ഇതിനിടയിൽ സാറിൻ്റെ ഫോൺ മൂന്നാലു തവണ ചെയറിൽ കിടന്ന് ശബ്ദിച്ചിരിരുന്നു. വീട്ടിൽ നിന്നാവാം, അതല്ലങ്കിൽ നാളെത്തേക്കുള്ള അപ്പോയ്മെൻ്റെിനു വേണ്ടിയായിരിക്കാം. അതുമല്ലങ്കിൽ എന്നെപ്പോലെ ഏതെങ്കിലുമൊരു അത്യാവശ്യക്കാരായിരിക്കാം. എന്തുതന്നെ ആയിരുന്നാലും ശരി അവരും എന്നെപ്പോലെ സാറിനെ പ്രതീക്ഷിക്കുന്നുണ്ട്. വൈകിയാലും സാറിങ്ങോട്ടു വരാൻ സാധ്യതയുമുണ്ട്. ഇനിയും ഈ റൂമിനകത്തിരുന്നാൽ എൻ്റെ ചിന്തകൾ വഴിമാറി സഞ്ചരിക്കും, പിന്നീട് മനസ്സിൽ നുരഞ്ഞു പൊങ്ങുന്നതത്രയും നിരാശയും വെറുപ്പുമായിരിക്കും. കേവലമൊരു പ്രതീക്ഷയുടെ പുറത്തായാൽ പോലും ഈ സമയം എൻ്റെ മനസ്സ് ശാന്തമാണ്. ഞാൻ ചെയറിൽ നിന്നെഴുന്നേറ്റ് ഓഫീസ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി, വരാന്തയിലൂടെ സാവാധാനംചുറ്റി നടന്നു. ഇതിനിടയിൽ സിസ്റ്റർമാരും പേഷ്യൻ്റെിൻ്റെകൂടെ വന്നവരുമെല്ലാം പുഞ്ചിരിച്ചും സലാം പറഞ്ഞും എൻ്റെ സമീപത്തുകൂടെ പോയിട്ടുണ്ടായിരുന്നു.
വരാന്തയുടെ അറ്റത്തെത്തിയപ്പോൾ ഓഫീസ് റൂമിൻ്റെ ഡോറിലേക്കൊന്നു സൂക്ഷിച്ചുനോക്കി. പാതി തുറന്നിട്ടിരിക്കുന്നതായി എനിയ്ക്കു തോന്നി. അൽപം കൂടെ മുൻപോട്ടു നടന്നാൽ തിയേറ്ററിനരികിലെത്താം. സാറ് ആശുപത്രി വിട്ടുപോയിട്ടില്ലങ്കിൽ അവിടെയുണ്ടാവാനാണ് കൂടുതൽ സാധ്യതയുള്ളത്. തിയേറ്ററിന് മുൻപിലെത്തി വരാന്തയിലൂടെ നേരെ നടന്നാലും ലേബർ റൂമിൻ്റെ മുൻ വശത്തുകൂടെ ചുറ്റിക്കറങ്ങി ഓഫീസ് റൂമിൻ്റെ മുൻപിലെത്താം. പക്ഷെ ഇപ്പോഴെത്തെ എൻ്റെ നടത്തം നേരം പോക്കിനുവേണ്ടിയല്ല, ജോലിയുടെ ഭാഗമായിട്ടുമല്ല. തന്നെയുമല്ല, അടിയന്തിര സാഹചര്യത്തിലൊഴികെ ലേബർ റൂമിലേക്കെന്നല്ല, അതിൻ്റെ പരിസരത്തേക്കു പോലും ഞാൻ കടന്നുചെല്ലാറില്ല. വെറുപ്പോ മടുപ്പോ ഒന്നും തന്നെയല്ല അതിൻ്റെ കാരണം. അതിനകത്ത് ജോലി ചെയ്യുന്ന സിസ്റ്റർമാർ അനുഭവിക്കുന്ന മാനസിക സംഘർഷവും പ്രയാസവും അസഹ്യമായ വേദനകാരണം വായപൊത്തിപ്പിടിച്ചു കൊണ്ടുളള ഗർഭിണികളുടെ രോദനം കണ്ടു നിൽക്കാനാവാത്തതു കൊണ്ടുമാണ്.
