പണ്ട് ഞാനൊക്കെ പള്ളിക്കൂടത്തിൽ പഠിക്കുന്ന സമയത്ത് പഠനം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു ദിവസം ഒരു പിരീഡ് എന്തെങ്കിലും പാഠ്യേതര വിഷയം ആയിരിക്കും. ഉദാഹരണത്തി നു തിങ്കളാഴ്ച മ്യൂസിക്, ചൊവ്വാഴ്ച ക്രാഫ്റ്റ്, ബുധനാഴ്ച ഡ്രോയിങ്, വ്യാഴാഴ്ച ഡ്രിൽ, വെള്ളിയാഴ്ച മതപഠനം…. ഇപ്പോഴുള്ള സ്കൂളുകളിൽ ഇതൊന്നും ഇല്ല. നേരം വെളുക്കുന്നതിനു മുൻപേ കുട്ടികൾ ഒരു പുസ്തക ചുമടുമായി വീട്ടിൽ നിന്ന് ഇറങ്ങി ട്യൂഷൻ സെൻററുകൾ നിരങ്ങാൻ തുടങ്ങും. ഒഴിവുദിനങ്ങളിലും സ്ഥിതി ഇതുതന്നെ; ബാക്കിസമയം കംപ്യൂട്ടറിനു മുന്നിലും, മൊബൈൽഫോണിലെ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും സ്കൈപ്പിലും. കണക്കും ശാസ്ത്രവും കമ്പ്യൂട്ടറും മാത്രം പഠിച്ച് കുട്ടികളുടെ തല ചൂടായി മാനസിക സമ്മർദ്ദം കുറയ്ക്കാനായി എല്ലാ സ്കൂളുകളിലും ഇപ്പോൾ മനഃശാസ്ത്രജ്ഞനെ നിയമിക്കണമെന്ന വ്യവസ്ഥ വച്ചിട്ടുണ്ട്. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും തോൽക്കാൻ പോകുന്ന കുട്ടികളെ ആദ്യം ഈ മന:ശാസ്ത്രജ്ഞൻ്റെ അടുത്ത് പറഞ്ഞു വിടും. പിന്നെ രണ്ടുമൂന്ന് കൗൺസിലിംഗ് കൊടുക്കും. പിന്നീട് അവരുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ്. പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് അനുബന്ധമായി എല്ലാ സ്കൂളുകളിലും ഒരു ഫോൺ നമ്പർ പരസ്യപ്പെടുത്തും. സ്ട്രെസ് താങ്ങാൻ പറ്റാത്തവർക്ക് ഈ നമ്പറിൽ വിളിച്ച് ആശ്വാസം തേടാമത്രേ! ആത്മഹത്യാനിരക്ക് കുറയ്ക്കുവാൻ ആണിത്. പത്താംക്ലാസിൽ തോറ്റാൽ എന്ത് സംഭവിക്കും? അതോടെ ഈ ലോകം അവസാനിക്കുമോ? സ്ക്രീൻ ഏജിൽ ജീവിക്കുന്ന കുട്ടികൾക്ക് ജയവും തോൽവിയും ഒരുപോലെ സ്വീകരിക്കാനുള്ള മനസ്സ് ഇല്ല. വെറും തൊട്ടാവാടികൾ.
