“ശ്രദ്ധിക്കൂ… നിങ്ങൾ എവിടെയെങ്കിലും ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ഒരു യാചകൻ നിങ്ങളുടെ അടുത്ത് വന്ന് ഭക്ഷണം ചോദിക്കുകയാണെങ്കിൽ, നിങ്ങൾ ഭക്ഷണം നൽകാൻ മെനക്കെടരുത്, നിങ്ങൾ ചെയ്യുന്ന ഉപകാരം നിങ്ങൾക്ക് തന്നെ ഒരു പ്രശ്നമായി മാറിയേക്കാം. അതെ, ഇക്കാലത്ത് ഇത്തരം പ്രവണതയുള്ള യാചകരുടെ സംഘങ്ങളുണ്ട്, നിങ്ങളോട് ഭക്ഷണം ചോദിക്കുകയും അവരിൽ ഒരാൾ അത് കഴിച്ചയുടൻ വയറിൽ വേദനിക്കുന്നതായി നടിക്കുകയും മറ്റ് സംഘാംഗങ്ങൾ വഴക്കിന് വരികയും ചെയ്യുന്നു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. നിങ്ങളിൽ നിന്ന് ഒരു വലിയ തുക തട്ടിയെടുത്തേക്കാം… ബാക്കിയുള്ള ഭക്ഷണം ഒരു നായയ്ക്ക് വെച്ചാൽ നല്ലത്.
നിങ്ങൾ രാത്രിയിൽ വാഹനമോടിക്കുമ്പോൾ നിങ്ങളുടെ വിൻഡ്‌സ്‌ക്രീനിൽ ആരെങ്കിലും മുട്ട എറിയുകയാണെങ്കിൽ, വണ്ടി പരിശോധിക്കാൻ നിൽക്കരുത്, വൈപ്പറുകൾ പോലും പ്രവർത്തിപ്പിക്കരുത്, വിൻഡ്‌സ്‌ക്രീനിൽ ഒരു തരത്തിലും വെള്ളം ഒഴിക്കരുത്, കാരണം മുട്ട കലർന്ന വെള്ളം പാൽ നിറമാകും. നിങ്ങളുടെ കാഴ്ചയെ 92.5% വരെ തടയുന്നു, തുടർന്ന് നിങ്ങൾ റോഡിൻ്റെ വശത്ത് കാർ നിർത്താൻ നിർബന്ധിതരാകുന്നു, തുടർന്ന് നിങ്ങൾ ഇതിനകം പതിയിരുന്ന കുറ്റവാളികളുടെ ഇരയാകും. ഇതൊരു പുതിയ സാങ്കേതികവിദ്യയാണ്, ഹൈവേയിലെ ക്രിമിനൽ സംഘങ്ങൾ ഇക്കാലത്ത് ഇത് ഉപയോഗിക്കുന്നു, ദയവായി നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുക. ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ബോധവൽക്കരണം നടത്തുക. ഈ സന്ദേശം എല്ലാവരിലും എത്തിക്കൂ”.
അടുത്തകാലത്ത് എന്നെ തേടിയെത്തിയ ഒരു ഫോർവേർഡഡ് വാട്സ്ആപ്പ് സന്ദേശം ആയിരുന്നു ഇത്.
ഇത് വായിച്ചപ്പോൾ 15വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു തരികിട തങ്കമ്മയെ ഓർമ്മ വന്നു. പുതിയ സാങ്കേതിക വിദ്യകളൊക്കെ വരുന്നതിന് എത്രയോ നാൾ മുമ്പ് തങ്കമ്മ പയറ്റിയിരുന്ന അടവുകൾ ആയിരുന്നു ഇതൊക്കെ.
