അങ്ങനെയും ഒരു നല്ലകാലം – കഥ 2.
അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും അതേപടി അംഗീകരിക്കുന്ന വ്യക്തിയാണ് പവിത്രൻ. കർക്കിടകത്തിൽ പത്ത് വെയിലുണ്ടാകുമെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും ഇന്നതൊരു കാലഹരണപ്പെട്ട പഴഞ്ചൊല്ലുപോലെയായി മാറിയെന്നുമാണ് സരോജിനിയമ്മയുടെ പക്ഷം.
എടവത്തിലും മിഥുനത്തിലുമായി പെയ്തിറങ്ങിയ മഴവെള്ളമൊക്കെയും മീനച്ചൂടേറ്റ് തൊണ്ടവരണ്ടുണങ്ങിക്കിടക്കുകയായിരുന്ന പറമ്പുകളും കുളങ്ങളുമെല്ലാം കുടിച്ചു തീർത്തു. അതുകൊണ്ടാണ് തോടും പുഴയുമൊക്കെ മേടത്തിലെന്ന പോലെ ഈ കർക്കിടകത്തിലും മെലിഞ്ഞു കിടക്കുന്നതെന്നാണ് സരോജിനിയമ്മയുടെ കണ്ടെത്തൽ. അക്കാര്യത്തിൽ പവിത്രനും തികഞ്ഞ യോജിപ്പാണുള്ളത്.
എടവമാസത്തിലെ പുതുമഴയോടെ പുഴയുടെ ഒഴുക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് പവിത്രനും മുജീബും അബ്ദുള്ളക്കുട്ടിയും ചേർന്ന മൂന്നംഗ സംഘം അടുത്തുള്ള ചന്തയിൽനിന്നും സാമാന്യം ഭേദപ്പെട്ട ഒരു മീൻവല വാങ്ങിയത്. കർക്കിടകം തീരാൻ ഇനി പത്തുദിവസം മാത്രം. ഇതിനിടയിൽ മഴ കിട്ടിയാൽത്തന്നെയും മീനുകൾ കൂട്ടത്തോടെ പാഞ്ഞുകയറാൻ മാത്രമുള്ള ഒഴുക്കൊന്നും പുഴയിലുണ്ടാവാൻ സാധ്യതയില്ല. അങ്ങനെവന്നാൽ വല വാങ്ങാൻ ചെലവായ പണം നഷ്ടമാകും. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം പവിത്രൻ ഒരു തീരുമാനത്തിലെത്തി.
എടവവും കർക്കിടകവുമെല്ലാം അടുത്ത വർഷവും ഉണ്ടാകുമല്ലോ. അന്നും ഇന്നത്തെപ്പോലെ മഴ കുറഞ്ഞില്ലെങ്കിൽ വല ഉപകാരപ്പെടാതിരിക്കില്ല. അതേസമയം ഭദ്രമായി ഒരിടത്ത് സൂക്ഷിച്ചുവെച്ചില്ലെങ്കിൽ എലികൾ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്യും. കൂടുതലൊന്നും ചിന്തിക്കാനില്ലാത്തതിനാൽ അകത്തുനിന്നും ഒരു കാലിച്ചാക്കെടുത്ത് അവൻ പറമ്പിൻ്റെ അരികിലെ വിറകുപുരയിലേക്കു ചെന്നു.
“രാവിലെതന്നെ ഈ ചാക്കുമായി നീയെങ്ങോട്ടാ?” സരോജിനിയമ്മ കൗതുകത്തോടെ ചോദിച്ചു.
“ഞാനെങ്ങോട്ടും പോകുന്നില്ലമ്മേ..”
“പിന്നെയെന്തിനാണ് ഈ ചാക്കെടുത്തത്? എനിക്കൊരു ആവശ്യം വരുമ്പോൾ ചാക്കെന്നല്ല, ഒരു ഓട്ടസഞ്ചി പോലും ഇവിടെയാകെ തിരഞ്ഞുനടന്നാൽ കിട്ടില്ല. അതുകൊണ്ടാണ് ഞാനത് എൻ്റെ കയ്യെത്തും ദൂരത്ത് ഭദ്രമായി വെച്ചിരുന്നത്. നീയെന്തിനാ അതും കൊണ്ട് പോകുന്നത്?”
“വലയെടുത്ത് മടക്കിക്കെട്ടി വെക്കാനാണ്. അമ്മയ്ക്ക് ഇതിനു പകരമായി മറ്റൊരു ചാക്ക് ഞാൻ ഇന്നുതന്നെ വാങ്ങിത്തരാം. പോരെ?”
