്റെ മാത്രം ആശങ്കയല്ലത്. ഓരോ കുട്ടിയുടെയും ആഗ്രഹമാണത്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് രക്ഷിതാക്കൾ സൗകര്യപൂർവം മറന്നു പോകുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണത്.
പിച്ചവച്ചു നടക്കാൻ തുടങ്ങുന്നതു മുതൽ അഞ്ചു വയസ്സു വരെയുള്ള കാലമെന്നത് വിലമതിക്കാനാവാത്തതാണ്. കൂട്ടം ചേർന്ന് കളിയ്ക്കുന്നതിനും പരസ്പരം സ്നേഹിക്കാനും കലഹിക്കാനും മാത്രമല്ല, പ്രതിരോധവും സംസ്കാരവും സൗഹൃദവുമെല്ലാം സ്വയം പഠിച്ചെടുക്കുന്ന കാലമാണത്. ഏതൊരു പാഠപുസ്തകത്തിൽ നിന്നും ലഭിക്കാനിടയുള്ള അറിവുകളിൽ തികച്ചും വ്യത്യസ്തമായതും ഏറെ പ്രധാനപ്പെട്ടതുമാണത്.
ഉയർന്ന റാങ്കോടു കൂടി എം.ബി.ബി എസ്സ് പാസ്സായ സമയത്ത് എൻ്റെ നാട്ടുകാർ ചേർന്ന് എനിക്കു നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് അവിടെ ഒത്തുചേർന്നവരോട് ഞാൻ പറഞ്ഞതും ചോദിച്ചതും എൻ്റെയും അവരുടെയും കുട്ടിക്കാലത്തെ കുറിച്ചായിരുന്നു. കഴിഞ്ഞു പോയകാലത്തിൽ നിന്നും ഏതെങ്കിലുമൊരു കാലം മാത്രം തിരിച്ചു താരാമെന്ന് ദൈവം നിങ്ങളോടു പറഞ്ഞാൽ ഏതു കാലമാണ് നിങ്ങൾ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് കുട്ടിക്കാലം, ബാല്യകാലം എന്നീ മറുപടികളാണ് അവരെനിയ്ക്കു നൽകിയത്.
ഇന്നത്തെ കുട്ടികളോട് നാളെയങ്ങനെ ആരെങ്കിലും ചോദിക്കാനിടവന്നാൽ ഞങ്ങൾ ഓർക്കാനിഷ്ടപ്പെടാത്ത കാലം ഞങ്ങളുടെ കുട്ടിക്കാലമാണെന്ന മറുപടിയാണുണ്ടാവുകയെന്നാണ് ഞാൻ കരുതുന്നത്. പഠനമെന്ന പേരിൽ അത്രത്തോളം മാനസികപീഡനവും നിയന്ത്രണവുമാണ് രക്ഷിതാക്കളിൽ നിന്നെന്ന പോലെ അദ്ധ്യാപകരിൽ നിന്നു പോലും അവർ നേരിടുന്നത്.
തൻ്റെ കൂട്ടുകാരോടൊപ്പം ചേർന്ന് കളിച്ചുല്ലസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ താൽകാലികമായാൽ പോലും തൻ്റെ മാതാപിതാക്കളോടാപ്പം കളിക്കൂട്ടുകാരെന്നു പറയാൻ ആരും തന്നെയില്ലാത്ത അറബ് നാട്ടിലേക്കു പറിച്ചു നട്ടതിൻ്റെ സങ്കടം മനസ്സിൽ തങ്ങി നിൽക്കുന്നതു കൊണ്ടാവാം അവനെന്നോടങ്ങനെ ചോദിച്ചത്. രണ്ടാഴ്ച വീട്ടിൽ അടങ്ങിയിരുന്നാൽ അതുകഴിഞ്ഞ് മോന് കൂട്ടുകാരരോടൊപ്പം ചേർന്ന് അവർ കളിയ്ക്കുന്ന ഏതുകളിയിലും കൂടാം എന്നു ഞാൻ മറുപടി പറഞ്ഞപ്പോഴുള്ള അവൻ്റെ മുഖഭാവം വിവർണ്ണനാതീതമായിരുന്നു. കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സംഭവിച്ചു പോയ വേർപിരിയൽ അവൻ്റെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന എൻ്റെ നിഗമനം ശരിയായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞ സന്ദർഭവും അതു തന്നെയായിരുന്നു.
