ഇല്ല. ഇന്നത്തെപ്പോലെ ആശുപത്രിയിലേക്ക് പോകുന്നതൊന്നും അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അക്കാലത്തൊക്കെ എത്ര വലിയ മുറിവു പറ്റിയാലും കമ്മ്യൂണിസ്റ്റപ്പയുടെ തളിരില പറിച്ചെടുത്ത് ഉള്ളംകൈയ്യിലിട്ട് തിരുമ്മി മുറിവിൻ്റെ മുകളിൽ വെച്ചു കെട്ടും. അതല്ലെങ്കിൽ ചായപ്പൊടി ഇട്ട് തുണി കൊണ്ട് മുറുക്കിക്കെട്ടും. എൻ്റെ കാര്യത്തിലും ഉമ്മ അതുതന്നെയാണ് ചെയ്തത്.
ദിവസം കഴിയും തോറും വേദന കൂടിക്കൂടി വന്നപ്പോഴാണ് ഉമ്മയും ഞാനും കൂടി ആശുപത്രിയിലേക്കു പോയത്.
ഡോക്ടർ പറഞ്ഞപ്പോഴാണ് മുറിവിനുള്ളിൽ ചരലും മണ്ണുമെല്ലാമുളള വിവരം ഉമ്മയും ഞാനുമറിഞ്ഞത്. ഡോക്ടറെ കണ്ട് പരിശോധന നടത്താൻ വൈകിയതുകാരണം മുറിവിൻ്റെ ഉൾഭാഗത്ത് പഴുപ്പ് ബാധിച്ചിരുന്നു. പിന്നീട് അഞ്ചാറ് മാസം കഴിഞ്ഞാണ് പൂർണ്ണമായും ഭേദമാത്. സംഗതി മുറിവൊക്കെ മാറിയെങ്കിലും അതിൻ്റെ പാട് ഒരു മാറ്റവുമില്ലാതെ ഇതാ.. ഇപ്പോഴും ഇവിടെ തന്നെയുണ്ട്.
അന്ന് കുറച്ചധികം വേദന സഹിക്കേണ്ടി വന്നെങ്കിലും പിന്നീട് ഇതെനിക്ക് ഉപകാരമായി മാറുകയാണ് ചെയ്തത്.
നെറ്റിയിൽ മുറിവിൻ്റെ പാടുണ്ടായതു കാരണം എന്തു ഗുണമാണ് നിങ്ങൾക്കുണ്ടായത്.?
എന്നെ അന്വേഷിച്ചു വരുന്നവർക്കെല്ലാം ഈ അടയാളം കണ്ട് എന്നെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നത് അവർക്കും എനിക്കും ഒരുപോലെ ഉപകാരമുള്ള കാര്യം തന്നെയല്ലേ. നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ സഹായകരമായതും ഈ മുറിപ്പാടുതന്നെയല്ലേ.
ഒരു നിലയ്ക്കു നോക്കിയാൽ അന്നത്തെ കാര്യങ്ങളോരോന്നും മനസ്സിലിന്നും മായാതെ കിടക്കാനുള്ള കാരണവും അന്നത്തെ ആ വീഴ്ച്ചയും നെറ്റിയിലുണ്ടായ ഈ മുറിവുമൊക്കെ തന്നെയാണ്.
അന്ന് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ നിങ്ങളുടെ ഉപ്പയുടെ ഖബറിനെക്കുറിച്ച് ഇത്രയും കൃത്യമായിപറഞ്ഞുതരാൻ എനിയ്ക്ക് കഴിയുമായിരുന്നെന്ന് നിങ്ങൾ കരുതുന്നുണ്ടോ.?