ആ നാട്ടിൽ പുതിയതായി ഒരു ഡോക്ടർ ദമ്പതികൾ താമസത്തിന് എത്തി. അവരുടെ 10 വയസ്സായ മകന് ആദ്യമായി സൈക്കിൾ വാങ്ങി കൊടുത്ത് ആ കുഞ്ഞത് വീടിനു ചുറ്റും ഓടിച്ചു പഠിക്കുകയായിരുന്നു. വീടിനു പുറകിലെ മുറ്റത്തെ കരിയില തൂത്ത് കൂട്ടി കത്തിക്കൽ ആണ് തങ്കമ്മയുടെ അവിടുത്തെ ജോലി.രാവിലെ തന്നെ ഡോക്ടറുടെ വീട്ടിലെത്തി പിന്നാമ്പുറത്തു ചെന്ന് ഭക്ഷണവും കഴിച്ച് ജോലി തുടങ്ങും.ഉച്ചയോടെ കരിയിലയ്ക്ക് തീയിട്ട്, തീ ആളുന്നുണ്ടോ എന്ന് നോക്കി കത്തിതീരുന്നതുവരെ അവിടെ ഇരുന്ന് കൂലിയും വാങ്ങി പോകും. മാസത്തിൽ ഒന്ന് രണ്ട് തവണ വന്ന് ഈ ജോലിയൊക്കെ ഭംഗിയായി ചെയ്യും. തീ ആളുന്നുണ്ടോ എന്ന് നോക്കി ഇരിക്കുമ്പോൾ ആണ് തങ്കമ്മയുടെ തലയിൽ ഒരു കുബുദ്ധി ഉദിച്ചത്. രണ്ട് ഡോക്ടർമാരുടെയും പരിശോധന മുറിയുടെ മുൻപിൽ രോഗികളുടെ നല്ല തിരക്കാണ്. മോനെ അടുത്ത് വിളിച്ച് ഒരു ഉപദേശം കൊടുത്തു. “മോൻ വീടിനുചുറ്റും ഓടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഗേറ്റ് തുറന്ന് ഇട റോഡിലേക്ക് ഓടിച്ച് ആദ്യം പഠിക്കണം. അത് കഴിഞ്ഞ് മെയിൻ റോഡിൽ. അങ്ങനെ പഠിച്ചാൽ പിന്നെ മോന് സ്കൂൾ തുറക്കുമ്പോൾ സൈക്കിളിൽ പോകാമല്ലോ”?
പുറത്തിറങ്ങിയാൽ അമ്മ വഴക്കു പറയും എന്നൊക്കെ കുഞ്ഞു പറഞ്ഞെങ്കിലും തങ്കമ്മ ഗേറ്റ് തുറന്നു കൊടുത്ത് അവിടെ ഓടിക്കാൻ ഉള്ള എല്ലാ പ്രോത്സാഹനവും കൊടുത്തു. മിടുക്കൻ! മിടുക്കൻ! എന്നൊക്ക പറഞ്ഞ് കയ്യടിക്കുകയും ചെയ്ത് ആ കുഞ്ഞു മനസ്സിൽ സന്തോഷം നിറച്ചു. തങ്കമ്മ വീട്ടിലേക്ക് മടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞില്ല തങ്കമ്മ അവരുടെ ചോരയൊലിപ്പിച്ച മകനെയും കൊണ്ട് തെറിയുടെ ഭരണിപ്പാട്ടും ആയി ഡോക്ടറുടെ വീട്ടിൽ എത്തി. ”കാശുണ്ടെങ്കിൽ ഇതല്ല ചെയ്യേണ്ടത്. മൊട്ടേന്നു വിരിയാത്ത ചെറുക്കനെ സൈക്കിളും വാങ്ങിക്കൊടുത്ത് റോഡിലേക്ക് ഇറക്കി വിട്ട് എൻറെ മോനെ കൊല്ലാൻ നോക്കിയിരിക്കുന്നു. ഇതിന് നിങ്ങൾ തന്നെ സമാധാനം പറ ഈ ചെറുക്കൻ ചെയ്ത അന്തക്കേട് കണ്ടോ? “ഒച്ചയും ബഹളവും കേട്ട് അവിടെ നിന്ന രോഗികളുടെ മുഴുവൻ സപ്പോർട്ടോടെ തങ്കമ്മ കാര്യം സാധിച്ചെടുത്തു. ഒന്നുരണ്ടു വർഷം ഈ പേരും പറഞ്ഞ് തങ്കമ്മ ഡോക്ടറുടെ അടുത്തു നിന്ന് കാശ് അടിച്ചു കൊണ്ടിരുന്നു. പയ്യൻ്റെ രണ്ടു വർഷത്തെ ചികിത്സ ഫ്രീ പനി വന്നാലും ഛർദി വന്നാലും തങ്കമ്മ പറയും അന്ന് ആ ചെറുക്കൻ്റെ സൈക്കിൾ ഇടിയിൽ പറ്റിയതാണ് എന്ന്. അന്ന് നടന്ന സംഭവം ഇതായിരുന്നു. തങ്കമ്മ ഓടി വീട്ടിൽ ചെന്ന് അവരുടെ മോനോട് പറഞ്ഞു.”