മേശപ്പുറത്ത് കത്തിക്കൊണ്ടിരുന്ന ചിമ്മിണിവിളക്കിൻ്റെ തിരിയൽപം ഉയർത്തിയതിനു ശേഷം ദേവകി കട്ടിലിനരികിലേക്കു ചെന്ന് കൃഷ്ണദാസൻ്റെ തലഭാഗത്തു നിന്നും പുതപ്പൽപ്പം വലിച്ചുമാറ്റി.
പാതി തുറന്ന കണ്ണുമായി തൻ്റെ നേരെ നോക്കിയ ഭർത്താവിനോട് ദേവകി ചോദിച്ചു.
ഞാൻ ഉണരുന്നതിനും മുമ്പേ നിങ്ങൾ ഉണർന്നു കിടക്കുകയായിരുന്നോ,?
അതേ ദേവകീ. ഞാൻ ഉറക്കമുണർന്നിട്ട് കുറച്ചധികം നേരമായി.
നേരത്തെ ഉണരണമെന്ന ചിന്തയോടെയാണ് ഞാനിന്നലെ ഉറങ്ങിയത്.
അമ്മയിന്നലെ പറഞ്ഞ കാര്യങ്ങളും പാടവരമ്പത്തു കൂടെ നമ്മളൊരുമിച്ചുള്ള നടത്തവുമൊക്കെയായിരുന്നു ഉറക്കത്തിനിടയിൽ ഇന്നലെ ഞാൻ കണ്ട സ്വപ്നങ്ങൾ.
സ്വപ്നം നിലച്ചതോടെ ഞാനുണർന്നു. പിന്നീടെനിക്ക് ഉറക്കം വന്നില്ല.
നിന്നെ വിളിച്ചുണർത്താനോ എഴുന്നേറ്റിരിക്കാനോ തോന്നിയില്ല.
അതു കൊണ്ടാണ് കണ്ണടച്ച് പുതപ്പിനുള്ളിൽ തന്നെ ചുമരിൻ്റെ തണുപ്പാസ്വദിച്ചു കിടന്നത്.
പതിവില്ലാത്ത നേരത്ത് എൻ്റെ വിളികേട്ട് നീ പേടിച്ചിട്ടൊന്നുമില്ലല്ലോ ദേവകീ.?
ഈ ദേവകി അങ്ങനെ പേടിയുള്ള കൂട്ടത്തിലൊന്നുമല്ല, എന്നാലും ചെറിയൊരു അമ്പരപ്പുണ്ടായിരുന്നുട്ടോ.
ഏതായാലും നിങ്ങളുണർന്നില്ലേ, ഇനി ഈ പുതപ്പൊക്കെമാറ്റി എഴുന്നേറ്റു വന്ന് അമ്മയും ഞാനും ചെയ്യുന്നതു പോലെയൊക്കെ ചെയ്തുനോക്കൂ.
ഏറെനേരം പുതച്ചു മൂടി കിടന്നുറങ്ങുന്നതിനേക്കാൾ എത്രയോ സുഖമുള്ളതാണ് നേരത്തെ ഉണർന്നതിനു ശേഷം ഞങ്ങൾ ചെയ്യുന്നകാര്യങ്ങളെന്നു ബോധിച്ചാൽ നാളെ മുതൽ
ഏട്ടനും നേരത്തെ ഉണരാലോ.?
എൻ്റെദേവകീ, നീ എന്തൊക്കെ പറഞ്ഞാലും തല മുതൽ കാലു വരെയും പുതപ്പിട്ടു മൂടിയുള്ള ഈ ഉറക്കത്തേക്കാൾ സുഖമുള്ളതൊന്നും ഈ ലോകത്തുണ്ടാകില്ലട്ടോ,
ഏതായാലും ഇന്നിനി ഞാൻഉറങ്ങുന്നില്ല. നീ മുന്നിൽനടക്ക്, ഞാൻ നിൻ്റെ പിറകിൽ വരാം, അമ്മയുടെ ശീലമാണ് നീ ശീലമാക്കിയതെങ്കിൽ നീ ചെയ്യുന്നതുപോലെ
ഞാനുമൊന്നു ചെയ്തുനോക്കാം.
പതിവാക്കാൻ പറ്റുമെന്നു തോന്നിയാൽ അതിനും ശ്രമിക്കാട്ടോ.
