പള്ളിയിലെ നിസ്കാരമൊക്കെ കഴിയുമ്പോഴേക്കും നേരം ഏറെ വൈകുമെന്നും, അതു കഴിഞ്ഞ് ഇവിടം വരെ നടന്നെത്താൻ പ്രയാസമാകുമെന്നെല്ലാം ആമി പറഞ്ഞിരുന്നത് നീയുംകേട്ടതല്ലേ, ? വേറെ വല്ല കാരണവുമുള്ളതായി മോന് തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞോ.?
ഇല്ലമ്മേ, എൻ്റെചിന്ത അതല്ല.
ഹൈദറലിമാത്രമല്ലല്ലോ വേറെയും പത്തുമുപ്പത് കുടുംബമുണ്ടല്ലോ ഇവിടെ. അവിടെയുള്ളവരും ആ പള്ളിയിലേക്കു തന്നെയല്ലേ പോകുന്നത്,? ഈ വക പ്രയാസങ്ങളൊക്കെ അവർക്കുമുണ്ടാകില്ലേ.? അവർക്ക് ഇവിടെയൊരു പള്ളി ഉണ്ടാക്കിക്കൂടെ,? അവരാരുമെന്താ അതിനെക്കുറിച്ച് ചിന്തിക്കാത്തത്.?
കുറെയേറെ കുടുംബമുണ്ടായതു കൊണ്ട് എല്ലാം ആവുമോ മോനെ,?
പള്ളിയുണ്ടാക്കണമെന്നു വച്ചാൽ അതിനുള്ള സ്ഥലംവേണ്ടേ,?
അവരൊന്നും തന്നെ കൂടുതൽ ഭൂമിയോ, സമ്പാദ്യമോ ഉള്ളവരല്ലല്ലോ?
ഇത്രയും കുടുംബങ്ങളൊക്കെ ഉള്ള സ്ഥിതിക്ക് ഇവിടെയൊരു പള്ളിയും അമ്പലവും മൊക്കെ ആവശ്യം തന്നെയാണ്, ഇവിടെയുള്ളവർക്കതൊരു സൗകര്യവും തന്നെയാണ്,
അതിലൊന്നും ഒരുതർക്കവുമില്ല.
പക്ഷെ, അച്ഛൻ ദാനം കൊടുത്ത അയ്യഞ്ചു സെൻ്റു ഭൂമിയിലാ അവരൊക്കെ കുടിലു കെട്ടി താമസിക്കുന്നത്. ഹൈദറലിയുടെ ഉപ്പയുമായുള്ള ബന്ധം കൂടുതലായിരുന്നതുകൊണ്ടാണ് അച്ഛനവർക്ക് അരയേക്കർ സ്ഥലവും അതിലൊരു വീടുമുണ്ടാക്കി കൊടുത്തത്. അങ്ങനെയുള്ള അവരെവിടെയാണ് മോനെ പള്ളിയുണ്ടാക്കുന്നത്.?
അവർക്കല്ലേ അമ്മേ ഭൂമി കുറവുള്ളത്.? നമ്മുക്കിവിടെ ആവശ്യത്തിലേറെ ഭൂമിയുണ്ടല്ലോ, ?
ഇന്നോളം കൃഷി ചെയ്തിട്ടില്ലാത്ത, കാടു മൂടികിടക്കുന്ന പത്തേക്കർ ഭൂമി അമ്മയ്ക്കുമുണ്ടല്ലോ.?
അമ്മയ്ക്കു വിരോധല്ലങ്കിൽ അതിലെവിടെയെങ്കിലും അമ്മ പറഞ്ഞതുപോലെ പള്ളിയും അമ്പലവുമെല്ലാം
ഉണ്ടാക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാലോ.?
മോനെ, ഭൂമിയുടെ കാര്യത്തിൽ എൻ്റേത്, അച്ഛൻ്റേത് എന്ന വേർതിരിവിൻ്റെയൊന്നും ആവശ്യമില്ല,
ഇന്നതെല്ലാം നമ്മുടേതാണ്, എൻ്റെ കാലശേഷം നിങ്ങളുടേതും.
ഈ പ്രായത്തിലെത്തി നിൽക്കുന്ന എനിക്കിനിയെന്തിനാണു മോനെ ഇക്കണ്ട ഭൂമിയൊക്കെ.?
