ആഴ്ചയും മാസവുമൊക്കെ പറഞ്ഞു കേൾക്കാറുണ്ടായിരുന്നു എന്നല്ലാതെ അതിനെക്കുറിച്ചൊന്നും അന്നൊരു ധാരണയും എനിയ്ക്കുണ്ടായിരുന്നില്ല.
വെള്ളിയാഴ്ചയും ഞായറാഴ്ചയും സ്കൂൾ അവധിയായിരുന്നതു കൊണ്ട് ആ രണ്ടു ദിവസത്തെക്കുറിച്ച് മാത്രമാണ് ധാരണയുണ്ടായിരുന്നത്.
കുറച്ചധികം ദിവസം അവിടെ കിടന്നിട്ടുണ്ട് എന്നാണ് ഓർമ. സഹായത്തിനായി കൂടെനിന്നവരെക്കുറിച്ചൊന്നും എനിയ്ക്കറിയില്ല. ആശുപത്രിയിൽ നിന്നും തിരിച്ചു വന്നതിൻ്റെ മൂന്നാം ദിവസം മരണപ്പെടുകയും ചെയ്തു.
അക്കാലത്തൊക്കെ വയറുവേദന അത്രയും മാരകമായ രോഗമായിരുന്നോ.?
അതിനെക്കുറിച്ച് എനിയ്ക്കറിയില്ല.
പക്ഷെ അന്ന് അയൽവാസികളിൽ ചിലർക്കു മാത്രം അറിയുമായിരുന്ന ഒരുകാര്യം വർഷങ്ങൾക്കു ശേഷം അവരിലൂടെ എനിക്കുമറിയാം.
എന്താണത്.?
അതൊരു സാധാരണ വയറുവേദനയായിരുന്നില്ല, പകരം കുടലിന് കാൻസർ ബാധിച്ചതുമൂലമുള്ള വയറുവേദനയായിരുന്നു. പിന്നീടത് കരളിനെയും ബാധിച്ചു. മരണഭയം ഇല്ലാതിരുന്നതുകൊണ്ടോ ഉണ്ടായിട്ടും കാര്യമില്ലെന്ന് ചിന്തിച്ചതുകൊണ്ടാ ആവോ തൻ്റെ രോഗത്തെക്കുറിച്ച് ഒരു വിവരവും ഉമ്മയോടു പോലും ഉപ്പ പറഞ്ഞിട്ടുണ്ടായിരുന്നില്ലത്രേ.
അതുകൊണ്ടാണോ സ്വന്തം ഉപ്പ മരിച്ചു കിടക്കുന്നതു കണ്ടിട്ടു പോലും നിങ്ങൾക്ക് സങ്കടം തോന്നാതിരുന്നത്.?
അല്ല.
പിന്നെ.?
ഒന്നിലധികം കാരണളുണ്ടതിന്. ഒന്നാമത്തെ കാരണം ഉപ്പയുമായി കൂടുതൽ ഇടപഴകാൻ അവസരം കിട്ടാതിരുന്നതു കാരണം അത്ര തന്നെ അടുപ്പമുണ്ടായിരുന്നില്ല. മറ്റൊരു കാരണമെന്താണെന്നുവച്ചാൽ അന്നാണ് ഒരാൾ മരിച്ചു കിടക്കുന്നത് ഞാൻ ആദ്യമായി കാണുന്നത്.
വേണ്ടപ്പെട്ടവർ മരണപ്പെട്ടാലുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചൊന്നും അന്നത്ര ബോധമുണ്ടായിരുന്നില്ല. മാത്രമല്ല ഉപ്പയെ പടച്ചോൻ സ്വർഗത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയാണെന്നറിഞ്ഞതോടെ അതുവരെയും ഉപ്പയുടെ ചാരത്ത് വികാര വിചാരങ്ങളേതുമില്ലാതെ ഇരിക്കുകയായിരുന്ന എൻ്റെ ഇളം മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നുകയും ചെയ്തു.
കാലം കുറെ ആയെങ്കിലും അന്ന് അവിടെ നടന്ന കാര്യങ്ങളൊക്കെയും എൻ്റെ ഓർമ്മയിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്.
സ്വർഗ്ഗത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന് നിങ്ങളെങ്ങനെയാണ് അറിഞ്ഞത്.?
അവിടെ കൂടിയിരുന്ന അയൽവാസികളായ രണ്ടു വല്യുമ്മമാർ ഞങ്ങളുടെ തലയിൽ കൈവച്ച് പറഞ്ഞതാണത്. നരകത്തിൽ കിടക്കാൻ തക്കതായ കുറ്റങ്ങളൊന്നും ഉപ്പയുടെ ഭാഗത്ത് അവർ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം അവരങ്ങനെ പറഞ്ഞത്.
