മോനെദാസാ…ഹജിയാര് ഇവിടെ വന്നു പറഞ്ഞ കാര്യങ്ങളോർത്ത് മോൻ സങ്കടപ്പെടുകയൊന്നും വേണ്ട. നീ മാത്രമല്ല, കടം വാങ്ങാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല മോനെ. ചിലർക്ക് പറഞ്ഞ സമയത്ത് കൊടുത്തു തീർക്കാൻ പറ്റും, മറ്റു ചിലർക്ക് അതിനു സാധിച്ചെന്നു വരില്ല. വർഷം കുറെ ആയില്ലേ മോനെ നമ്മളദ്ദേഹത്തിൻ്റെ കടയിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങാൻ തുടങ്ങിയിട്ട്. ഇതിനു മുൻപുംഅദ്ദേഹം ആവശ്യപ്പെട്ട ദിവസം നീ തന്നെയല്ലേ ഇടപാടുകളൊക്കയും കൊടുത്തു തീർത്തത്. ഈ വർഷം എനിക്കു വേണ്ടി പ്രതീക്ഷിച്ചതിൽ കൂടുതൽ പൈസ നിനക്ക് ചെലവഴിക്കേണ്ടതായി വന്നു. അതുകൊണ്ട് ഹാജിയാരുടെ കടയിൽ കൊടുക്കാനുളള പണം അദ്ദേഹം ആവശ്യപ്പെട്ട ദിവസം എത്തിച്ചു കൊടുക്കാൻ നിന്നെക്കൊണ്ട് സാധിച്ചില്ല. നീയത് മനപ്പൂർവ്വം ചെയ്തതൊന്നുമല്ലല്ലോ മോനെ, നിവൃത്തികേടുകൊണ്ട് സംഭവിച്ചു പോയതല്ല.. നീ അതിനെക്കുറിച്ച് ആലോചിച്ച് മനസ്സ് പ്രയാസത്തിലാക്കണ്ട. ഇവിടത്തെ കാര്യങ്ങളും നിൻ്റെ ഇപ്പോഴത്തെ അവസ്ഥയുമെല്ലാം ഞാനദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഗൗരവത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയതെങ്കിലും എൻ്റെ വർത്തമാനം കേട്ടതിനു ശേഷം കട്ടൻ ചായയും കുടിച്ച് സന്തോഷത്തോടെയാണ് അദ്ദേഹമിവിടെ നിന്നും തിരിച്ചു പോയത്. പോകുന്നതിനു മുമ്പായി നിൻ്റെ മോൻ്റെ കയ്യിൽ മിഠായി വാങ്ങിക്കോളാൻ പറഞ്ഞ് കുറച്ചു പൈസയും കൊടുത്തേൽപ്പിച്ചിട്ടുണ്ട്. പറഞ്ഞ ദിവസം നിന്നെയങ്ങോട്ടു കാണാത്തതുകൊണ്ടായിരിക്കാം നിന്നെ അന്വേഷിച്ച് അദ്ദേഹത്തിനിങ്ങോട്ടു വരേണ്ടി വന്നത്. അക്കാര്യത്തിൽ ഹാജിയാരോട് നമുക്ക് വെറുപ്പ് കരുതാൻ പറ്റില്ല മോനെ. നമ്മളെപ്പോലെയുളളവർ അദ്ദേഹത്തിന് കൊടുക്കാനുള്ള പൈസ കൊടുത്തെങ്കിലല്ലേ അദ്ദേഹത്തിനും കൊടുക്കാനുള്ളവരുടെ പണം കൊടുത്തു തീർക്കാൻ പറ്റൂ. മോനേതായാലും ഹാജിയാരുടെ മുമ്പിൽ മോശക്കാരനാവണ്ട. ഇതാ .. മോനിതു കൊണ്ടുപോയി വിറ്റതിനുശേഷം ഹാജിയാർക്ക് കൊടുക്കാനുള്ളതു മുഴുവൻ ഇന്നുതന്നെ കൊടുത്തു തീർക്കണം. ബാക്കിയുണ്ടങ്കിൽ സാറമോൾടെ കയ്യിൽ കൊടുത്തേൽപ്പിച്ചാൽ മതി. സമയം കളയാതെ ചായയും കപ്പയും കഴിച്ചതിനു ശേഷം വേഗം അങ്ങാടിയിലേക്ക് പുറപ്പെടാൻ നോക്കിക്കോ. എങ്കിലേ ഇരുട്ട് കൂടുന്നതിനു മുമ്പായി നിനക്കിങ്ങോട്ട് തിരിച്ചെത്താൻ പറ്റൂ എന്നും പറഞ്ഞു കൊണ്ട് അമ്മ എൻ്റെ കയ്യിലൊരു സാധനം വച്ചുതന്നു. ഒരു തുണ്ട് പേപ്പറിൽ പൊതിഞ്ഞ ഭാരം കുറഞ്ഞ എന്തോ ഒന്ന്.