ഈ അവസരത്തിൽ ആണ് എൻറെ അമ്മായി (അച്ഛൻറെ സഹോദരി) ചെയ്ത ഒരു ത്യാഗത്തിൻ്റെ കാര്യം ഓർമ്മ വന്നത്. 1940- കളിലാണ്. അഞ്ചാം ക്ലാസിലെ വാർഷിക പരീക്ഷ എഴുതി വേനലവധി ആഘോഷിക്കുന്ന സമയത്താണ് സ്കൂളിലെ പ്രധാന അധ്യാപിക ഒരു ആവശ്യവുമായി മുത്തച്ഛനെ സമീപിക്കുന്നത്. ആ പള്ളിക്കൂടത്തിൽ ആ വർഷം ഒരു ഡിവിഷൻ കൂടി തുടങ്ങുവാനുള്ള അനുവാദം കിട്ടി. പക്ഷേ സർക്കാർ നിർദ്ദേശിച്ച കുട്ടികളുടെ എണ്ണം തികഞ്ഞില്ല. അഞ്ചാംക്ലാസിൽ ഒരുവർഷം കൂടി അമ്മായി ഇരിക്കാൻ സമ്മതിച്ചാൽ അതിൻറെ പേരിൽ ഒരു അധ്യാപികയ്ക്കു കൂടി ജോലി കിട്ടും. അവരുടെ അപേക്ഷ മുത്തച്ഛൻ തള്ളിക്കളഞ്ഞില്ല. ഇതറിഞ്ഞപ്പോൾ അമ്മായി രണ്ട് ആവശ്യങ്ങൾ മുന്നോട്ടു വച്ചു. ഒന്ന്. ഉറ്റ കൂട്ടുകാരിയുടെ അച്ഛനോട് പറഞ്ഞു അനുവാദം വാങ്ങി അവളും അഞ്ചാം ക്ലാസ്സിൽ ഉണ്ടാവണം. രണ്ട്. ക്രാഫ്റ്റിൻ്റെ പിരീഡ് ആറാം ക്ലാസിലെ പോർഷൻ ഈ രണ്ടു കുട്ടികൾക്ക് മാത്രം പഠിപ്പിച്ചു കൊടുക്കണം. ടീച്ചർ അത് സമ്മതിച്ചു. അങ്ങനെ അമ്മായിയും കൂട്ടുകാരിയും അഞ്ചാം ക്ലാസ്സിൽ തന്നെ ഒരു വർഷം കൂടി പഠിച്ചു. തോൽവിയിൽ അമിത ദുഃഖവും ഇല്ല ജയത്തിൽ അമിത സന്തോഷവും ഇല്ല. മറിച്ച് ആറാം ക്ലാസ്സിലേക്ക് പോകാൻ അർഹത ഉണ്ടായിരുന്നിട്ടും സ്കൂളിന് വേണ്ടി, ഒരു അധ്യാപികയ്ക്ക് ജോലി ലഭിക്കാൻ ഒരു നിമിത്തമായി ത്യാഗം ചെയ്തു. അത് ദൈവസന്നിധിയിൽ കുറിക്കപ്പെടുകത്തന്നെ ചെയ്തു.അക്കാലത്ത് നാലാം ക്ലാസും നാലര എന്നൊരു ക്ലാസും കഴിഞ്ഞാണ് അഞ്ചാംക്ലാസിൽ എത്തുക. ആറിലേക്ക് ജയിക്കുന്നതോടെ മിക്കവാറും ക്രിസ്ത്യാനി പെൺകുട്ടികളുടെ വിവാഹവും കഴിഞ്ഞിരിക്കും. അമ്മായിയും അതിൽനിന്ന് വ്യത്യസ്തയായില്ല. എങ്കിലും ക്രാഫ്റ്റിൽ അമ്മായി ആറിലെ പഠിപ്പ് പൂർത്തിയാക്കിയിരുന്നു. ദൈവഭയത്തിൽ ജീവിക്കുന്നവൾ ആയിരിക്കണം. അത്യാവശ്യം എഴുത്തും വായനയും കണക്കും അറിഞ്ഞിരിക്കണം. തയ്യൽ, പാചകം, കുടുംബം നടത്താനുള്ള കഴിവ് ഇവയൊക്കെ ആയിരുന്നു അക്കാലത്തെ വിവാഹ കമ്പോളത്തിലെ പ്രധാന പരിഗണനകൾ. അഞ്ചാംക്ലാസിൽ ഒരുവർഷം കൂടി ഇരുന്ന് പഠിച്ചതു കൊണ്ട് ലോകം അവസാനിച്ചില്ല. മറിച്ച് ആ ത്യാഗം ഭർതൃ വീട്ടുകാരെ സന്തോഷിപ്പിക്കുകയും ചെയ്തു.
കാലം മാറി…. .കഥ മാറി……….