അതെല്ലാം ഇനി നിങ്ങൾക്കാണ് ഉപകാരപ്പടുക, നിങ്ങളത് ആർക്ക്, എന്താവശ്യത്തിനു കൊടുക്കുന്നതിലും എനിക്കൊരു വിരോധവുമില്ല.
ഇവിടെയുള്ളവർക്ക് ഉപകരിക്കുന്ന ഏതുകാര്യം നിങ്ങൾ ചെയ്താലും അമ്മയ്ക്കതിൽ സന്തോഷം മാത്രമേ ഉള്ളു മോനെ,
ഭൂമി കിട്ടിയാലവർ പള്ളിയും അമ്പലവുമെല്ലാം ഉണ്ടാക്കാൻ തയ്യാറാണങ്കിൽ എത്രയാണ് എവിടെയാണ് വേണ്ടതെന്നു വച്ചാൽ കൊടുക്കാമെന്നു മോൻ തന്നെ ഹൈദറലിയോടു പറഞ്ഞേക്ക്.
എന്താമോളെ, ഞാൻ പറഞ്ഞതിൽ മോൾക്കെന്തെങ്കിലും പറയാനുണ്ടോ.? ഉണ്ടങ്കിൽ പറഞ്ഞോ പിന്നീട് അങ്ങനെയൊന്നും
വേണ്ടായിരുന്നു എന്നു തോന്നരുതല്ലോ.?
പള്ളിയും അമ്പലവും ഉണ്ടാക്കാനാവശ്യമായ ഭൂമി നൽകുന്നതിലൊന്നും എനിക്കു വിരോധമില്ലമ്മേ,
വിശ്വാസികൾ ഉള്ള കാലത്തോളം ഏതൊരു നാട്ടിലും അതൊക്കെ ആവശ്യം തന്നെയാണ്.
എൻ്റെ അഭിപ്രായത്തിൽ അതിനേക്കാളേറെ ഈ നാടിനാവശ്യം ഒരു പള്ളിക്കൂടമാണ്.
ആഴ്ചയിലൊരു ദിവസവും വർഷത്തിലൊരു മാസവും തെക്കേക്കരയിലുള്ള പള്ളിയിലും അമ്പലത്തിലും പോയി വരുന്നത് മുതിർന്നവർക്ക് പ്രയാസമാണങ്കിൽ ദിവസവും അവിടെ തന്നെയുള്ള സ്കൂളിൽ പോയിവരുന്ന അവരുടെ കുട്ടികൾ എത്രത്തോളം പ്രയാസപ്പെടുന്നുണ്ടാകും.?
ഭൂമിയും കെട്ടിടവും ഉണ്ടാക്കി കൊടുത്താൽ സർക്കാർ നമുക്കിവിടെയൊരു പള്ളിക്കൂടം അനുവദിച്ചു തരാതിരിക്കില്ലല്ലോ, ?
മോള് പറഞ്ഞതാണുശരി. വിദ്യാഭ്യാസമുള്ളവർക്ക് അതിൻ്റെ പ്രധാന്യം പെട്ടെന്നു തിരിച്ചറിയാൻ പറ്റും.
അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുള്ളതുകൊണ്ട് മോൾക്കതു തിരിച്ചറിയാൻ കഴിഞ്ഞു.
എവിടെയാണോ നല്ലതെന്നു വച്ചാൽ അവിടെ സ്ക്കൂളിന് ആവശ്യമായ ഭൂമിയും കെട്ടിടവും നമ്മുടെ ചെലവിൽ തന്നെ ആവാം.
ഒരുകാലത്ത് ഉള്ളതെല്ലാം നഷ്ടപ്പെട്ടു പോയാലും ഈ വക കാര്യങ്ങളൊക്കയും നഷ്ടപ്പെടാതെ ഇവിടെത്തന്നെയുണ്ടാകും, അതിൻ്റെ ഫലം നമുക്കും കിട്ടാതിരിക്കില്ലല്ലോ.?
ഏതായാലും നാളത്തെ ദിവസം കഴിഞ്ഞ് ഹൈദറലിയിങ്ങു വരുമല്ലോ, അവനോടും കൂടെ സംസാരിച്ച് എവിടെയാ എങ്ങനെയാന്നുവച്ചാൽ നമുക്കതങ്ങ് തീരുമാനിക്കാം,
അതാവും നല്ലതെന്നാണെനിക്കുതോന്നുന്നത്.