ഒരിക്കലുമില്ല. എന്നുമാത്രമല്ല ആദ്യം കുഴിച്ച ഖബറിൻ്റെ കാര്യത്തിൽ ഉൾപ്പെടെ പിന്നീട് സംഭവിച്ചതൊക്കയും എൻ്റ ഗുണത്തി വേണ്ടിയായിരുന്നു എന്നാണ് ഇപ്പോൾ എനിയ്ക്കു തോന്നുന്നത്. ആരും സഹായിക്കാനില്ലാത്തവർക്ക് പടച്ചോൻ്റെ സഹായ മുണ്ടാകുമെന്നാണല്ലോ നമ്മൾ പലപ്പോഴും പറയാറുള്ളത്. എന്നെ പടച്ചോൻ സഹായിക്കാൻ തീരുമാച്ചിരുന്നത് ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. ഏതായാലും ഒരുകാര്യം ഉറപ്പാണ്. തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും വല്ല്യുമ്മയുടെ മരണശേഷം അവരുടെ അടുത്തു ചെന്ന് നിങ്ങൾ പറഞ്ഞതും പ്രാർത്ഥിച്ചതുമെല്ലാം തൊട്ടടുത്തു കിടക്കുന്ന നിങ്ങളുടെ ഉപ്പയും കേട്ടിട്ടുണ്ടാകും. ആ സമയത്തെല്ലാം വല്ല്യുമ്മക്കുണ്ടായിട്ടുള്ള സന്തോഷം ഉപ്പാക്കും ഉണ്ടായിട്ടുണ്ടാകും. ആ ഒരു കാര്യത്തിൽ ഇനി നിങ്ങൾക്കെന്തായാലും സമാധാനിക്കാം.
സക്കീനാ നിൻ്റെ ഫോൺ ഒച്ചപ്പാടുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. വേഗം ചെന്ന് ആരാണ് വിളിയ്ക്കുന്നതെന്നു നോക്ക്. ചിലപ്പോഴത് ഹസീനയാവാനും സാധ്യതയുണ്ട്.
ഹസീനയും മൈമൂനയുമൊന്നുമല്ല. ജമീലയാണ് വിളിയ്ക്കുന്നത്.
ആരായാലും അതൊന്ന് അറ്റൻ്റ് ചെയ്തെങ്കിലല്ലേ അവർക്കെന്താണ് പറയാനുള്ളതെന്ന് അറിയാൻപറ്റൂ.
നീ എന്തുകൊണ്ടാണത് അറ്റൻ്റ്ചെയ്യാതിരുന്നത്.?
വിളിച്ചത് എന്നോട് സംസാരിക്കാൻ വേണ്ടിയാണോ അതോ നിങ്ങളോട് സംസാരിക്കാൻ വേണ്ടിയായിരുന്നോ എന്നറിഞ്ഞതിനു ശേഷം തിരിച്ചുവിളിക്കാമെന്നു കരുതിയതുകൊണ്ടാണ് ഞാനത് അറ്റൻ്റ് ചെയ്യാതിരുന്നത്.
എന്നോടു സംസാരിക്കാൻ വേണ്ടിയായിരുന്നെങ്കിൽ അവൾ എൻ്റെ ഫോണിലേക്കല്ലേ വിളിക്കുക, അതല്ലാതെ നിൻ്റെ ഫോണിലേക്കല്ലല്ലോ. നിനക്ക് തീരെ വിവരമില്ലാതായിപ്പോയോ സക്കീനാ.?
രാവിലെ സംഭവിച്ചതൊന്നും മറന്നിട്ടില്ലെങ്കിൽ എൻ്റെ വിവരം അളക്കുന്നതിനു മുൻപ് നിങ്ങളാദ്യം പോക്കറ്റിൽ കിടക്കുന്ന ഫോണൊന്നു തുറന്നുനോക്കുന്നത് നന്നായിരിക്കും.
തമാശയായിട്ടാണെങ്കിലും നീ പറഞ്ഞതിലും കാര്യമുണ്ട്. ഖബർ സ്ഥാനിലേക്ക് പ്രവേശിച്ച സമയത്ത് ഫോൺ സൈലൻ്റാക്കിയിരുന്നു. തിരിച്ച് പഴയ രൂപത്തിലാക്കാൻ മറന്നുപോയിട്ടുണ്ടാവാൻ സാധ്യത ഇല്ലായ്കയില്ല.
സാധ്യതയൊന്നുമല്ല ഉറപ്പു തന്നെയാണ്.
അത് നിനക്കെങ്ങെനെ അറിയാം.?
ജമീല മാത്രമല്ല, ഷംസുക്കയും വിളിക്കുന്നുണ്ട്.
