“പതിവുപോലെ ഇന്നും പുട്ടാണോ കഴിക്കാൻ?”
അറിഞ്ഞുകൊണ്ടുതന്നെ ഇങ്ങനെ ഒരു ചോദ്യം ഭാര്യക്ക് നേരെ ഉയർത്തിക്കൊണ്ട് സുദേവൻ ഊറി ചിരിച്ചു. ഓട്ടോ ഓടി കിട്ടുന്ന വരുമാനത്തിൽ രണ്ടു പെൺമക്കളുടെ പഠനവും വീട്ടു കാര്യങ്ങളും എല്ലാം കൂടി മുന്നോട്ടു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. ഭാര്യ രാധ മിക്കപ്പോഴും രാവിലെ പുട്ട് ഉണ്ടാക്കി വെക്കും അധികം ചിലവില്ല. പ്രത്യേകിച്ച് കറിയൊന്നും എപ്പോഴുമില്ലെങ്കിലും പഞ്ചസാരയോ പഴമോ എന്തെങ്കിലും മതിയാകും. കുട്ടികളും ഇടക്കിടക്ക് ചോദിക്കാറുണ്ട്, ” അമ്മക്ക് ഈ പുട്ട് മാത്രമേ ഉണ്ടാക്കാൻ അറിയത്തൊള്ളോ? ”
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആഴ്ചയില്‍ ഒരു നാല് ദിവസമെങ്കിലും പുട്ട് ആയിരിക്കും രാവിലെ. വിശേഷ ദിവസങ്ങളിലും അതിഥികൾ ഉള്ളപ്പോഴും മറ്റു പലഹാരങ്ങൾ ഉണ്ടാക്കും.
“അണ്ണാ ഇച്ചിരി കൂടി തരട്ടെ?” കഴിച്ചു തീരാറായ സുദേവനെ നോക്കി രാധ ചോദിച്ചു.
” ഡീ, ഇതൊന്നു തൊണ്ടയിൽ നിന്നിറങ്ങാൻ ഇച്ചിരി വെള്ളം താ” ചോദ്യം കേട്ടപ്പോഴാണ് കുടിക്കാൻ വെള്ളം കൊടുത്തില്ലെന്നു രാധക്ക് ഓർമ്മ വന്നത്. ഞൊടിയിടയിൽ അടുക്കളയിൽ നിന്നും വെള്ളം കൊണ്ടുവന്നു സുദേവന് നൽകി. അപ്പോഴേക്കും പെൺകുട്ടികൾ രണ്ടുപേരും സ്കൂളിൽ പോകാൻ തയ്യാറായി വന്നു. ബാക്കിയുള്ള പുട്ട് വേഗത്തിൽ കഴിച്ചു കയ്യും കഴുകി വന്ന സുദേവൻ പോക്കറ്റിൽ കിടന്ന ഇരുന്നൂറു രൂപ ഭാര്യയെ ഏൽപ്പിച്ചു.
“മീൻ എന്തെങ്കിലും കിട്ടുവാണെങ്കിൽ ഇച്ചിരി മേടിക്കണേ”.
“അണ്ണാ ഇന്ന് ചിട്ടിക്കാരുടെ പൈസ കൊടുക്കേണ്ട ദിവസമാ, ഇന്ന് കൊടുത്തില്ലെങ്കിൽ അവർ വല്ലതും പറയും “.
“നാളെ തരാമെന്ന് പറ” വാടിയ മുഖത്തോടെ സുദേവൻ പറഞ്ഞു”. സുദേവൻ്റെ വിഷമം മനസ്സിലാക്കിയ രാധ പിന്നൊന്നും പറഞ്ഞില്ല. കുട്ടികളും സുദേവനും ഓട്ടോയിൽ കയറി പോകുന്നതും നോക്കി നെടുവീർപ്പെട്ടു.
സുദേവൻ കോളേജിൽ പഠിക്കുന്ന കാലത്ത് മാതാപിതാക്കൾ മരിച്ചുപോയി. തുടർന്ന് പഠനം തുടരാൻ സാധിച്ചില്ല. കാരണം വിവാഹ പ്രായമെത്തിയ മൂന്ന് സഹോദരിമാരെ സുദേവൻ്റെ കൈയ്യിൽ ഏൽപ്പിച്ചാണ് മാതാപിതാക്കൾ പോയത്. സുദേവൻ പല പല ജോലികൾ ചെയ്ത് അവരെയെല്ലാം വിവാഹം കഴിച്ചു വിട്ടു. വലിയ ആർഭാട ജീവിതമല്ലെങ്കിലും അവർ അല്ലലില്ലാതെ ജീവിക്കുന്നു. ജീവിതത്തിൻ്റെ കടമ്പകൾ ഓരോന്നും കടക്കുന്നതോടൊപ്പം സുദേവൻ്റെ കടങ്ങളും കൂടി വന്നു. ഇപ്പോൾ കുടുംബം പോറ്റാനും വളരെ ബുദ്ധിമുട്ടുന്നു. പല രാത്രികളിലും തൻ്റെ കടങ്ങളെക്കുറിച്ചും കുട്ടികളുടെ ഭാവിയെക്കുറിച്ചും ഓർത്ത് സുദേവൻ ഉറങ്ങാതെ കിടക്കും .