പ്രതീക്ഷിച്ചതു പോലെ തന്നെ പിറ്റേ ദിവസം വെയിൽ ഉദിക്കുന്നതിനു മുമ്പായി ഹൈദറലിയവിടെ എത്തിച്ചേർന്നു.
അമ്മേ.. കൃഷണനെവിടെയാ.?
അവൻ വരാന്തയിലിരിക്കുന്നുണ്ടാകും മോനെ,
കാര്യമായൊന്നും ചെയ്യാനില്ലന്നു കണ്ടാൽ അവിടെ ചെന്നിരിക്കുന്നതാണല്ലോ അവൻ്റെ സ്വഭാവം. നിങ്ങളിവിടെ നിന്നും പോയതിനു ശേഷം അവൻ്റെ ശീലത്തിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട് ട്ടോ.
കൃഷ്ണൻ്റെ ശീലത്തിൽ എടുത്തു പറയാൻ മാത്രം എന്തു മാറ്റമാണമ്മേ ഉണ്ടായത്.?
അതെല്ലാം മോൻതന്നെ നേരിട്ടുകണ്ട് മനസ്സിലാക്കിയാൽ മതി, നോമ്പായതു കാരണം മോന് ചായയൊന്നും വേണ്ടല്ലോ.
മോൻ വരാന്തയിലേക്കു ചെന്നോളു, ഞാനീ മുറ്റമൊന്നടിച്ചു വൃത്തിയാക്കിയതിനു ശേഷം അങ്ങോട്ടു വരാം.
നടുമുറ്റത്തു നിന്നും ഹൈദറലി വരാന്തയിലേക്കു കടന്നുചെന്നു. ചാരുപടിയിലേക്കു സൂക്ഷിച്ചു നോക്കിയെങ്കിലും കൃഷ്ണദാസനെ അവിടെയെങ്ങും കണ്ടില്ല.
അവൻ ഇനി അങ്ങാടിയിലേക്കോ മറ്റോ പോയിട്ടുണ്ടാകുമോ,?
ഏയ്, അങ്ങനെയാവാൻ സാധ്യതയില്ല, അമ്മയോടു പറയാതെ അവനീ വീടുവിട്ടു പോകാറില്ലല്ലോ, പിന്നെ അവൻ എവിടെ പോയതാകും.
ഞാനെന്തിനു വെറുതെയോരോന്നു സങ്കൽപിച്ചുണ്ടാക്കണം. അമ്മയോടു തന്നെ നേരിട്ടു ചോദിച്ചു നോക്കാം.
ഹൈദറലി വീടിനകത്തേക്കു പ്രവേശിക്കാനായി കാലെടുത്തുവെക്കവേ മുറ്റത്തെ കിഴക്കേമൂലയിൽനിന്നും അസാധാരണയായൊരു ശബ്ദം കാതിൽ പതിഞ്ഞു.
ധൃതിയിൽ മുറ്റത്തേക്കിറങ്ങി ശബ്ദം കേട്ട ഭാഗത്തേക്കുനടന്നു. മുറ്റത്തെ ഇടക്കെട്ടു മറികടന്ന് മതിലിനിനരികിലെത്താറായെങ്കിലും ഇടവിട്ടിടവിട്ട് മൂളിപ്പാട്ടു പോലൊരുശബ്ദം കേൾക്കുന്നതല്ലാതെ അവിടെയൊന്നും ഹൈദറലി ആരെയുംകണ്ടില്ല. അസാമാന്യ മന:ക്കരുത്തുള്ളവനായിരുന്നെങ്കിലും ആസമയം ഹൈദറലിയുടെ മനസ്സൊന്നുപതറി.
മൂളിപ്പാട്ടൊരു സംസാരമായി മാറിയതായും, മതിലിനടുത്തുള്ള ചെമ്പരത്തിച്ചെടികൾക്കു പിറകിൽ നിന്നാണതു കേൾക്കുന്നതെന്നും, കൃഷ്ണദാസൻ്റെ ശബ്ദമാണതെന്നും ഹൈദറലി തിരിച്ചറിഞ്ഞു.
