ഓട്ടോറിക്ഷകൾ കേരളത്തിൽ ഓട്ടം തുടങ്ങിയിട്ട് 60 വർഷത്തിലേറെയായി. അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്നവരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ അധികവും. തൃശൂർ അടുത്ത് ഗുരുവായൂർ ആയിരുന്നു മുരളിയുടെ സ്വദേശം. അച്ഛൻറെ അപ്രതീക്ഷിത മരണം കാരണം പതിനെട്ടാം വയസ്സിൽ തന്നെ കുടുംബ ഭാരം മുഴുവൻ ചുമലിലായ പയ്യൻ; നാല് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബത്തിൻറെ ഏക അത്താണി; പ്രീഡിഗ്രി കൊണ്ട് പഠനം നിർത്തി കുടുംബം പുലർത്താൻ കൂലിക്ക് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. സഹോദരിമാരൊക്കെ സ്കൂൾതലത്തിൽ എത്തിയിട്ടേയുള്ളൂ. ഓട്ടോ മുതലാളിയുടെ ഓട്ടോറിക്ഷ ഓടിക്കാൻ ഒന്ന് രണ്ട് ഡ്രൈവർമാർ ഉണ്ട്. ആരാണോ ആദ്യം വരുന്നത് അവർക്ക് മുതലാളി താക്കോലെടുത്ത് കൊടുക്കും. ഓട്ടം ഇല്ലാത്ത ദിവസം വീട് പട്ടിണിയിലാണെന്ന് തന്നെ പറയാം.
അപ്പോഴാണ് മുരളിയുടെ സുഹൃത്ത് വേണു പറഞ്ഞത്. നിന്നെ ഞാൻ ഇന്ന് ഒരിടത്ത് കൂട്ടിക്കൊണ്ടു പോകാം. ഭാഗ്യമുണ്ടെങ്കിൽ നിനക്ക് അവിടെ കയറി പറ്റാമെന്ന്. വലിയൊരു വീടിൻറെ മുറ്റത്ത് വൈകുന്നേരം അവർ എത്തി. മുറ്റം നിറയെ ബാക്ക് എൻജിൻ ഡീസൽ ഓട്ടോറിക്ഷകൾ ഒരു പത്തു പന്ത്രണ്ടെണ്ണം. എല്ലാത്തിനും ഒരേ പേര് ‘ജിദ്ദ’. നാലടി നീളവും മൂന്നടി താഴ്ചയുമുള്ള ഒരു ടാങ്കിൽ വെള്ളം നിറച്ചിട്ടുണ്ട്. അതിനടുത്ത് കുറെ ബക്കറ്റുകളും അവിടെ കമഴ്ത്തി വെച്ചിട്ടുണ്ട്. പലരും ബക്കറ്റ് ടാങ്കിൽ മുക്കി വെള്ളം എടുത്തു ആ ഓട്ടോകൾ കഴുകി തുടക്കുന്നു.ചിലർ ഷെഡ്ഡുകളിൽ ഓട്ടോ കയറ്റിയിടുന്നു. ലോഡ്ജ് മുറികളിലെ താക്കോൽ തൂക്കുന്നത് പോലെ ഒരു പലകയിൽ അതിനുശേഷം താക്കോൽ കൊണ്ട് തൂക്കുന്നു. ഇങ്ങനെ ഒരു കാഴ്ച ആദ്യം കാണുകയായിരുന്നു മുരളി. ഈ മുതലാളിക്ക് രണ്ട് ടൂറിസ്റ്റ് കാറുകളും സ്വന്തമായിട്ടുണ്ടത്രേ, അതും വാടകയ്ക്ക് കൊടുക്കും. ഭാര്യ ഹോം നഴ്സുമാരെ സപ്ലൈ ചെയ്യുന്ന സ്ഥാപനം നടത്തുന്നു. ഭാര്യയും പത്തിരുപതു പേർക്ക് ജോലി കൊടുക്കുന്നുണ്ട്.
മുതലാളിയെത്തിയപ്പോൾ വേണു മുരളിയെ പരിചയപ്പെടുത്തിക്കൊടുത്തു. കുടുംബം വലിയ ദാരിദ്ര്യത്തിലാണ്. നന്നായി ഓട്ടോറിക്ഷ ഓടിക്കാൻ അറിയാം. കൂലിക്ക് ആണ് ഇപ്പോൾ ഓടിക്കുന്നത്. അവിടെത്തന്നെ രണ്ടുപേർ മത്സരത്തിന് ഉണ്ട്. മുതലാളിയുടെ വാടകയും പെട്രോൾ കാശും കഴിച്ച് വളരെ ചെറിയ തുക മാത്രമേ ഇപ്പോൾ കയ്യിൽ കിട്ടുന്നുള്ളൂ.