അവർക്ക് ഞങ്ങളെയും ഞങ്ങൾക്കവരെയും ഇഷ്ടമായിരുന്നു. അതുകൊണ്ട് അവരെന്തു പറഞ്ഞാലും ഞങ്ങൾക്ക് നല്ല വിശ്വാസമായിരുന്നു.
അവരിലൊരാൾപറഞ്ഞതു പ്രകാരം കഞ്ഞികുടിക്കുന്നതിനുവേണ്ടി ഞാനും ജമീലയുംകൂടി അവിടെ നിന്നും എഴുന്നേറ്റ് അവരുടെ വീട്ടിലേക്കു പോയി.
ഞങ്ങൾ തിരിച്ചെത്തിയപ്പോഴേക്കും ഉപ്പാൻ്റെ കണ്ണിൻ്റെ മുകളിലും മൂക്കിലും ചെവിയിലുമെല്ലാം പഞ്ഞിവെച്ച് വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടിരിക്കുകയിരുന്നു.
ഞങ്ങളതെല്ലാം കൗതുകത്തോടെ നോക്കി നിന്നു. ഇടയ്ക്ക് ഞാൻ ജമീലയുടെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചുനോക്കി. അവളുടെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളും വിറയാർന്ന ചുണ്ടുകളും എൻ്റെ ഇളം മനസ്സിനെ സങ്കടത്തിലാഴ്ത്തി.
അവളുടെ അരയിൽ ചുറ്റിപ്പിടിച്ചതിനു ശേഷം ചുണ്ടു രണ്ടും ചെവിയിൽ മുട്ടിച്ചുകൊണ്ട് ഞാൻ ചോദിച്ചു,
നിൻ്റെ കണ്ണുനിറഞ്ഞതും ചുണ്ടുകൾ വിറക്കുന്നതും എന്തുകൊണ്ടാണ്.?
ആദ്യം അവളെൻ്റെ മുഖത്തേക്ക് തുറിച്ചു നോക്കി. പിന്നീടാ നോട്ടം ഉപ്പയുടെ മുഖത്തേക്കായി.
ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ആശയ വിനിമയം നടത്തിയതു കൊണ്ടാണോ എന്നറിയില്ല, അവളുടെ ആ നോട്ടത്തിൽനിന്നും ഞാനെല്ലാം മനസ്സിലാക്കി.
എന്തു മനസ്സിലാക്കിയെന്നാണ് നിങ്ങൾ പറയാതെ പറഞ്ഞത്.?
എൻ്റെ ശ്രദ്ധ മുഴുവൻ വെള്ളത്തുണിയിലേക്കായിരുന്നെങ്കിൽ അവളുടെ നോട്ടം മുഴുവനും ഉപ്പയുടെ മുഖത്തേക്കായിരുന്നു.
ഏതാനും സമയത്തിനകം ആ മുഖം ഞങ്ങളിൽ നിന്നും എന്നേക്കുമായി മറക്കപ്പെടുമെന്ന് അവൾ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഒരുവട്ടംകൂടി ആ മുഖമൊന്നു കാണാനായി ഞാൻ തലകുമ്പിട്ടപ്പോഴേക്കും അവസാനത്തെ കെട്ടും മുറുക്കിക്കഴിഞ്ഞിരുന്നു.
പുറത്തുനിൽക്കുന്നവർ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നെങ്കിലും അവരുടെ കൂടെ പങ്കുചേരാൻ ഞങ്ങൾ പ്രാപ്തരായിരുന്നില്ല. പലരും പലരീതിയിൽ ഓതിയിരുന്നതു കാരണം വാക്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ശബ്ദത്തെ അനുകരിച്ചുകൊണ്ട് ചുണ്ടുകളനക്കാനൊന്നും ഞാൻ മെനക്കെട്ടതുമില്ല.
കഫൻപുടയോടൊപ്പമുണ്ടായിരുന്ന കുന്തിരിക്കം അകത്തും പുറത്തും കത്തിച്ചു വെച്ചതു കൊണ്ടാവാം അകം നിറയെ സുഗന്ധ പൂരിതമായ പുകനിറഞ്ഞു കഴിഞ്ഞിരുന്നു.
സുഗന്ധത്തോടുള്ള ഇഷ്ടം കാരണം അൽപം ആസ്വദിച്ചു കൊണ്ടു തന്നെയാണ് ഞാനാ പുക മൂക്കിലൂടെ വലിച്ചു കയറ്റിക്കൊണ്ടിരുന്നത്. അക്കാരണത്താൽ നേരിയതോതിൽ ശ്വാസതടസ്സമുണ്ടായെങ്കിലും കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നതുവരെയും ഞാനതു വകവെച്ചില്ല. അകത്തു നിന്നും പുറത്തേക്കിറങ്ങുകയും ചെയ്തില്ല.