“ഈ വല അവിടെ നിവർത്തിയിട്ടതുകൊണ്ട് നിനക്കെന്ത് പ്രയാസമാണുള്ളത്?”
“ആർക്കും പ്രയാസമുണ്ടായിട്ടൊന്നുമല്ലമ്മേ, ഈ കൊല്ലം ഇതിൻ്റെ ആവശ്യം വരുമെന്നെനിക്ക് തോന്നുന്നില്ല. വെറുതെ അഴയിൽ കിടന്ന് പൊടിപിടിച്ച് കേടാവണ്ടല്ലോ.”
“അങ്ങനെ പറയാറായിട്ടില്ല മോനേ.. കർക്കിടകം കഴിയാൻ പത്തുദിവസം ഇനിയുമുണ്ടല്ലോ. ഇന്നല്ലെങ്കിൽ നാളെ നല്ലൊരു മഴ കിട്ടിക്കൂടായ്കയില്ല.”
“അമ്മ പറഞ്ഞാൽ തെറ്റാറില്ലെന്നറിയാം. എന്നാലും ചോദിക്കുകയാണ്, ഇന്നല്ലെങ്കിൽ നാളെ മഴയുണ്ടാകുമെന്ന് അമ്മയെങ്ങനെയാ മനസ്സിലാക്കിയത്?”
“അതു മനസ്സിലാക്കാനാണോ ഇത്ര പ്രയാസം! നീ ആകാശത്തേക്കൊന്നു നോക്ക്, ആ മഴക്കാറ് തന്നെയാണ് ഞാൻ പറഞ്ഞ മഴയുടെ ലക്ഷണം.”
“ഏതു മഴക്കാറിൻ്റെ കാര്യമാണ് അമ്മ പറയുന്നത്? ഞാൻ നോക്കിയിട്ട് അവിടെയൊരു കാറും കാണുന്നില്ലല്ലോ.”
“നീ പടിഞ്ഞാറോട്ടല്ലേ നോക്കിയത്, അങ്ങോട്ടു നോക്കിയാൽ കാണില്ല. ഇത് മഴക്കാലമല്ലേ, അപ്പോൾ വടക്കുഭാഗത്തേക്ക് തിരിഞ്ഞു നിന്ന് നോക്കണം. ആകാശത്ത് മഴക്കാറുകൾ ഉരുണ്ടു കൂടുന്നത് കണ്ടാൽ അന്നത്തെ ദിവസം മഴ പ്രതീക്ഷിക്കാം. എൻ്റെ കുട്ടിക്കാലത്തെല്ലാം അങ്ങനെയാണ് കാരണവന്മാർ മഴ പ്രവചിച്ചിരുന്നത്. ഇപ്പോഴല്ലേ കടലിൽ ഉരുണ്ടുകൂടുന്ന കാറ്റും കോളുമൊക്കെ യന്ത്രം വെച്ചു നോക്കി മഴ പറയാൻ തുടങ്ങിയത്. പണ്ടൊന്നും അങ്ങനെയായിരുന്നില്ല. എന്നുവെച്ച് അക്കാലത്തുള്ളവർ പറയുന്നത് പിഴക്കാറുമുണ്ടായിരുന്നില്ല.”
“അങ്ങനെയാണെങ്കിൽ ഈ വല ഇവിടെത്തന്നെ ഇരിക്കട്ടെ. രണ്ടുദിവസം കഴിഞ്ഞ് പുഴയിലേക്കൊന്നു പോയി നോക്കാം.”
“അതൊക്കെ നിൻ്റെ ഇഷ്ടംപോലെ ചെയ്യാം. പറമ്പിൽ ചേമ്പും ചേനയും കിഴങ്ങുമെല്ലാം ഉള്ളതുകൊണ്ട് പുഴമീൻ കിട്ടിയില്ലെങ്കിലും എൻ്റെ കാര്യം നടക്കും. അച്ഛനും നിനക്കുമാണ് മീനില്ലാതെ ചോറിറങ്ങാത്തത്. അതുകൊണ്ട് നീ അങ്ങാടിയിൽ ചെന്ന് അല്പം മത്തി വാങ്ങിക്കൊണ്ടുവാ. മുജീബിൻ്റെ കൂടെയുള്ള കറക്കമൊക്കെ അതുകഴിഞ്ഞു മതി.”
“അപ്പോൾ മീനില്ലാതെയും ചോറ് തിന്നാനറിയാമെന്നു പറഞ്ഞതോ?”
“ഞാൻ പറഞ്ഞത് എൻ്റെ കാര്യമാണ്. നീ എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കേണ്ട. വേഗം പോകാൻ നോക്ക്.” സരോജിനിയമ്മ അല്പം ഗൗരവത്തിൽത്തന്നെ പറഞ്ഞു.
