വരണ്ട മണൽ മൂടി പുഴ കിടന്നു. മണൽ വാരിയിരുന്ന സമയങ്ങളിൽ പുഴ നിറയെ കുഴികളായിരുന്നു. പുഴയുടെ അടിത്തട്ടു വരെ മാന്തി മണൽ ഊറ്റിയിരുന്നു. ആ പുഴയാണ് മണൽ നിറഞ്ഞു കിടക്കുന്നത് കൂടെ ഉരുൾ പൊട്ടലിൽ ഒഴുകി വരുന്ന കല്ലുകളും,. മരങ്ങളുടെ അവശിഷ്ടങ്ങളും എങ്ങും തങ്ങി നിൽക്കുന്നുണ്ട്.
പുഴയുടെ അരികിലൂടുളള നീർച്ചാലിൽ കുത്തിയ കുഴിയിൽ നിന്നും വെള്ളം കോരി തലവഴി ഒഴിച്ചു. തലയിലെ ചൂട് വെളളത്തിലൂടെ ഒഴുകിയിറങ്ങുന്ന അനുഭൂതി.
കോരസാറിൻ്റെ റബറ് വെട്ടും പാലെടുപ്പും കഴിയുമ്പോൾ ഉച്ചയാകും. റബർ ഉറയൊഴിച്ച് തലേ ദിവസത്തെ ഷീറ്റ് അടിച്ചിട്ടിട്ടു വേണം വല്ലതും കഴിക്കാൻ . അപ്പോഴേക്കും വിശപ്പു കെട്ടിരിക്കും. ശരീരത്തിനു മനസ്സിനും ഉണർവു കിട്ടണമെങ്കിൽ ഈ തണുത്തവെള്ളത്തിൽ ഒന്നു കുളിക്കണം.
ജോലിക്ക് വേണ്ടി നാട്ടിൽ നിന്നും വണ്ടികയറുമ്പോൾ പ്രതീക്ഷകൾ ഒട്ടുമില്ലായിരുന്നു. ഇവിടെ വണ്ടിയിൽ നിന്ന് ഇറങ്ങി ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായ കുടിച്ചശേഷം ജോലി വല്ലതും കിട്ടുമോ എന്നന്വേഷിച്ചു.
ചായക്കടക്കാരൻ തന്നെയാണ് കോരസാറിനെ പരിചയപ്പെടുത്തിത്തന്നത്. സ്നേഹമുള്ള നാട്ടുകാർ, അന്യനാട്ടിൽ നിന്നും വന്നതാണ് എന്നുളള തിരിച്ചു ഭേദങ്ങൾ ഒന്നുമില്ല.
“പൂഹോയ് ” അങ്ങകലെ നിന്നും ഒരു വിളി അടുത്തേക്ക് വരുന്നുണ്ട്. ജോസുകുട്ടിയാണ് , അവൻ്റെ പണികളൊക്കെ കഴിഞ്ഞിട്ടുണ്ടാകും. ഒരു റബർ കർഷകൻ, മൂന്നു പെങ്ങൾമാർക്ക് ഒരേ ഒരു ആങ്ങള. പെങ്ങമ്മാരൊക്കെ വിദേശത്താണ്. അപ്പനും അമ്മയും വയസ്സായി വരുകയാണ്. പെങ്ങമ്മാർ പലവട്ടം വിദേശത്തേക്ക് വിളിച്ചതാണ്. അവൻ നാടും അപ്പനേയും അമ്മയേയും വിട്ട് ഞാനെങ്ങോട്ടും ഇല്ലെന്നാണ് പറയുന്നത്.
പണത്തിന് കുറുവുണ്ടെങ്കിലും മനസ്സമാധാനവും ഇവിടെയാണെന്നാണ് അവൻ്റെ പക്ഷം. സുഖം ഓരോ ആളുകൾക്കും ഓരോ വിധമാണല്ലോ. ചിലർക്ക് ധനം കൂട്ടിവയ്ക്കുന്നത് സുഖം. ചിലർക്ക് എല്ലാം ചെലവാക്കുന്നതിൽ സുഖം. നാട്ടിൽ പ്രമാണിയാകുന്നതും എല്ലാ ഭൗതിക സുഖങ്ങളെ ഉപക്ഷിക്കുന്നതും ചിലർക്ക് മനസുഖമുണ്ടാക്കും.