ശരിയാണ്. നീ പറഞ്ഞതുപോലെ തന്നെയാണ് കാര്യങ്ങൾ, അവർ എന്നെയും വിളിച്ചിട്ടുണ്ട്. സൈലന്റ് മോഡിലായതു കാരണം ഞാൻ അറിഞ്ഞില്ലെന്നേയുളൂ.
ഞാൻ എന്താണ് ചെയ്യേണ്ടത്. അവരെ തിരിച്ചു വിളിക്കണോ അതല്ല നിങ്ങൾ വിളിക്കുന്നോ.?
ഞാൻ വിളിച്ചോളാം. അതാണ് നല്ലത്.
അതിനു മുൻപായി നമുക്ക് ചോറ് തിന്നാം. രാവിലെകഴിച്ച രണ്ട് ദോശയുടെ ബലത്തിലാണ് ഞാനവിടെ ചെന്ന് കാടെല്ലാംവെട്ടിക്കളഞ്ഞ് മുള്ളുകുത്താതെ നടക്കാൻ പറ്റുന്ന പാകത്തിലാക്കിയത്. ഹസ്സനിക്കാക്കും വിശക്കുന്നുണ്ടാകും. എന്താ ഹസ്സനിക്കാ..
ഞാൻ പറഞ്ഞത് ശരിയല്ലേ.?
ശരിയാണോ എന്നു ചോദിച്ചാൽ…
മതി, മതി. ഇനി കൂടുതലൊന്നും പറണമെന്നില്ല.എന്നാലിനി വൈകണ്ട, വിരോധമില്ലെങ്കിൽ നമുക്ക് അടുക്കളയിലേക്കിരിക്കാം. അങ്ങനെയാകുമ്പോൾ സക്കീനാക്കതൊരു സൗകര്യമാവുകയും ചെയ്യും.
സക്കീന ഇരിക്കുന്നില്ലേ.?
ഇല്ല ഹസ്സനിക്കാ..ഞാൻ മക്കൾ വന്നതിനു ശേഷം കഴിച്ചോളാം. ഇങ്ങനെയുള്ള ഒഴിവുദിവസങ്ങളിൽ
അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് എൻ്റെ ശീലം. അതുകൊണ്ടാണ്. തന്നെയുമല്ല, നിങ്ങൾ ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും എനിയ്ക്ക് അവളെ വിളിച്ച് നാളത്തെ കാര്യങ്ങൾ എങ്ങിനെയൊക്കെയാണെന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാം.
ആരുടെ കാര്യമാണ് പറഞ്ഞത്.?
എൻ്റ കൂട്ടുകാരി സുഹറയുടെ, ഹസ്സനിക്കാക്ക് അവരെ അറിയാൻ സാധ്യതയില്ല. അവര് നാളെ സുബ്ഹിക്ക് പുതിയ വീട്ടിലേക്ക് താമസം മാറ്റുകയാണ്.
എന്നാൽ ശരി. അങ്ങനെ ആയിക്കോട്ടെ.
ഉമ്മാ.. എന്താ മോനുട്ടാ..
എൻ്റെ ഷർട്ടും പാൻ്റും എവിടെയാണ്.
അപ്പോൾ നീ ഷർട്ടും പേൻ്റും ഇടാതെയായിരുന്നോ ഇവിടെ നിന്നും പോയിരുന്നത്.
അല്ല.
പിന്നെന്താണ്.?
അതൊക്കെ നനഞ്ഞിരിക്കുകയാണ്.
അപ്പോൾ നീ തോർത്ത് മുണ്ട് എടുക്കാതെയാണോ പുഴയിൽ ചാടാൻ പോയത്.?
മറന്നുപോയതാണ്.
ഉപ്പയെപ്പോലെ നിന്നെയും മറവി ബാധിക്കാൻ തുടങ്ങിയോ. പുറത്ത് ഉണങ്ങാൻ ഇട്ടിട്ടുണ്ട്. അവിടെ ചെന്ന് എടുത്തോ.
