പൂമുഖ തിണ്ണയിൽ നല്ല തണുപ്പാണ് എപ്പോഴും…..മച്ചിലെ കൊത്തുപണികൾ നോക്കി മലർന്നങ്ങനെ കിടക്കാൻ എന്ത് രസമാണെന്നോ……പടിഞ്ഞാറൻ കാറ്റിൻ്റെ തലോടൽ ഏറ്റ് അറിയാതെ മയങ്ങി പോകും…… ചാച്ചൻ പട്ടാളത്തിൽ നിന്നും അവധിക്കു വന്നാൽ പൂമുഖം മുഖരിതം ആകും……ചാച്ചൻ്റെ കൂട്ടുകാരും, ഗണേശൻ മാമനും അങ്ങനെ അങ്ങനെ ഒത്തിരി ആൾക്കാർ…..അവരുടെ തമാശകൾ, ചീട്ടു കളി…. .കമ്മറ്റികൾ… ആകെപ്പാടെ ഒരുത്സവ മേളം…. അമ്മക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ടാകും…… ഞങ്ങൾക്ക് നല്ല കുശാലാണ്…
ഏറ്റവും വലിയ ഹരം ചാച്ചൻ കൊണ്ട് വരുന്ന പാരീസ് മിട്ടായി ആണ്….. ഞാനും ഷൈനിയും തടിപ്പെട്ടിയിൽ നിന്നും അമ്മകാണാതെ ആ പച്ചപ്പൊതിയുള്ള മിട്ടായികളെ മോട്ടിച്ചു കൊണ്ട് പോകും…..അയലോക്കത്തെ കുട്ടികൾ ഞങ്ങൾക്ക് പിന്നാലെ വിടാതെ കൂടും….. ആ മധുരത്തുണ്ടുകൾ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു……..
പിന്നെ ട്രൂഹ് അപ്സ എന്ന ഒരു ജ്യൂസ് ആണ് കൊതി തോന്നിപ്പിക്കുന്ന മറ്റൊരു വിശിഷ്ട വസ്തു….. ആ ഹൃദയഹാരിയായ രുചി ഇന്നും നാവിനെ ഉന്മത്തമാക്കുന്നു…….. പൂമുഖത്തെ സദസ്സിൽ വായിലൊളിപ്പിച്ച പാരിസ് മധുരവുമായി ഞങ്ങൾ കഥകൾക്കായി കാത് കൂർപ്പിക്കും…….പടിഞ്ഞാറെ അയ്യത്തെ പോങ്ങിനു മുകളിൽ കാലൻ കോഴി കൂവുമ്പോൾ ഞാൻ ചാച്ചനോട് ചേർന്നിരിക്കും…. .ഷൈനി അതിനു മുന്നേ ചാച്ചൻ്റെ മടിയിൽ കേറി ഇരുന്നിട്ടുണ്ടാകും…….
“വലിയോരു വർത്താനം പറേന്നേനിടക്കീ പിള്ളാർക്കെന്തോ കാര്യവാ….. എടാ ആ കൊച്ചിനേം വിളിച്ചോണ്ട് വന്നിരുന്ന് വല്ലോം പഠിക്കാൻ നോക്ക്…..”
അമ്മയുടെ ദേഷ്യത്തിന് മീതെ ഒരു പുഞ്ചിരിയോടെ ചാച്ചൻ ഞങ്ങളെ പഠിക്കാനായി പറഞ്ഞു വിടും…..അന്ന് ചാച്ചൻ സിഗരറ്റ് വലിക്കുമായിരുന്നു….പനാമാ സിഗരറ്റ്……ചാച്ചൻ്റെ അടുത്തിരിക്കുമ്പോൾ ഹെയർ ഓയിലിൻ്റെയും പനാമയുടെയും സുഗന്ധം പരക്കും…ഞങ്ങൾ മൂക്ക് വിടർത്തി അതാസ്വാദിക്കും……..
ഓർമകളുടെ പൂമുഖത്ത് നിന്നു ഈ കുറിപ്പെഴുതുമ്പോൾ അറിയാതെ എൻ്റെ മനസ്സിൽ ചെല്ലമ്മ അപ്പച്ചി കടന്നു വന്നു…….കാട്ടാക്കടയിലാണ് ചെല്ലമ്മ അപ്പച്ചി താമസിക്കുന്നത്……ചെല്ലമ്മ അപ്പച്ചിയിൽ എന്തോ ദിവ്യമായ ഒന്നുണ്ട് എന്നെനിക്കെപ്പോഴും തോന്നും…..നമ്മൾ മനസ്സിൽ വിചാരിക്കുന്നതിനടുത്ത ദിവസങ്ങളിൽ എവിടുന്നെന്നറിയാതെ അപ്പച്ചി പ്രത്യക്ഷപ്പെടും…… അർജുനും, അമ്മുവും, വൈഗയും കൗതുകത്തോടെ അപ്പച്ചിയുടെ തിരുവന്തോരം ശൈലിയിലുള്ള കഥകൾ കേട്ടിരിക്കും….
