ഒറ്റമരത്തിൻ വേരുകൾ
ജലധാരകൾ തേടി
ആഴ്ന്നിറങ്ങും.
തൊലിയടർന്ന തടിക്കുള്ളിൽ
അനുഭവം പതം വരുത്തിയ
കരുത്തിൻ്റെ കാതൽ ഉറച്ചിരിക്കും.
വെട്ടിമാറ്റിയ ശാഖകൾ
സഹനത്തിൻ്റെയും ക്ഷമയുടെയും
കഥകൾ ചൊല്ലും.
നൊമ്പരത്തിൻ്റെ കണ്ണീർ മുത്തുകൾ
നിശ്വാസത്തിൻ്റെ ചൂടേറ്റ് ഉപ്പായ്മാറും.
ഒറ്റമര തണലിൽ വളരും തൈകൾ
ആർദ്രമാം മനസ്സിൻ്റെ നന്മകൾ പാടും.
നിശ്ചലമായ് നിൽക്കും തരുവിനെ
ഇളം തെന്നൽ തലോടുമ്പോൾ
ഇലകൾ ആടിപ്പാടി രസിക്കും.
ഇലകൾ പൊഴിയുമ്പോൾ
നിർവ്വികാരമായ് നോക്കി നിൽക്കും.
പരാഗരേണുക്കൾ തീണ്ടാത്ത ഒറ്റമരം
പൂക്കാതെ കായ്ക്കാതെ
തളിർത്തു കൊണ്ടേയിരിക്കും.
എന്നെങ്കിലും ഒരുനാൾ
പരാഗരേണുക്കളെത്തുമെന്ന പ്രതീക്ഷയാൽ.
– കോമളം പരമേശ്വരൻ പാലക്കാട്