ഓർമ്മ ചെപ്പ്
(ബാല്യകാല കവിത)
ബാല്യം പറഞ്ഞിടാൽ
തീരില്ല വാക്കുകൾ
ഏറെ പറഞ്ഞിടാൻ
ഉണ്ടു സർവ്വം
മാധുര്യമേറുന്ന
നാൾകൾ കടന്നു പോയ്
വീണ്ടും വരില്ലെന്ന
സത്യവുമായ്
പള്ളക്കു വള്ളിയിൽ
തൂങ്ങുന്ന ട്രൗസറും
തെങ്ങോല കോർത്തുള്ള
കണ്ണാടിയും
ചക്കതൊലി കൊണ്ട്
പാദംമറച്ചിടാൻ
പാകപ്പെടുത്തിയ
പാദരക്ഷേം
നേരം നിനച്ചിടാൻ
വാച്ചുണ്ട് പാണിയിൽ
തെങ്ങോല തീർക്കുന്ന
റിസ്റ്റ് വാച്ച്
തെങ്ങോല കുത്തി
മുനകളാൽ നെയ്തോരു
പന്തിൻ്റെ കാര്യം
മറന്നിടാമോ
മണ്ണിൽ കുഴിച്ചതിൽ
ഏതൊന്നു വീണിടാൽ
കൂട്ടത്തിലുള്ളോർ
എറിഞ്ഞു വീഴ്ത്തും
സാറ്റെന്നു കൂവീട്ട്
തേടി പിടിക്കണം
കാണാതെ പോയതാം
കൂട്ടുകാരെ
മണ്ണിൽ കുഴിച്ചതിൽ
വട്ടൊന്നു വീണിടാൽ
രാശിക്കു യോഗ്യനായ്
തീർന്നകാലം
കുട്ടിക്ക് തല്ലീട്ട്
ചില്ലക്കോ ഓടുന്ന
കുട്ടിയും കോലും
പ്രസിദ്ധമാർന്നു
മണ്ണിൽ കളങ്ങളിൽ
ചേനവരച്ചിടാൻ
വാശിക്കു ചാടുന്ന
എട്ടുപെട്ടീം
നാട്ടുന്ന കുറ്റിയെ
പന്തോണ്ടെറിഞ്ഞീട്ട്
കുറ്റി പെടത്തുന്ന
വീരസ്യരും
മിന്നുന്ന കല്ലുകൾ
തപ്പി പെറുക്കീട്ട്
കൊത്തി പെറുക്കുന്ന
കല്ലുകൊത്തും
കണ്ണൻ ചിരട്ടയിൽ
മണ്ണ് നിറച്ചിട്ടു
ചിട്ടപ്പെടുത്തിയ
മണ്ണപ്പവും
ചെങ്കല്ലുരച്ചുള്ള
ചാറിൻ കറികളും
പച്ചില പിഞ്ചീട്ട്
തോരനാക്കും
പാഴ്മര കമ്പിനെ
ലാത്തിയായ് കൊണ്ടിട്ട്
പ്ലാവില തൊപ്പിയാൽ
പോലീസാകും
ഓലത്തണുങ്ങുകൾ
ചാരുന്ന കൂരയിൽ
അച്ഛനും അമ്മയും
ആയകാലം
വാഴേടെ നാരിനെ
നീളത്തിലാക്കീട്ട്
കോളാമ്പി കെട്ടി
കളിച്ച കാലം
തുമ്പിയെകൊണ്ടന്നു
കല്ലൊന്നെടുക്കുവാൻ
പാപ്പാൻ ചമഞ്ഞോരു
കാലമാർന്നു
തീപ്പെട്ടിയുള്ളിലെ
വണ്ടിനെ കുത്തീട്ട്
റേഡിയോ കേട്ടോരു
കാലമാർന്നു
നൂലിൻ്റെ അറ്റത്ത്
തീപ്പെട്ടി കെട്ടീട്ട്
ഫോണിൽ പറഞ്ഞന്ന്
കൂട്ടരോട്
ഉപ്പൊന്നുവക്കുവാൻ
തക്കം നിനച്ചിടാൽ
ചട്ടോന്നടിയെത്ര
വാങ്ങ്യ കാലം
പാളേടെ വണ്ടീന്ന്
താഴത്തിറങ്ങിയാൽ
ട്രൗസർ കിഴിഞ്ഞിതോ
നാശമാകും
വെള്ളക്ക വണ്ടിയും
സൈക്കിളിൻ ചാടതും
വണ്ടിക്കു തുല്യം
ഉരുട്ട്യകാലം
കശുമാങ്ങയൂററുന്ന
ചാറും കുടിച്ചേറെ
കുടിയൻ്റെ വേഷം
ചമഞ്ഞ കാലം
കയറുള്ളിലാക്കി
കടലാസു ചുറ്റീട്ട്
സിഗരറ്റു തുല്യം
വലിച്ചകാലം
ഏറെ പറഞ്ഞിടാൻ
ഉണ്ടെൻ്റെ കൂട്ടരെ
മാധുര്യമേറുന്ന
ബാല്യകാലം
കൂട്ടി കിഴിച്ചു നാം
ഓർത്തോർത്തിരുന്നിടാൽ
വാർദ്ധക്യ കാലത്തിൽ
എന്തുനേട്ടം
– ജോൺസൺ എഴുമറ്റൂർ