ദേവകിയോടൊപ്പം കൃഷ്ണദാസനെയും കണ്ടതോടെ അമ്മയ്ക്ക് ആശങ്കയും ആശ്ചര്യവുമായി, എന്താമോനെ പതിവില്ലാത്തനേരത്ത് എഴുന്നേറ്റുവന്നത്.? മോൾക്കെന്തെങ്കിലും.?
എനിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ലമ്മേ, അമ്മ ഇന്നലെ പറഞ്ഞ കാര്യങ്ങളെല്ലാമാണത്രേ ഏട്ടൻ ഇന്നലെ സ്വപ്നത്തിൽകണ്ടത്. നേരെത്തെ എഴുന്നേൽക്കണമെന്നും കരുതിയിരുന്നത്രേ, ഞാൻ ഉണരുന്നതിനു മുമ്പു തന്നെ ഏട്ടൻ ഉണർന്നിരുന്നത്രേ.
അമ്മയുടെ പ്രഭാതചര്യകൾ ഏട്ടനും കൂടെയൊന്നു പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണ് എൻ്റെ കൂടെ എഴുന്നേറ്റു വന്നത്. പതിവാക്കാൻ പ്രയാസമില്ലാത്തതാണെന്നു തോന്നിയാൽ നാളെ മുതൽ അമ്മയുടെ രീതികൾ ഏട്ടനും പതിവാക്കാൻ ശ്രമിക്കുമെന്നാണ് എന്നോടുപറഞ്ഞിരിക്കുന്നത്.
ദേവകിയതു പറഞ്ഞതോടെ അമ്മയുടെ മുഖത്തുകണ്ട അമ്പരപ്പും ആശ്ചര്യവുമെല്ലാം മാഞ്ഞുപോയിട്ടുണ്ടെന്ന് കൃഷ്ണദാസൻ മനസ്സിലാക്കി.
അടുപ്പിനടുത്തുനിന്നും അമ്മ കൃഷ്ണൻ്റെ അരികിലെത്തി. മോനേ, വീട്ടിലുള്ള മുതിർന്നവർ ചെയ്യുന്നതെല്ലാം കണ്ടും, പറയുന്നതെല്ലാം അനുസരിച്ചുമാണ് ഒരോരുത്തരും കാര്യങ്ങൾ ചെയ്യേണ്ടതും ശീലിക്കേണ്ടതും. ചെറുപ്പം മുതൽക്കേ നീ ആ വക കാര്യങ്ങളൊന്നും ശ്രദ്ധിച്ചിട്ടില്ല.
മോന് പക്ഷികളോട് വല്യ ഇഷ്ടമല്ലേ.? സന്ധ്യാനേരത്ത് കൂട്ടം ചേർന്നു പറന്നു പോകുന്ന പക്ഷികളെ നോക്കി നീ ഏറെനേരം ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കാറില്ലേ.?
അവയിൽ പലതും നമ്മുടെ നടുമുറ്റത്തെ ഇലഞ്ഞി മരത്തിൽ അന്തിയുറങ്ങുന്നവയാണെന്നും മോനറിയില്ലേ,?
നീ എന്നെങ്കിലും രാവിലെ പറന്നു പോകുന്ന പക്ഷിക്കുട്ടത്തെ കണ്ടിട്ടുണ്ടോ,? ആ നേരത്ത് അവ പറന്നു പോകാത്തതു കൊണ്ടാണോ നിനക്കതു കാണാൻ കഴിയാതിരുന്നത്.?
മോനെ, ഈ ലോകത്തെ ജീവിവർഗ്ഗങ്ങളിൽ നിന്നൊക്കെ നമുക്കൊരുപാടു കാര്യങ്ങൾ പഠിയ്ക്കാനുണ്ട്. പലതും നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതുമാണ്.
അതൊക്കെ അവിടെനിക്കട്ടെ, ഇക്കാലമത്രയും സൂര്യൻ്റെ വെളിച്ചം കിളിവാതിലിടയിലൂടെ നിൻ്റെ മുറിക്കത്തേക്കു പ്രവേശിച്ചതിനുശേഷമല്ലാതെ മൂടിപ്പുതച്ച പുതപ്പിനുള്ളിൽ നിന്നും നീ പുറത്തുകടക്കുന്നത് ഞാൻ കണ്ടിട്ടില്ല.!
