ഭക്ഷണംകഴിച്ചഉടനെ സ്വലാ മജ്ലിസിൽ ചെന്ന് നിസ്കരിച്ചതിനു ശേഷം അരികുചേർന്ന് നീണ്ടുനിവർന്ന് കണ്ണടച്ചുകിടന്നു. മയക്കത്തിൻ്റെ രൂപത്തിൽ ഉറക്കം മനസ്സിനെ കീഴ്‌പ്പെടുത്താൻ നോക്കിയെങ്കിലും അതിന് പിടി കൊടുക്കാതെ മൂന്നുമണിക്കു മുമ്പായി ഞാൻ ഒ.പി യിൽ തിരിച്ചെത്തി.
എമർജൻസി കേസെന്തെങ്കിലും ഉണ്ടായിരുന്നോ സിസ്റ്ററേ.?
ഇല്ല സാർ.
ഇവിടെ സിസ്റ്റർ തനിച്ചായിരുന്നോ. പ്രേമചന്ദ്രൻസാറ് ഉണ്ടായിരുന്നില്ലേ .?
സാറ് കുറച്ചുസമയം ഇവിടെ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ആവശ്യം വന്നാലുടൻ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് ഓഫീസ് റൂമിലേക്കു പോയി. ആവശ്യം വന്നില്ല. അതുകൊണ്ട് സാറിനെ ഞാൻ വിളിച്ചതുമില്ല.
എന്താസാർ ചോദിക്കാൻ കാരണം. ?
പ്രത്യേകിച്ച് കാരണമൊന്നുമില്ല. എങ്കിലും സാറിനെകണ്ട് ചിലത് പറയാനുണ്ടായിരുന്നതുകൊണ്ട് ചോദിച്ചതാണ്.
എട്ടു മുതൽ രണ്ടു മണിവരെയുള്ള സമയത്തിനിടയിൽ അറുപത്തിഅഞ്ചുപേരെയാണ് പരിശോധിക്കേണ്ടിവന്നതെങ്കിൽ സമയം മുന്നേകാൽ ആയപ്പോഴേക്കും ഇരുപത്തിഅഞ്ചുപേരാണ് ഇവിടെ ചികിത്സ തേടി എത്തിച്ചേർന്നിരിക്കുന്നത്. ഇനിയെത്ര പേർ വരുമെന്നോ പതിവുസമയത്തുതന്നെ പരിശോധന അവസാനിക്കാൻ പറ്റുമെന്നോ യാതൊരു നിശ്‌ചയവുമില്ല. എങ്കിലും ഇവിടെ എത്തിച്ചേർന്ന അവസാനത്തെ രോഗിയെയും പരിശോധിച്ചതിനു ശേഷമേ ഞങ്ങളവിടെ നിന്നും എഴുന്നേറ്റുപോകൂ എന്ന നിശ്ചയദാർഢ്യത്തോടെ സിസ്റ്റർ ഓരോരുത്തരെയായി അകത്തേക്കു വിളിച്ചു കൊണ്ടിരുന്നു. അവസാനത്തെ രോഗിയെയും പരിശോധിച്ചു കഴിഞ്ഞതിനു ശേഷം സിസ്റ്റർ പുറത്തേക്കിറങ്ങി ഹാളിലിട്ടിരിക്കുന്ന ചെയറിനരികിലൂടെ നടന്ന് ഇനിയാരും തന്നെ ചികിത്സതേടി വന്നിട്ടില്ലെന്ന് ഉറപ്പു വരുത്തി.
