1980 കാലഘട്ടം. “റോഡ് വികസനം വരുന്നു, സർക്കാർ ഭൂമി ഏറ്റെടുക്കൽ പദ്ധതി തുടങ്ങിക്കഴിഞ്ഞു.”
ഈ പത്ര തലക്കെട്ട് എല്ലാവർക്കും സന്തോഷം തരുന്ന ഒരു വാർത്ത തന്നെ. നമ്മുടെ നാടും വികസിക്കുന്നു , നമുക്കും നല്ല റോഡ് വരുന്നു. ഒരു നാട് മുഴുവൻ സന്തോഷിക്കുമ്പോൾ സങ്കടക്കടലിൽ ആയ കുറച്ചു പേരുണ്ട് ഇവിടെ.
കുന്നംകുളത്തു നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലോട്ട് മാറിയാണ് ‘ചിരിയത്ത് &സൺസ്’ എന്ന തലക്കെട്ടോടെ തലയെടുപ്പോടെ 60 വർഷത്തിലേറെയായി നിൽക്കുന്ന ഇരുനില ഓടിട്ട കെട്ടിടം. താഴെ നിരപ്പലക വെച്ചിട്ടുള്ള 5 പീടിക മുറികൾ. ഗോവണി കയറി മുകളിൽ ചെന്നാൽ അവിടെയും രണ്ടു മുറികൾ. മുകളിലെ ഒരു മുറിയിൽ ആൻറണി എട്ടു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ട്യൂഷൻ സെൻറർ നടത്തുന്നു. തൊട്ടടുത്ത കടയിൽ മുരളി ഒരു STD ബൂത്തും. താഴെയുള്ള 5 കടമുറികളിൽ ആദ്യത്തേത് ഗോപാലൻ്റെ തുണിപീടിക. അതിനു മുമ്പിലെ ചെറിയ വരാന്തയിൽ തയ്യൽ മെഷീൻ വച്ച് 2 സ്ത്രീകൾ തുണി തയ്ച്ചു കൊടുക്കുന്നു. അവർ ചെറിയൊരു വാടക തുണി പീടികക്കാരനു കൊടുക്കും. അതിനടുത്ത് ചെരുപ്പ് പീടിക. മുമ്പിലുള്ള ഇറയത്ത് ചെരിപ്പുകുത്തി. അതിനു തൊട്ടടുത്തുള്ള കടയിൽ ലത്തീഫ് ചായ കട നടത്തുന്നു. ഏലക്കാ രുചിയുള്ള ചൂട് ചായ കുടിക്കാനും പാത്തുമ്മയുടെ പ്രത്യേക കൈപുണ്യത്തിൽ ചെയ്തെടുക്കുന്ന പരിപ്പുവടയും പത്തിരിയും ബോണ്ടയും ഏത്തക്കാപ്പവും തിന്നാനും ആ നാട്ടിലെ എല്ലാവരും തന്നെ എത്തും. പാഴ്സലായി വീട്ടിൽ കൊണ്ടുപോകുന്നവർ വേറെ. നാലും അഞ്ചും കടകളിൽ ഒന്ന് പലചരക്ക് കടയും മറ്റേത് സൈക്കിൾ പീടികയും. കൃത്യമായി അളന്ന് തൂക്കാത്ത സ്നേഹവും കൂടി വിളമ്പി കൊടുക്കുന്ന കടകൾ ആയിരുന്നു ഇവയെല്ലാം. പ്രത്യേകിച്ചും ലത്തീഫിൻ്റെ കടയിലെ നിത്യസന്ദർശകരായിരുന്നു നാട്ടുകാർ എല്ലാവരും തന്നെ. വൈകുന്നേരമായാൽ നാട്ടിലെ ആണുങ്ങൾക്കെല്ലാം ഒത്തുകൂടാനും സൊറ പറയാനും രാഷ്ട്രീയം പറയാനും ഒക്കെയുള്ള ഒരു ഇടം കൂടിയായിരുന്നു അത്. മുരളീധരൻ എന്നൊരു അന്ധഗായകനെ വൈകുന്നേരം ആകുന്നതോടെ അയാളുടെ ഭാര്യ കൈപിടിച്ച് സൈക്കിൾ കടക്കാരൻ്റെ മുമ്പിലെ ഇറയത്ത് കൊണ്ടിരുത്തും. ഹാർമോണിയം പെട്ടി എടുത്തു വെച്ച് സുന്ദരമായി പഴയ മലയാള സിനിമാഗാനങ്ങൾ ആലപിക്കാൻ തുടങ്ങും.പുറത്തേക്ക് ചെറിയൊരു സ്‌പീക്കറും വയ്ക്കും. ഇടയ്ക്ക് ആ നാട്ടിൽ മാത്രമുള്ള കടകളുടെ പരസ്യ പ്രഖ്യാപനങ്ങളും നടത്തും. അയാളും ജീവിക്കാനുള്ള വക കണ്ടെത്തും. ലത്തീഫിൻ്റെ കടയിലെ സായാഹ്ന റേഡിയോ വാർത്ത തുടങ്ങുന്നതോടെ ആ നാട്ടിലെ പ്രായഭേദമന്യേ പുരുഷപ്രജകൾ തടിച്ചു കൂടും. ഇരുനില ഓടിട്ട കെട്ടിടം ആയിരുന്നു അന്നത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ. ഇത്രയും പേരുടെ ഉപജീവനമാർഗമാണ് റോഡ് വികസനം വരുന്നതോടെ അവസാനിക്കാൻ പോകുന്നത്.
