“നിങ്ങളുടെ ഭാരങ്ങളും ഉത്കണ്ഠകളും അവനെ ഭരമേല്പിക്കുക. കാരണം അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.”(1പത്രോസ് 5:7)
സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ച പെൺകുട്ടി. പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോഴേ വിവാഹം. കൃഷിയിലും വ്യാപാരത്തിലും ഒരുപോലെ വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന ഒരു കുടുംബത്തിലെ ഇളയ മകനായിരുന്നു വരൻ. 15 വർഷം……. കണ്ണടച്ചു തുറക്കുന്നതു പോലെ പോയി. സന്തുഷ്ടമായ ആ ദാമ്പത്യ ജീവിതം അവസാനിച്ചത് ഭർത്താവിൻ്റെ അപ്രതീക്ഷിത മസ്തിഷ്ക്കാഘാതം മൂലമുള്ള മരണം സംഭവിച്ചപ്പോൾ.പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺമക്കൾ.
അന്നുവരെ മോളികുട്ടിയുടെ ലോകമെന്നു പറയുന്നത് ഭർത്താവും കുട്ടികളും ഭർതൃ കുടുംബാംഗങ്ങളും സ്വന്തം കുടുംബാംഗങ്ങളും കുറച്ച് സുഹൃത്തുക്കളും മാത്രം. അതിനു പുറത്തൊരു ലോകം മോളിക്കുട്ടി കണ്ടിട്ടില്ല. ഭർത്താവിൻ്റെ ബിസിനസ് എന്താണെന്നു പോലും വേണ്ടത്ര നിശ്ചയമില്ല. വീട്ടു ചെലവിനും മറ്റാവശ്യങ്ങൾക്കും അദ്ദേഹം ഒരു തുക എടുത്തു തരും എന്നല്ലാതെ അതിനെക്കുറിച്ചൊന്നും യാതൊരു അറിവുമില്ല. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ? എന്ത്? യാതൊരു വിവരവുമില്ലാതെ ജീവിതത്തിൽ പകച്ചുനിന്ന സമയം.
കഠിനമായ ദുഃഖം പതുക്കെ നിർവികാരതയ്ക്ക് വഴിമാറി. സമയത്ത് ഭക്ഷണം കഴിക്കില്ല, എപ്പോഴും കിടപ്പും ആലോചനയും. ഈ സ്ഥിതി തുടർന്നാൽ എന്ത് ചെയ്യും എന്നു കരുതി ബന്ധുക്കളൊക്കെ കൂടി മോളിക്കുട്ടിയെ ഒരു ധ്യാന കേന്ദ്രത്തിൽ എത്തിച്ചു. ഏഴുദിവസത്തെ ധ്യാനവും കൗൺസിലിംഗും മോളി കുട്ടിക്ക് തെല്ലൊരു ആശ്വാസം കിട്ടിയെന്ന് തന്നെ വേണം കരുതാൻ.
താൻ തളർന്നാൽ പത്തും പന്ത്രണ്ടും വയസ്സുള്ള മക്കൾ തന്നെക്കാൾ തളരും, മാത്രമല്ല തന്നെ ഏൽപ്പിച്ചിട്ടു നേരത്തെ കടന്നുപോയ ഭർത്താവിൻ്റെ, മക്കളെ കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ഞാൻ തന്നെ മുന്നിൽനിന്ന് നടത്തണം എന്നൊരു ബോധ്യം മോളികുട്ടിക്ക് വന്നു. ധൃതരാഷ്ട്രർക്ക് കണ്ണു കാണാത്തതുകൊണ്ട് തനിക്കും ഭൂമിയിലെ സുന്ദര കാഴ്ചകൾ കാണേണ്ട എന്ന് കരുതി കണ്ണുകെട്ടി ഇരുന്ന് ഗാന്ധാരിയുടെ മക്കൾ തോന്നിവാസികളായി വളർന്ന് മഹാഭാരതയുദ്ധം തന്നെ നടത്തി അവസാനം മരണം ഇരന്നു വാങ്ങിച്ചതുപോലെ ആകാതിരിക്കാൻ താൻ ഭൂമിയിലേക്കു കൂട്ടിക്കൊണ്ടുവന്ന മക്കളെ ഒറ്റയ്ക്ക് തന്നെ ജീവിതത്തോട് പൊരുതി, വളർത്തുമെന്ന ഒരു ദൃഢനിശ്ചയം എടുത്തു.
