രാവിലെ വരാറുളള ചായ കാണാത്തതിനാൽ രവി അടുക്കളയിൽ പോയി നോക്കി. അവിടെ ആരെയും കാണാതെ അയാൾ തൻ്റെ ഭാര്യയെ വിളിച്ചു. കുറെ വിളിച്ചിട്ടും മറുപടി വരാത്തതിനാൽ സിറ്റൗട്ടിൽ ചെന്ന് കസേരയിൽ ഇരുന്ന് പത്രം എടുത്ത് നിവർത്തി. ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം വാർത്ത കണ്ട് പത്രം മടക്കി വച്ചു. ഈ സമയത്താണ് സഹധർമ്മിണി സജിനി ക്ഷേത്രത്തിൽ നിന്നും പ്രസാദവുമായി കയറി വന്നത്.
ഇന്ന് ചായയൊന്നും ഇല്ലെ
ഇന്ന് എനിക്ക് നോയമ്പാ അത് കൊണ്ട് അമ്പലത്തിൽ പോയി വന്നിട്ട് ചായയിടാമെന്ന് വച്ചു.
നീയും നിൻ്റെ ഒരു നോയമ്പും
എന്നെ കണ്ടില്ലെങ്കിൽ ഒരു ചായയിട്ട് കുടിച്ചാലെന്നാ, ഞാൻ നമ്മുടെ കുടുംബത്തിൻ്റെ ഐശ്വര്യത്തിനു വേണ്ടിയല്ലെ നോയമ്പൊക്കെ എടുക്കുന്നെ.
രാവിലെ തന്നെ വഴക്കു കൂടണ്ടല്ലൊ എന്നു വിചാരിച്ച് രവി അവിടെ നിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി. തലേ ദിവസത്തെ മഴയിൽ മുറ്റവും തൊടികളും നനഞ്ഞു കിടക്കുന്നു. വേനലിൽ ഉണ്ടായ അപ്രതീക്ഷിതമായ മഴ, ചെടികളെല്ലാം ഉന്മേഷത്തോടെ തലയുയർത്തിനിൽക്കുന്നുണ്ട്. ദുരിത ജീവിതത്തിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സന്തോഷം പോലെ മനം കുളിർപ്പിക്കുന്ന കാഴ്ച .
അടുത്തുളള ചായക്കട ലക്ഷ്യമാക്കി രവിനടന്നു. വഴിയിൽ ചില പരിചയക്കാർ പരിചയം പുതുക്കി കടന്നുപോയി. ഉടനെ വീട്ടിലേക്ക് ചെന്നാൽ ഒന്നും രണ്ടും പറയാൻ ഇടവരും. സമാധാനം ആഗ്രഹിക്കുന്ന ആരും പടമുഖത്തേക്ക് പോകാറില്ലല്ലോ.
ചായക്കടയിൽ പതിവുള്ള തിരക്കില്ല. എല്ലാവരും വീട്ടിൽ തന്നെ ആഹാരം ശീലിച്ചു പോയിരിക്കുന്നു, ജീവിതക്രമത്തിന് എത്ര പെട്ടെന്നാണ് മാറ്റങ്ങൾ വരുന്നത്. വീടിന് പുറത്ത് ജീവിച്ച് ശീലിച്ചവരെല്ലാം വീടിനുളളിലേക്ക് ഒതുങ്ങിക്കൂടി തുടങ്ങിയിരിക്കുന്നു. എല്ലാവരും ഉള്ളിലേക്ക് വലിയുകയാണ്. പുറം കാഴ്ചകളെല്ലാം മൊബൈൽ വഴിയായി. പച്ചയായ ജീവിതമെല്ലാം ഇനി പഴമ്പാട്ടുകളാകും. ഏച്ചുകെട്ടലുകൾ യാഥാർത്ഥ്യമായി കരുതുന്ന തലമുറകളാണ് ഇനി വരാൻ പോകുന്നത്.
ചായക്കടയിൽ ചെന്നപ്പോൾ അവിടെ രമണൻ ചായ കുടിക്കുന്നു. ഇപ്പോഴും സൗഹൃദം പുതുക്കുന്ന തൻ്റെ ക്ലാസ്മേറ്റാണ്. ജീവിത സാഹചര്യങ്ങൾ മൂലം ഇപ്പോഴും ബാച്ചിലറായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യൻ. കോളേജു ജീവിതം പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല. മാതാപിതാക്കളുടെ അനാരോഗ്യം മൂലം ജീവിതഭാരം നേരത്തെ തലയിലേറ്റേണ്ടി വന്നു.