കെട്ടിടം ഏറ്റെടുക്കുന്നതോടെ ഉടമസ്ഥന് സർക്കാരിൽനിന്നു നല്ലൊരു തുക കിട്ടും. ഈ പീടികക്കാർ എല്ലാവരും കുറെയധികം വർഷമായി ഒരു കുടുംബം പോലെ ജീവിച്ചിരുന്നവരായിരുന്നു. ഉടമസ്ഥനും വാടകക്കാരും തമ്മിലും യാതൊരു പ്രശ്നവും ഉണ്ടാകാറില്ല. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ എല്ലാവരുടെയും വാടകചീട്ടൊന്ന് ഉടമസ്ഥൻ പുതുക്കും. വാടക കൃത്യമായി എല്ലാവരും കൊടുക്കുന്നതുകൊണ്ട് ഉടമസ്ഥൻ്റെ കാര്യങ്ങളും ഭംഗിയായി നടക്കും. അതിലുപരി ജാതിയുടെയോ മതത്തിൻറെയോ അതിർവരമ്പുകളില്ലാതെ അവർ പരസ്പരം സ്നേഹിച്ചും ഇടയ്ക്ക് ചെറുതായി കലഹിച്ചും പിന്നെ സൗന്ദര്യ പിണക്കം മാറ്റി കൂടുതൽ ശക്തമായി സ്നേഹിച്ചും പൊയ്ക്കൊണ്ടിരുന്ന കൂട്ടുകുടുംബം ആണ് റോഡ് വികസനത്തിൻ്റെ പേരിൽ ചിന്നി ചിതറാൻ പോകുന്നത്. ഓരോരുത്തരായി സ്ഥലം അന്വേഷിക്കാൻ തുടങ്ങി. ട്യൂഷൻ സെൻറർ ആൻറണി വീട്ടിലേക്ക് മാറ്റി. തയ്യൽക്കാരികളും വീട്ടിൽ തയ്പ്പു തുടങ്ങി. തുണി കടക്കാരനും ചെരുപ്പ് കടക്കാരനും പലചരക്കു കടക്കാരനും മാത്രം വലിയ തുക കൊടുത്ത് പട്ടണത്തിൽ കട വാടകയ്ക്ക് എടുത്തുവെങ്കിലും ടൗണിലെ മറ്റു കടക്കാരോട് മത്സരിക്കാൻ പറ്റാതെ കട വലിയ താമസമില്ലാതെ പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവർ. വലിയ പകിടിയും കട വാടകയും കൊടുത്തു കഴിഞ്ഞ് അതിനുമുകളിൽ വേണം ലാഭമുണ്ടാക്കാൻ. ഇങ്ങനെ കുറെ പേരുടെ അന്നം മുടക്കി ആണ് വികസനം വരുന്നത് എന്ന് പറയാതെ വയ്യ. പക്ഷേ വികസനം വേണ്ടെന്ന് പറയാൻ പറ്റുമോ? സ്വന്തം വീടുപോലെ കരുതിയിരുന്ന ആ കെട്ടിടം ബുൾഡോസർ വന്ന് തകർക്കുന്നത് കണ്ട് നിൽക്കാനുള്ള മനക്കരുത്ത് ഇല്ലാത്തതുകൊണ്ട് എല്ലാവരും ഒന്നൊന്നായി ഒഴിഞ്ഞുപോയി.
ശാപമോക്ഷം കാത്ത് ആ കെട്ടിടം ബുൾഡോസർ യന്ത്രത്തിൻ്റെ ശബ്ദത്തിനു കാതോർത്തു ഇന്നും അവിടെ കിടപ്പുണ്ട് എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. മരണാസന്നനായ രോഗിയെ നമ്മൾ ആദ്യം ഐ. സി.യു. വിൽ, പിന്നെ അവിടുന്ന് വെൻറിലേറ്ററിൽ, പിന്നെ മരണം……….മനുഷ്യൻറെ കാര്യത്തിലായാലും കല്ലും മണ്ണും കൊണ്ട് പണിത കെട്ടിടത്തിനായാലും ഓരോന്നിനും ഓരോ തലവരയുണ്ട്.