ആ ഇട റോഡിലേക്ക് നടന്നു ചെന്ന് സൈക്കിൾ ഓടിക്കുന്ന ആ ചെറുക്കനെ വീഴ്ത്തിയിട് ബാക്കി കാര്യം ഞാൻ നോക്കിക്കോളാം എന്ന്”. കുറച്ചു വളർന്നപ്പോൾ അവൻ തന്നെ ഡോക്ടറുടെ മകനോട് പറഞ്ഞാണ് സത്യാവസ്ഥ എല്ലാവരും അറിഞ്ഞത്. ഇതിലും ഡോസ് കൂടിയ പല ഐഡിയകളും പ്രയോഗിച്ച് തങ്കമ്മ ഇതിനോടകം തന്നെ ആ നാട്ടിൽ പ്രസിദ്ധയാകുകയും ‘തരികിട തങ്കമ്മ’ എന്ന വട്ടപ്പേര് സമ്പാദിക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ തങ്കമ്മ സമ്പന്നരുടെ ഒരു വീട്ടിൽ ചെന്ന് എൻറെ മകൾ പ്രസവത്തിന് വരികയാണ്, നിങ്ങളുടെ മകളുടെ കുഞ്ഞിൻ്റെ പഴയ ഉടുപ്പും,അമ്മച്ചിയുടെ മൂന്നാല് വെള്ളമുണ്ടും തരണമെന്ന് അഭ്യർത്ഥിച്ചു. നല്ലവരായ ആ വീട്ടുകാർ അവരുടെ കുഞ്ഞിൻറെ പാകം തെറ്റിയ കുറെ കുഞ്ഞുടുപ്പുകളും തടതലയണകളും കുഞ്ഞി തലയണയും കുഞ്ഞിനെ കുളിപ്പിക്കുന്ന ബാത്ത് ടബും റബർഷീററ്റും എല്ലാം വലിയൊരു പെട്ടിയിലും അഞ്ചാറു പുത്തനുടുപ്പും സോപ്പും പൗഡറും ബിബും പുതിയതു വാങ്ങി മറ്റൊരു പെട്ടിയിലും ആക്കി കൊടുത്തു വിട്ടു. കൂട്ടത്തിൽ ഒരു അബദ്ധം കൂടി അവർ ചെയ്തു. എക്സ്പെയറി ഡേറ്റ് കഴിയാത്ത പൊട്ടിക്കുക പോലും ചെയ്യാത്ത ഒരു പീഡിയാട്രിക്ക് മൾട്ടി വിറ്റാമിൻ ഡ്രോപ്പ്സിൻ്റെ കുപ്പിയും കൊടുത്തു. കുഞ്ഞിന് മൂന്നുമാസംവരെ കൊടുക്കാമല്ലോ എന്ന സദുദ്ദേശത്തിൽ ചെയ്തത് വിനയായി. പാതിരാത്രി തങ്കമ്മ ആളെയും കൂട്ടി ആ വീട്ടിലെത്തി എൻറെ മകളുടെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ലായിരുന്നു. പക്ഷേ ഈ മരുന്ന് കഴിച്ചതോടെ വാടി വീണുവെന്നും പറഞ്ഞ്. മരുന്നുകുപ്പി അപ്പോൾ തന്നെ ദേഷ്യം സഹിക്കാൻ വയ്യാതെ എറിഞ്ഞു പൊട്ടിച്ചുവെന്നും പറഞ്ഞു. അപ്പോൾ തെളിവും ഇല്ല. പഴന്തുണിയും സമ്മാനവും കൊടുത്തവർ അടുത്ത രണ്ടു വർഷത്തേക്ക് തങ്കമ്മയുടെ മകളുടെ കുഞ്ഞിൻറെ ആശുപത്രി ചെലവുകൾ മുഴുവൻ നോക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി.
തങ്കമ്മയുടെ കെട്ടിയോനും ഇവളുടെ കൂടെയുള്ള സഹവാസം കൊണ്ടാകാം ഉടായിപ്പ് ഉത്തമൻ എന്നാണ് അറിയപ്പെട്ടിരുന്നത്. മുറ്റം നിറയെ പല തരം മാവുകൾ– മൂവാണ്ടൻ, സേലം, പ്രിയോർ , മൽഗോവ……..അങ്ങനെ ഒരു വീടുണ്ടായിരുന്നു അവിടെ. മക്കൾ ഒക്കെ അമേരിക്കയിൽ. വയസ്സായ അമ്മച്ചി മാത്രമായിരുന്നു അവിടെ താമസം. ഒരു ദിവസം അമ്മച്ചി ഉത്തമനോട് പറഞ്ഞു “നിനക്ക് നാലഞ്ചു മക്കൾ ഉള്ളതല്ലേ ഇവിടെ മാങ്ങയും മാമ്പഴവും തിന്നാൻ ഒന്നും ആരുമില്ല. നീ വേണമെങ്കിൽ കുറച്ചു പൊട്ടിച്ചു കൊണ്ടു പൊയ്ക്കോ” എന്ന്. അല്പസമയം കഴിഞ്ഞപ്പോൾ ഉത്തമൻ മാവിൽ നിന്ന് വീണുവെന്നും പറഞ്ഞു കൂവി കരഞ്ഞുകൊണ്ട് അമ്മച്ചിയുടെ മുമ്പിലെത്തി. പൊട്ടിച്ചു വച്ച മാങ്ങ തങ്കമ്മ വന്നു കൊണ്ടുപോയ്ക്കോളും. എനിക്ക് ആശുപത്രിയിൽ പോകാൻ പൈസ തരണം എന്നും പറഞ്ഞ് ബഹളം വച്ചു. നല്ലൊരു തുക അമ്മച്ചിയിൽ നിന്ന് അപ്പോൾ തന്നെ വസൂലാക്കി എന്ന് മാത്രമല്ല ഇപ്പോഴും മാവിൽ നിന്ന് വീണതുകൊണ്ട് ജോലിക്ക് ഒന്നും പോകാൻ പറ്റുന്നില്ല എന്നും പറഞ്ഞ് അമ്മച്ചിയുടെ മക്കളിൽ നിന്ന് മാസാമാസം ഡോളർ വരുന്നുണ്ട് എന്നാണ് കേൾവി. സാഹചര്യതെളിവുകൾ വച്ചു നോക്കുമ്പോൾ ഇതൊരു ഉടായിപ്പ് ആകാനാണ് സാധ്യത. നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്താനുള്ള ആരോഗ്യ സ്ഥിതിയുമില്ല അമ്മച്ചിക്ക്. ഇവരുടെ കളവുകൾക്ക് സാക്ഷിയോ തെളിവോ ഒന്നും ഉണ്ടാകില്ല. അതുകൊണ്ടു എല്ലാവർക്കും ഇവർ പറയുന്നത് വിശ്വസിക്കുകയേ നിവർത്തിയുള്ളു.
“സന്മനസ്സ് ഉള്ളവർക്ക് സമാധാനം “ എന്നല്ലേ? ഇവിടെ സന്മനസ്സ് ഉള്ളവർക്ക് സമാധാനക്കേട് മാത്രമാണ് ഈ ദമ്പതികൾ സമ്മാനിച്ചിട്ടുള്ളത്.
സത്യം എന്നായാലും പുറത്തുവരും. മുകളിൽ ഇതൊക്ക ഒരാൾ ഇരുന്നു കാണുന്നുണ്ടെന്ന് സമാധാനിച്ചിരുന്നു എല്ലാവരും. ഉത്തമൻ, തങ്കമ്മമാരുടെ എണ്ണം കൂടിയതുകൊണ്ടാകാം സി സി ടിവി ക്യാമറകളുടെ വരവുണ്ടായത്. ഇനി ഇക്കൂട്ടരുടെ തരികിടകൾ നടക്കുമോ ആവോ? മുകളിൽ ഇരുന്ന് എല്ലാം ഒരാൾ കാണുന്നുണ്ട്. ക്യാമറയോ? ദൈവമോ?
- മേരി ജോസി മലയിൽ, തിരുവനന്തപുരം.