“ഞാൻ ഇപ്പോൾ എഴുന്നേറ്റ് മുഖം കഴുകിയതല്ലേയുള്ളൂ, ചായ കുടിച്ചതിനു ശേഷം വാങ്ങിക്കൊണ്ടുവന്നാൽ പോരെ?” പവിത്രൻ ദയാഹർജി സമർപ്പിച്ചെങ്കിലും അമ്മ അത് സ്വീകരിച്ചില്ല.
“പോര, ചായ കുടിക്കുന്നതൊക്കെ മീൻ വാങ്ങിക്കൊണ്ടുവന്നതിനു ശേഷമാവാം. നീ തിരിച്ചെത്തുന്നതിനു മുൻപായി നിൻ്റെ മുജീബോ അബ്ദുള്ളയോ ഇതുവഴി വന്നില്ലെങ്കിൽ നിനക്കുള്ള ചായയും കടിയുമെല്ലാം അവിടെത്തന്നെയുണ്ടാകും.”
“അച്ഛനെവിടെ പോയതാണമ്മേ?”
“വെളിച്ചം വെച്ച ഉടനെ മമ്മദ്ക്കയുടെ അടുത്തേക്ക് പാലുമായി പോയതാണ്. തിരിച്ചെത്താൻ വൈകുമെന്ന് പറഞ്ഞിരുന്നു.”
താനിവിടെ നിന്നാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന് ബോധ്യമായ പവിത്രൻ വേഗം ഷർട്ടുമിട്ട് അങ്ങാടിയിലേക്കു പുറപ്പെട്ടു. ഒരു മുൻകരുതലെന്ന നിലയിൽ കുട കരുതാൻ അമ്മ പറഞ്ഞെങ്കിലും അവൻ അത് ഗൗരവമായി എടുത്തില്ല.
വീട്ടിൽനിന്നും അല്പദൂരം പിന്നിട്ടതോടെ ആകാശം ഇരുണ്ടു തുടങ്ങി. വടക്കുദിക്കിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്. അമ്മയുടെ വാക്ക് കേട്ട് കുട എടുത്തിരുന്നെങ്കിൽ എന്ന് പവിത്രൻ ആലോചിക്കുമ്പോഴേക്കും കർക്കിടകത്തിലെ കന്നിമഴയുടെ ജലകണങ്ങൾ അവൻ്റെ തലയിൽ പതിച്ചു. ഏതാനും മിനിറ്റുകൾക്കകം അതൊരു പെരുമഴയായി മാറി. വഴിവക്കിലെ ഉപ്പൂറ്റി ചെടിയിൽനിന്നും വലിയ ഇലകൾ പറിച്ചെടുത്ത് തലയിൽ ചൂടി പവിത്രൻ മമ്മദ്ക്കയുടെ ചായക്കട ലക്ഷ്യമാക്കി ഓടി.
കടയിലെത്തിയ ഉടനെ ഷർട്ട് അഴിച്ചു പിഴിഞ്ഞ് വെള്ളം കളഞ്ഞു. മുണ്ടിലെ വെള്ളവും തട്ടി കുടഞ്ഞു. അപ്പോഴാണ് പോക്കറ്റിലിരുന്ന പണത്തിൻ്റെ കാര്യം ഓർമ്മ വന്നത്. ആശങ്കയോടെ അവൻ പണം പുറത്തെടുത്തു. നോട്ടുകൾ കീറിയിട്ടില്ലെന്ന് ഉറപ്പുവരുത്തി, അത് ഉണക്കിയെടുക്കാൻ സമാവറിൽ ചേർത്തുപിടിച്ചു.
മൂന്നു ഭാഗം വരാന്തയോടുകൂടിയ ആ ചെറുകെട്ടിടത്തിന് മുക്കാൽ നൂറ്റാണ്ടിൻ്റെ പഴക്കമുണ്ട്. അങ്ങാടിയിലെ പഴയ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് സൗധങ്ങളായി മാറിയിട്ടും മമ്മദ്ക്ക തൻ്റെ ചായക്കട പഴയപടി നിലനിർത്തി. അതൊരു വിനിമയ കേന്ദ്രമായിരുന്നു – നാട്ടുകാരുടെ സുഖവിവരങ്ങൾ പങ്കുവെക്കുന്ന ഇടം.
“ഇത്രയും നേരമായിട്ടും അൻ്റെ പൈസ ഉണങ്ങിയിട്ടില്ലേ പവിത്രാ?” മമ്മദ്ക്കയുടെ ചോദ്യം കേട്ടപ്പോഴാണ് പവിത്രൻ സമാവറിലെ ചൂട് ശ്രദ്ധിച്ചത്.
