മുളയുടെ കുടുoബക്കാർ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ സൗഹ്യദത്തിലാണ് വളരുക. മുളകൾ പരസ്പരം ശാഖകൾ ചേർത്ത് പിടിച്ച് നിൽക്കും. കാറ്റത്ത് ഒന്നു ചേർന്ന് അവർ താളം പിടിക്കുന്നത് കേൾക്കുവാൻ മറ്റു വൃക്ഷങ്ങൾ കാതോർക്കും.
മുളകളുടെ അരികിലായ് നിൽക്കുന്ന കവുങ്ങിൻ വ്യക്ഷങ്ങളാകട്ടെ ഒറ്റ തടിയായേ നിൽക്കുകയുള്ളൂ. മുളകൾ പലപ്പോഴും കവുങ്ങിൻ വൃക്ഷങ്ങളോട് പറയും “നിങ്ങൾ ഇങ്ങനെ വഴക്കും കൂടി നിന്നാൽ മതിയോ? ഞങ്ങളെപ്പോലെ ചേർന്ന് നിൽക്ക് ”
ഇതു കേൾക്കുമ്പോൾ ഓരോ കവുങ്ങിൻ വൃക്ഷവും പറയും ” വേണ്ടാ എനിക്ക് ആരുടേയും സഹായം വേണ്ടാ. ഞാൻ സൂര്യനിൽ നിന്ന് വെളിച്ചം സ്വീകരിക്കുന്നു. ജലം വലിച്ചു കുടിക്കുന്നു. ആഹാരം നിർമ്മിക്കുന്നു. അടയ്ക്കാകൾക്ക് ജന്മം നൽകുന്നു”
ഇതു കേട്ട് മുളകൂട്ടങ്ങൾ പറയും “നിങ്ങളിങ്ങനെ സ്വരുമ ഇല്ലാതിരുന്നാൽ ആപത്ത് കാലത്ത് നിങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ലാ”
അപ്പോൾ കവുങ്ങുകൾ ഓരോന്നായ് പറഞ്ഞു. “നിങ്ങളുടെ കാര്യം നിങ്ങൾ അന്വേഷിക്കുക ഞങ്ങളുടെ വർഗ്ഗക്കാരുടെ കാര്യങ്ങൾ ഞങ്ങൾ അന്വേഷിക്കാം”
മുളകൂട്ടങ്ങൾ കവുങ്ങുകളോട് പിന്നെയൊന്നും മിണ്ടിയില്ല.
ഒരു വേനൽക്കാലം. സൂര്യൻ്റെ ചൂടിന് അൽപം ശമനം വന്ന സമയo. അതാ വരുന്നു വെട്ടുകത്തിയും പിടിച്ച് പറമ്പിൻ്റെ ഉടമസ്ഥൻ. അയാളുടെ ലക്ഷ്യം മരം വെട്ടുകയെന്നതാണ്. ആദ്യം അയാൾ നോക്കിയത് മുളകളുടെ കൂട്ടത്തിലേയ്ക്കാണ്. ഇതു കണ്ട് എല്ലാ കവുങ്ങുകളും ഉള്ളിൽ ചിരിച്ചു. കാരണം തങ്ങളെ വെട്ടുകയില്ലല്ലോ എന്നതായിരുന്നു അവരുടെ ചിന്ത.
അയാൾ വെട്ടുകത്തിയും പിടിച്ച് മുളകൂട്ടത്തിലേയ്ക്ക് നടന്നു. ഉടമസ്ഥൻ ഒരു നിമിഷം നിന്നു. എങ്ങനെ ഈ മുളകൾ വെട്ടും? അവരുടെ ശാഖകൾ അങ്ങോട്ടുമിങ്ങോട്ടും പോയിട്ടുണ്ട്. എന്തൊരു ഒരുമയോടെ ചേർന്ന് നിൽക്കുന്നു. ഒരു മുള വെട്ടണമെങ്കിൽ വളരെ കഷ്ടപ്പെടേണ്ടതായ് വരും. ആദ്യം മുള്ളുകൾ വെട്ടണം. ചിലപ്പോൾ മുള്ളുകൾ ദേഹത്ത് ആക്രമിച്ചേക്കാം”
ഉടമസ്ഥൻ ചുറ്റും നോക്കി അയാളുടെ ദൃഷ്ടിയിൽ കവുങ്ങുകൾ പെട്ടു. കവുങ്ങ് മുറിക്കുവാൻ മുള വെട്ടുന്നതിൻ്റെ പ്രയാസമില്ല. ഒരു കവുങ്ങിനെ വെട്ടിയാൽ മറ്റു കവുങ്ങുകൾ തടയുകയുമില്ല.
ഉടമസ്ഥൻ കവുങ്ങുകളുടെ നേർക്ക് നടന്നു. ഒട്ടും സമയം കളയാതെ മൂർച്ചയുള്ള വെട്ടുകത്തികൊണ്ട് അയാൾ ആഞ്ഞു വെട്ടി .
മുളകൾ ഈ സമയo ഒന്നുകൂടി സ്വരുമയോടെ ചേർന്നു നിന്നു.
– ആന്റോ കവലക്കാട്ട്