അൽപനേരത്തെ സംസാരത്തിനു ശേഷം സിസ്റ്ററെ അവൻ്റെ അരികിൽ ഇരുത്തി ഞാൻ മറ്റു രണ്ടുപേരുടെയും ബെഡ്ഡിനരികിലേക്കു ചെന്നു, അവരും മയക്കം വിട്ടുമാറാൻ തുടങ്ങിയിട്ടുണ്ട്. കൂടിയാൽ രണ്ടു മണിക്കൂർ, അതിനകം അവർ പൂർണ്ണ ബോധത്തിലേക്കുതിരിച്ചു വരും. രണ്ടു ബെഡ്ഡുകൾക്കിടയിലായി ഞാൻ ഇരുത്തമുറപ്പിച്ചു, കണ്ണടച്ചാൽ തന്നെയും ഇനിയൊരു ഉറക്കത്തിന് സാധ്യതയില്ലാത്തതു കൊണ്ട് ഇനിയൊരു സുലൈമാനി വേണ്ടെന്നു വച്ചു.
എൻ്റെ ചിന്തകൾ പലവഴി സഞ്ചരിക്കാൻ തുടങ്ങി, ജനം ഉറക്കത്തിലായതു കൊണ്ടായിരിക്കാം, വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുന്നില്ല. മറ്റു ശബ്ദ കോലാഹലങ്ങളുമില്ല. എയർ കണ്ടീഷണറുകളുടെ നേരിയ ശബ്ദമൊഴിച്ചാൽ ആശുപത്രിയും പരിസരവുംതികച്ചും ശാന്തമാണ്. ചെറിയ അനക്കം പോലും കാതിൽ പതിയുന്ന സമാധാന നിമിഷങ്ങളാണിത്. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം മലമുകളിലെ പാറയുടെ മുകളിൽ കയറിച്ചെന്ന് ഇളംകാറ്റിൻ്റെ താളത്തിനൊത്ത് കുയിലു മുതൽ കുരുവി ഉൾപ്പടെയുള്ളവയുടെ മധുര ശബ്ദങ്ങൾ ആസ്വദിച്ചു കൊണ്ടിരുന്ന ബാല്യകാലം മനസ്സിൽ പുന:സൃഷ്ടിക്കാൻ പറ്റിയ സമയം. വളരെ പെട്ടെന്നു തന്നെ സാവിത്രിയെയും സലാമിനെയും കൃഷ്ണനെയും ഞാനെൻ്റെ മനസ്സിലേക്ക് കുടിയിരുത്തി.
വേനലവധിയിലെ ഒഴിവു ദിവസങ്ങളിൽ ഞങ്ങളൊരുമിച്ച് പലവട്ടം കയറി ചെന്നിട്ടുള്ള മലമുകളിൽ പുൽക്കൊടിയെ പോലും അകറ്റി നിർത്തിയ കരിവീരക്കൂട്ടം കണക്കെ തല ഉയർത്തി നിൽക്കുന്ന കരിംപാറ ലക്ഷ്യമാക്കി നടന്നുനീങ്ങി. പാതിവഴിപിന്നിട്ടപ്പോഴേക്കും അൽപം അകലെയുള്ള പള്ളിയിൽ നിന്നും സുബ്ഹി ബാങ്കിൻ്റെ മനോഹര ശബ്ദം വളരെ പെട്ടെന്നു തന്നെ എൻ്റെ മനസ്സിനെ മറ്റൊരിടത്തേക്കു കൂട്ടികൊണ്ടുപോയി.