“സമാവറിന് ചൂടുണ്ടെങ്കിലല്ലേ വേഗം ഉണങ്ങൂ… ഇതിന് വലിയ ചൂടൊന്നുമില്ലല്ലോ.”
മമ്മദ്ക്ക സമാവറിലൊന്നു തൊട്ടുനോക്കി. കരി നീറിത്തീർന്നിരിക്കുന്നു. മഴ വന്നപ്പോൾ പിന്നാമ്പുറത്തെ പണികളിലായതുകൊണ്ട് ശ്രദ്ധിക്കാൻ പറ്റിയില്ല.
“നീ ആ ചാക്കിൽനിന്നു രണ്ടുപിടി കരിയെടുത്ത് സമാവറിൽ ഇട്ടോളൂ. വെള്ളം തിളക്കുമ്പോഴേക്കും നിൻ്റെ നോട്ടും ഉണങ്ങും.”
പവിത്രൻ കരിയിട്ട് സമാവർ ചൂടാക്കാൻ തുടങ്ങി. ഈ നേരത്ത് എന്തിനാണ് സമാവർ ചൂടാക്കുന്നത് എന്ന് അവൻ ചോദിച്ചപ്പോൾ, മമ്മദ്ക്ക ചിരിച്ചുകൊണ്ട് പറഞ്ഞു: “മഴ തോരാതെ നമ്മൾ രണ്ടുപേരും ഇവിടുന്ന് പോകില്ലല്ലോ. അപ്പോൾ ഓരോ കട്ടൻ കുടിച്ച് വർത്തമാനം പറഞ്ഞിരിക്കാം.”
പഴയ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ള പവിത്രൻ മമ്മദ്ക്കയോട് പഴയ മഴക്കാലത്തെക്കുറിച്ച് ചോദിച്ചു.
“ഇതൊന്നും ഒരു മഴയേ അല്ല പവിത്രാ. എൻ്റെ ചെറുപ്പത്തിൽ എടവം പകുതിയാകുമ്പോഴേക്കും മഴ തുടങ്ങും. ദിവസങ്ങളോളം തുള്ളിമുറിയാതെ പെയ്യും. പുഴയും തോടും നിറഞ്ഞു കവിയും. അന്നൊന്നും ഈ പാലമില്ല, ചന്തയിൽ പോകാൻ തോണിയായിരുന്നു ഏക ആശ്രയം. പുഴയിൽ നല്ല ഒഴുക്കാണെങ്കിലും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ പോലും തോണിയിൽ അക്കരെ കടക്കുമായിരുന്നു. നിൻ്റെ അച്ഛനും ഉമ്മറാക്കയും കൂടിയാണ് കാറ്റും മഴയും വകവെക്കാതെ ആളുകളെ തോണിയിൽ അക്കരെയെത്തിച്ചിരുന്നത്.”
പഴയ കാലത്തെ നീന്തൽ ശീലങ്ങളെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും മമ്മദ്ക്ക വാചാലനായി. “ഇന്ന് റോഡിൻ്റെ സൈഡിലൂടെ നടക്കാനാണ് എല്ലാവർക്കും താല്പര്യം. നീന്താൻ പഠിച്ചവർ പോലും മക്കൾക്ക് അത് പഠിപ്പിച്ചു കൊടുക്കുന്നില്ല. മുതിർന്നവർക്ക് പുഴയെ പേടിയാണ്. തോണി മറിഞ്ഞാൽ മുട്ടോളം വെള്ളത്തിൽ പോലും ആളുകൾ മരിക്കുന്ന കാലമാണിത്.”
ഒരു നെടുവീർപ്പോടെ മമ്മദ്ക്ക പറഞ്ഞു നിർത്തി: “എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും പവിത്രാ, ഞങ്ങളുടെ ആ കാലം തന്നെയായിരുന്നു നല്ല കാലം.”
“അപ്പോൾ അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു അല്ലേ!” പവിത്രൻ അത് പറയുമ്പോഴും പുറത്ത് മമ്മദ്ക്ക പറഞ്ഞ പഴയ നല്ല കാലത്തെ അനുസ്മരിപ്പിക്കും വിധം കർക്കിടക മഴ ശക്തിയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു.
മാറുന്ന കാലത്തിനനുസരിച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആ ആത്മബന്ധം എവിടെയോ വെച്ച് നമുക്ക് നഷ്ടമായിപ്പോയോ?”
– കെ.എം സലീം പത്തനാപുരം.