ലേബർ റൂമിൽ നെഴ്സുമാരും ഡോക്ടേഴ്സും ഗർഭിണികളും അനുഭവിച്ചു തീർക്കുന്ന മാനസിക സംഘർഷങ്ങൾ എത്രത്തോളമാണെന്ന് മുൻപൊരിക്കൽ സാവിത്രിയെനിയ്ക്കു പറഞ്ഞു തന്നതാണ്. ഇതിനെല്ലാം ഉപരിയായി ഞാൻ അതുവഴി കറങ്ങിത്തിരിഞ്ഞ് ഒഫീസിനടുത്തെത്തുന്നതിനു മുൻപായി സാറ് അവിടെവന്നു പോയാൽ ഇത്രയും നേരെത്തെ കാത്തിരിപ്പിന് ഫലമില്ലാതാവുകയും ചെയ്യും. തിരിച്ചു നടക്കുന്നതാണ് ബുദ്ധിയെന്ന് മനസ്സു മന്ത്രിച്ചു. നടക്കുന്നതിനിയിൽ ഒരുവട്ടംകൂടെ ഡോറിലേക്കൊന്നു സൂക്ഷിച്ചുനോക്കി. അതിപ്പോഴും പാതി തുറന്നു തന്നെയാണ് കിടക്കുന്നത്. സാറ് അതിനകത്ത് എത്തിയിട്ടുണ്ടാകുമോ, അതല്ല, പുറത്തേക്കിറങ്ങിയ സമയത്ത് ഞാനത് പൂർണ്ണമായും അടയ്ക്കാൻ വിട്ടു പോയതായിരിക്കുമോ. നടത്തത്തിൻ്റെ വേഗത കൂട്ടിയതു കാരണം മനസ്സിൽ കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നതിനു മുൻപായി ഞാൻ ഒഫീസ് റൂമിനരികിലെത്തി.
മര്യാദയുടെ ഭാഗമെന്നവണ്ണം ബസർ സ്വിച്ചിൽ വിരലമർത്തിയതിനു ശേഷം പാതി തുറന്നുവച്ച ഡോറിനു മുൻപിൽ സാറിൻ്റെ പ്രവേശനാനുമതിയ്ക്കു വേണ്ടി കാത്തു നിന്നു. വരാന്തയിലെ ഇരുണ്ട വെളിച്ചത്തിൽ സാറെന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഫോൺ സംഭാഷണത്തിനിയിൽ എന്നെ പരിഗണിച്ചിട്ടില്ലെന്ന് എനിക്കു ബോധ്യപ്പെട്ടു. അഞ്ചു മണിക്കൂറിൻ്റെ ദൈർഘ്യമുള്ളതായി അനുഭവപ്പെട്ട അഞ്ചു മിനുട്ട് സമയം ഞാനാ നിൽപ്പ് തുടർന്നു.
ഫോണിലൂടെയുള്ള സംസാരം അവസാനിച്ചതായി തോന്നിയതു കൊണ്ടും സാറൊഴിച്ച് മറ്റാരും അതിനകത്തില്ലാതിരുന്നതുകൊണ്ടും അനുവാദത്തിനു കാത്തു നിൽക്കാതെ ഞാനതിനകത്തേക്കു പ്രവേശിച്ചു.
എന്തു പറഞ്ഞു തുടങ്ങണമെന്നലോചിക്കവേ, നിങ്ങളിന്ന് ഒ.പി ഡ്യൂട്ടിയിലായിരുന്നില്ലേ എന്നസാറിൻ്റെ ചോദ്യം എനിയ്ക്ക് ആശ്വാസമായി. അതെസാർ.
ഏഴുമണിയ്ക്ക് ഡ്യൂട്ടി കഴിഞ്ഞതല്ലേ, പിന്നെയെന്താ പതിവില്ലാതെ ഇവിടെ..?
ഡ്യൂട്ടി കഴിഞ്ഞ ഉടനെ സാറിനെ കാണുന്നതിനു വേണ്ടി ഞാനിവിടെ വന്നിരുന്നു. കുറച്ചു സമയം ഇവിടെ ഇരുന്നതിനു ശേഷം സാറിനെ കാണാത്തതു കൊണ്ട് ഞാനാ വരാന്തയിലൂടെ തിയേറ്റർ വരെ ഒന്നു നടന്നു. ഡോർ തുറന്നിട്ടതായി ശ്രദ്ധയിൽ പെട്ടതു കൊണ്ട് വേഗമിങ്ങോട്ടു തിരിച്ചുനടന്നു.
അതേതായാലും നന്നായി. ഇരുപതു മിനിറ്റോളമായി ഞാനിതിനകത്തുതന്നെ ഉണ്ട്. അഞ്ചു മിനിറ്റു വൈകിയിരുന്നെങ്കിൽ നിങ്ങൾക്കിന്ന് എന്നെ കാണാൻ സാധിക്കില്ലായിരുന്നു. ക്ലോക്കിൽ നോക്കിയതിനു ശേഷമാണ് സാറങ്ങനെ പറഞ്ഞത്. നടന്നവഴിയിലൂടെ തന്നെ തിരിച്ചു നടക്കാൻ തോന്നിപ്പിച്ച ദൈവത്തെ ഞാൻ മനസ്സിൽ സ്തുതിച്ചു.