നാട്ടിലായിരുന്ന സമയത്ത് നോമ്പു കാലത്തു മാത്രമാണ് ഞാൻ സുബ്ഹിബാങ്ക് വിളിക്കുന്നത് കേട്ടിട്ടുളളത്. ഇവിടെ നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളിലാണത് പിന്നീട് ഞാൻ കേട്ടുതുടങ്ങിയത്. നാട്ടിലെ ബാങ്ക് വിളിയും ഇവിടുത്തെ ബാങ്ക് വിളിയും തമ്മിൽ മാറ്റമേറെയുണ്ട്. അക്ഷരങ്ങളിലുള്ള മാറ്റമല്ലത്, മറിച്ച് ഉച്ചാരണത്തിലും ശബ്ദത്തിലുമുള്ള മാറ്റമാണ്. നാട്ടിലെ ബാങ്ക് വിളിക്കുന്നവരെ അപേക്ഷിച്ച് ഇവിടെയുള്ളവരുടെ ബ്രീത്തിംഗ് കപ്പാസിറ്റി വളരെകൂടുതലാണ്. നൂതന സാങ്കേതിക വിദ്യകളോടെയുളള സൗണ്ട് നിസ്റ്റമാണ് ഇവിടെയുളള പള്ളികളിൽ ഉപയോഗിക്കുന്നതെങ്കിലും ബാങ്ക് വിളി ചേതോഹരമാകുന്നതിൻ്റെ കാരണം അവരുടെ അസാധാരണ ബ്രീത്തിംഗ് കപ്പാസിറ്റി തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
ഇനി പകലിലേക്കുള്ള സഞ്ചാരത്തിന് വേഗത കൂടും. ഓരോ മിനുറ്റിലും ഇരുട്ട് മാറുന്നത് നേരിട്ടറിയാൻ പറ്റും. സൂര്യ കിരണങ്ങൾ അതിവേഗം ആശുപത്രി മുറ്റത്തുമെത്തും. രോഗികളും അവരുടെ ബന്ധുക്കളുമായി ഇരിപ്പിടം സജീവമാകും. അധികം വൈകാതെ പരിസരമാകെ ശബ്ദമുഖരിതമാകും. പ്രേമചന്ദ്രൻ സാറ് എത്തുന്നതോടെ അടുത്ത ഡ്യൂട്ടി നിർണ്ണയിക്കപ്പെടും. ഇതൊന്നുമറിയാതെ ഇവർ ഇവിടെ തന്നെ സുഖമായി കിടക്കുന്നുണ്ടാകും. രോഗാവസ്ഥയുടെ സവിശേഷതയാണത്. എത്ര തെരക്കുളള വ്യക്തിയും ശാന്തമായിരിക്കാൻ, കിടക്കാൻ ആഗ്രഹിക്കുന്ന സന്ദർഭം രോഗാവസ്ഥയല്ലാതെ മറ്റൊന്നുണ്ടാകില്ലെന്നത് ഞാൻ അനുഭവിച്ചറിഞ്ഞ, കണ്ടും കേട്ടുമറിഞ്ഞ യാഥാർത്ഥ്യമാണ്.
ഞാൻ സ്വലാമജ്‌ലിസിൽ പോയി പെട്ടെന്നുതിരിച്ചുവരാം, അതുകൊണ്ട് സിസ്റ്റർക്കെന്തെങ്കിലും പ്രയാസമുണ്ടാകുമോ .? ഞങ്ങളിവിടെ രണ്ടു പേരുണ്ടല്ലോ, സാറ് പത്തുമിനിറ്റ് ഇവിടെ നിന്നും മാറി നിൽക്കുന്നതുകൊണ്ട് ഞങ്ങൾക്കൊരു പ്രയാസവുമില്ലസാർ. സാറ് നിസ്കാരവും പ്രാർത്ഥനയുമെല്ലാം കഴിഞ്ഞ് സാവധാനം വന്നാൽ മതി..
(തുടരും…)
– K.M സലീം പത്തനാപുരം