പണ്ട് അമ്മാമ്മ പറഞ്ഞ കഥകളിലെ വീര നായകനായ ഒരു വലിയമ്മാവനെ പറ്റി മുന്നേ പറഞ്ഞിരുന്നുവല്ലോ…..കൈതവന ഭാസ്കരപിള്ള……ഇരട്ടചങ്കൻ എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത് ആ വലിയമ്മാവനെ പറ്റിയുള്ള കഥകളിലാണ്……. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ചതിവ് പറ്റി കുത്തേറ്റു മരിച്ച ഞങ്ങളുടെ വലിയമ്മാവൻ…… ആജാനുബാഹുവും, ആരെയും കൂസാത്ത ധൈര്യശാലിയുമായിരുന്നു……. എന്നും വൈകിട്ട് മുല്ലശ്ശേരി മുക്കിലെ ഷാപ്പിൽ അന്തികള്ള് കുടിക്കാൻ അദ്ദേഹം പോകുന്ന പതിവുണ്ട്…..എന്തോ വഴക്കുണ്ടായി അവിടുത്തെ ഒരു ജന്മികുടുംബത്തിന് അമ്മാവനോട് ഒടുങ്ങാത്ത പകയായി…..അവർ കള്ളിൽ നഞ്ചുകലക്കി കൊടുപ്പിച്ചു…..അതുകുടിച്ച അമ്മാവൻ മയങ്ങിപോയി…..ആ തക്കത്തിന് അവർ പിന്നിലൂടെ എത്തി അദ്ദേഹത്തെ കുത്തി……നേര്യത് കൊണ്ട് മുറിവാ കെട്ടി എഴുന്നേറ്റു നിന്ന അമ്മാവനെ കണ്ട് അക്രമികൾ ഓടി മറഞ്ഞു……
അവിടെ നിന്നും നെഞ്ച് വിരിച്ച് തെക്കോട്ടു നടന്ന അമ്മാവൻ പൂമുഖത്ത് വന്നിരുന്നു……
“അവന്മാർ എന്നെ ചതിച്ചമ്മേ…..”
എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു……
“നീലാണ്ടോ…..ആ കപ്പതെങ്ങീന്നൊരു കരിക്കിട്ട് താ……”
ആ കരിക്കു കുടിച്ച വലിയമ്മാവൻ പൂമുഖത്ത് നീണ്ടു നിവർന്ന് കിടന്നു…….
എങ്ങനെയോ കരുനാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമൊഴി എടുക്കും മുന്നേ ആ വീരാത്മാവ് ഈ ലോകം വിട്ടു പോയിരുന്നു……..
ഇരുപത്തിയൊന്നാം വയസ്സിൽ മരിച്ച ആ വലിയമ്മാവൻ്റെ പത്തൊൻപതാം വയസ്സിൽ തൻ്റെ പ്രണയിനിയിൽ ജനിച്ച മകളാണ് ചെല്ലമ്മ അപ്പച്ചി….. വലിയമ്മാവൻ വീരനായി മരിച്ചു കിടന്ന ആ പൂമുഖത്ത് ഒരിക്കൽ പോലും ചെല്ലമ്മ അപ്പച്ചിക്ക് വന്നിരിക്കാനായില്ല……
തിരസ്കരിക്കപ്പെട്ട ബാല്യത്തിൻ്റെ നൊമ്പരവുമായി അലഞ്ഞ പാവം അപ്പച്ചി……ഇപ്പോൾ കാട്ടാക്കടയിലാണ് താമസം……ഇന്നലെ ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മു ഓടി വന്നു….പിന്നാലെ അർജുനും…
“അച്ചാ ചെല്ലമ്മയപ്പച്ചി വന്നാരുന്നു…..”
ചെല്ലമ്മയപ്പച്ചി വന്ന വിശേഷങ്ങൾ മുറുകവേ ഞാൻ ഓർമകളുടെ പൂമുഖത്ത് നിശബ്‍ദനായി ഇരിക്കുകയായിരുന്നു……
(തുടരും )
– സതീഷ് കെ.സി