ഒരു ഉറക്കം കഴിഞ്ഞ ആലസ്യത്തോടെ അവൾ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു. കണ്ണുകളിലെ ഉറക്കച്ചടവ് രണ്ടു കൈകൾ കൊണ്ട് തുടച്ചു കളഞ്ഞു. അവൾ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് സൂക്ഷിച്ചു നോക്കി. ഉള്ളതിൽ കൂടുതൽ പ്രായം മുഖത്ത് തെളിഞ്ഞു വരുന്നത് അവൾ അറിഞ്ഞു.
“നിൻ്റെ മുഖം കണ്ടാൽ കുഞ്ഞിനേപ്പോലെയുണ്ട്. “ചിരിക്കുന്ന കണ്ണുകളിൽ തൻ്റെ രൂപം കണ്ട് നാണത്തോടെ മുഖം കുനിച്ച നിമിഷങ്ങൾ. വിവാഹത്തിൻ്റെ മുമ്പുളള നല്ല നാളുകളിൽ ലയിച്ച് കുറേനേരം അവടെ നിന്നു.
കിച്ചണിലേക്ക് നടക്കുമ്പോൾ മനസ്സിൽ നിർവ്വികാരിതയായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ചുവരുകളാൽ ബന്ധിതമായ കൊട്ടാര സദൃശമായ വീട്ടിലെ ഏകാകിനിയാരുന്നു അവൾ.
സ്വർണ്ണനിറമാർന്ന ചായ കുടിച്ച് ബാൽക്കണിയിൽ ഇരിക്കുന്നത് അവളുടെ പതിവാണ്. മനോഹരമായ പുറംകാഴ്ചകളിൽ ലയിച്ചിരിക്കുന്ന നിമിഷം . പകലിനോട് യാത്ര പറഞ്ഞ് മറയാൻ ശ്രമിക്കുന്ന സൂര്യൻ്റെ ചെങ്കതിരുകൾ അവളെ തലോടിയിറങ്ങുന്നതും നോക്കി അവളിരിക്കും അപ്പോൾ ആകാശത്ത് ചെറു കുരുവികൾ ആർത്തുല്ലസിച്ച് പറന്നു കളിക്കുകയായിരിക്കും.
സ്കൂൾ ബസിൽ നിന്നും ഇറങ്ങുന്ന കുഞ്ഞാറ്റ അവളെ കൈവീശി കാണിച്ചു. വരിവരിയായി നിരന്നു നിൽക്കുന്ന അരണമരത്തിൻ്റെ പിന്നിലുളള വീട്ടിൽ നിന്നും കുഞ്ഞാറ്റയുടെ അമ്മ പ്രീത അവളോട് കുശലം പറഞ്ഞ ശേഷം കുഞ്ഞാറ്റയെയും എടുത്തു കൊണ്ട് വീട്ടിലേക്ക് കയറി പോയി.
ബാഗ്ലൂരിൽ പഠിക്കുന്ന മക്കൾ ഇടക്ക് വീഡിയോ കോളിംഗ് നടത്തുമ്പോൾ മാത്രമേ അവളുടെ മനസിൽ സന്തോഷത്തിൻ്റെ പൂത്തിരി കത്താറുള്ളു. അതും രാത്രിയിൽ , എട്ടുമണിക്കുശേഷം . മേശപ്പുറത്ത് ഭക്ഷണങ്ങൾ എടുത്തുവച്ചതിനു ശേഷം കിടപ്പറയിലെ ഏകാന്തതയിലേക്ക് അവൾ നൂണ്ടുകയറും. എപ്പോഴോ വന്നു കയറുന്ന ഭർത്താവിൻ്റെ നേരം പോക്കുകൾക്കുശേഷം കിടന്നുറങ്ങുമ്പോൾ പാതിരാത്രിയാകും.
ദിനരാത്രങ്ങൾ തള്ളിനീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ശുഭ, ഉമേ എന്നു വിളിച്ച് ഫോണിലൂടെ കയറി വന്നത്. എപ്പഴോ മറന്നു പോയ തൻ്റെ പേര് ശുഭ പറഞ്ഞു തന്നപ്പോൾ തനിക്കും ഒരു പേരുള്ള കാര്യം ഉമ ഓർമ്മിച്ചെടുത്തു. ഒരു ബഞ്ചിൽ ചേർന്നിരുന്ന് തല്ലു കൂടിയതും പൊട്ടിച്ചിരിച്ചതുമായ നാളുകളിലേക്ക് ഇരുവരും മുങ്ങിയിറങ്ങിപ്പോയി. ഓർമ്മയിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്ന ക്ലാസ്മേറ്റിനെയെല്ലാം മറവിയുടെ മാറാലകളിൽ നിന്നും അവൾ മോചിപ്പിച്ചെടുത്തപ്പോൾ ശുഭയെ പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി.
