അകലെനിന്ന് ബന്ധുക്കളാരും വരാനുണ്ടായിരുന്നില്ല എന്ന ഒരേയോരു കാരണം കൊണ്ട്.
നിങ്ങളോട് ആരാണിതെല്ലാം പറഞ്ഞത്. നിങ്ങൾക്ക് എൻ്റ ഉപ്പയെ പരിചയമുണ്ടായിരുന്നോ.?
അന്ന് ഖബറ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ഉപ്പ പറഞ്ഞുതന്നതാണ്. അവർക്ക് പരസ്പരം അറിയാമായിരുന്നു.അതല്ലാതെ നിങ്ങളുടെ ഉപ്പയെ എനിയ്ക്ക് പരിചയമെന്നുമില്ല.
ബന്ധുക്കളില്ലെന്ന് നിങ്ങൾ പറഞ്ഞത് വാസ്‌തവം തന്നെയാണ്. അതുകൊണ്ടാണല്ലോ കാലമിത്ര കഴിഞ്ഞു പോയിട്ടും അതാണ് നിൻ്റെ ഉപ്പാൻ്റെ ഖബറെന്നും പറഞ്ഞ് ആ ഖബറൊന്നു ചൂണ്ടിക്കാണിച്ചു തരാൻ എന്നെയാരും ഇന്നേവരെയും പളളിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാതിരുന്നത്.
എന്നെപ്പോലെ അക്കാലത്ത് നിങ്ങളും കുട്ടിയായിരിക്കുമല്ലോ, നിങ്ങളുടെ ഉപ്പ ഖബറ് കുഴിക്കാൻ പോകുമ്പോൾ കുട്ടിയായിരുന്ന നിങ്ങളെയാണോ സഹായിയായി കൂടെ കൂട്ടിയിരുന്നത്.?
അല്ല, ഖബറ് കുഴിക്കാൻ ഉപ്പാക്ക് സഹായിയുടെ ആവശ്യമൊന്നുമില്ല. ഒന്നാമത്തെ കാര്യം തിരക്കു പിടിച്ച് ഖബറ് കുഴിക്കേണ്ടതായ അവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ്. ഇന്നത്തെപ്പോലെ ആരും തെരക്ക് കൂട്ടാറില്ലെന്നത് മറ്റൊരുകാരണവും.
അങ്ങനെയാണെങ്കിൽ എൻ്റെ ഉപ്പയുടെ ഖബറിനെ ക്കുറിച്ച് നിങ്ങൾക്കെങ്ങനെയാണ് അറിവുണ്ടായത്.?
ഇങ്ങനെയൊരു ചോദ്യം നിങ്ങൾ ചോദിക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചറിഞ്ഞതിനുശേഷവും അത് തൊട്ടു കാണിച്ചു തരാതെ നിങ്ങളോടൊപ്പം ഞാനിങ്ങോട്ട് പോന്നതിൻ്റെ ഉദ്ദേശവും അതുതന്നെയായിരുന്നു.
എന്നുവെച്ചാൽ.?
ഉപ്പയുടെ ഖബർ ചൂണ്ടിക്കാണിച്ചു തരുന്നതിൻ്റെ മുൻപായി എനിക്കതിന് സാധിച്ചതെങ്ങനെയാണെന്ന് പറയേണ്ടത് ആത്യാവശ്യമാണെന്നു തോന്നി. ഞാൻ പറയുന്നത് ഭാവനയല്ലെന്നും വാസ്തവമാണെന്നും നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രം ഖബറ് കാണിച്ചു തരാമെന്നും കരുതി. അതാണല്ലോ അതിൻ്റെ ശരി.
എൻ്റെ ഉപ്പയുടെ കാര്യത്തിൽ എന്നല്ല, ഒരാളുടെ ഖബറിൻ്റെ കാര്യത്തിലും തമാശയായിട്ടു പോലും വിവേകമുളളവരൊന്നും കളവു പറയുമെന്ന് ഞാൻ കരുതുന്നില്ല. ഇക്കാര്യത്തിൽ എന്നോട് നിങ്ങൾ കളവു പറയേണ്ടതായ കാര്യമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നുമില്ല.
വിശ്വാസക്കുറവു കൊണ്ടല്ല, വ്യക്തതയ്ക്കുവേണ്ടിയാണ് ഞാനങ്ങനെ ചോദിച്ചത്. എന്നു വെച്ച് ഓർക്കാനും പറയാനും താൽപര്യക്കുറവുള്ള കാര്യമാണെങ്കിൽ അതിനെക്കുറിച്ചൊന്നും പറയണമെന്നില്ല. പറയാതെ തന്നെ എനിക്ക് വിശ്വാസമാണ്.