ആ കെട്ടിടം ഓർത്തു. കുറെ വർഷം മുമ്പ് അതിരാവിലെയും സന്ധ്യക്കും ചിരുത എന്ന തൂപ്പുകാരി വന്ന് കെട്ടിടം മുഴുവനും ചുറ്റോടു ചുറ്റും മുറ്റവും തൂത്ത് വെള്ളം തളിച്ച് വൃത്തിയാക്കി എന്നെ ഐശ്വര്യം ഉള്ളവൻ ആക്കും. രാവിലെ ട്യൂഷൻ സെന്ററിൽ നിന്നുള്ള കൗമാരക്കാരുടെ കലപില ശബ്ദം, പത്തുമണിയോടെ തയ്യൽ മെഷീനിൻ്റെ കടകട ശബ്ദം, 11 മണിയോടെ ലത്തീഫിൻ്റെ കടയിൽ നിന്നുള്ള ചായയുടെയും പരിപ്പുവടയുടെയും മണം, വൈകുന്നേരം ആകുന്നതോടെ ഉഴുന്നുവടയും പത്തിരിയും തിന്നാൻ വരുന്നവരുടെ തിക്കും തിരക്കും. കൊതിയൂറും മണവും പിന്നെ പഴയ മലയാള സിനിമാഗാനങ്ങൾ സ്പീക്കറിലൂടെ ഒഴുകി വരുന്നതും സന്ധ്യയോടെ റേഡിയോ വാർത്തകൾ കേൾക്കാൻ എത്തുന്ന നാട്ടിലെ പുരുഷ പ്രജകൾ, അതു കഴിഞ്ഞുള്ള രാഷ്ട്രീയ ചർച്ചകൾ…. … .എന്തിനൊക്കെ ഞാൻ മൂകസാക്ഷി ആയിരുന്നു. ഗതകാലസ്മരണകൾ അയവിറക്കികൊണ്ടിരുന്നു.
ഇന്ന് 2021. അതിൻറെ മുറ്റം മുഴുവൻ ആൾ പൊക്കത്തിൽ പുല്ലും കാടും. കടകൾക്ക് അകത്തോ പാറ്റയും പല്ലിയും എട്ടുകാലിയും പഴുതാരയും തവളയും എലിയും പാമ്പും അങ്ങനെ വാടക കൊടുക്കാതെ പുതിയ താമസക്കാർ അവിടം കയ്യേറി. വരാന്തകളിൽ തെരുവുനായ്ക്കൾ ഇടം പിടിച്ചു. രാത്രിയായാൽ കുറെ സാമൂഹ്യവിരുദ്ധരും മദ്യപാനികളും തെറിയഭിഷേകവും തമ്മിൽതല്ലി തല കീറലും. സർക്കാരിൻ്റെ ചുവപ്പുനാട ഒന്ന് അഴിഞ്ഞ് എത്രയും വേഗം ബുൾഡോസർ വന്ന് എന്നെ ഒന്ന് തച്ചുടയ്ക്കണേ എന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി ആ കെട്ടിടവും. ഈ ലോകത്തോട് യാത്ര പറയുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ നമുക്ക് തന്നെ ഈ ലോകത്തോട് വെറുപ്പും വിദ്വേഷവും ആകെ മരവിപ്പും ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പ്രകൃതിയുടെ ഒരു വികൃതി. അതു പോലുള്ള അവസ്ഥയായി ആ കെട്ടിടത്തിൻ്റെയും. മരണത്തെ വല്ലാതെ സ്നേഹിച്ചു പോയ നിമിഷങ്ങൾ! അതെ, ഞാൻ സന്തോഷത്തോടെ മരണം കാത്ത് കിടക്കുന്നു. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പ്രതിയുടെ വിധി നടപ്പാക്കുന്ന ദിവസം വീണ്ടും വീണ്ടും മാറ്റി വയ്ക്കുക എന്ന അവസ്ഥ. ഭയാനകം!
അതാ അകലെനിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം കേൾക്കുന്നുണ്ട്. ബുൾഡോസർ ആയിരിക്കുമോ? സ്വാഗതം! എന്നെ എത്രയും വേഗം തച്ചുടയ്ക്കൂ! എനിക്ക് ഈ ഭൂമിയിലെ ജീവിതം മടുത്തു. മരണമേ എന്നെ പുൽകിയാലും!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.