സാധാരണ രാവിലെയല്ലേ നമ്മൾ തമ്മിലുള്ള ഡിസ്കഷൻ നടക്കാറുള്ളത്. ഇന്നതിനൊരുമാറ്റത്തിനു കാരണംവല്ലതും.?
ചെറിയൊരു കാരണമുണ്ട് സാർ.
ഒ. കെ പറഞ്ഞോളൂ.
സാർ, ഞാനിവിടെ ഡ്യൂട്ടിയിൽ പ്രവേശിച്ചിട്ട് മറ്റന്നാളത്തേക്ക് രണ്ടു വർഷം തികയും. നാട്ടിൽ പോകണമെന്നുണ്ട്. അതു പറയാൻ വേണ്ടിയാണ് ഞാനിവിടെ സാറിനെ കാത്തു നിന്നത്. രണ്ടു വർഷം പൂർത്തിയായെന്നും നാട്ടിൽ പോകണമെന്നും സാവിത്രി വിളിച്ചു പറഞ്ഞപ്പോഴാണോ നിങ്ങൾക്ക് ഓർമ്മ വന്നത്.? രണ്ടു മാസം മുൻപ് പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ ടിക്കറ്റ് കൺഫോമായി കയ്യിൽ കിട്ടുമായിരുന്നില്ലേ. വെക്കേഷൻ ടൈമിൽ ടിക്കറ്റ് കിട്ടാൻ താമസിക്കുമെന്നകാര്യം നിങ്ങളോടാരും പറഞ്ഞിരുന്നില്ലേ. ഞാനത് അത്ര തന്നെ ശ്രദ്ധിച്ചില്ലായിരുന്നു സാർ.
അതിരിക്കട്ടെ , എന്നെ ഇതെല്ലാം ഓർമ്മപ്പെടുത്തിയത് സാവിത്രിയാണെന്ന് സാറെങ്ങനെയാ അറിഞ്ഞത്.? അവർ പറഞ്ഞതുകൊണ്ട്, അല്ലാതെ ഞാനെങ്ങനെ അറിയാനാ. നിങ്ങൾക്ക് അറിയാവുന്നതുപോലെ എൻ്റെ ഫോൺ നമ്പർ അവർക്കും അറിയാം. അതിൽ വിളിച്ച് കാര്യങ്ങൾ സംസാരിക്കാനുമറിയാം. നാലു ദിവസം മുൻപ് അവർ രണ്ടുപേരും വിളിച്ചിരുന്നു. കോഴ്സ് കംബ്ലീറ്റ് ചെയ്തു നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണെന്നു പറഞ്ഞു കൊണ്ടാണ് അവർ സംസാരിച്ചു തുടങ്ങിയത്. കൂട്ടത്തിൽ നിങ്ങളുടെ ലീവിൻ്റെ കാര്യവും പറഞ്ഞിരുന്നു.
ടിക്കറ്റ് ശരിപ്പെടുത്താൻ ഖാദർക്കയോട് പറഞ്ഞേൽപിച്ചിട്ടുണ്ട്. ചിലപ്പോൾ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്ന് ഖാദർക്ക തന്നെയാണ് എന്നോടു പറഞ്ഞത്. നമ്മൾ തമ്മിലുള്ള എഗ്രിമെൻ്റെ് പ്രകാരം മറ്റന്നാൾ കഴിഞ്ഞ് നിങ്ങൾക്ക് ലീവ് അനുവദിച്ചു കിട്ടും. എന്നുവച്ച് ടിക്കറ്റ്കൺഫോമാകുന്നതു വരെയും റൂമിൽ ചടഞ്ഞുകൂടാനൊന്നും നിൽക്കരുത്. ഇവിടെ ഒ.പി യിൽ വന്നിരിക്കാം. എന്താ വിരോധം വല്ലതും.?
ഒരു വിരോധവുമില്ല സാർ, സന്തോഷമേ ഉള്ളൂ. അതല്ലസാർ, സാറ് അൽപം മുൻപ് പറഞ്ഞല്ലോ അവർ രണ്ടു പേരും വിളിച്ചിരുന്നെന്ന്, ഒന്ന് സാവിത്രിയാണെന്നു മനസ്സിലായി. മറ്റൊരാൾ ആരാണുസാർ.?
(തുടരും…)
– K.M സലീം പത്തനാപുരം