ഞാനെത്രതന്നെ മറക്കാൻ ശ്രമിച്ചാലും കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം എനിയ്ക്കാ ദിവസവും സംഭവും ഓർമ്മയിൽ തെളിഞ്ഞു വരാറുണ്ട്. പിന്നെ, താൽപര്യക്കുറവിൻ്റെ കാര്യം. കുട്ടിക്കാലത്ത് അങ്ങനെയൊരു സംഭവം നടന്നതിനെക്കുറിച്ച് എനിക്കാരോടും പറയേണ്ടിവന്നിട്ടില്ല എന്നല്ലാതെ താൽപര്യമില്ലായ്മയൊന്നുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഞാനിങ്ങോട്ട് വരുമായിരുന്നില്ലല്ലോ. ഏതായാലും നിങ്ങളെന്നോടങ്ങനെ ചോദിച്ചത് നന്നായി. അല്ലായിരുന്നെങ്കിൽ പരസ്പരം നാട്ടു കാര്യങ്ങൾ പറഞ്ഞ് സമയം പോകുമായിരുന്നു.
അക്കാലത്ത് മുൻകൂട്ടി ഖബർ കുഴിച്ചു വെയ്ക്കുന്ന പതിവുണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞല്ലോ.
അന്നും അവിടെ അങ്ങനെയൊരു ഖബർ ഉണ്ടായിരുന്നു. പകുതിയോളം ആഴത്തിലുള്ളതായിരുന്നു എന്നു മാത്രം.
അതെന്താ പകുതിയിൽ നിർത്തിയത്.?
അപ്പോഴേക്കും അതിൻ്റെ നടുവിലൂടെ മരത്തിൻ്റെ അൽപം വണ്ണമുള്ള ഒരുവേര് പോയത് ഉപ്പയുടെ ശ്രദ്ധയിൽപ്പെട്ടു. കൈക്കോട്ടു കൊണ്ടോ പിക്കാസു കൊണ്ടോ അത് മുറിച്ചു കളയാൻ കഴിയുകയില്ലെന്ന് മനസ്സിലായപ്പോൾ മറ്റൊരു ദിവസം കോടാലിയുമായി വന്ന് ഖബറിൻ്റെ പണി മുഴുവനാക്കാമെന്നു കരുതി ഉപ്പ വീട്ടിലേക്ക് തിരിച്ചു പോയി. പാടത്ത് കൊയ്ത്ത് നടക്കുന്ന സമയമായിരുന്നതു കൊണ്ട് പിറ്റേ ദിവസം മുതൽ ഉപ്പ ആ പണിക്കു പോയി
.
അതിൻ്റെ ഇടയിലാണ് നിങ്ങളുടെ ഉപ്പ മരണപ്പെട്ട വിവരം മൂപ്പരറിഞ്ഞത്. പിന്നെ വീട്ടിലേക്കു ചെന്ന് കത്തിയും കോടാലിയുമൊന്നും എടുക്കാൻ മെനക്കെടാതെ പാടത്തു നിന്നും നേരെ പള്ളിക്കാട്ടിലേക്ക് പുറപ്പെട്ടു. ആ വിവരം ഉമ്മ അറിഞ്ഞപ്പോൾ ഉപ്പ ഉപയോഗിക്കാറുള്ള ടോർച്ചുമായി വന്ന് എന്നെയും കൂടെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയച്ചു.
ഇന്നത്തെപ്പോലെ തെരുവ് വിളക്കുകളൊന്നും ഇല്ലാതിരുന്നതു കാരണം അക്കാലത്ത് രാത്രി സമയത്ത് പുറത്തിറങ്ങിയുള്ള നടത്തം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇഴ ജന്തുക്കളുടെ ശല്ല്യവും കൂടുതലായിരുന്നു. ഇന്നുള്ളവർ വാഹനം തട്ടി മരിക്കുന്നതുപോലെയായിരുന്നു അന്നുള്ളവർ പാമ്പിൻ്റെ കടിയേറ്റ് മരിച്ചിരുന്നത്.
ഞാനവിടെ എത്തിയപ്പോൾ പകുതിയോളം കുഴിച്ചുവച്ച ഖബറിൻ്റെ അൽപം മാറി മറ്റൊരു ഖബർ കുഴിക്കുന്നതാണ് കണ്ടത്. ആ ഖബറിലാണ് നിങ്ങളുടെ ഉപ്പയെ മറവു ചെയ്തത്. മരത്തിൻ്റെ വേരുകാരണം പകുതിയിൽ നിർത്തിവെച്ചിരുന്ന ഖബറിലാണ് നിങ്ങളുടെ വല്ല്യുമ്മയെ മറവു ചെയ്തിരിക്കുന്നത്. ആ ഖബറിൻ്റെ പണി പൂർത്തിയാക്കിയത് ആരാണെന്നോ ആരായിരുന്നെന്നോ എനിയ്ക്കറിയില്ല. ഏതായാലും എൻ്റെ ഉപ്പയല്ല.
അങ്ങനെയാണെങ്കിൽ ഞാൻ എൻ്റ വല്ല്യുമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം ഏറെ സങ്കടത്തോടെ ഉപ്പയുടെ ഖബറ് കാണാൻ സാധിക്കാത്തകാര്യം പറയാറുള്ളത് ഉപ്പയും കേട്ടിരിക്കുമല്ലേ.?
എന്താ സംശയം. നിങ്ങൾ പറഞ്ഞത് നിങ്ങളുടെ വല്ല്യുമ്മാക്ക് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഉപ്പയും കേട്ടിട്ടുണ്ടാകും. അടുത്തടുത്ത് തന്നെയാണല്ലോ രണ്ടു പേരുടെയും താമസം.
