ദാസേട്ടനെ കാണുന്നതിനു വേണ്ടിഞാൻ നേരെ ക്യാന്റീനിലേക്കുനടന്നു. എൻ്റെ ആഗമനലക്ഷ്യം തിരിച്ചറിഞ്ഞതു കൊണ്ടാവാം ദാസേട്ടൻ എൻ്റെ അരികിലേക്കുവന്നു. സാർ , ഖാദർക്ക വന്നിരുന്നു. സാറ് എന്നെ പറഞ്ഞേൽപിച്ച കാര്യം ഞാൻ ഖാദർക്കയോടു പറയുകയും ചെയ്തിരുന്നു. എന്നിട്ടെന്താ ദാസേട്ടാ ഖാദർക്ക പറഞ്ഞത്. നാളെ പുലർച്ച അഞ്ചു മണിക്ക് ഖഫീലിൻ്റെ കൂടെ മദീനയിലേക്കു പോകുമെന്നും മറ്റന്നാൾ ഉച്ചയ്ക്കു ശേഷമേ തിരിച്ചെത്തുകയുള്ളു എന്നും സാറിനോടു പറയാൻ പറഞ്ഞു.
അതല്ലദാസേട്ടാ, അയാളെന്താ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത്.? കാരണമെന്താണെന്നും എനിക്കറിയില്ല സാർ , ഞാൻ ഖാദർക്കയെ പരിചയപ്പെട്ടതു മുതൽ ഇന്നുവരെയും അയാൾ മോബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. സാറിനി ഖാദർക്കയെ കാണുമ്പോൾ നേരിട്ടു ചോദിച്ചുനോക്കൂ. എന്താ കാര്യമെന്നറിയാലോ. സാറ് ഇപ്പോൾ ഭഷണം കഴിക്കുന്നോ, അതല്ല നിസ്കാരം കഴിഞ്ഞതിനു ശേഷം മതിയോ ? അഞ്ചു മിനുട്ടു കഴിഞ്ഞാൽ ബാങ്ക് വിളിക്കുമല്ലോ, അപ്പോൾ പിന്നെ നിസ്കാരം കഴിഞ്ഞതിനു ശേഷം മതി ദാസേട്ടാ.
ഏഴിനും ഏഴരക്കുമിടയിലാണ് സാധാരണ രാത്രി ഭക്ഷണം കഴിക്കാറുള്ളത്. അപൂർവ്വമായി ആറുമണി സമയത്തും അങ്ങനെ ചെയ്യാറുണ്ട്. അതുകൊണ്ടാണ് ദാസേട്ടനങ്ങനെ ചോദിക്കാൻ കാരണം. നാട്ടിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതു മുതൽ ഭക്ഷണ കാര്യത്തിലായിരുന്നു എനിയ്ക്ക് കൂടുതൽ ആശങ്കയുണ്ടായിരുന്നത്. അക്കാര്യംപറഞ്ഞ് സാവിത്രിയെന്നെ കളിയാക്കി സംസാരിക്കാറുമുണ്ടായിരുന്നു. ഇവിടെ എത്തി ക്യാന്റീനിൽ നിന്നും പൊറോട്ടയും മത്തിക്കറിയും കഴിച്ച ആദ്യത്തെദിവസം തന്നെ ഭക്ഷണകാര്യത്തിലുള്ള എൻ്റെ ആശങ്കകളത്രയും ആവശ്യമില്ലാത്തതായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. സാവിത്രിയോട് ഞാൻ ആദ്യമായിപറഞ്ഞ അറബ് നാട്ടിലെ വിശേഷവും അതുതന്നെയായിരുന്നു.
കോട്ടയം സ്വദേശിയായ ദാസേട്ടൻ്റെ കുടുംബ സമേതമുള്ള താമസവും ആശുപത്രി വളപ്പിലെ ഫ്ളാറ്റിൽ തന്നെയാണ്. മാനേജർ മുതൽ ക്ലീനർ ഉൾപ്പടെയുള്ളവർക്കും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്കുമാണ് ക്യാന്റീനിൽനിന്നും ഭക്ഷണം നൽക്കുന്നത്. തികച്ചും സൗജന്യമാണത്.