പുറത്തുനടക്കുന്ന ഖുർആൻ പാരായണം അപ്പോഴും അവസാനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത ഘട്ടം എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഞങ്ങൾ അവിടെതന്നെനിന്നു.
ജമീലാക്ക് ഉറക്കം വന്നു തുടങ്ങിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ കോട്ടുവായിടാൻ തുടങ്ങിയിട്ടുണ്ട്.
ഞങ്ങൾ സാധാരണയായി ഉറങ്ങുന്ന സമയമൊക്കെ എപ്പോഴോ കഴിഞ്ഞു പോയിട്ടുണ്ട്.
ഞങ്ങൾ ഉറങ്ങാറുള്ള സമയത്തൊന്നും ഉപ്പ ഉറങ്ങാറില്ലെന്നു മാത്രമല്ല വീട്ടിൽ ഉണ്ടാവാറുപോലുമില്ല.
ഇന്നങ്ങനെയല്ല. ഞങ്ങൾ എത്തുന്നതിനും എത്രയോ മുൻപുതന്നെ ഉപ്പ വീട്ടിൽ എത്തിയിട്ടുണ്ട്.
ഞങ്ങൾ ഉറങ്ങുന്നതിനും എത്രയോ മുൻപു തന്നെ ഉറങ്ങുകയും ചെയ്തിട്ടുണ്ട്.
സ്ക്കൂളിൽ നിന്നും വീട്ടിലെത്തിയ ഉടനെ അയൽപക്കത്തെ വല്യുമ്മ ഞങ്ങളോട് ആദ്യം പറഞ്ഞിരുന്നത് അങ്ങനെയാണ്. ഇനിയൊരിക്കലും ഉണരാത്ത ഉറക്കമാണതെന്ന് പിന്നീട് ഞങ്ങൾക്ക് പറഞ്ഞുതന്നതും അവർ തന്നെയാണ്.
പെട്രോമാക്സിൽ നിന്നുള്ള വെളിച്ചത്തിൻ്റെ നിറം മങ്ങി തുടങ്ങിയത് ശ്രദ്ധയിൽ പെട്ടതു കൊണ്ടാണെന്നു തോന്നുന്നു മൂസ്സാക്കവന്ന് അതിൽ കാറ്റ് നിറച്ചു.
അയാൾ തന്നെയാണ് പള്ളിയിലെ പെട്രോമാക്സും കത്തിക്കാറുളളത്. കാസ് ലൈറ്റ് എന്നാണ് അക്കാലത്ത് ഞങ്ങളതിന് പറഞ്ഞിരുന്നത്.
പള്ളിയുടെ വരാന്തയിൽ വെച്ച് അയാളതു കത്തിക്കുന്നത് കാണാൻ വേണ്ടി ഞങ്ങൾ അയാൾക്ക് ചുറ്റും കൂടി നിൽക്കാറുണ്ട്.
എന്നെക്കൂടാതെ മറ്റാർക്കുമിപ്പണി അറിയില്ലെന്ന ഭാവത്തോടെയാണ് അയാളത് കൈകാര്യം ചെയ്യാറുള്ളത്.
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്രോമാക്സ് കത്തിയ്ക്കാൻ ആദ്യംപഠിച്ചത് ഞാനാണ്.
ഒൻപതു വയസ്സാണ് അന്നെൻ്റെ പ്രായം. അയാളുടെ അഹംഭാവമാണ് എന്നെയത് പഠിക്കാൻ പ്രേരിപ്പിച്ചത്.
കാറ്റ് പമ്പുചെയ്തതിനു ശേഷം മൂന്നാലു തവണ ഇടത്തോട്ടും വലത്തോട്ടും അതിൻ്റെ വാൾവിൽ പിടിച്ചു തിരിച്ചു. ചെവി പിടിച്ചു തിരിക്കുക എന്നാണ് അതിന് ഞങ്ങൾ പറയാറുണ്ടായിരുന്നത്.
അയാളങ്ങനെ ചെയ്തതോടെ വെളിച്ചത്തിൻ്റെ കാര്യത്തിൽ നേരിയ പുരോഗതി ഉണ്ടായി.
എതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ അത് ആളിക്കത്താൻ തുടങ്ങി.
അയാൾ വീണ്ടും അകത്തേക്കു കയറി. പെട്രോ മാക്സെടുത്ത് ചെവിയോടു ചേർത്തുപിടിച്ചു രണ്ടു മൂന്നു തവണ കുലുക്കി നോക്കി.
ശേഷം ആ പ്രഖ്യാപനമുണ്ടായി.
(തുടരും…)
– K.M സലീം പത്തനാപുരം