അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽ
അമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.
ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾ
ചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്.
അമ്മതൻ കണ്ണീരിലുപ്പുകലരുന്നു
അനാഥരാം മക്കൾ തൻ വിലാപം മാത്രം
സ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ മേലെ
സ്വാർത്ഥതൻ കോട്ടകൾ പണിയുന്നു ജേതാവ്.
അതിരുകൾ കാക്കുവാൻ പായുന്ന വീരർ
അറിയുന്നതില്ലാരെ കൊല്ലുന്നുവെന്ന്
അപരൻ്റെ പ്രാണനും തൻ പ്രാണനെപ്പോലെ-
യെന്നുള്ള സത്യം മറക്കുന്നു ലോകം.
ആയുധം താഴെ വെച്ചൊന്നിച്ചു നിൽക്കാം
ആവില്ലിനി മണ്ണിൽ കണ്ണീരു വീഴാൻ
സ്നേഹത്തിൻ പൂക്കൾ വിരിയുന്ന നാട്ടിൽ
സമാധാന ഗീതങ്ങൾ ഉണരട്ടെ വീണ്ടും.
– ശ്യാമള ഹരിദാസ്