ഇന്നത്തെ കാലത്ത് നമുക്ക് ഇതൊന്നും ആലോചിക്കാൻ പോലും പറ്റാത്ത കാര്യം! ആർക്കെങ്കിലുമൊക്കെ വേണ്ടി ചേതമില്ലാത്ത ഉപകാരങ്ങൾ ചെയ്തു എന്ന് വരാം. അല്ലാതെ നമ്മുടെ സുഖസൗകര്യങ്ങൾ വേണ്ടെന്നുവച്ച് മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് ഒരാളും തയ്യാറാകില്ല. സഹായിക്കുന്നത് പോയിട്ട് അപരനു പാര വയ്ക്കാതെ ജീവിക്കുന്നുവെങ്കിൽ തന്നെ അവനെ ഇന്ന് ശ്രേഷ്ഠരുടെഗണത്തിൽ പെടുത്താം.
ആൺ-പെൺ കുട്ടികൾ എത്രയും വേഗം പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് വേണം ഇന്ന് ഒരു വിവാഹത്തെക്കുറിച്ച് ഒക്കെ ചിന്തിക്കാൻപോലും. അതിസമ്പന്നരായ കുടുംബങ്ങൾ ചിലപ്പോൾ അവരുടെ ആൺമക്കൾക്ക് വിവാഹം ആലോചിക്കുമ്പോൾ തങ്ങളുടെ മരുമകൾ ജോലിക്ക് പോകാൻ പറ്റില്ല എന്ന നിബന്ധന വയ്ക്കാറുണ്ട്. പക്ഷേ ആ പെൺകുട്ടികൾ പോലും വിവാഹം കഴിഞ്ഞ് അവരുടെ മക്കൾ ഒക്കെ സ്കൂളിലേക്ക് പോകുന്നതോടെ പല ബിസിനസ് സംരംഭങ്ങളിലേക്ക് അല്ലെങ്കിൽ ഭർത്താവിൻ്റെ ബിസിനസ് സഹായിയായി പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ ചെറുപ്രായത്തിലെ എന്തെങ്കിലും ഒരു കൈതൊഴിൽ കൈവശമാക്കിയിട്ടുണ്ടെങ്കിൽ അത് എത്രയോ നല്ലതായിരിക്കും!
പഠനത്തിൽ മിടുക്കരായ കുട്ടികളെക്കാൾ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരായ കുട്ടികളെ കോവിഡ് കാലം വല്ലാതെ വലച്ചു. അവർക്ക് നഷ്ടമായത് ഗ്രേസ് മാർക്ക് മാത്രമല്ല ഇത്തരം പ്രവർത്തനങ്ങളിലൂടെ കൂടുതൽ മികവ് നേടുന്നതിനുള്ള അവസരം കൂടിയാണ്.
പഠ്യേതര വിഷയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും അഭിനന്ദനാർഹവുമാണ്. പക്ഷേ പാഠപുസ്തകങ്ങൾ പഠിച്ചു വളരേണ്ട ചെറു കുട്ടികൾപോലും പഠനത്തിൽ താല്പര്യം കാണിക്കാതെ ആക്രമണം, വെടിവെപ്പ്, ശത്രുത തുടങ്ങിയ നെഗറ്റീവ് ആശയങ്ങൾ മാത്രം വെച്ചുപുലർത്തുന്ന അതിഭീകരമായ ഗെയിമുകൾക്ക് അടിമകളായി തീർന്ന പിഞ്ചു പൈതലുകൾ ഒട്ടും കുറവല്ല ഈ കൊറോണ കാലത്ത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഇന്ന് അനേകം തൊഴിലധിഷ്ഠിത സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ‘ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന’, ‘ യുവകേരളം പദ്ധതി’……. 2021- 2022 കാലഘട്ടത്തിൽ അറുപതിനായിരം പേരോളം ഈ പരിശീലനം പൂർത്തിയാക്കി മികച്ച നിലയിൽ വിദേശത്തും സ്വദേശത്തുമായി ഇന്ന് ജോലി ചെയുന്നുണ്ട്. ഭാവി തലമുറയുടെ ശ്രദ്ധ ഇതിലേക്ക് കൂടി തിരിയട്ടെ എന്ന് ആശംസിക്കുന്നു.
– മേരി ജോസി മലയിൽ, തിരുവനന്തപുരം