അർദ്ധബോധാവസ്ഥയുടെ നേരിയ തണുപ്പില്‍ തങ്ങളിരുവരുടെയും വിയർപ്പുതുള്ളികളും രതിയിലലിഞ്ഞ് അലസമായി കിടക്കുന്നുത് അയാളിൽ നേർത്ത മന്ദഹാസമുണർത്തി.
“ശ്രീകുമാരീ,” പതിയെ വലത്തെ നെഞ്ചിൻകൂടിൻറെ താഴെ വിശ്രമിച്ചിരുന്ന അവളുടെ കൈകൾ എടുത്തു മാറ്റിക്കൊണ്ട് അയാൾ വിളിച്ചു.
“ഊം. കുറച്ചുകൂടി ഉറങ്ങട്ടെ സുകൂ…”
ബന്ധനം ഒന്നുകൂടി മുറുക്കിക്കൊണ്ട് അവൾ ചേർന്നുകിടന്നു.
സെക്യൂരിറ്റിയുടെ വിസിലടി ശബ്ദം. താന്താങ്ങളുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്ന് എല്ലാവരയെും ബോധ്യപ്പെടുത്തണം, അതിനാണത്. ഉഷസ്സിന്റെ നേർത്ത കുളിരിനെ കീറിമുറിച്ച് കൊണ്ട് വിസിലടിയെയും വെന്നു കൊണ്ട് ഒരു പറ്റം കിളികൾ കൂട്ടമായ് ചിലച്ചു കൊണ്ട് പ്രഭാതവന്ദനം നടത്തി. അവയുടെ ശബ്ദം പലദിശകളിലായി പറന്നകന്നു.
കോറിഡോറിലൂടെ പാൽക്കാരൻ പ്രകാശൻറെ താളത്തിലുള്ള കാലൊച്ച, പാൽ ഒഴിവാകുന്തോറും വേഗതകൂടുന്ന കാലൊച്ചകൾ. ചില ദിവസങ്ങളിൽ കാലൊച്ചകൾ മാറാറുണ്ട്. എണ്ണവും കൂടാറുണ്ട്. ഭാര്യയുണ്ടാവും ഒപ്പം. പ്രത്യേകിച്ച് കാര്യമില്ലെങ്കിൽ തന്നെ ഒരു പൂച്ചയും.
പൂച്ചയുടെ രോമം പാലിലുണ്ടാകുമോ എന്ന് ഭയന്നാണ് താൻ പ്രകാശനുമായുള്ള ഇടപാട് നിർത്തിയത്. എലിയെ അതിൻറെ മാളത്തിൽ ചെന്നു പിടിക്കണമെന്നു വാശിയുള്ള മുരുകൻ പൂച്ച ആയില്ലെങ്കിലും വേണ്ട, പാൽ നിറച്ച വലിയ കാതുള്ള അലുമിനിയം കുറ്റിയുടെ മണ്ടയ്ക്ക് അത് എത്തിനോക്കാതിരുന്നാൽ മതിയായിരുന്നു. മനം മടുക്കും!
പ്രകാശൻറെ പിണക്കം സുകു കാര്യമായെടുത്തില്ല, വൃത്തിവേണമല്ലോ പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്.
ടെലിവിഷനിലും പത്രത്താളുകളിലും നിറഞ്ഞുനിൽക്കുന്ന കൊറോണ വാർത്തകൾ. അടക്കിവാഴുന്ന രോഗത്തമ്പുരാൻ. രോഗാശ്വം! ആർക്കും ഇന്നേവരെ അതിനെ പിടിച്ചു കെട്ടാനായിട്ടില്ല.
സുകുമാരൻ പത്രം മറിച്ചു നോക്കി. ഇഞ്ചിച്ചായ ഇടക്കാലത്ത് ശീലമാക്കിയ ഒന്നാണ്, ന്യൂഡൽഹിയിൽ ആകാശവാണിയിലുള്ള കസിൻ ഉമേഷ് ചേട്ടനാണ് ഔഷധത്തെ ശീലമാക്കിച്ചത്. തണുപ്പിന്, കഫക്കെട്ടിന് ഒക്കെ ഇവൻ ബെസ്റ്റാണ്.
പ്രധാനമന്ത്രി മനസ്സിലെ കാര്യങ്ങൾ റേഡിയോയിലൂടെ പറഞ്ഞകൂട്ടത്തിൽ നൽകിയ ഉപദേശത്താൽ ഈയിടെയായി ശ്രീകുമാരി ഭക്ഷണത്തിൽ വെളുത്തുള്ളിയും ചേർക്കുന്നുണ്ട്. സാത്വികത ജീവനെക്കാളും വലുതല്ലല്ലോ!