ഓട്ടോ മാറ്റി ഒരു കാർ വാങ്ങി ഓടിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ടെങ്കിലും കടത്തിൻ്റെ മേൽ കടം കൂടുമെന്ന് അറിയാവുന്നതുകൊണ്ട് ആ ആഗ്രഹം മാറ്റിവെച്ചു. സുദേവൻ്റെ കടം മറ്റുള്ളവര്‍ക്ക് നിസ്സാരമാണെങ്കിലും അദ്ദേഹത്തിന് അതൊരു ഒഴിയാബാധയായിരുന്നു.
“രാധേ രാധേ വേഗം വാ”
അന്ന് വൈകുന്നേരം പതിവിലും നേരത്തെ സുദേവൻ വന്നു വിളിക്കുന്നത് കേട്ട രാധയും കുട്ടികളും പുറത്തേക്കിറങ്ങി.
“ഡീ…നീ ഇത്തിരി വെള്ളം എടുത്തോണ്ട് വാ” സുദേവൻ കസേര വലിച്ചിട്ട് അതിലിരുന്ന്. വെള്ളം എടുക്കാനായി രാധ അടുക്കളയിലേക്ക് പോയി.
ഇന്നിനി അച്ഛന് ഓട്ടമില്ലിയോ മൂത്തമകൾ ചോദിച്ചു.
” ഇന്ന് നേരത്തെ ആണല്ലോ” വെള്ളം കൊടുത്തുകൊണ്ട് രാധയും ചോദിച്ചു. നിങ്ങൾ ഇവിടെ വന്നിരി, ഒരു സന്തോഷ വാർത്തയുണ്ട് ഞാൻ വെള്ളം കുടിച്ചിട്ട് പറയാം”. സുദേവൻ്റെ മുഖത്ത് പതിവില്ലാതെ സന്തോഷം നിഴലിച്ചിരുന്നു.
“എന്താ അച്ഛാ ലോട്ടറി അടിച്ചോ?” ഇളയ മോളുടെ ചോദ്യം കേട്ട് സുദേവൻ വെള്ളം കുടിക്കുന്നതിനിടയിൽ അവളുടെ കണ്ണിലേക്ക് നോക്കി.
“ഇത്തവണ ഓണത്തിന് തുണിയെടുത്തപ്പോൾ കടയിൽ നിന്നും ഒരു കൂപ്പൺ കിട്ടിയത് ഓർമ്മയുണ്ടോ?” വെള്ളം കുടിച്ച ഗ്ലാസ് രാധക്ക് നേരെ നീട്ടികൊണ്ട് സുദേവന്‍ ചോദിച്ചു.
“ആ അതേ എന്താ അണ്ണാ?” രാധയ്ക്ക് ആകാംക്ഷ കൂടി.
“അതിലെ ബംബർ സമ്മാനമായ കാർ നമുക്കാണ് അടിച്ചത് ഇച്ചിരി മുമ്പ് എനിക്ക് അവരുടെ കോൾ വന്നു. ഈ പതിനഞ്ചാം തീയതി അവർ താക്കോൽ കൈമാറും.” കേട്ടപാതി കേൾക്കാത്ത പാതി മക്കൾ രണ്ടും സന്തോഷംകൊണ്ട് തുള്ളിച്ചാടി.
” ദൈവമേ നിനക്ക് നന്ദി ” രാധയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. സുദേവൻ മക്കളെ രണ്ടുപേരെയും ചേർത്തുപിടിച്ചു.
“ഇനി നമ്മുടെ കഷ്ടപ്പാട് എല്ലാം മാറും മക്കളെ, നമ്മുടെ ഓട്ടോ വിറ്റ് നമുക്ക് വലിയ കടങ്ങളൊക്കെ വീട്ടാം ബാക്കിയുള്ള ചെറിയ കടങ്ങളൊക്കെ പതുക്കെ വീട്ടാവുന്നതേയുള്ളൂ. “.
അതു പറയുമ്പോൾ സുദേവൻ്റെ കണ്ണും അറിയാതെ നിറഞ്ഞു. ഇന്നിനി ഞാൻ ഓട്ടത്തിന് പോകുന്നില്ല നമുക്കെല്ലാവർക്കും കൂടി ഇച്ചിരി നേരം ഒന്ന് സന്തോഷത്തോടെ ഒരുമിച്ചിരിക്കാം. അങ്ങനെ അന്ന് ഒരുപാട് നാളുകൾക്കു ശേഷം ആ വീട്ടിൽ നിന്ന് സന്തോഷത്തിൻ്റെ പൊട്ടിച്ചിരികള്‍ ഉയർന്നു.