വെളുപ്പിന് അഞ്ച് മണിയോടെ അരി അടുപ്പത്തിടാൻ നേരം അടുപ്പ് വൃത്തിയാക്കലുണ്ട്. തലേന്നത്തെ ചാരം വാരി പുതിയ വിറക് വച്ച്, വിറകിനു നടുക്കായി ചിരട്ടയിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാൻ ഒരുക്കുന്നത്.
അടുപ്പിൽ അടുക്കിയ വിറകിൽ തീ പിടിക്കുന്ന സമയം കൊണ്ട് അരി കഴുകിയെടുക്കുന്നു. അങ്ങനെയുള്ളൊരു അവസരത്തിലായിരുന്നു അന്ന് ഞാൻ, അടുപ്പിലെ തലേന്നത്തെ ചാരം വാരാനുള്ള തയ്യാറെടുപ്പിൽ. “മനുഷ്യാ, നീ വെറുമൊരു പിടി ചാരമാകുന്നു.” എന്ന സത്യം പലതവണ മനസ്സിലൂടെ കടന്നുപോകവേ, ഞാൻ ചാരം നീക്കാൻ തുടങ്ങി. അപ്പോഴാണത് കണ്ടത്.
നേർത്ത തണുപ്പിൽ, അടുപ്പിനുള്ളിലെ അരണ്ട വെളിച്ചത്തിൽ, സുഖസുഷുപ്തിയിലാണ്ട് ഒരു തേരട്ട! എൻ്റെ കൈകൾ ഉണ്ടാക്കിയ കോലാഹലങ്ങളൊന്നും അവൻ അറിഞ്ഞിട്ടേയില്ല. ഒരു ചുള്ളിക്കമ്പെടുത്ത് തോണ്ടി അവനെ ഉണർത്താൻ ഞാൻ ശ്രമിച്ചു. അവൻ അറിഞ്ഞ മട്ടില്ല.
പുഴുക്കളോടും അതുപോലുള്ള ജീവികളോടും പണ്ടുതൊട്ടേയുള്ള വൈമുഖ്യം കാരണം കൈകൊണ്ട് അവനെ തൊടാനും എടുത്ത് മാറ്റാനുമുള്ള ധൈര്യം തീരെയില്ല എനിക്ക്. അവനെ ഉണർത്താനുള്ള തുടരെയുള്ള എൻ്റെ ശ്രമം വിജയിച്ചില്ല, അത്ര ഗാഢമായ ഉറക്കത്തിൽ ആയിരുന്നു അവൻ.
സമയം പോകുന്നു. ഇനിയും വൈകിയാൽ കൃത്യസമയത്ത് ജോലികൾ തീർത്ത് ഓഫീസിലേക്ക് ഇറങ്ങാൻ പറ്റില്ല. എൻ്റെ മനസ്സ് പെട്ടെന്ന് ശുഷ്കമായി. പെട്ടെന്നുണ്ടായ വിചാരത്തിൽ അവനെ വകവെയ്ക്കാതെ ഞാൻ വിറകുകൊള്ളികൾ ഓരോന്നായി അടുപ്പിൽ വച്ചു. ചിരട്ട വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി!
തീ ആളിപ്പടർന്നു തുടങ്ങിയ നിമിഷം എൻ്റെ മനസ്സൊന്നു പിടഞ്ഞു. ആ അട്ട തീയിൽ പൊള്ളലേറ്റ്…!! അവൻ ചുരുങ്ങിയ നിമിഷങ്ങളിൽ അതിദാരുണമായി കൊല്ലപ്പെടാൻ പോകുന്നു! ഞാനാണ് ആ മരണത്തിന് ഉത്തരവാദി!
എൻ്റെ ചിന്തകൾ ചിതറുന്നു! കൂടുതൽ ഒന്നും ആലോചിക്കാൻ നേരമില്ല, ഞാൻ അവനെ രക്ഷിക്കാൻ ആവുന്നതും ശ്രമിച്ചതല്ലേ. അവൻ ഉണരാത്തത് എൻ്റെ കുറ്റമല്ലല്ലോ! ഞാൻ വെറുതെ ആശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് കഴുകിവച്ച അരി കലത്തിലേയ്ക്കിട്ടു. എന്നാലും ആ പാവം, എൻ്റെ കൈകൊണ്ട്!
പെട്ടെന്ന് എൻ്റെ കണ്ണുകൾ അവിശ്വസനീയമായ ഒരു കാഴ്ച്ചയിൽ ഉടക്കി നിന്നു! അവൻ, ആ അട്ട, അടുപ്പിൻ്റെ സൈഡ് ഭിത്തിയിലൂടെ, ഒന്നും സംഭവിക്കാതെ പുറത്തേക്ക് വരുന്നു! അത്ഭുതം അടക്കാനാവാതെ ഞാൻ അവനെ നോക്കി! അവൻ്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ഇല്ല!
ഇഴഞ്ഞുപുറത്തേക്കിറങ്ങവേ, അവൻ എന്നെ കടുപ്പിച്ചൊന്നു നോക്കിയോ? അല്ല, തീരെ തണുത്ത ഒരു നോട്ടം! അവൻ്റെ മുഖത്ത് മമ്മൂട്ടിയെ വെല്ലുന്ന പുച്ഛഭാവം! ബാക്ക്ഗ്രൗണ്ടിൽ ‘ബാഹുബലി’യിലെ മ്യൂസിക് കേൾക്കുന്നുണ്ടോ?പണ്ടുമുതലെയുള്ള ചരിത്ര വീരന്മാരോടുള്ള കടുത്ത ആരാധന ഒരു നൊടിയിൽ അവനോടും മിന്നിമറഞ്ഞു!
പക്ഷെ, ആ തണുത്ത നോട്ടം… അതെന്നെ അതേ നിമിഷത്തിൽ തോൽപ്പിച്ചു! ആ ചെറുജീവിയുടെ മുന്നിൽ, എൻ്റെ, ഞാനെന്ന ഭാവത്തിനേറ്റ വലിയ അടി!
പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിജാലങ്ങളെയും ഒരേപോലെ നിയന്ത്രിക്കുന്ന, ആ മഹാനായ നിയന്താവിൻ്റെ തീരുമാനങ്ങൾക്കപ്പുറം, ഞാനുൾപ്പെടുന്ന ‘വലിയ’ മനുഷ്യർ ഒട്ടും വിലയില്ലാത്ത വട്ടപ്പൂജ്യം ആകുന്ന ഏറ്റവും കനത്ത തോൽവിയ്ക്ക് തുല്യം!
അവൻ്റെ രക്ഷപ്പെടാനുള്ള ശ്രമത്തിന്, അടങ്ങാത്ത ധീരതയ്ക്ക്, ജീവിക്കാനുള്ള ആഗ്രഹത്തിന് മുന്നിൽ ഞാൻ തീരെ ചെറിയ ഒരു മൺതരിയോളം ചെറുതായ ദിവ്യനിമിഷം! അങ്ങനെയൊരു തിരിച്ചറിവ് പകർന്ന നിമിഷം സമ്മാനിച്ചതിന്, അവൻ്റെ ജീവൻ രക്ഷിച്ചുകൊണ്ട് അളവറ്റ സന്തോഷം എനിക്ക് തന്നതിന്, പ്രപഞ്ചശക്തിക്ക് ഒരു കോടി പ്രണാമം!