അവൻ ജന്മനാ അന്ധനും അനാഥനുമാണ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരുമില്ലാതെ കണ്ടാമൃഗത്തിൻ്റെ തൊലികട്ടിയോടെയാണ് വളർന്നത്. കറുത്ത് അഴുക്ക് പിടിച്ച ആ ശരീരത്തിനുള്ളിൽ ശുദ്ധവും നിഷ്കളങ്കവുമായ മനസ്സുണ്ടെന്ന് മനസ്സിലാക്കുവാൻ ആർക്കും സാധിച്ചില്ല. വിദ്യാലയത്തിൻ്റെ പടി കയറിയിട്ടില്ലാ, മറ്റുള്ള കുട്ടികൾക്കൊപ്പം കളിച്ചിട്ടില്ലാ. ടൗണിൻ്റെ സന്തതിയായ അവൻ എവിടേയും തപ്പി പിടിച്ച് കയറും എല്ലായിടത്തും സ്വാതന്ത്ര്യം കാണിക്കും. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ശകാരവും മർദ്ദനവും ലഭിക്കും.
മോഡൽ ബോയ്സ് സ്കൂളിൻ്റെ മുൻപിൽ എത്തിയപ്പോഴാണ് സ്പീക്കറിലൂടെ ആ വാക്കുകൾ ശ്രദ്ധിച്ചത്. അവിടെ അന്ധവിദ്യാർത്ഥികളുടെ കലാകായിക മത്സരം നടുക്കുകയെന്നതായിരുന്നു ആ വാക്കുകളിലെ ചുരുക്കം. അവനും അന്ധനാണ് എന്നാൽ വിദ്യാർത്ഥിയല്ല .
മോഡൽ ബോയ്സ് സ്ക്കൂളിലേയ്ക്ക് അവൻ കടന്നു.
വിദ്യാർത്ഥികളുടെ സംസാരം കേൾക്കാം.
തൂണ് ചാരി അവിടെ നിന്നു.
തന്നെ അകലെ നിന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവനറിയില്ലാ. എത്ര നേരം അങ്ങനെ നിന്നു വെന്നും അറിയില്ല.
ആരോ നടന്നു അടുക്കുന്നതായി തോന്നി.
മിണ്ടാതെ നിന്നു.
“എന്താ പേര്?”
ഒരു പെൺകുട്ടിയുടെ ശബ്ദം
അവന് ആരും പേരിട്ടിട്ടില്ലാ. പലരും അവരെ ” കുരുടാ, അന്ധാ ” എന്നൊക്കെ വിളിക്കാറുണ്ട്.
ആ സ്ത്രീ ശബ്ദത്തോട് പറഞ്ഞു:
”കുരുടൻ “
പറയുമ്പോൾ പതർച്ചയുണ്ടാകാതിരിക്കുവാൻ ശ്രമിച്ചു. ഉടനെ അവളിൽ ചിരി ഉയർന്നു. അത് അവസാനിക്കും മുൻപേ ഒരു ചോദ്യവും.
“ഏതു സ്കൂളിലാ പഠിക്കുന്നത് ?”
മൗനമായിരുന്നു അവൻ്റെ ഉത്തരം. ഒരു സ്ക്കൂളിലും അവൻ പഠിച്ചിട്ടില്ലാ അവൻ്റെ ഡിക്ഷണറിയിൽ അമ്മയും അച്ഛനും ഗുരുവും അവൻ തന്നെ.
അവൾ ചോദ്യം ആവർത്തിച്ചു.
” ഞാൻ …. ഞാൻ അനാഥനാണ്. അന്ധനാണ്. എന്നെ സ്നേഹിക്കാൻ ആരുമില്ലാ”
കരങ്ങളിൽ ആരോ പിടിക്കുന്നതായി അവന് തോന്നി.
“ഭയപെടേണ്ട ഞാനാണ് “
അവളുടെ ശബ്ദം
“വരൂ നമുക്ക് അങ്ങോട്ട് നീങ്ങിയിരിക്കാം “
അവർ രണ്ട് പേരും നടന്ന് ഒരു ബഞ്ചിലിരുന്നു.പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു. സമയം വളരെ വൈകിയിരിക്കുന്നതായ് അവർക്ക് മനസ്സിലായി.
“ഞാൻ പോകട്ടെ ” അവൻ പറഞ്ഞു
“നാളെ വരില്ലേ …… മൂന്ന് ദിവസമാണ് ഞങ്ങളുടെ കലോത്സവം. ഞാൻ ഈ തൂണിൻ്റെ മറവിൽ കാത്തിരിക്കും “
“ഉം ” ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നുള്ള മൂളൽ
അവൻ രാത്രി പതിവു സ്ഥലത്തു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സിൽ എന്തെന്നില്ലാത്ത കുളിർമ അവളുടെ ശബ്ദം ഇനിയും കേൾക്കുവാൻ അതിയ ആഗ്രഹം.
സൂര്യൻ ഉദിച്ചു
അവൻ മോഡൽ ബോയ്സ് സ്കൂളിൻ്റെ പടികൾ കടന്നു. ആരോ അവൻ്റെ കൈകളിൽ പിടിച്ചു.
” ഞാനാണ് “
“അതെ….. ഇന്നലെ കേട്ട ശബ്ദം.
അവർ രണ്ടു പേരും എങ്ങോട്ടോ നടന്നു. വളരെ നേരം സംസാരിച്ചു. അവൻ്റെ മടിയിൽ തല ചാച്ച് അവൾ കിടന്നു. അവൻ്റെ വിരലുകൾ അവളെ സ്പർശിച്ചു.
പെട്ടെന്ന് എന്തോ അപകടം പിണഞ്ഞതായി അവർക്ക് തോന്നി
അവൾ പെട്ടെന്ന് എഴുന്നേറ്റു.
” എന്തോ സംഭവിച്ചിട്ടുണ്ട് ….. പൊയ്ക്കോ…. “
അവൾക്ക് തൻ്റെ സാമീപ്യo ഇല്ലെങ്കിലും കഴിയാം പക്ഷേ അവന് അത് അസാദ്ധ്യമാണ്.
അവൻ നടന്ന് നീങ്ങുമ്പോൾ ചുറ്റുമുള്ള ജനങ്ങളുടെ പരിഹാസ്യമായ ചിരി കേൾക്കാം.
അടക്കിപിടിച്ച സംസാരവും
” കുരുടന് സല്ലപിക്കാൻ കണ്ടൊരു സ്ഥലം —- “
” സ്കൂളിന് പുറത്ത് പോടാ …. ഇവിടെ ചുറ്റി കറങ്ങാതെ … .. “
അവളെ വരാനിരിക്കുന്ന നാളുകളിൽ കണ്ടുമുട്ടുമെന്ന ശുഭാപ്തി വിശ്വാസത്താൽ നഗരത്തിൻ്റെ ഒടുങ്ങാത്ത ക്രൂരതയിലേക്ക് അവൻ നടന്നു നീങ്ങി
- ആന്റോ കവലക്കാട്ട്