പിന്നെ നീ എങ്ങിനെയാണ് എൻ്റെ പ്രഭാത ശീലങ്ങൾ മനസ്സിലാക്കിയത്,? എനിക്കങ്ങനെയൊരു ശീലമുണ്ടെന്ന് മോനെങ്ങനെയാണറിഞ്ഞത്.? കാണാത്തതും അറിയാത്തതും നിനക്കെങ്ങനെയാണ് ജീവിതത്തിൽ പകർത്താൻ കഴിയുന്നത്.?
ഞാൻ കണ്ടിട്ടില്ലങ്കിലും എനിക്കതെല്ലാം അറിയാം അമ്മേ, അമ്മ അതിരാവിലെ എഴുന്നേൽക്കുന്നതും, വെളിച്ചം പരക്കുന്നതിനു മുമ്പായി ചെയ്തു തീർക്കുന്ന കാര്യങ്ങളും എന്തെല്ലാമാണെന്ന് ദേവകി എന്നോടുപറഞ്ഞിട്ടുണ്ട്.
അമ്മ ചെയ്യുന്നതു പോലെ ചെയ്യാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ലമ്മേ, അതിരാവിലെ ഉറക്കപ്പായയിൽ നിന്നും എഴുന്നേൽക്കാനുള്ള മടികൊണ്ടാ.
മനസ്സുവച്ചാൽ ആ മടിയും ഒഴിവാക്കാൻ പറ്റാത്തതൊന്നുമല്ല മോനെ, ഇന്നു നീ എഴുന്നെഴുന്നേറ്റതുപോലെ നാളെയും എഴുന്നേൽക്കണമെന്നങ്ങ് തീരുമാനിക്കണം.
പിന്നീടതൊരു ശീലമാവും.
നിന്നോടു വർത്തമാനം പറയുന്നതിനിടയിൽ അടുപ്പത്തെ കാര്യം ഞാനങ്ങ് മറന്നു. പുട്ടുകുറ്റിയിൽ നിന്ന് ആവിവരാൻ തുടങ്ങിയിട്ട് നേരമെറേയായെന്നാ തോന്നുന്നത്.
ദേവകി പുറത്തേക്കിറങ്ങിയിട്ട് നേരം കുറേആയില്ലേമോനെ.? നീയങ്ങോട്ടു ചെല്ലുന്നതും പ്രതീക്ഷിച്ചിരിക്കാവും, വേഗം ചെന്ന് വായും മുഖവുമെല്ലാം വൃത്തിയാക്കി വന്നാൽ
പുട്ടും പപ്പടവും ചൂടോടെ കഴിക്കാം. നിനക്കതും ശീലമില്ലാത്തതാണല്ലോ.?
കൃഷ്ണദാസനും അമ്മയും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദേവകി അകത്തേക്കുകയറി വന്നു.
ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ, ? ഏട്ടൻ കിണറിനടുത്തേക്കു വരുന്നത് കാണാതായപ്പോൾ തിരിച്ച് കട്ടിലിൽ ചെന്ന് മൂടിപ്പുതച്ചു കിടന്നിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്.
അതുകൊണ്ടാണ് അൽപ നേരം കാത്തിരുന്നതിനു ശേഷം ഞാനിങ്ങു പോന്നത്. വേണോച്ചാൽ ഏട്ടൻ്റെ കൂടെ വരാട്ടോ.
ഞാൻ ചെറിയകുട്ടിയൊന്നുമല്ലല്ലോ ദേവകീ. കിണറാണെങ്കിൽ അടുത്താണുതാനും, കുറേശ്ശെ വെളിച്ചം വെച്ച് തുടങ്ങിയിട്ടുമുണ്ട്.
നീ അമ്മയോടൊപ്പം അടുക്കളപ്പണിയിൽ കൂടിക്കോ. ഞാൻ ഒറ്റയ്ക്കു പൊയ്ക്കോളാം.
കിണറിൽനിന്നും വെള്ളം കോരിയെടുത്ത് വായും മുഖവും കഴുകിയതിനു ശേഷം ഉമിക്കരി പാത്രത്തിനടുത്ത് ചെന്ന് അതിൽ നിന്നൽപം ഉമിക്കരിക്കരിയെടുത്ത് പല്ലുതേച്ചു വൃത്തിയാക്കി.