അപ്പാഴും ഹൈദറലിയുടെ മനസ്സിലേക്ക് ചോദ്യങ്ങൾ കടന്നു വന്നുകൊണ്ടിരുന്നു. കൃഷ്ണദാസനെന്തിന് ഈ ചെമ്പരത്തിയുടെ പിറകിൽവന്നു സംസാരിക്കണം,? ഞാനൊഴികെ മറ്റാരു കൂട്ടുകാരനില്ലെന്നിരിക്കെ ആരോടാണവൻ സംസാരിക്കുന്നത്.? അമ്മയും ദേവകിയും അടുക്കള ഭാഗത്താണെന്നിരിക്കെ അപരിചിതരോടായാൽ പോലും വരാന്തയിലിരുന്നു സംസാരിക്കാമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ അവൻ ഇവിടെ വന്നു സംസാരിക്കാനുള്ള കാരണമെന്തായിരിക്കും.?
ഇനിയും ഓരോന്നിങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നാൽ സമയം പാഴായി പോകുമെന്നല്ലാതെ ഗുണമൊന്നുമുണ്ടാകില്ലെന്ന് ഹൈദറലിക്കു ബോധ്യമായി.
രണ്ടു പേർതമ്മിൽസ്വകാര്യമായി സംസാരിക്കുന്നിടത്തേക്ക് പരിചിതരായാൽ പോലും മുന്നറിയിപ്പില്ലാതെ കടന്നുചെല്ലുന്നത് മര്യാദക്കേടാണെന്നറിയാവുന്നതുകൊണ്ട് ഹൈദറലി അൽപം ഉച്ചത്തിൽ രണ്ടു മൂന്നുതവണ ചുമച്ചു ശബ്ദമുണ്ടാക്കി.
പിന്നീട് പതിഞ്ഞ സ്വരത്തിൽ കൂട്ടുകാരനെ വിളിച്ചു. കൃഷ്ണദാസാ,,,.
വിളികേട്ട പാടെ ചെമ്പരത്തിച്ചെടിയുടെ പിറകിൽ നിന്നും കൃഷ്ണദാസൻ ഹൈദറലിയുടെ അടുത്തേക്കുവന്നു.
നീ ഇവിടെ വന്നിട്ട് ഏറെ നേരമായോ,?
കുറച്ചു നേരമായി കൃഷ്ണാ, വരാന്തയിലെ ചാരുപടിയാണല്ലോ നിൻ്റെ ഇഷ്ടപ്പെട്ട ഇരിപ്പിടം.
നിന്നെ അവിടെ കാണാതിരുന്നതുകൊണ്ട് മുറ്റത്തെവിടെയെങ്കിലും ഉണ്ടാകുമെന്നു കരുതി ഇറങ്ങി നോക്കിയതാണ്, മുറ്റത്താകമാനം കണ്ണോടിച്ചു നോക്കിയെങ്കിലും നിന്നെകണ്ടില്ല, തിരിച്ച് അമ്മയുടെ അടുത്തേക്കു ചെല്ലാൻ തുനിഞ്ഞപ്പോഴാണ് ഈ ഭാഗത്തുനിന്നൊരു മൂളിപ്പാട്ടും സംസാരവുമൊക്കെ കേട്ടത്.
അടുത്തെത്തിയപ്പോഴാണ് സംസാരിക്കുന്നത് നീയാണെന്നിനിക്കു മനസ്സിലായത്. നീയാരോടാണ് സംസാരിക്കുന്നതെന്നറിയാത്തതു കൊണ്ട് അൽപനേരം ഞാനിവിടെ തന്നെയങ്ങ് നിന്നു.
ഞാനിവിടെയുണ്ടെന്നറിയിക്കാനാണ് ചുമച്ചത്, അതല്ലാതെ ചുമയും തൊണ്ടവേദനയുമൊന്നും ഉണ്ടായിട്ടല്ലട്ടോ.
അതൊക്കെ പോട്ടെ, നീ ആരോടാണ് ഇത്രയുംനേരം സംസാരിച്ചിരുന്നത്.? ചെമ്പരത്തിച്ചെടിക്കു പിറകിൽ ഞാൻ കാണാൻ പാടില്ലാത്ത ആരാണുള്ളത്.?