“രമണാ നീ നേരത്തെ വന്നൊ ”
“വീട്ടിൽ ചായ കിട്ടുന്നവൻ രാവിലെ ഇങ്ങോട്ടു പോന്നതെന്താണ്. ” രമണൻ സൗഹൃദം പുതുക്കാനെന്നവണ്ണം ചോദിച്ചു.
” ഭക്തി പ്രസ്ഥാനം കാരണം ഇന്ന് വീട്ടിൽ ചായ ഇല്ല ”
” ഇന്നെങ്ങനെയാ വൈകുന്നേരം ഒന്നുകൂടിയാലോ ”
” ഇന്ന് ശരിയാകില്ല. വീട്ടിൽ വല്യ നോമ്പും കാര്യങ്ങളുമാണ്. ”
” ഇന്നല്ലെ പറ്റിയ ദിവസം നോയമ്പുള്ളവർ അതു നടത്തട്ടെ, ”
” എന്നാ നോക്കാം. ”
ചില ദിവസങ്ങളിൽ രമണനും രവിയും നേരം പോക്കുകൾക്കായി ഒന്നിച്ചുകൂടാറുണ്ട്. സന്തോഷം പങ്കുവയ്ക്കുന്നതിനുവേണ്ടി ഒരു കുപ്പിയും കരുതും. മദ്യം കഴിച്ചിട്ടു വീട്ടിൽ ചെന്നാൽ രമണനോട് ആരും ഒന്നും ചോദിക്കില്ല. എന്നാൽ രവി അന്ന് തനിച്ച് കിടക്കേണ്ടിവരും. ഭാര്യക്ക് നോയമ്പ് ഉള്ളപ്പോഴും രവി തനിച്ചായതിനാൽ രവിക്ക് അതിൽ വിഷമം ഒന്നും ഇല്ല.
രമണൻ തൻ്റെ മനോവിഷമങ്ങൾ ഇറക്കിവയ്ക്കാനുള്ള ഒരത്താണിയായാണ് രവിയെ കാണുന്നത്. കുട്ടിക്കാലം മുതൽ തന്നെ അറിയാവുന്നതു കൊണ്ടും ഹൃദയ രഹസ്യങ്ങൾ പരസ്പരം കൈമാറാറുള്ളതുകൊണ്ടും എല്ലാ കാര്യങ്ങളും രവിയോട് തുറന്നു പറയാറുണ്ട്.
പതിവ് സങ്കേതത്തിൽ മെഴുകുതിരി വെട്ടത്തിൻ്റെ മുമ്പിൽ ഇരുന്നപ്പോഴാണ് രമണന് ഒരു ശങ്ക മനസ്സിൽ ഉദിച്ചത്.
“അവിവാഹിതർക്ക് ആഗ്രഹങ്ങൾ പാടില്ലെന്നുണ്ടോ ”
” നിനക്കെന്താടാ ആഗ്രഹം സാധിക്കാനുളളത് , നീ പറ ഞാൻ നടത്തിത്തരും. “രവിയുടെ കുഴയുന്ന വാക്കുകൾ രമണനെ ഉത്തേജിപ്പിച്ചു.
“നീ നടത്തിത്തരുവോ ”
“തരും ”
” എന്നാ എനിക്കൊരു പെണ്ണു വേണം ”
” പെണ്ണ് കെട്ടാൻ നടന്നിട്ട് എന്തായി ”
“കൂലിപ്പണിക്കാരന് ഇവിടെ പെണ്ണ് കിട്ടുവൊ എല്ലാവർക്കും ജോലിക്കാരെ മതി”
” എന്നാ ബാച്ചിലറായിട്ട് നടക്കാനാ നിൻ്റെ വിധി ”
” പെണ്ണ് കെട്ടാത്തവർക്കും ആഗ്രഹങ്ങളില്ലെ, അതു പോലും നടക്കുന്നില്ല..”
” അതു മാത്രം ഇവിടെ നടക്കില്ല ഇത് ദൈവത്തിൻ്റെ സ്വന്തം നാടാണ് ”
“അതെന്നാ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ അവിവാഹിതർക്കും അവകാശങ്ങളില്ലെ ”
” വായിൽ വെളളിക്കരണ്ടിയുമായാണൊ ജനനം. അവർക്കു മാത്രമെ ഇവിടെ അവകാശങ്ങളുള്ളു. ദൈവത്തിൻ്റെ നാട് അവർക്കുളളതാ, അല്ലാതെ ”
“നീ വെള്ളിക്കരണ്ടിയുമായി ജനിച്ചതു കൊണ്ടാണൊ നിനക്ക് വേറെ സെറ്റപ്പ് ഉള്ളത് ”
രവിക്ക് കൂടെ ജോലി ചെയ്യുന്ന ലൈലയുമായി ചില ചുറ്റിക്കളിയുണ്ടെന്നാണ് ചിലർ പറയുന്നത്. രവി അത് കണക്കാക്കാറില്ല. വിധവയായ ലൈലക്ക് ചില ചെറു സഹായങ്ങൾ ചെയ്തു കൊടുക്കും അതിന് അസൂയാലുക്കുകൾ എന്തൊക്കെയോ പറഞ്ഞു പരത്തുന്നുണ്ട്..
