ആയമ്മ (മായിലാടൻ) യുടെ ജീവിതം സംഭവ ബഹുലമാണ്. പത്തെൺപതു വർഷങ്ങൾക്കപ്പുറമുള്ള കഥയാണത്.
പതിനഞ്ചു വയസിൽ അവരുടെ വിവാഹം കാർന്നോമ്മാരു നടത്തി. അയാളൊരു പട്ടാളക്കാരനായിരുന്നു. മായിലാടൻ്റെ ഇഷ്ടപ്രകാരമൊന്നുമല്ല കല്യാണം നടന്നത്. കല്യാണം കഴിഞ്ഞ് ഒരു മാസം ആവും മുമ്പേ അവർ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. അമ്മായിമാർ തിരിച്ചു പോകാൻ പറഞ്ഞെങ്കിലും അവർ പോയില്ല. “ആ അസുരൻ്റെട്ത്ത് ഞാമ്പോവൂല! എന്നവർ പറഞ്ഞു. പിന്നെ ആരും ഒന്നും പറഞ്ഞില്ല. അവരുടെ അയൽപക്കത്ത് ഒരു ചെറുപ്പക്കാരനുമായി അവർ അടുത്തു. അന്യജാതിക്കാരനായിരുന്നു അയാൾ. നെയ്ത്ത് തൊഴിലാളിയായ അയാൾ സ്വന്തം പറമ്പിലൊരു തറിയിൽ തുണി നെയ്തെടുക്കും. അതിനു വേണ്ട നൂല് ചുറ്റിക്കൊടുത്തത് മായിലാനായിരുന്നു. ഏതായാലും ഒന്നുരണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ദിവസം രണ്ടു പേരും ഒന്നിച്ച് താമസം തുടങ്ങി. ആ നെയ്ത്തു തറിയുടെ നിലത്ത്. ബഹളങ്ങളും, കോലാഹലങ്ങളും നിറഞ്ഞ കാലം.
ഒരയൽ വീട്ടുകാരു പോലും അവർക്ക് വെള്ളം കൊടുത്തിരുന്നില്ല. സ്വന്തക്കാർ തിരിഞ്ഞു പോലും നോക്കിയില്ല. അയാളുടെ പെങ്ങമ്മാരും, അമ്മയും എന്നും പ്രാകി ചീത്തവിളിച്ചു. വേനലിലും, മഴയാലും ദ്രവിച്ച ഓലക്കാലുകളുടെ ഇടയിലൂടെ ആകാശം കണ്ട് അവർ ഉറങ്ങി. ആരോടും പരാതി പറഞ്ഞില്ല. മഴക്കാലം തറിയുടെ താഴെ മഴം വെള്ളം വീഴാത്ത ഇടം നോക്കി അവർ ദിവസം കഴിച്ചു കൂട്ടി. അന്ന് കുണ്ടനിടവഴികളായിരുന്നു ചുറ്റിലും. ഒരു വിളിപ്പാടകലെയുള്ള തേതിയമ്മ മാത്രം അവർക്ക് വെളളം കോരാൻ അനുവാദം കൊടുത്തു. പാറക്കഷണങ്ങളും, കല്ലും മുള്ളും ചവിട്ടി മൺപാത്രത്തിൽ വെള്ളം തലയിലും, ഒക്കത്തും വെച്ച് കൊണ്ടു വന്നു. പതിവായി അയാളുടെ വീട്ടുകാർ മുന്നിൽ വന്ന് കാറിത്തുപ്പി പ്രാകി ചീത്തവിളിച്ചു. ഒന്നും പ്രതികരിക്കാതെ അവർ അവരുടെ ലോകത്തിൽ മാത്രമൊതുങ്ങിക്കൂടി. നെയ്ത്തില്ലെങ്കിൽ പലപ്പോഴും പട്ടിണിയായിരിക്കും. വെള്ളം കോരാൻ പോകുമ്പോൾ തേതിയമ്മ കൊടുക്കുന്ന ഒരു പിടി അരിയായിരിക്കും ആ ദിവസങ്ങളിൽ അവരുടെ പട്ടിണി മാറ്റിയിരുന്നത്. രാത്രികാലങ്ങളിൽ മാനത്തെ വെളിച്ചവും നക്ഷത്രങ്ങും അവർക്ക് കാവലായിരുന്നു. അടുത്ത പറമ്പുകളുടെ വിജനതയിൽ രാത്രികാലങ്ങളിൽ കുറുക്കൻമാരുടെ ഓരിയിടൽ അവർക്ക് ഭയപ്പാടല്ലാതായി. തകരയും താളും കറിവെച്ചും , മെതി കഴിഞ്ഞ നെല്ലുകൾ പെറുക്കിയെടുത്തും മായിലാടൻ അവരുടെ രണ്ടു പേരുടേയും ജീവിതം പരിഭവമില്ലാതെ ജീവിച്ചു.
അനാരോഗ്യം കാരണം മായിലാടന് നാലഞ്ചു കുഞ്ഞുങ്ങൾ ഇല്ലാതായി. ആ സമയത്തും അവർക്ക് വേണ്ടി സഹായം ചെയ്തത് തേതിയമ്മയായിരുന്നു. അവസാനം അവർക്ക് രണ്ടു പെൺമക്കളുണ്ടായി. അപ്പോഴേക്കും മായിലാടൻ്റെ ബന്ധുക്കൾക്ക് ദയ തോന്നിയിരുന്നു. അമ്മയുടെ സ്വത്തായ പത്തമ്പത് സെന്റ് സ്ഥലം അവർക്ക് കിട്ടി. അവിടെ ഒറ്റ മുറിയുള്ള ഒരു കുഞ്ഞു മൺ വീട് അവർ ഉണ്ടാക്കി. ഉയരത്തിൽ മൺ തറയും. അതിൽ ഒരു ഉമ്മറവും, ഒരു മുറിയും കൊച്ചടുക്കളയും. ചാണകം മെഴുകി തറ മിനുസപ്പെടുത്തിയിരുന്നു. പുല്ലു മേഞ്ഞ മേൽക്കൂരയും. രണ്ടു മക്കളും, അച്ഛനുമമ്മയും ഇല്ലായ്മകളും വല്ലായ്മകളും കൈ നീട്ടി വാങ്ങി സന്തോഷത്തോടെ ജീവിതം തുടങ്ങി.
( തുടരും…
– സത്യ ഭായ്