“അറിഞ്ഞോ, ട്രിനിറ്റിയിലാർക്കാണ്ടൊക്കെയോ കൊറോണയുണ്ടെന്ന് കേക്കുന്നുണ്ട്”
ശ്രീകുമാരി തൻറെ ലേഡീസ്ഗ്രൂപ്പിൻറെ വാട്സ്അപ്പ് അപ്ഡേറ്റ് പങ്കുവെച്ചു. ശ്രീകണ്ഠൻ നായരെ വെല്ലുന്ന “മാധ്യമപ്രവർത്തകരാണ്” ചുറ്റിലും. പെണ്ണുങ്ങൾ പൊതുവേ സൈലൻറാണ്. മാരകവും. അവർ അറിയാതെ ഒരില പോലും ഇവിടെ ചലിക്കില്ല. അത്രയ്ക്ക് നെറ്റ് വർക്കാണ്. ആണുങ്ങൾ ചുമ്മാ ജാഡയിൽ ജീവിച്ചുതീർക്കുന്നു.
കൊറോണ ഭീകരമാണ്. അത് തകർത്ത് എറിഞ്ഞത് പലതുമാണ്. കുറേ വിശ്വാസങ്ങളെ, അബദ്ധധാരണകളെ, വർഗീയവെറിയെ, ഒരു പരിധിവരെയെങ്കിൽക്കൂടി, കുശുമ്പിനെ, സാമ്പത്തിക അച്ചടക്കമില്ലായ്മയെ, മുതലാളിത്തത്തിൻറെ തേഞ്ഞു തുടങ്ങിയ ധാർഷ്ട്യബോധത്തെ അങ്ങിനെ പലതും.
കൊട്ടാരത്തിൽ ശങ്കുണ്ണിയവർകൾ ഇന്നുണ്ടായിരുന്നെങ്കിൽ, “വിസ്താരഭയത്താൽ ചുരുക്കുന്നു” എന്ന് വീണ്ടും എഴുതിയേനെ! കമ്യൂണിസത്തിന് സാധിക്കാനാവാത്ത ചില കാര്യങ്ങൾ കൊറോണയ്ക്ക് സാധിച്ചു. തെളിയിച്ചു. അപ്പോൾ വലുതാര്, ചെറുതാര്?! ഒന്ന് വൈറലായ — (ആ പ്രയോഗം അന്നില്ലായിരുന്നു) ആശയവും, മറ്റത് തനി രാവണനാകിയ അണുജീവിയുമാണ്. അന്തകൻ. അങ്ങിനെ തീർത്തും വില്ലനാക്കാനും പറ്റില്ല.
മണിയപ്ഫൻ പറഞ്ഞത് സുകു ഓർത്തു.
“പണ്ടൊക്കെ ഞങ്ങടെ കാലത്ത് എവിടേലും പോയാല് വെളീന്ന് ഒന്നും കഴിക്കത്തില്ല. അറിയാൻ മേലാത്തവരോട് ലോഗ്യം പറയാനും നിൽക്കില്ല. ആവശ്യമില്ലാത്ത ഒരിടപാടും ഇല്ല. തിരികെ വീട്ടിലെത്തിയാലുടനെ, കുളത്തിലൊരു കുളി പാസാക്കണം. ചായ്പ്പിൻറെ അപ്പുറത്തെ പുളിമരത്തേലോട്ട് വലിച്ചു കെട്ടിയ കയറേല് കാണും ഒരു ചുട്ടിത്തോർത്ത്. കഴുക്കോലേല് സോപ്പു പെട്ടീം. അന്നൊക്കെ കട്ടലൈഫ്ബായ് സോപ്പാണ്, പെട്ടെന്നൊന്നും അവനങ്ങോട്ട് തേഞ്ഞുതീരത്തില്ല. ഹ ഹ! കുളിച്ചു വൃത്തിയായെങ്കിലേ കാർന്നോമാര് വീട്ടിൽ കേറ്റൂ.”
പുരാണം പണ്ട് വാമൊഴിയായിരുന്നു, ശ്രുതികൾ, അവയുടെ പ്രസാരണത്തിൽ സുകുമാരൻ അടുത്തിരുന്ന് സാകൂതം ശ്രദ്ധിക്കുന്ന പ്രിയംകരനായ ഒരു ശ്രോതാവായിരുന്നു, പറ്റുമ്പോഴൊക്കെ.