അവിടെയൊന്നും ആരും തന്നെ ഇല്ലെൻ്റെ ഹൈദറല്യേ, സംസാരിച്ചതും പാട്ടുപാടി കൊടുത്തതുമെല്ലാം ദേ ഇവനു വേണ്ടിയാണ്, റംല ഇവിടെ നിന്നും പോയതിനു ശേഷം ഇവൻ എന്നോടൊപ്പമാണ്. കുളിപ്പിക്കാൻ അമ്മയും, പാലു കൊടുക്കാനും തൊട്ടിലിൽ കിടത്തിയുറക്കാനും ദേവകിയും, എടുത്തു കൊണ്ടു നടക്കാൻ ഞാനുംഎന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയൊക്കെ ആയാലും കരച്ചിലിനൊരു കുറവുമില്ലട്ടോ.
ഇതിനെല്ലാം കാരണം നീയും റംലയുമാ, ഏതു നേരവും ഇവനെ താലോലിക്കലായിരുന്നല്ലോ നിങ്ങളുടെ നേരം പോക്ക്.
ചാരുപടിയിലിരുന്നു കൊഞ്ചിച്ചാലൊന്നും ഇവൻ കരയൽ നിർത്തില്ല.
ഒരു മൂളിപ്പാട്ടു പാടി മാറോടു ചേർത്തു പിടിച്ചു നടന്നാൽ കരച്ചിൽ നിർത്തുമെന്നു മാത്രമല്ല, ചിരിയും കൊഞ്ചലുമൊക്കെ ഉണ്ടാവുകയുംചെയ്യും.
ചെമ്പരത്തിയിൽ നിറയെ പൂക്കളുള്ളതുകൊണ്ട് അതിനു ചുറ്റുമായിപലതരം പൂമ്പാറ്റകളും പാറിപ്പറക്കുന്നുണ്ട്. അതുകൊണ്ടാ ഞാൻ അതിൻ്റെ അടുത്തേക്കു പോയത്.
മനപൂർവ്വം പോയതൊന്നുമല്ല, യാദൃശ്ചികമായി അവിടെയെത്തിയതാണ്, പ്രകൃതി അങ്ങനെയാ ഹൈദറേ, അതിനോടു ഇണങ്ങിച്ചേർന്നു നിൽക്കുന്നവരെയും ആസ്വദിക്കാൻ മനസ്സുള്ളവരെയും അതിൻ്റെ മനോഹാരിതയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കും. അപ്രതീക്ഷിതമായി നാമവിടെ എത്തിച്ചേരുകയും ചെയ്യും.
നിറയെ ചെമ്പരത്തിപ്പൂവും അതിനുചുറ്റും പാറിക്കളിക്കുന്ന പലതരം പൂമ്പാറ്റകളെയും കണ്ടപ്പോൾ മോൻ്റെ മുഖഭാവമൊന്നു കാണേണ്ടതു തന്നെയായിരുന്നു,
പൂക്കളോടാണോ, പൂമ്പാറ്റകളോടാണോ, അതെല്ലാം കാണിച്ചു കൊടുത്ത എന്നോടാണോ എന്നൊന്നും എനിക്കറിയില്ല, അവൻ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.
ആട്ടെ, ഇന്ന് അത്താണിക്കലേക്കു പോകേണ്ടതുണ്ടോ.?
അതെന്താ കൃഷ്ണാ അങ്ങനെ ചോദിക്കാൻ, ? മോനെയും കളിപ്പിച്ചു ഇവിടെ തന്നെയിരിക്കണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണോ,? അതല്ല, അവിടംവരെ പോവാനുള്ള മടി കാരണമോ,?
രണ്ടായാലും നമ്മളവിടെ വരെ പോയേ പറ്റൂ കൃഷ്ണദാസാ.
നമ്മളവിടെ ചെന്നില്ലങ്കിലും നമ്മളുദ്ദേശിച്ചതു പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് നമുക്ക് ബോധ്യമാവുന്നതു വരെയും നമ്മളിലാരെങ്കിലുമൊരാൾ
അവിടെ ചെന്നിരിക്കണം. നമ്മുടെ മാത്രമല്ല അവരുടെയും കൂടെ ആവശ്യമാണത്.
എങ്കിലിനി വൈകണ്ട, ഞാനിവനെ ദേവകിയെ ഏൽപിച്ചിട്ടു വരാം.
ഹൈദറവിടെയാ കൃഷ്ണാ.?
വരാന്തയിലുണ്ടമ്മേ, എന്താ ഇങ്ങോട്ടു വിളിക്കണോ.?
വേണ്ട.