ബക്കറ്റിൽ ബാക്കി വന്ന വെള്ളം മറിച്ചു കളഞ്ഞ് അകത്തേക്കു നടക്കാൻ തുനിഞ്ഞപ്പോഴാണ് വെറും വയറ്റിൽ വെള്ളം കുടിക്കുന്നകാര്യം കൃഷ്ണദാസൻഓർത്തത്.
മറിച്ചൊന്നും ചിന്തിക്കാതെ കമഴ്ത്തിവച്ച തേക്കു കൊട്ടയെടുത്ത് അതിൽ നിറയെ വെള്ളം കോരിയെടുത്തതിനുശേഷം
കൈ രണ്ടും ചേർത്തു പിടിച്ച് അതിൽ നിന്നും അൽപ്പാൽപ്പമായി കോരിയെടുത്തു കുടിച്ചു.
പച്ച വെള്ളത്തിന് ഇത്രയേറെ രുചിയുണ്ടെന്ന കാര്യം അപ്പോഴാണ് കൃഷ്ണദാസൻ തിരിച്ചറിഞ്ഞത്.
വെറും വയറ്റിലായതുകാരണം ഓരോതുള്ളിയും വായിൽ നിന്നും വയറിലേക്ക് അരിച്ചിറങ്ങുന്നത് അനുഭവിച്ചറിയുകയും ചെയ്തു.
രുചിയേറിയ കിണർവെള്ളം കൈ നിറയെ കോരിയെടുത്ത് വയറു നിറയെ കുടിക്കണമെന്നു തോന്നിയെങ്കിലും അടുക്കളയിൽ അമ്മ തയ്യാറാക്കി വച്ച പുട്ടും പപ്പടവും ചൂടാറും മുമ്പേ കഴിക്കാനുള്ള ആഗ്രഹം കാരണം അതു വേണ്ടെന്നുവച്ചു.
അടുക്കളയിലേക്കു തിരിച്ചു നടക്കുന്നതിനിടയിൽ നടുമുറ്റത്തു നിന്നും പരിചിതമായൊരു ശബ്ദം കൃഷ്ണദാസൻ്റെ കാതിൽ പതിഞ്ഞു.
മറിച്ചൊന്നും ചിന്തിക്കാതെ കൃഷ്ണദാസൻ നടുമുറ്റത്തേക്കിറങ്ങിച്ചെന്നു.
ഇരുട്ട് പ്രകാശത്തിന് വഴി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് കൃഷ്ണദാസനറിഞ്ഞു.
കൃഷ്ണദാസനെ കണ്ടതോടെ നേരത്തെ കേട്ട ശബ്ദം ഒരു ബഹളമായി മാറി.
കൃഷ്ണദാസൻ ഇലഞ്ഞിത്തറയിൽ ചെന്നിരുന്നു. പലയിടങ്ങളിൽ നിന്നായി പലവിധ ശബ്ദത്തിൽ ബഹളം വച്ചവരൊക്കയും പതിഞ്ഞ സ്വരവുമായി കൃഷ്ണദാസൻ്റെ മുന്നിലും പിറകിലുമായി നിലയുറപ്പിച്ചു. കൃഷ്ണദാസൻ ഓരോരുത്തരെയും കൗതുകത്തോടെ നോക്കി.
തൻ്റെ കൺമുമ്പിലൂടെ സന്ധ്യാനേരത്ത് കൂട്ടം ചേർന്നു പറന്നകലുന്ന പക്ഷിക്കൂട്ടവും കലപില കൂടുന്ന ചിതൽക്കാടകളും അവയ്ക്കിടയിൽ നിന്ന് ഉറക്കെ ചിലയ്ക്കാറുള്ള അണ്ണാൻ കൂട്ടവുമെല്ലാമാണതെന്നു കൃഷ്ണദാസൻ തിരിച്ചറിഞ്ഞു.
ഈ സമയം രണ്ടു മൺ ചട്ടിയിലായി പുട്ടും പപ്പടവും വെള്ളവുമായി അമ്മയും ദേവകിയും കൃഷ്ണദാസൻ്റെ അരികിലെത്തി.
അമ്മയെന്തിനാ ഇതൊക്കെ ഇങ്ങോട്ടു കൊണ്ടുവന്നത്.? ഞാനിത് അവിടെ വന്നു കഴിക്കുമായിരുന്നല്ലോ. ?