“ഇപ്പോ, അതൊക്കെ വേറെ ഒരു തരത്തിൽ തിരിച്ചു വന്നു. കാർന്നോന്മാരില്ലേലെന്നാ, കൊറോണയെ പേടിച്ച് ഇപ്പോ വൃത്തീം വെടിപ്പുമുണ്ടല്ലോ!”
സ്വന്തം ഫലിതം പൂർണ്ണസ്ഥായിലുള്ള ഉച്ചത്തിലുള്ള ചിരിയിലൂടെ മണിയപ്ഫൻ അരക്കിട്ട് ഉറപ്പിച്ചു.
എന്തോ ഒരു മണം സുകുവിൻറെ മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു. അണു നാശിനികളുടെയും, വിയർപ്പിൻറെയും, വ്യാധികളാലുഴലുന്ന വേദനകളുടെയും.
പാതിയടഞ്ഞ മിഴികളിലൂടെ സ്വപ്നാടനം നിർത്തിവച്ചവനെപ്പോലെ, സുകുമാരർ ചുറ്റുപാടുകൾ അറിയാൻ ശ്രമിച്ചു.
ഇടംകൈയിൽ ബട്ടർഫ്ലൈപിൻ ഒട്ടിച്ചുവച്ചിരിക്കുന്നു. സിരകളിലൂടെ ഒരു തണുത്ത ദ്രാവകത്തിൻറെ സഞ്ചാരപഥത്തെ അറിയിച്ചുകൊണ്ട്. തരിപ്പിക്കുന്ന വിങ്ങലുമുണ്ട്. കോടമഞ്ഞിൻറെ നേർത്ത പുകമറ കണ്ണുകളിൽ, മുഖത്ത് എന്തോ ഘടിപ്പിച്ചിട്ടുണ്ട്.
സുകുമാരൻ എണീക്കാൻ ശ്രമിച്ചു. ബന്ധനങ്ങൾ പൊട്ടിച്ചെറിഞ്ഞ് പുറത്തേക്കോടാൻ. താൻ ഏതോ കെണിയിലാണ്! ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുന്നു. നേരിയവിറ ഉടലാകെ, ക്ഷീണം, വിശപ്പ്, ആകെ ഒരു വല്ലായ്മ!
ശ്രീകുമാരി എവിടെ? കെട്ടിപ്പിടിച്ചിരുന്ന സ്നേഹവും ശ്വാസവും എവിടെ? അർദ്ധബോധാവസ്ഥയിലെ നിർവൃതി വിസ്മൃതിയിലേക്ക്, ആഴങ്ങളിലേക്ക് പോയിരുന്നു. കിളികളുടെ കൂട്ടക്കരച്ചിലിനൊപ്പം. ഭയപ്പെടുത്തുന്ന ശൂന്യത, മയക്കം.
ഒടുവിൽ ക്ഷീണം ലയമായ്, സിരകളിൽ പുതിയ താളങ്ങൾ. കണ്ണ് തുറന്നോ അടഞ്ഞോ പുതിയ കാഴ്ചകൾ. മനം പുരട്ടുന്ന ഒരു മണം. വല്ലാത്ത ചുമ. കൊഴുത്ത കഫം മൂടുമറയിലലിഞ്ഞു ചേർന്നു. വിശ്രമം.
സുകുമാരൻ പുതിയലോകത്തിൻറെ പടിവാതിൽക്കൽ ഒരു ബാലനെപ്പോലെ നിന്നു. വെറും കൗതുകത്തോടെ. പിന്നിലെന്തോ കുത്തിക്കൊള്ളുന്നു. ഏതോ ബാഗിൻറെ കൊളുത്താണെന്നു തോന്നുന്നു.
ശ്രീകുമാരി എവിടെ? സ്നേഹത്തിൻറെ ചൂടുനിശ്വാസങ്ങൾ! ചൂട് മറഞ്ഞിരിക്കുന്നു, ഒരു ചെറിയ മരവിപ്പ്. ദേഹത്തു പിന്നെയും ബാഗുകൾ വീഴുന്നു. വല്ലാത്ത ശ്വാസം മുട്ടൽ. ഇനി താൻ മരിക്കുകയാണോ?! ഉള്ള ശക്തിയുപയോഗിച്ച് സുകുമാരൻ കുടഞ്ഞു നോക്കി.