എല്ലാം കേട്ടശേഷം മുതലാളി ഡിമാൻഡുകൾ പറഞ്ഞു. രാവിലെ ആറുമണിക്ക് വന്ന് ഓട്ടോ എടുത്തിട്ട് പോകാം. വൈകുന്നേരം 6 മണിക്ക് മുമ്പ് ഓട്ടോ തിരികെ കൊണ്ടുവന്ന് കഴുകിത്തുടച്ച് ഷെഡ്ഡിൽ കയറ്റിയിട്ട് താക്കോൽ തിരിച്ചേല്പിക്കണം. മാസം ഇത്ര രൂപ എനിക്ക് വാടകയായി തരണം. എല്ലാ ഓട്ടോകളും നല്ല കണ്ടീഷൻ വണ്ടികളാണ്. അതാത് സമയത്ത് വർക്ഷോപ്പിൽ കാണിച്ച് ചെറിയ ട്രബിൾ പോലും അതിനില്ല. മാത്രമല്ല ഞാൻ മൂന്നു വർഷം കൂടുമ്പോൾ പഴയ വണ്ടികൾ വിറ്റ് പുതിയവ വാങ്ങും. എല്ലാം സിറ്റി പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾ ആണ്. എല്ലാത്തിൻ്റെയും ബുക്ക്, പെർമിറ്റ് പേപ്പർ, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ്…… എല്ലാം കറക്റ്റ് ആയി അടച്ചിട്ടുള്ളതാണ്. മുരളി ലൈസൻസ് മുതലാളിയെ കാണിച്ചു. നാളെ രാവിലെ മുതൽ വന്ന് ജോലി തുടങ്ങിക്കോളാൻ പറഞ്ഞു. ‘ഹോ, മുരളിയ്ക്ക് സന്തോഷം അടക്കാനായില്ല! ഒരു സ്ഥിര വരുമാനം ഉള്ള ജോലി അയാളുടെ സ്വപ്നങ്ങളിൽ മാത്രം ആയിരുന്നു അതുവരെ.
പിറ്റേ ദിവസം ഗുരുവായൂരപ്പനെ തൊഴുത് ഐശ്വര്യമായി ജോലിക്ക് ചേർന്നു മുരളി. യാത്രക്കാരെ കാത്തു ഓട്ടോ സ്റ്റാൻഡുകളിൽ കിടക്കേണ്ടി വരുന്നില്ല എന്നത് മറ്റൊരു പ്രത്യേകത. താക്കോൽ എടുക്കാൻ ചെല്ലുമ്പോൾ തന്നെ മിക്കവാറും ദിവസങ്ങളിൽ മുതലാളി പറയും ഇന്ന് ഒരു ഫാമിലിക്ക് ഓട്ടം പോകാൻ ഉണ്ടെന്ന്, ആ അഡ്രസ്സും കൊടുക്കും. ആ സ്ഥലത്ത് ചെന്ന് ആ ഫാമിലിയെ മുഴുവനായി ഓട്ടോറിക്ഷയിൽ കയറ്റി മിക്കവാറും തൃശ്ശൂർക്കായിരിക്കും പോക്ക്. ആ സമയത്തു സമ്പന്നർക്ക് മാത്രം ആണ് കാറുകൾ സ്വന്തമായിട്ടുണ്ടായിരുന്നത്. സാധാരണക്കാരായ യാത്രക്കാർ ഈ വാഹനം സ്വന്തം കാർ പോലെയാണ് ഉപയോഗിക്കുന്നത്. ഷോപ്പിങ്ങിന് അവർ കയറുമ്പോൾ തുണിക്കടയുടെ മുമ്പിൽ മുരളിക്ക് വെറുതെ പാട്ടും കേട്ട് ഇരുന്നാൽ മതി. ചിലപ്പോൾ അവരുടെ ചിലവിൽ നല്ല ഒരു ബിരിയാണി, ചിലപ്പോൾ അവരുടെ ചിലവിലൊരു മാറ്റിനി സിനിമ, എല്ലാം കഴിഞ്ഞ് അവരെ തിരികെ വീട്ടിൽ കൊണ്ടാക്കി താക്കോൽ മുതലാളിയെ ഏൽപ്പിക്കുമ്പോൾ നല്ലൊരു തുക കിട്ടിയിട്ടുണ്ടാകും കണക്കൊന്നും നോക്കാതെ മുരളിയുടെ കയ്യിൽ.
