അടുത്ത ആഴ്ചയല്ലേ ഓണം തുടങ്ങുന്നത്.? പണിക്കാർക്ക് അരിയും പച്ചക്കറിയും കൊടുക്കണ്ടേ,? ആ വക കാര്യങ്ങളൊക്കയും നീയങ്ങ് മറന്നു പോയോ കൃഷ്ണാ,?
വരാന്തയിലെ ചാരുപടിയിലിരുന്ന് അസ്തമയസൂര്യൻ്റെ ഭംഗിയും കൂട്ടംചേർന്നു കൂടു ലക്ഷ്യമാക്കി പറന്നകലുന്ന പക്ഷി കൂട്ടങ്ങളെയും കൺകുളിർക്കെ കണ്ടാസ്വദിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമ്മയാണതു ചോദിച്ചത്.
അമ്മയുടെ ചോദ്യം അൽപം ഗൗരവത്തിലാന്നെന്നു കണ്ടപ്പോൾ ഭർത്താവിനൊപ്പം ചാരുപടിയിലിരുന്ന് സായാഹ്നസൂര്യൻ്റെ ചലനം കണ്ടാസ്വദിക്കുകയായിരുന്ന
ദേവകിഅന്തർജനം ചാരുപടിയിൽ നിന്നെഴുന്നേറ്റ് അമ്മയുടെ അരികിൽചെന്നുനിന്നു.
നീയെന്താമോനെ മറുപടിയൊന്നുംപറയാത്തത്.?
ഞാൻ പറഞ്ഞതൊന്നും കേൾക്കാത്തതു കൊണ്ടോ അതല്ല, മനസ്സിലാകാത്തതു കൊണ്ടോ?
എന്താ നീയൊന്നും പറയാത്തത്.?
ഇനിയും മിണ്ടാതിരുന്നാൽ അമ്മയുടെ ഭാവം മാറുമെന്ന് കൃഷ്ണദാസനു ബോധ്യമായി.
അച്ഛൻ ചെയ്തതൊക്കെയും മുടക്കം കൂടാതെ ചെയ്യണം, ഇവിടേക്കു വരുന്നവരാരും വെറും കയ്യോടെമടങ്ങിപ്പോകുന്ന സ്ഥിതിയുണ്ടാകരുത്,
കഴിഞ്ഞ ഓണക്കാലത്തു കൊടുത്തതുപോലെ നെല്ലും പച്ചക്കറിയും അടുത്ത ഓണത്തിനും പണിക്കാർക്കെല്ലാം കൊടുക്കണം.
അതല്ലേ അമ്മ ഉദ്ദേശിച്ചത്,?
അതേമോനെ, അതു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.
ഈ വക കാര്യങ്ങൾ ചെയ്യാൻ അമ്മയ്ക്ക് എൻ്റെ അഭിപ്രായം അറിയണമെന്നുണ്ടോ,?
പത്തായപ്പുരയിൽ നിന്ന് നെല്ലെടുത്തു കൊടുക്കാനും പറമ്പിൽ നിന്ന് ആവശ്യമുള്ള പച്ചക്കറികളെടുക്കാൻ പറയുന്നതിനും അമ്മയ്ക്കെൻ്റെ അനുവാദം വേണമെന്നാണോ.?
ഇത്രയുംകാലം അമ്മതന്നെയല്ലേ അതൊക്കെ ചെയ്തിരുന്നത്.?
അതൊന്നും തന്നെ അച്ഛനോട് അഭിപ്രായം ചോദിച്ചതിനു ശേഷമായിരുന്നില്ലല്ലോ,?
അങ്ങനെ ചെയ്യരുതെന്ന് എപ്പോഴെങ്കിലും അച്ഛൻ അമ്മയോടു പറഞ്ഞിരിന്നോ.?
ആർക്ക് എന്തൊക്കെ, എത്രയൊക്കെ എപ്പോഴൊക്കെ കൊടുക്കണമെന്ന് അമ്മതന്നെയല്ലേ തീരുമാനിച്ചിരുന്നത്.?
പിന്നെന്തിനാണമ്മേ എന്നോട് ഈവക കാര്യങ്ങളൊക്കെ ചോദിക്കുന്നത്. ?
പതിഞ്ഞസ്വരത്തിൽ മുഖം താഴ്ത്തികൊണ്ടുള്ള കൃഷ്ണദാസൻ്റെ വർത്തമാനം കേട്ടതോടെ അമ്മയുടെ മുഖത്തുണ്ടായിരുന്ന ഗൗരവഭാവം മാഞ്ഞു പോയിട്ടുണ്ടെന്ന് ദേവകിഅന്തർജനം തിരിച്ചറിഞ്ഞു.
ആ സമയമത്രയും വാതിൽ പടിയിൽ നിൽക്കുകയായിരുന്ന അമ്മയും അമ്മയ്ക്കരികിലായി നിലയുറപ്പിച്ച ഭാര്യയും ചേർന്ന് ചാരുപടിയിൽ തൻ്റെ അടുത്തുവന്നിരുന്നതോടെ കൃഷ്ണദാസന് ഏറെക്കുറെ സമാധാനമായി.