ഞാൻ ഖബർസ്ഥാനിൽ എത്തിയ ഉടനെ നിങ്ങളോട് ഒരു മരത്തിൻ്റെയും തെങ്ങിൻ്റെയുംകാര്യം പറഞ്ഞിരുന്നില്ലേ. ആ പുളിമരത്തിൻ്റെ വേരു കാരണമാണ് ആദ്യം കുഴിക്കാൻ നിശ്ചയിച്ച ഖബറിൻ്റെ പണി പകുതിവെച്ച് നിർത്തേണ്ടിവന്നതും പിന്നീട് പുതിയൊരു ഖബർ കുഴിക്കേണ്ടി വന്നതും നിങ്ങളുടെ ഉപ്പയെ മഗ്‌രിബിനു മുൻപായി മറവു ചെയ്യാൻ സാധിക്കാതെ പോയതും. മറിച്ചായിരുന്നു സംഭവിച്ചിരുന്നതെങ്കിൽ ഇതൊന്നും തന്നെ പറഞ്ഞുതാരാർ ഞാനവിടെ എത്തുകയില്ലായിരുന്നു. എന്നുമാത്രമല്ല എൻ്റെ നെറ്റിയിൽ ഇക്കാണുന്ന അടയാളം ഉണ്ടാവുകയും ചെയ്യുമായിരുന്നില്ല.
അപ്പോൾ നിങ്ങളുടെ നെറ്റിയിൽ ഇക്കാണുന്ന അടയാളവും ഉപ്പയുടെ ഖബറും തമ്മിൽ നിങ്ങൾക്ക് മറക്കാൻപറ്റാത്ത ബന്ധമുണ്ടല്ലേ.?
തീർച്ചയായും. അതു കൊണ്ടാണല്ലോ ഹസീന ആവശ്യപ്പെട്ടതുപ്രകാരം ഞാനിങ്ങോട്ടു വന്നത്.
അന്ന് നേരം ഇരുട്ടായിട്ടും ഖബറിൻ്റെ പണിപൂർത്തിയായിരുന്നില്ല. പെട്രോമാക്സിൻ്റെ വെളിച്ചത്തിലാണ് ബാക്കിയുള്ള പണിയെല്ലാം പൂർത്തിയാക്കിയത്.
ഞാൻ നേരത്തെ പറഞ്ഞ പുളി മരത്തിൻ്റെ കൊമ്പിലാണ് അത് തൂക്കിയിട്ടിരുന്നത്. പിന്നീട് പറഞ്ഞ തെങ്ങിൻ്റെ തടത്തിലാണ് ആ സമയത്ത് ഞാൻ ഇരുന്നിരുന്നത്. അന്നതൊരു തൈ മാത്രമായിരുന്നു.
മയ്യിത്ത് മറവു ചെയ്തു കഴിഞ്ഞതിനു ശേഷം അവിടെ നിന്നും അവസാനമായി തിരിച്ചു പോന്നത് ഉപ്പയും ഞാനുമായിരുന്നു. കൈക്കോട്ടും പിക്കാസും ടോർച്ചുമെല്ലാം ഉപ്പയുടെ കൈയിലായിരുന്നതു കൊണ്ട് പെട്രോമാക്സ് ഞാനാണ് എടുത്തിരുന്നത്. ആ സമയത്ത് അതിൻ്റെ വെളിച്ചം നന്നേ കുറഞ്ഞിട്ടുണ്ടായിരുന്നു.
പകുതിയോളം നടന്നപ്പോഴേക്കും ഞാനൊരു മരക്കുറ്റിയിൽ കാല് തടഞ്ഞു വീണു. ആകപ്പാടെ ഉണ്ടായിരുന്ന പ്രെട്രോമാക്സിൻ്റെ വെളിച്ചവും അതോടെ ഇല്ലാതായി.
ആ വീഴ്ച്ചയിൽ നെറ്റി വേദനിച്ചെങ്കിലും അതൊരു മീസാൻ കല്ലിൽ തട്ടി മുറിവു പറ്റിയതു കൊണ്ടാണെന്നൊന്നും ഞാനറിഞ്ഞിരുന്നില്ല.
നേരം വൈകിയതുകൊണ്ടാണോ അതല്ല, പണിയെടുത്ത് ക്ഷീണിച്ചതുകൊണ്ടാണോ എന്നറിയില്ല ആ നേരത്ത് ഉപ്പ അതത്ര കാര്യമാക്കിയിരുന്നുമില്ല.
വീട്ടിൽ എത്തിയപ്പോൾ ഉമ്മായണത് ശ്രദ്ധിച്ചത്. അപ്പോഴേക്കും തരിപ്പ് മാറി വേദന അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടായിരുന്നു.
എന്നിട്ട് ഉപ്പ നിങ്ങളെ ആശുപത്രിയിലേക്കൊന്നും കൊണ്ടുപോയില്ലേ.?
(തുടരും…)
– K.M സലീം പത്തനാപുരം