ഇതെല്ലാം നിനക്കു വേണ്ടി കൊണ്ടു വന്നതാണെന്ന് നിന്നോടാരാ പറഞ്ഞത്.?
എനിക്കല്ലെങ്കിൽ പിന്നെ ആർക്കാണമ്മേ ഇതെല്ലാം.?
നിൻ്റെ മുമ്പിൽ ഇരിക്കുന്നവർക്ക്. അല്ലാതാർക്കാ.?
പറന്നകലുന്ന പക്ഷി കൂട്ടത്തെ നോക്കിയിരുന്നപ്പോൾ അവ എങ്ങോട്ടാണ് പോകുന്നതെന്നകാര്യം നിനക്കറിയാമോ എന്ന് നിന്നോടു ഞാൻ ചോദിച്ചത് മോൻ ഓർക്കുന്നുണ്ടോ.?
മോനെ, അവർ എങ്ങോട്ടോ പറന്നു പോകുന്നവരായിരുന്നില്ല. ഇവിടേക്കു പറന്നു വന്നവരാണ്. മോൻ ഈ ഇലഞ്ഞിയുടെ മുകളിലേക്കൊന്നു നോക്ക്. ഇതിൻ്റെ ചില്ലകളിൽ കാണുന്നതൊക്കെയും അവരുടെ കൂടുകളാണ്. അതിനകത്ത് അവരുടെ മുട്ടയും കുഞ്ഞുങ്ങളുമുണ്ട്. പല ജാതിയിൽ പെട്ടവർ, പല വിധ സ്വഭാവമുള്ളവർ, പല വർണ്ണത്തിലുള്ളവർ. ഇങ്ങനെയെല്ലാമാണെങ്കിലും ജാതി വിവേചനമോ, ശത്രുതയോ അധികാരത്തർക്കമോ തൊട്ടു കൂടായ്കയോ ഇല്ലാതെയും അതിൻ്റെ പേരിൽ പരസ്പരം പോരടിക്കാതെയും ഒരുമയോടെയാണവർ ഈ മരച്ചില്ലയിൽ അന്തിയുറങ്ങുന്നത്.
മനുഷ്യർക്ക് അവരിൽനിന്നും ഒരുപാടു കാര്യങ്ങൾ പഠിയ്ക്കാനുണ്ട് മോനെ. ഞാനീ വീട്ടിലേക്കു വന്നതു മുതൽ ഇവരെൻ്റെ കൂട്ടുകാരാണ്. അന്നൊക്കെ ഞാനും അച്ഛനും ചേർന്നാണ് ഇവർക്ക് തീറ്റ കൊടുത്തിരുന്നത്. അച്ഛൻ മരിച്ചതിൽ പിന്നെ ഞാനാണതു ചെയ്തിരുന്നത്. ദേവകി വന്നതിൽ പിന്നെ അവളും എന്നോടൊപ്പം ചേർന്നു.
നേരം വെളുത്തതിനു ശേഷവും ഉണരാത്തവനായതുകൊണ്ട് നീയതൊന്നും അറിഞ്ഞില്ലന്നേയുള്ളൂ.
പക്ഷികളോടുള്ള ഇഷ്ടത്തിൻ്റെ കാര്യത്തിൽ നിന്നെപ്പോലെതന്നെയായിരുന്നു നിൻ്റെ അച്ഛനും.
പക്ഷികളെ കണ്ടാൽ അവയെതന്നെ നോക്കി നിൽക്കുന്ന സ്വഭാവമായിരുന്നു അച്ഛൻ്റേത്.
ജാതി മത ചിന്തകളോ, തൊട്ടു കൂടായ്കയോ, വർണ്ണ വിവേചനമോ, അധികാര മോഹമോ ഇല്ലാത്തതു കൊണ്ടാണ് അവർക്ക് ഒരുമയോടെ കഴിഞ്ഞു കൂടാനാകുന്നതെന്നും മനുഷ്യർക്കതെല്ലാമുണ്ടായതാണ് സമാധാനമില്ലായ്മക്കു കാരണമെന്നുമാണ് അച്ഛൻ പറയാറുണ്ടായിരുന്നത്.