ഈ സമയത്തിടയിൽ പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളുടെ അവസാനത്തെ സംഘവും പോയിക്കഴിഞ്ഞിരുന്നു.
അസ്തമയസൂര്യൻ്റെ അവശേഷിക്കുന്ന വെളിച്ചവും ഇരുട്ടിന് വഴിമാറിക്കഴിഞ്ഞിരുന്നു.
മുറ്റത്ത് വളർന്നു പന്തലിച്ചു നിൽക്കുന്ന മരച്ചില്ലകൾക്കിടയിൽനിന്ന് കിളിക്കൂട്ടങ്ങളുടെ സന്ധ്യാഭാഷണത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
കൃഷ്ണദാസൻ്റെ ശ്രദ്ധ മരച്ചില്ലകളിലെ കിളിയൊച്ചകളിലേക്കു തിരിയുന്നതായി പാർവതിയമ്മ മനസ്സിലാക്കി.
മോനെകൃഷ്ണാ.. എന്താഅമ്മേ,?
മോനെ, നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ല നിന്നോട് ഞാനങ്ങനെയെല്ലാം ചോദിച്ചത്, എനിക്കതൊന്നും ചെയ്യാൻ വയ്യാത്തതുകൊണ്ടും അറിയാത്തതുകൊണ്ടുമല്ല.
നീ പറഞ്ഞതുപോലെ പത്തായപ്പുരയിൽ ആവശ്യത്തിലധികം നെല്ലുണ്ടെന്നും പറമ്പിലെ ചേമ്പും ചേനയും മത്തനും ഇളവനു മെല്ലാം വിളവെടുക്കാറായിട്ടുണ്ടെന്നും എനിക്കറിയാം.
ഇവിടെ വരുന്നവർക്കെല്ലാം ഇത്തവണത്തെ ഓണത്തിനുള്ളതു കൊടുക്കാൻ അതെല്ലാം മതിയാകുമെന്നും എനിക്കറിയാം.
ഞാനതൊന്നുമല്ലമോനേ ഉദ്ദേശിച്ചത്.
അൽപനേരത്തെ മൗനത്തിനു ശേഷം കൃഷ്ണദാസൻ അമ്മയുടെ അരികിലേക്കു നീങ്ങിയിരുന്നു, ചുമലിൽ പതിയെതലോടിക്കൊണ്ട് കൃഷ്ണദാസൻ അമ്മയോടു ചോദിച്ചു,
അമ്മയ്ക്കെന്നോട് കാര്യമായിട്ടെന്തോ പറയാനുണ്ടല്ലേ,?
അമ്മപറഞ്ഞോളൂ, എന്നെക്കൊണ്ട് ചെയ്യാൻപറ്റുന്നതാണെങ്കിൽ ഞാനതുചെയ്യാം, അതല്ല, മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കേണ്ടതാണെങ്കിൽ അങ്ങനെയുംചെയ്യാം.
കൃഷ്ണദാസനതു പറഞ്ഞതോടെ അമ്മയ്ക്കു സമാധാനമായി.
മോനെ, ഈ നാട്ടിൽ നമ്മെ ആശ്രയിച്ചു കഴിഞ്ഞുകൂടുന്ന അനേകം കുടുംബമുണ്ട്. അച്ഛൻ്റെ കാലം തൊട്ടേ അവരങ്ങനെയാണ് മോനെ.
അച്ഛനോടവർക്ക് ഏറെ ബഹുമാനവും അതിലേറെ സ്നേഹവുമായിരുന്നു. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും തന്നെയായിരുന്നു നമ്മളോടും അവർക്കുണ്ടായിരുന്നത്.
അച്ഛന് അവരെ വിശ്വാസവുമായിരുന്നു. പാടത്തെ പണികളിലൊന്നും അച്ഛൻ ഇടപെടാറേ ഉണ്ടായിരുന്നില്ലമോനെ.
വിത്തു തയ്യാറാക്കുന്നതും ഞാറുനടുന്നതും കൊയ്ത്തും മെതിയുമെല്ലാംകഴിഞ്ഞ് അവർക്കവകാശപ്പെട്ട നെല്ല് അളന്നെടുത്തതിനുശേഷം ബാക്കിയത്രയും പത്തായത്തിൽ നിറയ്ക്കുന്നതും, പറമ്പിൽ ഏതെല്ലാം പച്ചക്കറികൾ എപ്പോഴെല്ലാം നടണമെന്നു നിശ്ചയിക്കുന്നതും, സമയമായാൽ വിളവെടുക്കുന്നതുമെല്ലാം അവർ തന്നെയായിരുന്നു.