നിങ്ങളിന്ന് അത്താണിക്കലേക്ക് പോകുന്നുണ്ടങ്കിൽ ഉച്ചയാകുമ്പോഴേക്കും ഇങ്ങോട്ടു തിരിച്ചെത്തണട്ടോ,
പ്രത്യേകിച്ച് വല്ലതുമുണ്ടോ അമ്മേ,?
നമ്മളിന്നലെ പറഞ്ഞതെല്ലാം ഇത്ര പെട്ടെന്ന് നീയങ്ങ് മറന്നു പോയോ മോനെ.?
എന്നത്തേയും പോലെ നേരമിരുട്ടുന്നതു വരെയൊന്നും ഹൈദറിനിവിടെ നിൽക്കാൻകഴിയില്ലെന്ന് മോനറിയാമല്ലോ, ഉച്ചയ്ക്കു മുമ്പായി നിങ്ങളിങ്ങുവന്നാൽ നമുക്കാവക കാര്യങ്ങളൊക്കെ സംസാരിക്കാം. അസറ് നിസ്കാരം കഴിഞ്ഞപാടെ ഹൈദറിന് തിരിച്ചുപോവുകയുംചെയ്യാം.
അത്താണിക്കലേക്കു പോകുന്നു എന്നല്ലാതെ ഞങ്ങൾക്കവിടെ കാര്യമായൊന്നും ചെയ്യാനില്ലമ്മേ, ഉച്ചയ്ക്കുമുമ്പായി തന്നെ തിരിച്ചുവരാം.
കൃഷ്ണദാസനും ഹൈദറലിയും അത്താണിക്കലേക്കു പുറപ്പെട്ടു.
അവരവിടെ എത്തിച്ചേർന്ന ഉടനെ തോണിക്കാരൻ ഉമ്മർക്ക അവരുടെഅടുത്തേക്കു വന്നു.
ഉമ്മർക്കാക്ക് എന്തോ പറയാനുള്ളതുപോലെ തോന്നുണ്ടല്ലോ.?എന്താ ഉമ്മർക്കാ, ഞാൻപറഞ്ഞതു ശരിയല്ലേ.?
ശരിയാണ്ഹൈദറേ, പക്ഷെ അത് എനിക്കുവേണ്ടി മാത്രമല്ല. മറ്റുള്ളവർക്കു വേണ്ടിയും കൂടയാ.
കാര്യമെന്താണെന്നു വച്ചാൽ പറഞ്ഞോളു, ചെയ്യാൻ പറ്റുന്നതാണങ്കിൽ നമുക്കു് ചെയ്യാലോ.
പെരുന്നാള് അടുക്കാറായില്ലേ ഹൈദറേ,? ഇത്രയും കാലം തെക്കേ കരയിൽ പോയല്ലേ നമ്മള് പെരുന്നാൾ സാധനങ്ങെളെല്ലാം വാങ്ങിയത്.? കൊള്ളവിലയല്ലേ അവര് നമ്മളിൽനിന്ന് ഈടാക്കുന്നത്.?
നമ്മളേതായാലും വല്യങ്ങാടിയിലേക്കു പോകുന്നുണ്ടല്ലോ.?
അതു പെരുന്നാളിനോട് അടുപ്പിച്ചായാൽ ഇവിടെയുള്ളവർക്കാവശ്യമായതെല്ലാം കൊണ്ടുവന്ന് നമുക്കിവിടെ വച്ച് വിതരണം ചെയ്യാലോ. ?
മൊത്തത്തിൽ വാങ്ങുമ്പോൾ വിലയും കുറഞ്ഞുകിട്ടുമല്ലോ.?
ശരിയാ ഉമ്മർക്കാ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്.
ഞങ്ങൾ വീട്ടിൽ ചെന്നതിനുശേഷം അമ്മയോടും കൂടെയൊന്നു സംസാരിക്കട്ടെട്ടോ,
അമ്മയെന്താ പറയുന്നതെന്നു വച്ചാൽ നമുക്കതു പോലെ ചെയ്യാം.
ആർക്കൊക്കെ എന്തൊക്കെയാ വേണ്ടതെന്ന് ഓരോരുത്തരെയും കണ്ട്
ഒരു ശീട്ടുണ്ടാക്കാൻ ഉമ്മർക്കാക്ക് സാധിക്കോ.?
(തുടരും…)
– K.M സലീം പത്തനാപുരം