കഴിഞ്ഞ വർഷമാണ് ജോസുകുട്ടി പെണ്ണുകെട്ടിയത്. ഗ്രേസിക്കുട്ടി അവന് ചേരുന്ന പെണ്ണായിരുന്നു. കൃഷിക്കാർക്ക് കൃഷിക്കാര് തന്നെയല്ലെ ചേരു. എപ്പോഴും ജോസുകുട്ടിയുടെ പുറകെ തന്നെ കാണും. പുഴയൊഴുകും നാളിൽ പുഴയോട് കിന്നാരം പറഞ്ഞ് രണ്ടു പേരും പുഴയിൽ കുളിക്കും. വേനലിൽ ഗ്രേസിക്കുട്ടി വീട്ടിൽ ഒളിക്കും. കുളിക്കുമ്പോൾ നാണം മറക്കാൻ പുഴയില്ലല്ലോ.
തലവഴി വെള്ളം ഒഴിച്ചതിനു ശേഷമാണ് ജോസുകുട്ടി ചോദിച്ചത്.
“വീടിൻ്റെ കാര്യം എന്തായി ”
പഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണത്തിന് പണം അനുവദിച്ചിട്ടുണ്ട്. കോരസാറിൻ്റെ സഹായം ഉണ്ടായതു കാരണം പെട്ടെന്ന് കാര്യം നടന്നു. അല്ലെങ്കിലും കോരസാർ സ്നേഹമുളള ആളാണ്. പുഴയോട് ചേർന്ന് കിടന്ന ചതുപ്പു സ്ഥലം നിസ്സാര വിലക്കല്ലെ വീടില്ലാത്തവർക്ക് വീട് വക്കാൻ കൊടുത്തത്. ഒരിക്കൽ അവിടം പുഴയായിരുന്നെന്നാ എല്ലാവരും പറയുന്നത്. കോരസാറിൻ്റെ രാഷ്ട്രീയ പിടിപാടിൽ കോരസാറിൻ്റെ പേരിലായി പോയതാണ്.
ഇങ്ങനെ കിട്ടിയില്ലായിരുന്നേൽ തനിക്ക് വീട് സ്വപ്നം കാണാൻ പറ്റുമായിരുന്നോ. വീട് പണിതിട്ടു വേണം നാട്ടിൽ നിന്നും ഭാര്യയെയും മക്കളെയും കൊണ്ടു വരാൻ .
“ചേട്ടനെന്നാ ഓർത്തു നിൽക്കുന്നെ ”
“ഒന്നുമില്ല വെറുതെ ഒരോന്ന് ഓർത്തു പോയി ”
“ചേച്ചിയുടെയും കുട്ടികളുടെയും കാര്യമായിരിക്കും. ”
” ഓ അങ്ങനൊന്നുമില്ലാ ”
“പിന്നെ ”
ജോസുകുട്ടിയെ നോക്കി ഒന്നു ചിരിച്ചു അതിൽ എല്ലാം ഉണ്ടായിരുന്നു.
കാലവർഷത്തിൻ്റെ വരവറിയിച്ചു കൊണ്ട് കാറ്റ് വീശിത്തുടങ്ങി. എല്ലാവരുടേയും മനസ്സിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപൊട്ടി. പുഴയിലെ നീർച്ചാല് പതുക്കെ വികസിച്ച് അരുവിയായി പിന്നെ അത് പുഴയായി പരിവർത്തനം ചെയ്തു കൊണ്ടിരുന്നു.
