സെൻട്രൽ ജയിൽ. കൂറ്റൻഗേറ്റിൻ്റെ മുന്നിൽ രാഹുൽ കാത്തുനിന്നു.. ഇന്ന് അവൻ്റെ ദേവി പുറത്തിറങ്ങുകയാണ്.
പൊഴിഞ്ഞു കിടക്കുന്ന വാകപ്പൂക്കൾ കണ്ടപ്പോൾ ഓർമ്മകൾ കാറ്റിനെക്കാൾ വേഗതയിൽ പുറകിലേക്കോടി.
നിറയെ പൂത്തുനിൽകുന്ന വാകമരത്തിൻ്റെ കീഴിൽ തളർന്നിരിക്കുന്ന പെൺകുട്ടി. അവളുടെ മുഖം കണ്ടാൽ ഒരു പതിനെട്ടു വയസ്സ് പോലും തോന്നില്ല. അവളുടെ വലിയമിഴികൾ കലങ്ങി ചുണ്ടുകൾ വിതുമ്പി അവൾ ആരെയോ പേടിച്ചൊളിച്ചത് പോൽ തോന്നി. ഇടയ്ക്ക് അവളുടെ തിരിഞ്ഞുള്ള നോട്ടം കാണുമ്പോൾ ആരെയോ അവൾ പേടിക്കുന്നുണ്ടെന്ന് മനസിലായി. മുഖം ഉയർത്തി അവൾ നോക്കിയത് രാഹുലിൻ്റെ കണ്ണുകളിലേക്കു ആയിരുന്നു. ഹൃദയത്തിൽ എന്തോ കൊളുത്തി വലിച്ചതുപോലെ രാഹുൽ നോക്കി നിന്നു.
നീ ആരാ. എന്തിനാ ഇങ്ങനെ പേടിച്ചു നില്കുന്നത്.?
ഞാൻ. ഞാൻ… അവിടെ..
അകലെ കാണുന്ന ഒരു ചെറിയ വീട്ടിലേക്ക് അവൾ കൈചൂണ്ടി..
അതാണോ നിൻ്റെ വീട്. നീ ആരെയാ പേടിക്കുന്നത്.. എന്തിനാ ഇവിടെ മറഞ്ഞു നില്കുന്നത്.
അവിടെ എൻ്റെ അച്ഛൻ.. എന്നെ അയാൾക് കല്ല്യാണം കഴിച്ചു കൊടുക്കാൻ പോവാ. ഞാനിങ്ങ് ഓടിപോന്നതാ.
കല്ല്യാണം കഴിപ്പിച്ചു വിടാൻ അച്ഛന് അവകാശം ഉണ്ടല്ലോ. പിന്നെ കുറച്ചൂടെ കഴിഞ്ഞു പോരെ. നിനക്ക് കല്ല്യാണം. അതിനുള്ള പ്രായം ആയില്ലലോ. നിനക്ക് പഠിച്ചു ജോലി നേടികൂടെ.
അത് കേട്ടപ്പോൾ അവളുടെ വലിയ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി.
കരയാൻ വേണ്ടിയൊന്നും ഞാൻ പറഞ്ഞില്ലല്ലോ. ആരെങ്കിലും കണ്ടാൽ ഞാൻ നിന്നെ എന്തെങ്കിലും ചെയ്‌തെന്ന് കരുതും. മുഖം തുടയ്ക്ക് പെണ്ണെ.
എൻ്റെ അച്ഛൻ അല്ല അയാൾ. അയാൾ ചീത്തയാണ്. അയാളുടെ കൂട്ടുകാരനെ കൊണ്ട് എൻ്റെ കല്ല്യാണം നടത്തുവാൻ നോക്കുവാ. എനിക്ക് ഇഷ്ടം അല്ല.
നിൻ്റെ അമ്മ എവിടെ.അമ്മയോട് പറഞ്ഞൂടെ.