മോളിക്കുട്ടി ജീവിതത്തിലാദ്യമായി ഭർത്താവിൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച്, ഓഫീസും സന്ദർശിച്ച് നിജസ്ഥിതിയെന്തെന്ന് അന്വേഷിച്ചു. അപ്പോഴാണ് പല കാര്യങ്ങളും അറിയുന്നത്. ബാങ്കിൽ നിന്ന് തറവാട് വീടിൻറെ ആധാരം ഈടു വച്ച് 20 ലക്ഷം രൂപ ലോണെടുത്താണ് എഴുപുന്നയിൽ പത്തേക്കർ സ്ഥലം വാങ്ങിയിരുന്നത്. അവിടെ കടലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ചെമ്മീൻ കൃഷി ചെയ്യുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി അതിനുള്ള അനുവാദവും വാങ്ങി അവിടെ ചെമ്മീൻ കൃഷി ചെയ്തു പോന്നിരുന്നു. കർഷകർക്ക് ഏറ്റവും കൂടുതൽ ആദായവും അതു പോലെതന്നെ വലിയ നഷ്ടവും വരാൻ സാധ്യതയുമുള്ള കൃഷിയത്രേ ചെമ്മീൻ കൃഷി. ചെമ്മീൻ പൂർണ്ണ വളർച്ചയെത്തി വിളവെടുപ്പിന് രണ്ടാഴ്ച മുമ്പ് അപ്രതീക്ഷിത കാരണത്താൽ ചെമ്മീൻ കൂട്ടത്തോടെ ചത്തൊടുങ്ങി. രുചിയോടെ ചെമ്മീൻ കറി കൂട്ടി ചോറുണ്ണുമ്പോൾ നമുക്കറിയില്ല ഇതിൻറെ പിന്നാമ്പുറക്കഥകൾ. വളരെയേറെ കിടമത്സരം നടക്കുന്ന ഒരു രംഗമാണിത്.
മുതലും പലിശയും ചേർത്ത് വലിയൊരു തുക ബാങ്കിൽ അടയ്ക്കാൻ ഉണ്ട്. എന്ത് ചെയ്യും? എവിടുന്ന് എടുത്ത് അടയ്ക്കും? സ്വന്തം സഹോദരന്മാരും ഭർതൃ സഹോദരന്മാരുമായി ആലോചിച്ച് ബാങ്കിൻറെ ഉന്നതതല മേധാവിയെ കണ്ടു. അവരും വളരെ അനുഭാവപൂർവ്വം ഇവരുടെ കാര്യം പരിഗണിക്കാമെന്നു വാക്കു കൊടുത്തു. ഒരു വർഷത്തിനകം മൂന്നു ഗഡുക്കളായി തിരിച്ചടയ്ക്കാമെങ്കിൽ പലിശ ഒഴിവാക്കി മുതൽ മാത്രം തിരികെ അടച്ചാൽ മതി എന്ന വാക്കിന്മേൽ മോളിക്കുട്ടി അപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്നത് എല്ലാംകൂടി നുള്ളിപ്പെറുക്കിയെടുത്ത് 2 ലക്ഷം രൂപ അടച്ചു.
ദിവസങ്ങളും മാസങ്ങളും പൊയ്ക്കൊണ്ടിരുന്നു. ബാങ്ക് നിഷ്കർഷിച്ചിരുന്ന രണ്ടാമത്തെയും മൂന്നാമത്തെയും അടവ് മുടങ്ങി. ചെമ്മീൻകെട്ട് നടത്തിയിരുന്ന ആ പത്തേക്കർ സ്ഥലം വിറ്റ് ബാധ്യത തീർക്കാം എന്ന് വെച്ചാൽ ഒരാൾക്കും, വെറുതെ കൊടുക്കാമെന്നു പറഞ്ഞാൽ പോലും അത് വേണ്ട.