ലൈലയുടെ അയൽപക്കത്തു താമസിക്കുന്ന സുമേഷ് ഒരു സാമൂഹ്യ പ്രവർത്തകനാണ്. അവിവാഹിതനായ സുമേഷിന് ലൈലയിൽ ഒരു കണ്ണുണ്ട്. രവിയുടെ ലൈലയുടെ വീട്ടിലേക്ക് ഉള്ളവരവ് സുമേഷിന് ഉൾക്കൊള്ളാനേ സാധിക്കുന്നില്ല. ഒരു ദിവസം സുമേഷ് ലൈലയോട് ചോദിക്കുകയും ചെയ്തു. അത് കേട്ടപ്പോൾ ലൈല ആട്ടുകയാണ് ചെയ്തത്. നിന്നെ കാണിച്ചു തരാമെടി എന്ന് പറഞ്ഞ് ഇറങ്ങിപ്പോയ സുമേഷ് നിരാശാബോധം മനസ്സിനെ ബാധിച്ച ചില സദാചാരവാദികളുമായി രവിയുടെ വരവിനു വേണ്ടി കാത്തിരിപ്പായി.
ഇതൊന്നുമറിയാതെ ലൈലയുടെ വീട്ടിൽ വന്ന രവി അകത്തു കയറി വാതിൽ അടച്ചപ്പോഴാണ് പോലീസിന് കോളു പോയത്. പതിവ് തമാശകൾ പറഞ്ഞ് രവിയും ലൈലയും ഗൗരവമായ ചില കാര്യങ്ങളിലേക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് വാതിലിൽ മുട്ടു കേട്ടത്.
വാതിൽ തുറന്ന ലൈല കണ്ടത് ലാത്തിയുമായി നിൽക്കുന്ന എസ്ഐയെയും സംഘത്തെയുമാണ്. അതിനു പുറകിൽ തലയിൽ തോർത്തിട്ട് സുമേഷും സംഘവും നിൽപ്പുണ്ടായിരുന്നു.
എന്താ സാറെ കാര്യമെന്ന് ലൈലയുടെ ചോദ്യത്തിന് മറുപടി
അവനെ ഇങ്ങെറെക്കി വിട് എന്ന എസ് ഐയുടെ ആക്രോശമായിരുന്നു.
പുറത്തേക്കിറങ്ങി വന്ന രവിയെ കണ്ട് എസ് ഐ പരിചയം പുതുക്കി ചിരിച്ചു.
സാറായിരുന്നൊ , എല്ലാക്കാര്യത്തിനും ഒരു മറ വേണ്ടെ സാറെ
ഇവിടെ മറക്കാൻ മാത്രം ഞാനൊന്നും ചെയ്തില്ലല്ലോ എന്ന രവിയുടെ മറുപടി കേട്ട് എസ് ഐ സുമേഷിനെ ഒന്നു നോക്കി.
ലൈല എൻ്റെ ഓഫീസിലെ സ്റ്റാഫാണ്. ഞാൻ ഇവിടെ വരുന്നതിൽ ലൈലക്ക് പരാതിയില്ലെങ്കിൽ പിന്നെ ആർക്കാണ് വിഷമം
സദാചാരവാദികളിൽ ഒരാൾ മുന്നോട്ടു വന്നു പറഞ്ഞു. ഇത് മാന്യമര്യാദയായി ജീവിക്കുന്ന ആളുകൾ താമസിക്കുന്ന സ്ഥലമാണ്. ഇവിടെ ഇങ്ങനത്തെ അനാശ്യാസമൊന്നും ഞങ്ങൾ അനുവദിക്കില്ല.
നിങ്ങൾ പത്രമൊന്നും വായിക്കാറില്ലെ, ചോദിച്ചത് കിട്ടാതെ വന്നപ്പോൾ ഉണ്ടായ കൊതിക്കെറുവുകൊണ്ടല്ലെ നിങ്ങൾ പോലീസിനെ വിളിച്ചു വരുത്തിയത്.