എൻ്റെ അമ്മ അയാൾ പറയുന്നതേ കേൾക്കു. അച്ഛൻ എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയതാ. പിന്നെ എൻ്റെ അമ്മയായിരുന്നു എനിക്കെല്ലാം. ഒരു ദിവസം പാറമടയിൽ ജോലിക്ക് പോയി വന്ന അമ്മയുടെ കൂടെ അയാൾ ഉണ്ടായിരുന്നു. അമ്മ പറഞ്ഞു അയാൾ ആണ് ഇനി അച്ഛൻ അങ്ങനെ വിളിക്കണമെന്ന്. ആദ്യം വലിയ സന്തോഷത്തിൽ ആയിരുന്നു.പക്ഷെ ഞാൻ വലുതാകുന്നതിന് അനുസരിച്ചു അയാളുടെ സ്വാഭാവം മാറ്റം വന്നുതുടങ്ങി. അമ്മ അയാളുടെ ഒപ്പം ചേർന്ന് കുടിക്കുവാനും തുടങ്ങി. എൻ്റെ സങ്കടം കേൾക്കാൻ അമ്മയ്ക്ക് ബോധം ഉണ്ടായില്ല. മിക്കവാറും അമ്മ ലഹരിയിൽ ആയിരുന്നു. അയാൾ നിർബന്ധിച്ചു കുടിപ്പിക്കും. ആരൊക്കയോ അമ്മയുടെ അടുത്ത് വന്നുപോയി. ഒന്നും ഓർമ്മയില്ലാതെ അമ്മ അയാൾ പറയുന്നത് അനുസരിച്ചു. ഇതുവരെ എനിക്ക് പിടിച്ചു നില്കാൻ കഴിഞ്ഞു. നാളെ അയാളുടെ കൂട്ടുകാരന് എന്നെ കല്ല്യാണം കഴിച്ചു കൊടുക്കുവാൻ പോവാ.. എനിക്ക് ആ കല്ല്യാണം വേണ്ട.. എന്നെ രക്ഷിക്കോ നിങ്ങൾ.
നിറഞ്ഞൊഴുകുന്ന മിഴികളുമായി കൂപ്പുകൈകളുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ രാഹുലിൻ്റെ കണ്ണുകളിൽ ഉത്തരത്തിൽ തൂങ്ങിയാടുന്ന അനിയത്തിയുടെ ചിത്രമാണ് തെളിഞ്ഞത്. താലികെട്ടിയവൻ്റെ പീഡനം സഹിക്കാതെ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു പോയവൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മൃഗീയ പീഡനത്തിൻ്റെ ബാക്കിപത്രം. അവളുടെ മാറിലും തുടയിലും സിഗരറ്റ്കുത്തി കെടുത്തിയ പൊള്ളൽ ആയിരുന്നു നിറയെ. ആരോടും ഒന്നും പറയാതെ വയറ്റിൽ കൊരുത്ത ജീവനുമായി അവൾ പോയി. അവളുടെ കർമങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവിനെ താനും യാത്രയാക്കി തെളിവുകൾ ഇല്ലാതെ ഒരു ആക്സിഡന്റിൽ. അങ്ങനെ അനിയത്തിയോട് നീതി പുലർത്തി.
നീ വരുന്നോ എൻ്റെ കൂടെ. എൻ്റെ വീട്ടിലേക്ക്. എൻ്റെ അമ്മ മാത്രമേ ഉള്ളൂഅവിടെ. അമ്മ കിടപ്പിലാണ്. തത്കാലം അവിടെ നിന്നിട്ട് വേണ്ടത് ചെയ്യാം. എന്നെ നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ വരാം.
ഞാൻ വരാം. എന്നെ അയാളുടെ അടുത്തുനിന്നും രക്ഷപ്പെടുത്തിയാൽ മതി.