“എന്തൊക്കെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്, ഘാത്തയുടെ കാര്യം നോക്കണ്ടേ, എന്തേലും കൊടുക്കണേൽ കൊടുക്കും, അതിൻറെ പേരിൽ ഇനി താമസിപ്പിക്കേണ്ട” ശ്രീകുമാരി ഇടയ്ക്ക് ഓർമ്മപ്പിച്ചിരുന്നു.
ഈയാഴ്ച ഫ്ലാറ്റിൻറെ കൈവശാവകാശം കിട്ടാനുള്ളതാണ്. കൈക്കൂലിയും കൊടുക്കണം. ബാംഗ്ലൂരിൽ അത് സാധാരണമാണ്.കൃത്യം തുക പറയും, വിലപേശലില്ല. കൊടുത്താൽ കാര്യങ്ങൾ മണിമണിയായി നടക്കും. ഇല്ലെങ്കിൽ ഇഴയും.
“ഘാത്തയുടെ ബാക്കി ഡോക്യുമെൻറ്സ് എന്തിയേ?” അലമാരി പരതിക്കൊണ്ട് സുകുമാരൻ ചോദിച്ചു
“അവിടെത്തന്നെയുണ്ടല്ലോ, എവിടെപ്പോകാനാ? ശരിക്കു നോക്കാനേ” ശ്രീകുമാരി തിരക്കിലാണ്. “കുഞ്ഞിൻറെ ഓൺലൈൻ ക്ലാസ് ഒമ്പതിനാണ്, പണിയാണേല് കടല് പോലെ കിടപ്പുമുണ്ട്.”
“ആഹ്… ഏതാണ്ട് കിട്ടി.” വിജയീഭാവത്തിലഹങ്കരിച്ച സുകു നോക്കിയപ്പോൾ, അത് പണ്ട് വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻറെ പാട്ടക്കരാറാണ്.
ദി ലെസ്സി ടു ദി ഇൻറെൻറ് ദാറ്റ് ഒബ്ലിഗേഷൻസ് മേ കണ്ടിന്യൂ….
പുതിയ ഫ്ലാറ്റ് വാങ്ങി കേറിത്താമസിക്കുമ്പോൾ പഴയ ഡോക്യുമെൻറ്സ് എല്ലാം വാരിയെടുത്തുകൊണ്ട് പോന്നിരുന്നു, വീടുമാറലിൻറെ തിരക്കിൽ, പിന്നീട് അടുക്കിപ്പെറുക്കാം എന്നു കരുതി. ഇനി ഇപ്പോൾ ഇതിൻറെ ആവശ്യമില്ല.
“പാട്ടക്കരാർ ഇനി വേണ്ട” ഉറക്കെ പറഞ്ഞുകൊണ്ട് സുകുമാരൻ അത് ചുരുട്ടി മൂലയ്ക്കിട്ടു.
പത്രത്താളുകളിലും ടിവിയിലും കർണാടകത്തിൽ, പ്രത്യേകിച്ച് വടക്കൻദേശത്ത് കൊറോണബാധിച്ചു മരിച്ചവരുടെ ശവങ്ങൾ അനാദരവോടെ വലിച്ചെറിഞ്ഞ വാർത്തകളും ക്രമേണ മൂലയിലേക്ക് തന്നെ സ്ഥാനം പിടിച്ചിരുന്നു.
ചുരുട്ടി മൂലയ്ക്കെറിഞ്ഞ കടലാസുകൾ പോലെ നഗരസഭാജോലിക്കാർ ശവങ്ങൾ ഒന്നൊന്നായി എണ്ണി കുഴിയിലേക്ക് തള്ളിയിട്ടു.
ദേഹവുമായുള്ള പാട്ടക്കരാർ തീർന്ന ആത്മാക്കൾ വിറച്ചു പുറത്തേക്കിറങ്ങുമ്പോൾ… പാട്ടമില്ലാത്ത പുതിയലോകം.
ശ്രീകുമാരിയുടെ കൈകൾ എവിടെ? ശ്വാസം തണുത്തുറഞ്ഞു. പുതിയലോകത്ത് ഒരു ബാലൻറെ കൗതുകത്തോടെ സുകുമാരൻ അമ്പരന്നു നിന്നു, പാറി നടക്കുന്ന കരാർ കടലാസുകൾക്കിടയിൽ. പുതിയ പാട്ടത്തിൽ ഒപ്പു വെയ്ക്കാൻ, വെറും ഒപ്പു മാത്രമായ്!
തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...