ഇതിനിടയിൽ ഞാൻ ക്ലോക്കിലേക്കൊന്നു നോക്കി. സമയം എഴുമണി കഴിഞ്ഞ് അഞ്ചു മിനിറ്റായിട്ടുണ്ട്. എൻ്റെ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതു പോലെ എനിക്കനുഭവപ്പെട്ടു. സാറ് ഓഫീസ് റൂം അടച്ച് താമസ സ്ഥലത്തേക്കു പോയിട്ടുണ്ടെങ്കിൽ …. ഞാൻ അതേക്കുറിച്ച് കൂടുതലൊന്നും ചിന്തിച്ചില്ല, ചിന്തിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒ.പി റൂമിൽ നിന്നും പുറത്തിറങ്ങി ഓഫീസ് മുറി ലക്ഷ്യമാക്കി ധൃതിയിൽ നടന്നു. മുറിക്കുള്ളിൽ ലൈറ്റ് അണച്ചിട്ടില്ലെന്നു ബോധ്യമായപ്പോഴാണ് നടത്തത്തിൻ്റെ വേഗതയൽപം കുറഞ്ഞത്. പ്രതീക്ഷയോടെ ഞാൻ ഓഫീസ് റൂമിനകത്തേക്കു പ്രവേശിച്ചെങ്കിലും സാറ് അതിനകത്തുണ്ടായിരുന്നില്ല.
ഹോസ്പിറ്റൽ വിട്ട് മറ്റെവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ ഡോർ ക്ലോസ് ചെയ്യേണ്ടതാണ്. ഇനി വാർഡിലോ മറ്റോ പോയതാണെങ്കിൽ ഇവിടെ വരേണ്ടതുമാണ്. എൻ്റെ മുന്നിൽ രണ്ടു വഴികളാണുളളത്. അതിൽ ഒന്ന് ഫോണിൽ സംസാരിക്കുക എന്നതാണ്. മറ്റൊന്ന് സാറ് വരുന്നതു വരെയും കാത്തിരിക്കുക എന്നതുമാണ്. ഫോണിൽ സംസാരിക്കാമെന്നു വച്ചാൽ കാര്യങ്ങൾ മുഴുവനായും പറയേണ്ടിവരും. നേരിട്ടാകുമ്പോൾ ഏറെക്കുറെ കാര്യങ്ങളും ശരീര ഭാഷയിലൂടെ പ്രകടിപ്പിക്കാൻ കഴിയും. സാറിനത് ഉൾകൊള്ളാനും പ്രയാസമുണ്ടാകില്ല. അതിന് സാറ് വരുന്നതു വരെയും കാത്തിരിക്കേണ്ടിവരും. എത്ര സമയം.? അഥവാ വന്നില്ലങ്കിൽ എന്തു ചെയ്യും. ? ചോദ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി. ആശങ്കയും സങ്കടവും ഒന്നിച്ചു ചേർന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.
ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങി വാഷ്ബെയ്സിനു മുൻപിൽ ചെന്ന് മുഖമൊന്നു കഴുകി. തൊട്ടടുത്തു തന്നെയുളള വാട്ടർ ബോട്ടിലിൽ നിന്നും കുറച്ചധികം വെള്ളമെടുത്തു കുടിച്ചു. ദാഹം മാറിയതോടൊപ്പം മനസ്സിൽ ആളിക്കത്താൻ തുടങ്ങിയ തീയണഞ്ഞതായി അനുഭവപ്പെടുകയും ചെയ്തു. തിരിച്ച് ഒഫീസ് മുറിയിലേക്കു തന്നെ കടന്നുചെന്നു. അൽപ നേരത്തെ കാത്തിരിപ്പിനു ശേഷം ഞാനാ തീരുമാനത്തിലെത്തി. ഫോണിൽ വിളിച്ച് കാര്യങ്ങൾ പറയുക. സാറ് ലാഘവത്തോടെയാണ് പ്രതികരിക്കുന്നതെങ്കിൽ അൽപം ഗൗരവത്തിൽ തന്നെ കാര്യങ്ങൾ പറയുക. ചിലപ്പോൾ സാറിനത് ഇഷ്ടപ്പെട്ടില്ലെന്നു വനേക്കാം. ഇനിയങ്ങോട്ടുളള കാലം എന്നോടുള്ള സാറിൻ്റെ സംസാരത്തിലും പെരുമാറ്റത്തിലും അതിൻ്റെ പ്രതിഫലനവുമുണ്ടായേക്കാം. എന്തു ചെയ്യാം. മറ്റന്നാൾ എനിക്കിവിടെനിന്നും അവധിയെടുത്തേപറ്റൂ. അക്കാര്യം ഇന്നു തന്നെ സാറിനോട് പറഞ്ഞേ പറ്റൂ. എങ്ങനെയൊക്കെ ചിന്തിച്ചാലും സാവിത്രിയെക്കാൾ എനിക്കൊട്ടും പ്രധാനമല്ല സാറും സാറിൻ്റെ ആശുപത്രിയും. പറയേണ്ട കാര്യങ്ങൾ മനസ്സിൽ ഒരാവർത്തി വായിച്ചതിനു ശേഷം മേശപ്പുറത്തെ ലാൻ്റെ് ഫോണിൽ നിന്നും സാറിൻ്റെ മൊബൈൽ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും അദ്ദേഹം അറ്റൻ്റെു ചെയ്തില്ല. അൽപം വാശിയോടെ ഒരിക്കൽ കൂടെ ഞാൻ ഡയൽ ചെയ്തു. അൽപ സമയം ചെവിയോടു ചേർത്തുപിടിച്ചതിനു ശേഷം ഞാനാ റിസീവർ മേശപ്പുറത്തു വച്ചു. ആ സമയം മേശക്കു പിറകിലെ ചെയറിൽ നിന്നും നേർത്ത ഒരുശബ്ദം എൻ്റെ ശ്രദ്ധയിൽപെട്ടു. ഞാനാ ചെയറിലേക്ക് എത്തിനോക്കി. അതാകിടക്കുന്നു സാറിൻ്റെ മൊബൈൽ ഫോൺ. മനസ്സിൽ രൂപപ്പെട്ടുവന്ന പ്രതികാരജ്വാല നിർവീര്യമാകാനതു നിമിത്തമായി.
സ്വലാമജ്‌ലിസിൽ ചെന്ന് മഗ്‌രിബ് നമസ്കാരം നിർവ്വഹിച്ചു വന്നാലോ എന്ന് ആ നേരത്തു ഞാൻ ചിന്തിക്കായ്കയില്ല. പക്ഷെ അതിനിടയിൽ പ്രേമചന്ദ്രൻ സാറ് ഇവിടെ വന്നു പോയാലോ എന്ന ശങ്കയുണ്ടായതു കൊണ്ട് പിന്നീടാവാമെന്നു വച്ചു ഞാനവിടെ തന്നെ സാറിൻ്റെ വരവും പ്രതീക്ഷിച്ചിന്നു.
സമയം എട്ടുമണിയാവാറായിരിക്കുന്നു. ഇനിയും വൈകിയാൽ ദാസേട്ടനെ കണ്ട് കാര്യങ്ങൾ പറയാൻ കഴിയാതെ വരും. ഖാദർക്കയെകണ്ട് വിവരം പറയുക എന്നത് അതിലേറെ പ്രധാനപ്പെട്ടതാണ്. സാധാരണ ഈ സമയത്താണ് ഖാദർക്ക ഇവിടെ വന്നു പോകാറുളളത്. ഇന്ന് അദ്ദേഹത്തെയും ഈ വഴി കണ്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ കഠിനമായ മാനസിക സംഘർഷം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഞാൻ അനുഭവിച്ചിട്ടില്ല. ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും അതെല്ലാം നല്ലതിനായിരിക്കുമെന്ന വിശ്വാസത്തോടെ തരണം ചെയ്യണമെന്ന ഉപ്പയുടെ ഉപദേശം ഓർത്തെടുക്കാനായത് ഓഫീസ് റൂമിൽ നിന്നും പുറത്തിറങ്ങി സാറിനെ അന്വേഷിച്ചു നടക്കാതിരിക്കാൻ എനിയ്ക്കു പ്രേരണയായി.
(തുടരും…)
– K.M സലീം പത്തനാപുരം