ഇനി 87 ദിവസം മാത്രമുണ്ട്. കൺമുമ്പിൽ ഒരു വഴികളും തെളിഞ്ഞു വരുന്നില്ല. ദൈവമേ ഞാൻ ഈ മക്കളെയും കൊണ്ട് എങ്ങോട്ട് പോകും? മോളിക്കുട്ടിക്ക് ഒരു വെളിപാടുണ്ടായി. ഇനി ഇത് ദൈവത്തെ ഏൽപ്പിക്കാം. മനുഷ്യസാധ്യമായ കാര്യങ്ങളൊക്കെ ഞാൻ ചെയ്തു. വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് പ്രാർത്ഥന മുറിയിൽ കുരിശിൽ തൂങ്ങി കിടക്കുന്ന ക്രിസ്തു രൂപത്തിനു മുന്നിൽ മുട്ടുകുത്തി കൈ വിരിച്ചു പിടിച്ചുനിന്ന് കരുണകൊന്ത ചൊല്ലാൻ തുടങ്ങി. “ഈശോയെ, അങ്ങു തന്നെ എനിക്ക് ഒരു വഴി കാണിച്ചു തരണേ എന്ന് ഞാൻ യാചിക്കുന്നു.ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും വഴി വന്നുപോയ പാപ രോഗ ശാപ ബന്ധനങ്ങളുടെയും മേൽ കരുണയുണ്ടാകണമേ, കടബാധ്യതയുടെ മേൽ കരുണയുണ്ടാകണേ എന്ന്” കരഞ്ഞപേക്ഷിച്ചു.
ദിവസങ്ങൾ എണ്ണപ്പെട്ടു.
കൗണ്ട്ഡൗൺ തുടങ്ങി.
ഇനി 85 ദിവസം
ഇനി 84 ദിവസം
ഇനി 83…..82…81….
പലപ്പോഴും ഭർത്താവിൻറെ കണക്കുപുസ്തകത്തിൽ ഇഷ്ടികക്കാരൻ 6280 രൂപ എന്ന് എഴുതി വെച്ചിരിക്കുന്നത് മോളിക്കുട്ടി കണ്ടിരുന്നു. ഈ കാശ് ആർക്കെങ്കിലും അങ്ങോട്ട് കൊടുക്കാനുള്ളതോ അതോ ആരെങ്കിലും ഇങ്ങോട്ട് തരാനുള്ളതോ? ഇതെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിരുന്നില്ല.എന്തോ, ഇതിനെക്കുറിച്ചൊന്നു അന്വേഷിക്കണമെന്ന് തോന്നി പെട്ടെന്നൊരു ദിവസം മോളികുട്ടിയ്ക്ക്. ചെമ്മീൻകെട്ടിന് ചുറ്റുവട്ടത്തുള്ളവരോടൊക്കെ ഒന്ന് തിരക്കി നോക്കി. പലരോടും അന്വേഷിച്ചപ്പോൾ ഒരു ഉത്തരം കിട്ടി. അവിടെ അടുത്ത് ഒരു ഇഷ്ടികക്കാരൻ നാലഞ്ചു വർഷം മുമ്പ് ദുബായിൽ പോയിട്ടുണ്ട് അവൻ ആയിരിക്കും ഈ കക്ഷി. അവൻറെ വീട്ടുകാരുമായി ബന്ധപ്പട്ട് അവൻറെ അഡ്രസ്സ് വാങ്ങി, മോളികുട്ടിയുടെ ഭർതൃ സഹോദരൻ സൗദിയിലേക്ക് ഒരു കത്തെഴുതി. തൊണ്ണൂറുകളിലാണ് മൊബൈൽ ഒന്നും ഇല്ലാത്ത കാലം. ‘നിങ്ങളും എൻ്റെ സഹോദരനും തമ്മിലുള്ള ബന്ധമെന്തന്ന് വ്യക്തമായി അറിയില്ല. അഞ്ചുവർഷം മുമ്പ് മരിച്ചുപോയ ചേട്ടൻറെ ഡയറിയിൽ ഇങ്ങനെ ഒരു തുക കുറിച്ചിരിക്കുന്നത് കണ്ടു. ഇത് നിങ്ങൾ ചേട്ടന് കൊടുത്തതാണോ അതോ ചേട്ടൻ നിങ്ങൾക്ക് തരാൻ ഉള്ളതാണോ എന്നൊന്നും അറിയില്ല.’ ഇവിടെ നടന്ന സംഭവങ്ങളും ചേർത്തു. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.
രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഇഷ്ടികക്കാരൻ കേശവൻ്റെ മറുപടി വന്നു. ഞാൻ നിങ്ങളുടെ സഹോദരൻ്റെ ഒരു പരിചയക്കാരനാണ്. എഴുപുന്നയിൽ ചെമ്മീൻകൃഷി ചെയ്യാനുള്ള ലോൺ അനുവദിച്ച ദിവസം ഞങ്ങൾ ബാങ്കിൽവച്ച് കണ്ടിരുന്നു. കുശലാന്വേഷണത്തിനിടയിൽ എനിക്ക് ഗൾഫിൽ പോകാൻ ടിക്കറ്റിനും വീസയ്ക്കുമായി 6280 രൂപയുടെ കുറവുണ്ട്, അത് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ തന്നെ സന്തോഷത്തോടെ കാശ് എടുത്ത് തന്ന് ‘നീ പോയി രക്ഷപ്പെടടാ! ഞാനിത് കടമായിട്ടല്ല തരുന്നത്. ‘ എന്നും പറഞ്ഞു. കടമായിട്ടുപോലുമല്ല ദൈവദൂതനെ പോലെ ഒരു ചങ്ങാതി വെറുതെ എനിക്കു കാശു തന്നു എന്നുമാത്രമേ വീട്ടിലും പറഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഈ മരണമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അദ്ദേഹം അത് മറന്നു പോകാതിരിക്കാനോ മറ്റോ ഡയറിയിൽ കുറിച്ചിട്ടതാകാം. ഞാനന്ന് നാട്ടിൽ നിന്ന് പോന്നതിൽ പിന്നെ ഒരു തവണ പോലും നാട്ടിൽ വരാത്തതു കൊണ്ടാണ് ഈ വിവരങ്ങൾ ഒന്നും അറിയാതെ പോയത്. ഞാൻ അടുത്ത ദിവസം തന്നെ നാട്ടിൽ വരുന്നുണ്ട്. അപ്പോൾ നേരിൽ കാണാം എന്നും എഴുതിക്കൊണ്ട് ഒരു കത്ത് വന്നു. കാശ് അങ്ങോട്ട് കൊടുക്കാനല്ലല്ലോ അത്രയും ആശ്വാസം എന്ന് കരുതി സമധാനിച്ചു മോളിക്കുട്ടി.
പ്രതീക്ഷ കൈവിടാതെ മോളിക്കുട്ടി പ്രാർത്ഥന തുടർന്നു……….
ബാങ്ക് അനുവദിച്ചുതന്ന കാലാവധി തീരുന്നതിന് ഒരുമാസം മുമ്പ് ഇഷ്ടികക്കാരനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ആ 10 ഏക്കർ സ്ഥലം വിലക്കു വാങ്ങി കാശ് ബാങ്കിൽ അടച്ച് വീടിൻറെ ആധാരം തിരികെ എടുത്തുകൊടുത്തു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി.
പലർക്കുമിത് അവിശ്വസനീയമായി തോന്നാം. കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റിയിട്ടുണ്ടെന്നതൊഴിച്ചാൽ ഇതൊരു സത്യാനുഭവത്തിൻ്റെ നേർകാഴ്ച.
“ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. (സങ്കീർത്തനം: 34:18)
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.