സാറിനി നേരെ പോകുന്നത് റൂമിലേക്കാണോ. ? അതെ ദാസേട്ടാ. എന്താ ചോദിക്കാൻ കാരണം.? പ്രത്യേകിച്ചു കാരണമൊന്നുമില്ല. റൂമിൽ ചെന്നിട്ട് കാര്യമായൊന്നും ചെയ്തു തീർക്കാനില്ലങ്കിൽ കുറച്ചുനേരം നമുക്കിവിടെ നാട്ടുകാര്യങ്ങൾ സംസാരിച്ചിരിക്കാമെന്നു കരുതി ചോദിച്ചതാണ്.. ഖാദർക്ക സ്ഥലത്തില്ലാത്തതിൻ്റെ കുറവു നികത്താൻ ദാസേട്ടൻ കണ്ടെത്തിയത് എന്നെയാണെന്നർത്ഥം. ശരിയല്ലേ ദാസേട്ടാ ? അതെ , ശരിയാണ്. സാറിനെങ്ങനെയാണിത് ഇത്ര പെട്ടൊന്നു പിടി കിട്ടിയത്. ഒരു ഡോക്ടർ എന്ന നിലയിൽ ദിവസവും ഞാൻ ഒരുപാട് ആളുകളുമായി സംസാരിക്കുന്നതാണല്ലോ ദാസേട്ടാ. ജനങ്ങളുമായുള്ള തുടർച്ചയായ ഇടപെടൽ മൂലം ചില കാര്യങ്ങളെങ്കിലും പറയാതെ തന്നെ മനസ്സിലാക്കാൻ എനിയ്ക്കു സാധിക്കാറുണ്ട്.
ഷർട്ടും പേന്റും യൂണിഫോമും വാഷിംഗ് മെഷീനിലിട്ട് കഴുകി ഉണക്കിയെടുക്കണം. പിന്നീട് അതെല്ലാമൊന്ന് അയേൺ ചെയ്തെടുക്കണം. മുക്കാൽ മണിക്കൂർ സമത്തെ ജോലിയുണ്ട് എന്നർത്ഥം. ഒൻപതുമണിക്കു ഇവിടെനിന്നും പോയാൽ പോലും അതെല്ലാം അധികം റിസ്ക്കെടുക്കാതെതന്നെ ചെയ്തു തീർക്കാവുന്നതല്ലേയുള്ളു ദാസേട്ടാ. അങ്ങനെയാണെങ്കിൽ സാറ് ആ കസേരയിൽ ചെന്നിരിക്കുമ്പോഴേക്കും രണ്ടു കപ്പ് സുലൈമാനിയുമായി ഞാനവിടെയെത്താം.
പൊതുവെ നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഞാൻ പാഴാക്കാറില്ലെന്നു മാത്രമല്ല എന്നെക്കുറിച്ചു പറയുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരുടെ കാര്യങ്ങൾ ചേദിച്ചറിയാനുളള മികച്ച അവസരമായതിനെ ഉപയോഗപ്പെടുത്തുന്നതുമാണ് എൻ്റെ രീതി. ഇന്ന് ദാസേട്ടനുമായി സംസാരിച്ചിരിക്കാൻ കിട്ടിയ അവസരത്തിലും ആ രീതി തന്നെയാണ് ഞാൻ പിന്തുടർന്നത്.
അല്ല ദാസേട്ടാ, നിങ്ങൾക്ക് എപ്പോഴെങ്കിലും ഇവിടത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിര താമസമാക്കണമെന്നു തോന്നിയിട്ടുണ്ടോ.? ഉണ്ടോ എന്നുചോദിച്ചാൽ ഉണ്ട്. ഇപ്പോഴല്ല, ഇവിടെ എത്തിയതിനു ശേഷമുള്ള ആദ്യത്തെ രണ്ടുവർഷം. അതിനുശേഷം പിന്നീട് ഇന്നേവരെയും എനിയ്ക്കങ്ങനെയൊരു തോന്നലുണ്ടായിട്ടില്ല. എന്നുമാത്രമല്ല എന്നെയും കുടുംബത്തെയും ഇവിടെനിന്നും തിരിച്ചയക്കുന്നതുവരെയും ഇവിടെതന്നെ കഴിഞ്ഞുകൂടണമെന്നാണ് എൻ്റെ ആഗ്രഹവും. ദാസേട്ടന് ഈ നാട് അത്രയേറെ ഇഷ്ടമായെന്നാണോ.?
അതെസാർ . ഈ നാടുമാത്രമല്ല, ഇവിടെയുള്ള മനുഷ്യരെയും എനിക്കേറെ ഇഷ്ടമാണ്. അപ്പോൾ ആദ്യത്തെ രണ്ടു വർഷം.?
(തുടരും…)
– K.M സലീം പത്തനാപുരം