ക്ലാസ്മേറ്റിൻ്റെ വാട്സാപ്പ് കൂട്ടായ്മയിലേക്ക് കുടിയേറിയപ്പോൾ പതിനഞ്ചു വയസുകാരിയായിതീർന്നു. കലപില കൂട്ടങ്ങളിൽ മനസു തുറക്കുമ്പോണ് ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന രാജീവിനെ പിടികൂടിയത്. തൂക്കിയെടുത്ത് മുമ്പിലിട്ടപ്പോൾ അവനും ഒന്ന് അന്ധാളിച്ചു. മാപ്പ് ഏറ്റുപറഞ്ഞ് മഞ്ഞുതുളളിയാൽ അവൻ മനം കുളിർപ്പിക്കുമ്പോൾ മക്കളുടെയും ഭർത്താവന്റേയും കാര്യങ്ങൾ ഉമ മറന്നു പോയിരുന്നു.
ഗെറ്റുഗദർ അടുത്തു വന്നപ്പോൾ രാജീവിനെ കാണാൻ മനം തുടിച്ചു. ഉമേ എന്ന് സ്നേഹപൂർവ്വമായ ഒരു വിളിക്കു വേണ്ടി തുടിച്ചിരുന്ന മനം അവൾക്ക് ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിൻ്റെ ആദ്യനാളുകളിൽ സ്നേഹപൂർവ്വമായ വിളിയിൽ മുങ്ങിയ രാവുകളിൽ ഉമ പല പേരുകളിൽ അറിയപ്പെട്ടു. രണ്ടാമത്തെ കുട്ടിയുണ്ടായതിനു ശേഷം ശ്രദ്ധയുടെ കോമ്പസ് കുട്ടികളിലേക്ക് തിരിഞ്ഞതിനു ശേഷമാണ് യാന്ത്രികമായ ജീവിത രീതി പരിശീലിച്ചു തുടങ്ങിയത്.
കൂട്ടുകാരുടെ ഒത്തുകൂടൽ ഉമയെ പുതിയലോകത്തിലേക്ക് പറിച്ചുനട്ടു. കൂട്ടിൽ നിന്നും കിളിയെ പോലെയായിരുന്നു ഉമയുടെ മനസ്. ശുഭ, കാർത്തിക . സേതു ലക്ഷ്മി തുടങ്ങിയവർ അവരുടെ ജീവിതം വിവരിക്കുമ്പോൾ ഏതോ ഒരു നഷ്ടബോധം ഉളളിൽ കുടിയേറിയിരുന്നു.
കണ്ണിൽ ചിരിയുമായെത്തിയ രാജിവിൻ്റെ സാമീപ്യം അവൾ കൊതിച്ചിരുന്നു. കുട്ടിക്കാലത്തെ കുസൃതികളിൽ ചേക്കേറിവന്ന് തൻ്റെ ഹൃദയത്തിൽ എപ്പോഴോ ഇടം പിടിച്ച രാജീവ് വലയ ഫലിതക്കാരനായിരുന്നു. ആ ഫലിതങ്ങൾ ഇപ്പോഴും വാക്കുകളിൽ ഉണ്ട്.
വാട്സാപ്പ് സന്ദേശങ്ങൾ പറക്കുന്നതിനിടയിലാണ് രാജീവ് തൻ്റെ ഭാര്യയുമായുള്ള പൊരുത്തക്കേടുകളെക്കുറിച്ച് ഉമയോട് പറഞ്ഞത്. വീട്ടിലുള്ള അവഗണനയെക്കുറിച്ച് രാജീവ് പറഞ്ഞു കൊണ്ടിരുന്നു.തൻ്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത ഭാര്യ തൻ്റെ ജീവിതം നരകതുല്യമാക്കി തീർത്തത്. അങ്ങനെ ഒളിക്കേണ്ട കാര്യങ്ങളൊന്നും തങ്ങൾക്കിടയിൽ ഇല്ലെന്ന് ഉമക്ക് തോന്നിത്തുടങ്ങി.