അമ്മയും മോനും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പാത്രത്തിലെ പുട്ടും പപ്പടവുമെടുത്ത് പക്ഷിക്കൂട്ടങ്ങൾക്കിടയിൽ ദേവകി വിതരണം ചെയ്തുകഴിഞ്ഞിരുന്നു.
മോനെ, ഞാൻ ഇന്നലെ പറഞ്ഞതു പോലെ നിൻ്റെ ഹൈദറലിയുടെ വീടുവരെയൊന്നു പോയിട്ടു വരാം.
കല്യാണം കഴിഞ്ഞതിനു ശേഷം അവനോ, അവൻ്റെ ഉമ്മയോ ഇങ്ങോട്ടൊന്നു വന്നിട്ടില്ലെന്നു നിന്നോടു ഞാൻ പറഞ്ഞിരുന്നല്ലോ.? എന്താണവർക്ക് പറ്റിയതെന്നറിയണ്ടേ,?
അമ്മ ഒറ്റയ്ക്കു പോകണ്ട കൂടെ ഞങ്ങളും വരാം. വേണ്ട മോനെ, നിങ്ങൾ രണ്ടാളും കൂടെ ഞാനിന്നലെ പറഞ്ഞതുപോലെ പാടത്തും പറമ്പിലുമെല്ലാമൊന്നുപോകണം.
വെയില് കനക്കുന്നതിനു മുമ്പേ തിരിച്ചെത്തണട്ടോ.
രാവിലെ ചെയ്യാറുള്ള പതിവു ജോലിയെല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം
പാർവ്വതിയമ്മ ഹൈദറലിയുടെ വീട്ടിലേക്കും കൃഷ്ണദാസനും ദേവകിയും പാടത്തേക്കും പുറപ്പെട്ടു.
നടത്തത്തിനിടയിൽ സംസാര പ്രിയരായ ആരെയും കണ്ടുമുണ്ടാത്തതു കാരണം
ഒരു മണിക്കൂർ നേരത്തെ നടത്തം കൊണ്ട് പാർവ്വതിയമ്മ ഹൈദലറലിയുടെ വീട്ടുപടിക്കലെത്തി.
മോനെ ഹൈദറേ..ഹൈദറേ..
പാർവ്വതിയമ്മ ആവർത്തിച്ചു വിളിച്ചെങ്കിലും ഹൈദറലിയോ അവൻ്റെ ഉമ്മയോ പുറത്തേക്കിറങ്ങിവന്നില്ല.
സമീപത്തുള്ള പറമ്പിലേക്കൊന്നു കണ്ണോടിച്ചു നോക്കിയെങ്കിലും അവിടെയും അവരെകണ്ടില്ല.
മനസ്സിലെ ചിന്തകൾ പലതായി.
ആശങ്ക കൂടി കൊണ്ടിരിക്കുന്നതിനിടയിൽ അടുക്കള ഭാഗത്തേക്കു ചെന്ന് അൽപം ഉച്ചത്തിൽ നീട്ടിവിളിച്ചു.
ആമിനാ.. ആമിനക്കുട്ട്യേ…
പാർവ്വത്യേ, ഞാനിതിനകത്തുണ്ടേ, വാതിൽ അമർത്തിചാരിയിട്ടേയുള്ളു. നീയത് തള്ളിത്തുറന്ന് അകത്തേക്കു കയറി വാ.
എനിക്കങ്ങോട്ടു വരാൻ സാധിക്കാത്തതു കൊണ്ടാ. വീടിനകത്ത് ആളുണ്ടെന്നറിഞ്ഞതോടെ പാർവ്വതിയമ്മയ്ക്ക് സമാധാനമായി.
മനസ്സിൽ ആളിക്കത്താൻ തുടങ്ങിയ ആശങ്കകളെല്ലാം കെട്ടടങ്ങി. വാതിൽ തള്ളിത്തുറന്ന് അടുക്കളയിലേക്കു കാലെടുത്തു വച്ചതിനുശേഷം പതുക്കെ വിളിച്ചു.
ആമിനാ..
ഞാനീ മുറിയിലുണ്ട് പാർവ്വത്യേ, ഇങ്ങോട്ടു പോര്.
നിനക്കെന്താ പറ്റിയത് ആമിനക്കുട്ട്യേ.?
(തുടരും…)
K.M സലീം പത്തനാപുരം