ശരി. നീ വന്നു എൻ്റെ വണ്ടിയിൽ കയറിക്കോ .എൻ്റെ പേര് രാഹുൽ എന്നാണ്. ഞാൻ ഡ്രൈവർ ആണ്. അതെങ്കിലും നീ അറിഞ്ഞിരിക്കണം അതാണ് പറഞ്ഞത് കേട്ടോ. നിന്നെ കൊണ്ടുചെല്ലുമ്പോൾ നാട്ടുകാർ പലതും പറയും.പെട്ടന്ന് തന്നെ മറ്റൊരു താമസം ശരിയാകാം. എന്തെങ്കിലും ജോലിയും. നീ വിഷമിക്കണ്ട കേട്ടോ..
കൈകൾ കൂപ്പി അവൾ നന്ദി പറഞ്ഞു. എന്നിട്ട് ഡോർ തുറന്നു കാറിൽ കയറിയിരുന്നു.
എന്തോ തീരുമാനിച്ചതുപോലെ രാഹുലും കയറി.
അമ്മേ.. അമ്മേ.നോക്കിക്കേ ഇതാരാണെന്ന്. മാളൂനെ പോലെ ഇല്ലേ ഇവൾ.
ഇതാരാ മോനെ ഈ കുട്ടി..
ഇവളുടെ കഥ അവൾ പറയും. ദേവി എന്നാണ് പേര്.. എന്നേക്കൂടെ കൊണ്ടുപോകാമോ എന്ന് ചോദിച്ചു.ഞാൻ കൂടെ കൊണ്ടുവന്നു. ഇനി അമ്മ തീരുമാനിക്ക്.
അമ്മയോട് അവളുടെ കഥകൾ പറഞ്ഞു കരഞ്ഞപ്പോൾ അമ്മ അവളെ അവിടെ നിർത്തുവാൻ സമ്മതിച്ചു. അമ്മയെ നോക്കുവാൻ വരുന്ന ലക്ഷ്മി അമ്മയും അവിടെ ഉണ്ടായിരുന്നു.
ഞാനൊരു അഭിപ്രായം പറയട്ടെ മോനെ. ലക്ഷ്മിഅമ്മ പറഞ്ഞു.
പറയൂ ലക്ഷ്മിയമ്മേ..
മോൻ ഈ കുഞ്ഞിനെ അമ്പലത്തിൽ കൊണ്ടുപോയി ഒരു താലികെട്ടി കൂടെ ചേർക്കു. അല്ലെങ്കിൽ ഇവളുടെ അമ്മയും അച്ഛനെന്ന് പറയുന്നവനും കൂടെ വന്നു പിടിച്ചു കൊണ്ടുപോയാലോ. നല്ലൊരു പെൺകൊച്ചു തന്നെ ഇവൾ. നിങ്ങൾക്ക് ഇവളുടെ കാര്യം നോക്കാൻ ഒരു അവകാശം ആവും.. അല്ലെങ്കിൽ നാട്ടുകാരും എന്തെങ്കിലും പറഞ്ഞുണ്ടാകും..
ശരിയാണ് മോനെ ലക്ഷ്മി പറയുന്നത്. അവൾക്ക് സമ്മതം ആണെങ്കിൽ നീ അവളെ നിൻ്റെ ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റു.
അമ്മേ. അതെങ്ങനെ ശരിയാവും.എനിക്ക് ഒരു കല്ല്യാണം ഇപ്പോൾ.. ഞാൻ മാനസികമായി തയ്യാറല്ല ഇപ്പോൾ.ഇവളുടെ സങ്കടം കണ്ടപ്പോൾ കൂടെ കൂട്ടി അതിന് ഇതാണോ വഴി.
എന്നായാലും ഒരു കല്ല്യാണം വേണം. നിന്നെ മനസിലാക്കി നമ്മുടെ കൂടെ ചേർന്നുപോകുമെങ്കിൽ ദേവി തന്നെ ആവട്ടെ. അവൾക്കും ഒരു പുതുജീവിതം ആവട്ടെ.. അമ്മയുടെ ആഗ്രഹം ആണ്. അല്ലാതെ അവളെ നിനക്ക് സംരക്ഷിക്കാൻ സാധിക്കില്ല.