വിശ്വസ്തനും കഠിനാധ്വാനിയും ആയതു കൊണ്ട് മുരളിയെ മുതലാളിക്കും നന്നേ ബോധിച്ചു. ഒരു പ്രാവശ്യം മുരളിയുടെ കൂടെ പോയിട്ടുള്ള യാത്രക്കാർ മുരളിയുടെ പേര് പറഞ്ഞു ബുക്ക് ചെയ്യാൻ തുടങ്ങിയിരുന്നു.
ഒരു പത്ത് വർഷം മുമ്പുവരെ സാധാരണ വർക്ക്ഷോപ്പ് തൊഴിലാളിയായിരുന്ന മുതലാളി സൗദിയിലെ ജിദ്ദയിൽ പോയി ചോരനീരാക്കി കാശുണ്ടാക്കി നാട്ടിൽ വന്ന് സ്ഥലം വാങ്ങി വീടും വെച്ച് എന്നെ കൊണ്ട് പത്ത് പേർക്ക് തൊഴിൽ കൊടുക്കാൻ പറ്റണമെന്ന് ആഗ്രഹിച്ച് 10- 12 ഓട്ടോറിക്ഷകൾ കാശുകൊടുത്ത് വാങ്ങിയാണ് ഈ ബിസിനസ് തുടങ്ങിയത്.
രണ്ടു വർഷം കഴിഞ്ഞപ്പോൾ മുരളിക്ക് ഒരു ഓട്ടോ സ്വന്തമായി വാങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായി. താൻ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോ തന്നെ മുരളി മുതലാളിയോട് വിലക്ക് ചോദിച്ചു. കാശിനു വലിയ ആവശ്യം ഒന്നും ഇല്ലെങ്കിലും മുരളിയെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ തവണ വ്യവസ്ഥയിൽ ഓട്ടോ മുരളിക്ക് സ്വന്തമായി കൊടുത്തു. ലാലേട്ടന് ‘ഹേയ് ഓട്ടോ’യിൽ “സുന്ദരി”യോട് ഉള്ളത് പോലുള്ള ഒരു അടുപ്പം ‘ജിദ്ദയും’ ആയി ഉണ്ടായിരുന്നു. ആർ.ടി.ഒ. ഓഫീസിൽ പോയി ഉടമസ്ഥാവകാശം ഒക്കെ മുരളിയുടെ പേരിലാക്കി. ഒരു ജേതാവിനെ പോലെ മുരളി വീട്ടിലേക്കുള്ള മടക്കയാത്രയിൽ സുഹൃത്തുക്കൾക്ക് ഒരു പാർട്ടി ഒക്കെ നടത്തി, നാളെത്തന്നെ വണ്ടിയുടെ ‘ജിദ്ദ’ എന്ന പേരുമാറ്റി ‘സുന്ദരി’ പേര് ഇടണം എന്ന് സ്വപ്നം കണ്ട് “സുന്ദരി, സുന്ദരി, ഒന്നൊരുങ്ങി വാ നാളെയാണു നിൻ്റെ താലി മംഗലം” എന്ന പാട്ടും പാടി ശുഭപ്രതീക്ഷയോടെ വണ്ടിയോടിച്ചു വന്ന മുരളിയെ പെട്ടെന്ന് കുറെ ആൾക്കാർ വടിയും വാളുമായി വളഞ്ഞു തടഞ്ഞു നിറുത്തി. അന്തം വിട്ടുപോയ മുരളി വണ്ടി നിർത്തി എന്താണ് കാര്യം എന്ന് ചോദിച്ചു. അവരെയൊന്നും ഇതിനുമുമ്പ് കണ്ടിട്ടേയില്ല. മൂന്നാല് പേർ അടിക്ക് തയ്യാറെടുത്തു നിൽക്കുകയാണ്. “നീയല്ലേ, അന്നിവിടെ കുറച്ച് ആളെ ഇറക്കി വലിയ ഷോ കാണിച്ചിട്ട് പോയത്? “
“ അയ്യോ! ഞാൻ ഈ റൂട്ടിൽ ആദ്യമായിട്ട് വരികയാണ്. ഇന്ന് ഈ ഓട്ടോ സ്വന്തമായി വാങ്ങി ഇവിടെയടുത്തുള്ള ഹോട്ടലിൽ ആദ്യം വന്ന് എൻറെ സുഹൃത്തുക്കൾക്ക് ഒരു പാർട്ടി നടത്തിയിട്ട് തിരികെ പോവുകയാണ്.”
ഭാഗ്യത്തിന് അക്കൂട്ടത്തിൽ ഉള്ള ഒരാൾ പറഞ്ഞു. ഓട്ടോയുടെ പേര് ‘ജിദ്ദ’ എന്ന് തന്നെ. പക്ഷേ എന്നെ ഇറക്കി അന്ന് കശപിശ ഉണ്ടാക്കിയത് ഇവനല്ല. കുറെക്കൂടി തടിയും പ്രായവും ഉള്ള ഒരാൾ ആയിരുന്നു. ഇത് ഒരു കൊച്ചു ചെറുക്കൻ ആണല്ലോ?