അതെന്താണെന്നറിയുന്നതിനു വേണ്ടി അമ്മയുടെ മുൻപിൽ വച്ചു തന്നെ ഞാനാ കടലാസുപൊതി തുറന്നുനോക്കി. ഒരു വളയും മാലയും.! അതു കണ്ടപാടെ ഞാൻ സാറയുടെ കഴുത്തിലേക്കും കയ്യിലേക്കു മൊന്നു സൂക്ഷിച്ചുനോക്കി. വിവാഹദിവസം ഞാനവൾക്കു സമ്മാനിച്ച മാലയും അവളുടെ അമ്മ പലപ്പോഴായി വാങ്ങി അണിയിച്ച വളകളും, അതെത്രയെണ്ണമുണ്ടായിരുന്നെന്ന് എനിക്കു നല്ല നിശ്ചയമൊന്നുമുണ്ടായിരുന്നില്ലങ്കിലും അവളുടെ ദേഹത്തുതന്നെ ഉണ്ടെന്നെനിക്കു മനസ്സിലാക്കി. അമ്മയാണെങ്കിൽ വളയും മാലയും ധരിക്കാറില്ല. അങ്ങനെയൊന്ന് ഓർമ്മ വച്ച കാലം മുതൽ അമ്മയുടെ കയ്യിലും കഴുത്തിലും ഞാൻ കണ്ടിട്ടേയില്ല. എങ്കിൽ പിന്നെ ഇതെല്ലാം ആരുടേതായിരിക്കും.? പണയം വെയ്ക്കാനാണു പറഞ്ഞിരുന്നതെങ്കിൽ മറ്റാരിൽ നിന്നെങ്കിലും വായ്പയായി വാങ്ങിയതാണെന്നു കരുതാമായിരുന്നു. വിൽക്കാൻ പറഞ്ഞ സ്ഥിതിയ്ക്ക് വായ്പ വാങ്ങിയതല്ലെന്ന് ഞാൻ ഉറപ്പിച്ചു. അങ്ങനെയെങ്കിൽ ഇതെല്ലാം അമ്മയ്ക്ക് എവിടെ നിന്നാണ് കിട്ടിയത്.? ചികിത്സയുമായി ബന്ധപ്പെട്ട് പൈസയുടെ കുറവു കാരണം ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. ആ സമയത്തൊന്നും സഹായിക്കാൻ തയ്യാറാവാത്ത ആരാണ് ഇപ്പോൾ ഇങ്ങനെയൊരു സഹായം ചെയ്യാൻ തയ്യാറായത്.?
അമ്മയോട് ചോദിച്ചാൽ ഇതിനുള്ള ഉത്തരം കിട്ടുമെന്ന് എനിക്കറിയാത്തതുകൊണ്ടല്ല, അങ്ങനെയൊരു ശീലം എനിക്കുണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽക്കേ ഞാനങ്ങനെയാണ്. അമ്മ എന്താണോപറയുന്നത് അത് അതുപോലെയങ്ങ് ചെയ്യും. എന്തിന്, എന്തുകൊണ്ട് എന്നൊന്നും അമ്മയോടു ഞാൻ ചോദിക്കാറേയില്ല. ഇതിപ്പോൾ അങ്ങനെയല്ല. ചോദിച്ചേപറ്റൂ എന്ന് എൻ്റെ മനസ്സെന്നോടു പറഞ്ഞു.
പതിഞ്ഞ സ്വരത്തിൽ ഞാൻ അമ്മയോടാ ചോദ്യം ഉന്നയിച്ചു.
ഇതു രണ്ടും എവിടെ നിന്നു കിട്ടിയതാണമ്മേ,?
ഈയൊരു കാര്യം അറിയാൻ വേണ്ടിയായിരുന്നോ ഇത്രയും നേരം നീ ഇവിടെ തന്നെയിങ്ങനെ മിണ്ടാതിരുന്നത്.?