നിറഞ്ഞു വരുന്ന പുഴയെ കാണാൻ പോയപ്പോഴാണ് ജോസുകുട്ടി പറഞ്ഞത് ” എനിക്കീ പുഴയെ ഇഷ്ടമല്ല, കള്ളിയാണിവൾ പെരുങ്കളളി, എൻ്റെ കൂടെപ്പിറപ്പിനെയാണിവൾ ഞങ്ങളിൽ നിന്നും കട്ടുകൊണ്ടുപോയത്. ”
പുഴ കലങ്ങിമറിയുന്നതു പോലെ ജോസുകുട്ടിയുടെ കണ്ണുകൾ കലങ്ങി വന്നു.
“ഇപ്പോഴും ചേട്ടായീ യെന്ന വിളി ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുവാ ”
“സാരമില്ല ജോസുകുട്ടി . എല്ലാവരുടേയും ജീവിതത്തിൽ ഇങ്ങനെയൊക്കെ നഷ്ടങ്ങൾ ഉള്ളതാ, ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാണെന്ന് വിചാരിക്കണം. ”
” ഇതുപോലെയുള്ള ഒരു മഴക്കാലത്താണ് അമ്മയും അനിയനും കൂടെ പുഴയിൽ കുളിക്കാൻ പോയത് , അമ്മയുടെ കൺമുന്നിൽ നിന്നാണ് അവൾ അനിയനെ തട്ടിപ്പറിച്ചെടുത്തത്. ബോധം പോയ അമ്മയെ കണ്ടുനിന്ന വർവലിച്ചു കയറ്റിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് അമ്മയും ഇല്ലാതെ വന്നേനെ”
“നിനക്കിപ്പോൾ ഒരു കുടുംബമുണ്ട് , ഉടനെ അച്ഛനാകാൻ പോകുന്നു. ഇതൊക്കെയോർത്ത് സന്തോഷിക്കുകയല്ലെ വേണ്ടത് ”
” കൂടെ നടന്നുകൊണ്ടിരുന്ന കൂടപ്പിറപ്പ് ഇല്ലാതായാലുള്ള വേദന ചേട്ടന് മനസ്സിലാവില്ല. ”
അവൻ തിരിഞ്ഞു നടന്നു.
കള്ളക്കർക്കടകത്തിൻ്റെ ഇരുണ്ട നാളുകളിൽ പുഴ രൗദ്രഭാവം പൂണ്ട് കരയിലേക്ക് കയറിവന്നു. കരയിൽ കുടിവച്ചു പാർത്തവർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി.
പുറത്ത് മഴ തകർത്ത് ചെയ്യുന്നു കൂടെ കാറ്റും. തണുപ്പിൽ പുതപ്പിനകത്തേക്ക് നൂണ്ടു കിടന്ന് ഉറക്കം പിടിക്കുമ്പോഴായ് ജോസുകുട്ടിയുടെ ഫോൺ വന്നത്.
“ചേട്ടാ ഇവിടം വരെ ഒന്നു വരണം ഗ്രേസിയെ കൊണ്ട് ഹോസ്പിറ്റൽ വരെ ഒന്നു പോകണം. ”
കാറുമായി ചെന്നപ്പോൾ ഹോസ്പിറ്റലിലേക്ക് പോകുവാൻ എല്ലാവരും തയ്യാറായി നിൽക്കുയായിരുന്നു. ലേബർ റൂമിൻ്റെ വാതിക്കലിൽ നിമിഷങ്ങൾ എണ്ണിക്കഴിയുമ്പോൾ റ്റിവിയിലൂടെ മഴക്കെടുതികളുകളുടെയും ഉരുൾ പൊട്ടലിന്റേയും വാർത്തകൾ വരുന്നുണ്ടായിരുന്നു.
ഗ്രേസിക്ക് പെൺ കുഞ്ഞ് ജനിച്ചെന്ന് സിസ്റ്റർ പറഞ്ഞപ്പോൾ എല്ലാവരുടേയും മുഖത്ത് സന്തോഷം നിറഞ്ഞു. അപ്പോൾ പുഴ അവളുടെ കയ്യേറിയ വസ്തുക്കൾ ഒഴിപ്പിച്ചെടുക്കുന്ന തിരക്കിലായിരുന്നു.
– എസ്. എം. മണിക്കുട്ടൻ