രാജീവിനോട് ഗുഡ് നൈറ്റ് പറഞ്ഞ് ചിരിച്ച് തിരിഞ്ഞ് കിടപ്പോഴാണ് ഉമയുടെ ഭർത്താവ് ജയപ്രകാശ് കിടപ്പുമുറിയിലേക്ക് വന്നത്. ഉമ ഭർത്താവിനെ ഒന്നു പാളിനോക്കി. ആദ്യമായാണ് ജയപ്രകാശിൻ്റെ മുടി നരച്ചിരിക്കുന്നത് ഉമശ്രദ്ധിച്ചത്. കരുവാളിച്ച മുഖത്ത് നിരാശയുടെ മൂടുപടം കുരുങ്ങിക്കിടന്നിരുന്നു.
താൻ ഹൃദയം തുറന്ന് ജയപ്രകാശിനോട് സംസാരിച്ചിട്ട് എത്ര നാളായെന്ന് അവൾ ഓർത്തു. താനെന്തിനായിരുന്നു മക്കൾക്ക് വേണ്ടി ജയപ്രകാശിനെ അവഗണിച്ചത്. അതോ ജയനാണോ തന്നിൽ നിന്നും മാറിനടന്നത്. ഇതു തന്നെയല്ലേ രാജീവും തന്നോട് പറഞ്ഞത്.
ഉമ ജയൻ്റെ ഓരോ പ്രവർത്തികളും ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. ഉമയുടെ ഉള്ളിൽ ജയനോട് ഒരു അനുകമ്പ പൊട്ടി വരുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ഉമയുടെ കൈകൾ ജയനെ വരിഞ്ഞു മുറുക്കി.
പിറ്റേന്ന് പതിവിന് വിപരീതമായി ജയൻ ഓഫീസിൽ പോകുമ്പോൾ വാതിക്കൽ നിന്ന് ഉമ ജയൻ്റെ നേരെ കൈവീശി യാത്രയാക്കി. അന്ന് ഉമയുടെ മനസ്സിൽ സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. രാജീവിൻ്റെ കോളുകളോ മെസേജുകളോ ഉമ എടുത്തു നോക്കിയില്ല. വൈകുന്നേരം ജയന് വേണ്ടി ആഹാരം പാകം ചെയ്ത് കാത്തിരുന്നു. എന്തുകൊണ്ടോ ജയൻ അന്ന് നേരത്തെ വന്നു.
ചായ വച്ചു നീട്ടിയപ്പോൾ ഉമയെ അഭിമുഖീകരിക്കുവാനുള്ള വിഷമം ജയൻ്റെ മുഖത്ത് തെളിഞ്ഞു വന്നു. ഇത് കണ്ട് ഉമക്ക് ചിരിയാണ് വന്നത്.
“എന്താണ് കുറുമ്പാ മിണ്ടാനൊരു മടി ”
ജയൻ ആശ്ചര്യത്തോടെ ഉമയെ നോക്കി. ഉമയുടെ കണ്ണിൽ ഒരു നക്ഷത്രത്തിളക്കം ജയൻ കണ്ടു. അയാൾ ഇടതു കൈ കൊണ്ട് ഉമയെ ചേർത്തുപിടിച്ച് നെറ്റിത്തടത്തിൽ ചുംബിച്ചു. ഉമ ജയൻ്റെ കൈപിടിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. ആകാശത്ത് നക്ഷത്രങ്ങൾക്ക് കൂടുതൽ പ്രകാശം ഉള്ളതായി ഉമക്ക് തോന്നി.
ജയൻ ഉമയെ ചേർത്ത് പിടിച്ച് ആകാശത്തിലേക്ക് നോക്കി.
“വെറും വാശിയുടെ പേരിൽ സ്വർഗ്ഗം പോലുളള ജീവിതം വെറുതെ കളയുന്നതെന്തിനാണ്. ” ഉമ പറഞ്ഞു
ജയൻ ഉമയെ ചേർത്ത് പിടിച്ചു അപ്പോൾ അവരുടെ മനസ്സ് വിവാഹനാളുകളിലുള്ളതു പോലെയായിരുന്നു.
– എസ്.എം. മണിക്കുട്ടൻ