അമ്മയുടെ ഇഷ്ടം പോലെ ദേവിയെ ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റി. അമ്പലത്തിൽ പോയി മാലയിട്ട് താലികെട്ടി അവളെ നല്ലപാതിയാക്കി സ്വീകരിച്ചു. അവളുടെ അമ്മ പോലിസ്സ്റ്റേഷനിൽ മകളെ കാണാനില്ല എന്നൊരു പരാതി കൊടുത്തു. സ്വന്തം ഇഷ്ടപ്രകാരം പോന്നതാണെന്നു ദേവി പറഞ്ഞതോടെ അതും അവസാനിച്ചു. പക്ഷെ പക അടക്കിപിടിച്ചു അവളുടെ രണ്ടാമച്ചൻ കാത്തിരുന്നു..
അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. ദേവിയുടെ ജീവിതം ഇരുമ്പഴിക്കുള്ളിൽ ആയ ദിവസം.
രാഹുൽ കുറച്ചു ദൂരെ ഓട്ടം പോയിരുന്നു. ലക്ഷ്മിയമ്മ ഇപ്പോൾ എന്നും വരാറില്ല. ദേവിതന്നെ അമ്മയുടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയതോടെ ലക്ഷ്മിയമ്മയ്ക്ക് ജോലി ഒന്നും ഇല്ലാതെയായി. അമ്മയ്ക്ക് ഭക്ഷണം കൊടുത്തതിനു ശേഷം ദേവിയും കഴിച്ചു കഴിഞ്ഞു ചെറിയ തയ്യൽ ജോലിയുമായി ഉമ്മറത്തിരിക്കുമ്പോൾ ആണ് അയാൾ വന്നത് അവളുടെ രണ്ടാമച്ചൻ.. അവൾ കൂടെ ചെല്ലണമെന്ന് വാശിയായി. തൻ്റെ വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ദേവിയും.അയാൾ അകത്തേക്കു കയറി അവളെ പിടിക്കുവാൻ ശ്ര മിച്ചു. അയാളുടെ പിടിവിടുവിച്ചു അടുക്കളയിലേക്ക് മാറിയ ദേവിയെ അയാൾ വട്ടം പിടിച്ചു. കൈ എത്തിച്ചപ്പോൾ വാക്കത്തി തടഞ്ഞു. അതെടുത്തു അയാളുടെ നേരെ വീശിയപ്പോൾ പേടിച്ചു പുറകിലേക്ക് മാറിയെങ്കിലും അയാളുടെ കഴുത്ത്കണ്ടിച്ചുകൊണ്ട് വാക്കത്തി താഴെ വീണു.
പിടഞ്ഞു പിടഞ്ഞു.ചീറ്റിതെറിക്കുന്ന ചോരയിൽ ബോധം മറയുമ്പോൾ അവളുടെ മനസ്സ് കൂടെ പിടിവിട്ടു പോയിരുന്നു .
കേസ് ജയിൽ കോടതി അങ്ങനെ ദിവങ്ങൾ കടന്നു പോയി.നീണ്ട 5 വർഷം.ആയി ശിക്ഷ ചുരുങ്ങി. സ്വയരക്ഷയ്ക്കു വേണ്ടി നടത്തിയ പാതകം.
11.30 ആയപ്പോൾ ജയിലിൻ്റെ കവാടം തുറന്നു. തളർന്നുതൂങ്ങിയ മനസുമായി ദേവി പുറത്തേക്ക് വന്നു. ഇരുകരങ്ങളും വിടർത്തി രാഹുൽ അവൻ്റെ പ്രിയപ്പെട്ടവളെ നെഞ്ചോടുചേർത്തു പിടിച്ചു. അവരുടെ പ്രണയം അറിഞ്ഞിട്ടെന്നപോലെ വാകപൂക്കൾ അവരുടെ മേലേ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു..
തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...