സക്കീനാ.. ഞാൻ ഇറങ്ങുകയാണ്. ഞാനിവിടെ വന്നതും ഭക്ഷണം കഴിച്ചതുമെല്ലാം ഇപ്പോൾ തന്നെ നിൻ്റെ കൂട്ടുകാരിയെ വിളിച്ചു പറഞ്ഞേക്ക്. ഇല്ലെങ്കിൽ അതറിയാൻ വേണ്ടി അവളെൻ്റെ വീട്ടിൽ വന്ന് എന്നെ കാണുന്നതുവരെയും തബസ്സിരിക്കാൻ സാധ്യതയുണ്ട്.
സത്യം പറഞ്ഞാൽ ഇത്രയും കാലത്തിനിടയിൽ ഇതുപോലെ സന്തോഷം തോന്നിയ മറ്റൊരു ദിവസം എൻ്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ലട്ടോ.
ശരി, ഞാൻ ഇപ്പോൾ തന്നെ വിളിച്ചോളാം. ഒഴിവു കിട്ടുമ്പോൾ ഫാത്തിമാത്തയെയും മക്കളെയുമെല്ലാം കൂടെക്കൂട്ടി ഇങ്ങോട്ടൊന്നു വരാൻ മറക്കരുത് ട്ടോ
ഇൻശാ അള്ളാഹ്. വരാം
നടന്നു പോകണ്ട. ഇക്കയോടൊപ്പം ബൈക്കിൽ പോകാം.
എൻ്റെ മോട്ടോർ സൈക്കിൾ പള്ളിയുടെ മുറ്റത്ത് നിർത്തിയിട്ടതിനു ശേഷമാണ് ഞാനിങ്ങോട്ട് പോന്നത്.അഞ്ചു മിനിറ്റ് നടന്നാൽ അവിടെ എത്താം. അത്രയും ദൂരം പോകാൻ എനിക്കൊരു ബൈക്കിൻ്റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അപ്പോൾ ശരി.
ഹലോ.. ജമീലാ.. നീ വിളിച്ചസമയത്ത് എൻ്റെ ഫോൺ സൈലൻ്റിലായിരുന്നു. അതുകൊണ്ടാണ് എടുക്കാതിരുന്നത്.
അല്ലങ്കിലും നിൻ്റെ ഫോൺ ഏതു നേരവും സൈലൻ്റാണല്ലോല്ലേ.?
അങ്ങനെയല്ല. ഞാനിന്ന് പള്ളിക്കാട്ടിൽ പോയിരുന്നു. അവിടെ എത്തിയപ്പോൾ സൈലൻ്റാക്കിയതാണ്. അതൊരു സാധാരണ സ്ഥലമല്ലല്ലോ. അവിടെചെന്ന് ഉമ്മാൻ്റെ ഖബറ് വരെയുള്ള കുറ്റിക്കാടൊക്കെ എന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ വെട്ടി വൃത്തിയാക്കിയിട്ടുണ്ട്. സഹായത്തിന് എൻ്റെ കൂടെ മോനുട്ടനും ഉണ്ടായിരുന്നു. നീ പറഞ്ഞിരുന്നതുപോലെ പൊട്ടിപ്പൊടിഞ്ഞു പോയ മീസാൻ കല്ലിൻ്റെ സ്ഥാനത്ത് പുതിയതൊന്ന് കുഴിച്ചിട്ടിട്ടുണ്ട്ട്ടോ.
ഈയൊരു കാര്യം അറിയാൻ വേണ്ടിതന്നെയാണ് ഞാൻ വിളിച്ചിരുന്നത്. ഖബറിങ്ങലേക്ക്പോകുമ്പോൾ എന്നെയും കൂടെ വിളിക്കണമെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ. എന്നിട്ടെന്താ അങ്ങനെ ചെയ്യാതിരുന്നത്.?
ഞാനവിടെ പോയത് സിയാറത്ത് ചെയ്യാൻ വേണ്ടി ആയിരുന്നില്ല. വഴി വെട്ടിത്തെളിയിക്കാൻ വേണ്ടിയായിരുന്നു.
ഇനി സിയാറത്ത്ചെയ്യാവേണ്ടി നമുക്ക് ഒരുമിച്ചുപോകാം.
എന്ന് പോകാമെന്നാണ് നീ പറയുന്നത്.?
(തുടരും…)
– K.M സലീം പത്തനാപുരം