ഇതു കേട്ട് എസ് ഐ പറഞ്ഞു. എല്ലാവരും പിരിഞ്ഞു പൊക്കേ, സാറേതായാലും വീട്ടിലേക്ക് പോ .
രവി വണ്ടി സ്റ്റാർട്ടു ചെയ്തപ്പോൾ പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് പോയിരുന്നു.
രവി വീട്ടിൽ ചെന്നപ്പോൾ സജിനി പൂജാമുറിയിൽ നിന്നും ഇറങ്ങിയിട്ടില്ല. രവി വന്നതറിഞ്ഞ് പ്രാർത്ഥന നിർത്തി അടുക്കളയിലേക്ക് പോയി.
രവി കുളികഴിഞ്ഞുവന്ന് റ്റിവിയിലെ ന്യൂസ് വച്ചു. വാർത്തകൾ പെട്ടെന്ന് അറിയണമെങ്കിൽ റ്റിവി തന്നെ വയ്ക്കണം.
ഉറങ്ങാൻ സമയമായപ്പോൾ രവി സജിനിയോട് ചോദിച്ചു. നീ ഇന്ന് നമ്മുടെ മുറിയിലാണൊ കിടക്കുന്നത്.
അല്ല. ഇന്ന് അമ്പലത്തിൽ സ്വാമിയുടെ പ്രഭാഷണമുണ്ടായിരുന്നു. സ്വാമി ഭജഗോവിന്ദത്തിലെ ഒരു പദ്യംചൊല്ലി അർത്ഥം പറഞ്ഞു.
സംപ്രാപ്തേ സന്നിഹിതേ കാലെ നഹി നഹി രക്ഷതി ഡുക്റുഞ്ജകരണെ. ജീവിത അവസാനം ഭോഗസുഖക്കളൊന്നും രക്ഷക്ക് എത്തില്ലാന്നാണ് പറഞ്ഞത്. അതുകൊണ്ട് ഇനി മുതൽ ഈ മുറിയിലാണ് ഞാൻ ഉറങ്ങുന്നത്. ”
“എനിക്ക് ഇപ്പോൾ ഡുക്റുഞ്ജകരണനെയാണ് ഇഷ്ടം.”
നിനക്ക് ഭക്തിയായിരുന്നു ഇഷ്ടമെങ്കിൽ ഈ വിവാഹ ജീവിതം എന്തിനാണ് തിരഞ്ഞെടുത്തത്?
നമ്മൾ ഒരു പ്രായം കഴിയുമ്പോൾ ഈശ്വരനെ ഭജിച്ചു കഴിയണം. എന്നാലെ നല്ല മരണം ഉണ്ടാകു.
നല്ല മരണം ലഭിക്കാനാണോ നമ്മൾ ജീവിക്കുന്നത്. ഞാൻ മനസ്സിലാക്കിയത് വിവാഹ ജീവിതം സുഖവും സന്തോഷത്തിനും വേണ്ടിയാണ്, അതിന് ഈശ്വരനെ ഭജിക്കണമെന്നില്ല.
എനിക്ക് സന്തോഷം കിട്ടുന്നത് ഈശ്വരനെ ഭജിക്കുമ്പോഴാണ്.
എന്നാ എനിക്ക് സന്തോഷം കിട്ടുന്ന കാര്യവും ഞാൻ ചെയ്യും പിന്നീട് പരാതിയും കൊണ്ട് എന്റടുത്ത് വന്നേക്കരുത്.
രവി മുറിയിൽ കയറി വാതിലടച്ചു.
ക്ഷേത്രത്തിൽ ചെന്നപ്പോഴാണ് സജിനി മാലതിയെ കണ്ടത്. സജനിയെ കണ്ടതും മാലതി ചോദിച്ചു നിൻ്റെ ഭർത്താവിന് ആ ലൈലയുമായി എന്താ ഇടപാട്
അവർ ഒരോഫീസിൽ വർക്കു ചെയ്യുന്നവരാണ്.
എന്നാൽ ഇപ്പോൾ നിൻ്റെ ഭർത്താവിന് ഓഫീസിൽ സമയം പോരാഞ്ഞിട്ട് അവളുടെ വീട്ടിലിരുന്നും വർക്കു ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസൊക്കെ വന്നെന്നു കേട്ടു.
സജിനിക്ക് തല പെരുത്തുകയറുന്നതു പോലെ തോന്നി. അവൾ വേഗം വീട്ടിലേക്ക് പോന്നു. രവിയെ കണ്ടപ്പോൾ സജിനിയ്ക്ക് അടിമുടി വിറക്കുന്നുണ്ടായിരുന്നു.