രാവിലെയും വൈകുന്നേരവുമുള്ളസവാരി പാടത്തെവരമ്പിലൂടെയും പച്ചക്കറിത്തോട്ടങ്ങളിലൂടെയുമായിരുന്നു എന്നതല്ലാതെ അവരെ നിയന്ത്രിക്കാൻ വേണ്ടി അച്ഛൻ ഒരിക്കൽ പോലും അവിടേക്കൊന്നും പോകാറുണ്ടായിരുന്നില്ല.
കാലങ്ങളായി പറമ്പിൽ വിളഞ്ഞു കൊണ്ടിരിക്കുന്ന പച്ചക്കറികളും നാളികേരവും ചേമ്പും കാച്ചിലും ചേനയും പാടംനിറയെ നെല്ലുണ്ടായിക്കൊണ്ടിരുന്നതും നമ്മുടെയൊന്നും അധ്വാനം കൊണ്ടോ അറിവുകൊണ്ടോ ആയിരുന്നില്ലകൃഷ്ണാ, എല്ലാം അവരുടെ അധ്വാനമാണ്.
അവർ പട്ടിണിയിലാവാനോ, നമ്മുടെപാടവും പറമ്പും വിട്ട് മറ്റൊരിടത്തേക്ക് പണിയെടുക്കാനായി പോകാനോ ഉള്ള അവസരമുണ്ടാകാതിരിക്കാൻ നീയാണ് മോനേ ശ്രദ്ധിക്കേണ്ടത്. എനിക്കും ദേവകിക്കും നിന്നെ സഹായിക്കാനേ കഴിയൂ.
അമ്മപറഞ്ഞതൊക്കെയും ശരിയാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അതൊക്കെ കണ്ടറിഞ്ഞുകൊണ്ടു തന്നെയല്ലേ ഞാൻ ഈപ്രായത്തിലെത്തിയതമ്മേ. ?
ഞാനെന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അമ്മ തന്നെ പറഞ്ഞോളൂ.
നേരം ഒരുപാടായില്ലേ, നമുക്കിനി ഊണു കഴിച്ച് ഉറങ്ങാൻ നോക്കാം. ബാക്കി കാര്യങ്ങൾ നാളെയും ആവാലോ,
ഇത്രയും പറഞ്ഞതിനുശേഷം അമ്മയെയും കൂട്ടി ദേവകി അടുക്കളയിലേക്കു പോയി.
ദേവകി അതു പറഞ്ഞപ്പോഴാണ് അസ്തമയ സൂര്യൻ്റെ അവശേഷിച്ച വെളിച്ചവും ഇരുട്ടിനു വഴിമാറിയിട്ട് നേരം ഏറെ കഴിഞ്ഞിട്ടുണ്ടെന്നകാര്യം കൃഷ്ണദാസൻ ശ്രദ്ധിച്ചത്.
മരച്ചില്ലകളിലിരുന്ന് ഒച്ചപ്പാടുണ്ടാക്കി കൊണ്ടിരുന്ന കിളിക്കൂട്ടങ്ങളൊക്കെയും അന്തിയുറക്കത്തിലായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്.
പതിവുസമയം കഴിഞ്ഞിട്ടും പാത്രത്തിലൊന്നും വിളമ്പിക്കാണാത്തതിൽ നാലുകെട്ടിലെ അന്തേവാസികളായ അമ്മിണിപ്പൂച്ചയും കുട്ടൻ നായയും ആശങ്കപ്പെടുന്നുണ്ടാകുമെന്ന കാര്യം അപ്പോഴാണ് കൃഷ്ണദാസൻ ഓർത്തത്.
നാലുകെട്ടിലെ പത്തായപ്പുരയുടെ കാവൽക്കാരാണവർ. പത്തായം ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന മൂഷിക സംഘത്തെ തുരത്തിയോടിക്കുന്ന ദൗത്യമാണ് അമ്മിണിപ്പൂച്ചക്കുള്ളത്.
പാമ്പ്, പെരിച്ചായി, കീരി മുതലായവർ നാലുകെട്ടിനകത്തേക്കു പ്രവേശിക്കുന്നത് തടയാൻ മാത്രമുള്ള കായികശേഷി അമ്മിണിപ്പൂച്ചക്കില്ലാത്തതിനാൽ കുട്ടൻ നായയാണാ ദൗത്യം നിർവ്വഹിക്കുന്നത്.
അവർ ജാഗ്രതയോടെ കാര്യങ്ങൾ വീക്ഷിക്കുന്നതുകൊണ്ടാണ് പത്തായപ്പുരയിലെ നെല്ലുസംഭരണി കേടുകൂടാതെയിരിക്കുന്നതെന്നും നാലുകെട്ടിനകത്തെ ഇരുണ്ട മുറിയിൽ മനസ്സമാധാനത്തോടെ അന്തിയുറങ്ങാനാവുന്നതെന്നും ദേവകിയോട് അമ്മ പറയാറുള്ളത് കൃഷ്ണദാസൻഎത്രയോ തവണകേട്ടിട്ടുണ്ട്.
കൃഷ്ണദാസൻ ചാരുപടിയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്കുചെന്നു.
(തുടരും…)
K.M സലീം പത്തനാപുരം