മുരളി ആളുമാറി അടി കിട്ടുന്നതിനു മുമ്പ് വിവരം പറഞ്ഞു. അയ്യോ, എന്നെ തല്ലല്ലേ ചേട്ടന്മാരെ, എൻറെ മുതലാളിക്ക് 12 ഓട്ടോറിക്ഷകൾ സ്വന്തമായിട്ടുണ്ട്. 12 എണ്ണത്തിൻ്റെയും പേര് ‘ ജിദ്ദ’ എന്നാണ്. ഇത്രയും നാൾ കൂലിയ്ക്ക് ഓടിയിരുന്ന ഞാൻ ഇത് ഇന്ന് വാങ്ങി വീട്ടിൽ കൊണ്ടുപോയി നാളെ ‘ സുന്ദരി’ എന്ന് പേരുമാറ്റി അമ്പലത്തിൽ കൊണ്ടുപോയി പൂജാരിയെ കൊണ്ട് മാല ചാർത്തി ഐശ്വര്യമായി രാഹുകാലം കഴിഞ്ഞു ബുധനാഴ്ച റോഡിൽ ഇറക്കാൻ പോവുകയാണ്. ചതിക്കരുത്. നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഉള്ള ജീവനും കൊണ്ട് വീട്ടിലേക്ക് ഓടി.
കുടുംബത്തിലെ ചുമതലകൾ ഒന്നൊന്നായി അമ്മയുടെ സഹായത്തോടെ നിറവേറ്റി. അവസാനം മുപ്പതാം വയസ്സിൽ മുരളിക്കും ഒരു കുടുംബമായി. മുരളിയുടെ ‘സുന്ദരി’ ഓട്ടോയിലേക്ക് മീനുകുട്ടി വന്നു കയറി. വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയും ജീവിച്ചു പോന്നു. അപ്പോഴാണ് കൊറോണയുടെ വരവ്. അപ്പോഴും സർക്കാരിൻറെ കിറ്റ് രക്ഷക്കെത്തി. രണ്ടു വാക്സിനും ലഭിച്ച് കേരളത്തിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് മാറി കൊണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ ആ വാർത്ത എത്തുന്നത്.
പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറങ്ങാൻ പോകുന്നു. വില മൂന്ന് ലക്ഷത്തിനും താഴെ. മിനിമം 10 രൂപ നിരക്കിൽ പോകുന്ന ഇലക്ട്രിക് ഓട്ടോകൾ ഡീസൽ, പെട്രോൾ ഓട്ടോകൾക്ക് ഭീഷണിയാകും എന്നതിൽ ഒരു സംശയവും വേണ്ട. മുരളിക്ക് ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കയായി.
കടുത്ത കൃഷ്ണഭക്തനായ മുരളി ആശ്വസിച്ചു ജീവിതത്തിൽ ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്തിട്ടല്ലേ തൻറെ കുടുംബം ഇവിടം വരെ എത്തിയത്. അച്ഛൻ മരിച്ച് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്ന് ആകുലപ്പെട്ടു ഗുരുവായൂരപ്പനെ തൊഴുത് കരഞ്ഞ് അപേക്ഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് വേണുവിനെ ഭഗവാൻ്റെ രൂപത്തിൽ ആദ്യം കണ്ടത്. പിന്നെ ഭഗവാനെ കണ്ടത് ആ പ്രവാസി മലയാളിയുടെ രൂപത്തിൽ. വാളോങ്ങി അടിക്കാൻ നിന്ന ആളുടെ അടുത്തേക്ക് തക്കസമയത്തു വന്ന് ഈ ചെറുക്കനല്ല അന്ന് എന്നെ ഇവിടെ ഇറക്കിയത് എന്ന് പറഞ്ഞ ആ മനുഷ്യൻ. അങ്ങനെ എത്രയോ പ്രാവശ്യം ഭഗവാനെ പല രൂപത്തിലും ഭാവത്തിലും താൻ കണ്ടിരിക്കുന്നു.
”അപേക്ഷിക്കുന്നവരെ ഭഗവാൻ പരീക്ഷിക്കും പക്ഷെ ഒരിക്കലും ഉപേക്ഷിക്കില്ല”. തക്ക സമയത്ത് ഗുരുവായൂരപ്പൻ ആരെയെങ്കിലും അയയ്ക്കും എന്ന ഉറച്ച വിശ്വാസം മുരളിയ്ക്കുണ്ട്.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.