നിങ്ങൾക്ക് ലൈലയുമായി എന്താ ഇടപാട് , നാണം കെട്ടിട്ട് പുറത്തിറങ്ങാൻ പറ്റാതായിരിക്കുന്നു.
ഒരു ദിവസം ലൈലയുടെ വീട്ടിൽ ഞാൻ പോയി അതിനാണോ ഇതുപോലെ തുള്ളുന്നത്.
വെറുതെ പോയതാണെങ്കിൽ പോലീസ് വന്നതെന്തിനാ .
എൻ്റെ ശത്രുക്കളാരോ പോലീസിനെ വിളിച്ചതാണ്. അല്ല നീ ഇപ്പോൾ ഇതു ചോദിക്കാനുള്ള കാരണം.
ഞാൻ നിങ്ങളുടെ ഭാര്യയായതു കാരണം.
അതോർമ്മയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.
ആളുകളാണെങ്കിൽ കുറച്ചൊക്കെ സദാചാര ബോധം വേണം. അല്ലാതെ തീരെ തറയാകരുത്.
കുളിക്കടവിൽ ഒളിഞ്ഞു നോക്കിയിട്ട് സദാചാരം പറഞ്ഞു നടക്കുന്നവരെപ്പോലെ എന്നോട് പറയരുത്.
അതിപ്പം ഞാൻ പറഞ്ഞതാണോ കുറ്റമായത്.
അതെ നീ നിൻ്റെ കടമ ചെയ്യുകയായിരുന്നെങ്കിൽ ഇതു കേൾക്കേണ്ടി വരില്ലായിരുന്നു.
ആരുടെയോ ഫോൺ വന്നപ്പോൾ രവി പുറത്തേക്ക് ഇറങ്ങിപ്പോയി. രവി പോകുന്നതും നോക്കി സജീനി കുറെ നേരം അവിടെ നിന്നു. അവൾക്ക് അടക്കാനാകാത്ത സങ്കടം വരുന്നുണ്ടായിരുന്നു.
രവി പോലീസ് സ്റ്റേഷനിലേക്കാണ് പോയത് അവിടെ ലോക്കപ്പിൽ രമണൻ കിടപ്പുണ്ടായിരുന്നു.
രവിയെ കണ്ടതും എസ് ഐ ഒന്നു ചിരിച്ചു. കൂട്ടുകാരൻ പണി പറ്റിച്ചു സാറെ
അവൻ എന്താ ചെയ്തത്.
കാര്യമായിട്ടൊന്നുമില്ല. അയൽ വക്കത്തുള്ള ഒരു പെൺകുട്ടിയെ മാതാപിതാക്കൾ പുറത്തുപോയ സമയത്ത് കയറിപ്പിടിച്ചു. ഇനി കുറെ നാൾ അകത്തു കിടക്കാം
രവി രമണൻ്റെ അടുത്തേക്ക് ചെന്നു. നീയെന്തു പണിയാടാ കാണിച്ചത്.
ഞാനൊന്നും ചെയ്തില്ല.
എന്നിട്ടാണൊ അകത്തു കിടക്കുന്നത്.
ഞാനങ്ങനെയൊന്നും വിചാരിച്ച് അവിടെ ചെന്നതല്ല പറ്റിപ്പോയെന്ന് പറഞ്ഞാൽ മതിയല്ലൊ
എസ് ഐ പറഞ്ഞു റിമാന്റ് കഴിഞ്ഞിട്ട് ജാമ്യത്തിന് നോക്കിയാൽ മതി.
രവി വീട്ടിൽ വന്നപ്പോൾ സജിനിക്ക് പഴയതിലും സ്നേഹം കൂടിയൊയെന്ന് രവിക്ക് സംശയമായി.
കിടപ്പുമുറിയിലേക്ക് കയറി വന്ന സജിനിയോട് രവി ചോദിച്ചു
ഇന്ന് നോയമ്പും പ്രാർത്ഥനയും ഒന്നുമില്ലേ
എനിക്കെൻ്റെ കുടുംബമാണ് വലുത്. അഭിമാനം കളഞ്ഞിട്ട് മോക്ഷം കിട്ടിയിട്ട് എന്താ കാര്യം
സജിനി രവിയുടെ കണ്ണു കളിലേക്ക് നോക്കി. അവിടെ പ്രണയം പൂത്തുലയുന്നുണ്ടായിരുന്നു. രവിയുടെ മാറിൽ അവൾ തല ചായ്ചു.
– SM മണിക്കുട്ടൻ