ഇതൊക്കെ ഇവിടെതന്നെ ഉണ്ടായിരുന്നതാ, മാല എൻ്റെ പെട്ടിയിലും വള സാറമോളുടെ അലമാരയിലുമായിരുന്നെന്നേയുള്ളൂ. എൻ്റെ കാലശേഷം മക്കളാരും തന്നെ നിന്നെ നോക്കാൻ തയ്യാറില്ലാത്ത അവസ്ഥ വന്നാൽ അന്ന് നിനക്കിത് ഉപകാരപ്പെടും എന്നു പറഞ്ഞുകൊണ്ട് നിൻ്റെ അച്ഛനെനിയ്ക്കു വാങ്ങിച്ചു തന്നതാണ് മോനേ ഈ മാല. അന്നു മുതൽ ഇന്നേവരെയും ഞാനിത് അണിഞ്ഞിട്ടില്ല. അതുകൊണ്ടാ നീയുൾപ്പടെ ആരും ഇത് കാണാതിരുന്നത്. നീ കൂടെയുള്ളപ്പോൾ അച്ഛൻ പറഞ്ഞതു പോലെയൊരു അവസ്ഥ എനിക്കുണ്ടാവില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോൾ ഇതിൻ്റെ ആവശ്യം നിനക്കാണ്. ഇത് നിൻ്റെ അച്ഛൻ്റെ സഹായമായി കണ്ടാൽ മതിമോനെ. പിന്നെ വളയുടെ കാര്യം. നീ പൈസയില്ലാതെ പ്രയാസപ്പെട്ട സമയത്തൊക്കയും സാറമോള് അലമാരയിൽ സൂക്ഷിച്ചിരുന്ന വളയെടുത്ത് എൻ്റെ കയ്യിൽ കൊണ്ടു തന്നിരുന്നതാണ്. ചെറിയ ചെറിയ ബുദ്ധിമുട്ടുകളായിരുന്നതു കൊണ്ടാണ് ആ സമയത്തൊന്നും അവളോടു ഞാനതു വാങ്ങാൻ കൂട്ടാക്കാതിരുന്നത്. ഇന്നിപ്പോൾ അങ്ങനെയല്ലല്ലോ, നിൻ്റെ കയ്യിൽ പൈസ ഉണ്ടാകുന്ന കാലത്ത് നീയിതുപോലൊരെണ്ണം അവൾക്ക് വാങ്ങിക്കൊടുത്താൽ മതി. ഇപ്പോൾ നീയിതു വിറ്റ് ഹാജിയാർക്ക് കൊടുക്കാനുള്ളത് കൊടുത്തു തീർത്തിട്ട് വേഗമിങ്ങോട്ടുവാ. പിന്നീട് ഞാനമ്മയോടതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.
വേഗം ഞങ്ങളുടെ അങ്ങാടിയിൽ തന്നെയുള്ള ഹാജിയാരുടെ ജ്വല്ലറിയിൽ ചെന്ന് ഒരോന്നും വേവ്വേറെ തൂക്കി നോക്കിയതിനു ശേഷം അതിനു കിട്ടിയ പൈസയുമായി പലചരക്കു കടയിലെത്തി. ഹാജിയാരോട് എൻ്റെ പറ്റെത്രയുണ്ടെന്നു ചോദിച്ചതിനു ശേഷം അദ്ദേഹം പറ്റു പുസ്തകത്തിൽ നോക്കിപറഞ്ഞതു പ്രകാരമുള്ള പണം കൊടുത്തു. അന്നു വരെയുള്ള കടം പൂർണ്ണമായും വീട്ടി. പതിവു പോലെ നേരത്തെ തയ്യാറാക്കിവച്ച ദീപാവലി മിഠായിയുടെ കവറെടുത്ത് അദ്ദേഹമെനിക്കു സമ്മാനമായി തരികയും ചെയ്തു. പണം കൊടുത്ത സമയത്ത് ഹാജിയാര് നിങ്ങളോടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ലേ ദാസേട്ടാ.?
പിന്നേ, ചോദിക്കുകയും പറയുകയും മാത്രമല്ല ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അദ്ദേഹമന്ന് ചെയ്യുകയുമുണ്ടായി.
എന്തായിരുന്നു ആ അപ്രതീക്ഷിത കാര്യം. ?
(തുടരും…)
– K.M സലീം പത്തനാപുരം