ആശുപത്രിയിൽ മറ്റാരെക്കാളും തിരക്കുള്ള വ്യക്തിയാണ് പ്രേമചന്ദ്രൻസാർ, വെറുതെ ഇരിക്കുന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.
ഓഫീസ് മുറിയിലെത്തി അത്യാവശ്യ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാലുടൻ ക്ലീനർ മുതൽ ഡോക്ടർ ഉൾപ്പടെ ഒരോരുത്തരുടെയും അടുത്തുചെന്ന് കാര്യങ്ങൾ ചോദിച്ചറിയും, പിന്നീട് അഡ്മിറ്റിലുള്ള രോഗികളുടെ അടുത്തുചെന്ന് രോഗിയോടും കൂടെയുളളവരോടും സുദീർഘമായി സംസാരിക്കും. കൂടുതൽ പേർ പരിശോധനയ്ക്കായി കാത്തിരിക്കുന്ന ക്യാബിനിലെത്തി ഡോക്ടർക്കു സമീപമിരുന്ന് രോഗികളെ പരിശോധിക്കുകയും ചെയ്യും. മാനേജർ എന്നനിലയിൽ ഓഫീസ് മുറിയിലിരുന്ന് സമയം ചെലവഴിക്കാനൊന്നും സാറ് ഒരുക്കമല്ല. ഇവിടെയുള്ള ഒരോരുത്തരും അവരവരുടെ ഉത്തരവാദിത്വങ്ങൾ പരാതി പറയാൻ ഇടവരുത്താത്ത വിധം ഭംഗിയായി നിർവ്വഹിക്കുന്നുണ്ടല്ലോ, പിന്നെയെന്തിനാണ് സാറിത്ര റിസ്ക്കെടുക്കുന്നത് എന്ന് ഞങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ഞാൻ മുൻപൊരിക്കൽ അദ്ദേഹത്തോടു ചോദിച്ചതാണ്. കാസേരയിൽ ചാരിയിരുന്ന് അകാല വാർദ്ധക്യം ക്ഷണിച്ചു വരുത്താൻ താൽപര്യമില്ലാത്തതുകൊണ്ട് എന്ന ലളിതമായ മറുപടിയാണ് സാറതിനു പറഞ്ഞിരുന്നത്. അതൊരു ഭംഗിവാക്കായിരുന്നില്ലെന്ന് പിന്നീട് എത്രയോ തവണ ഞാൻ നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണ്. ഇന്നത്തെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇന്ന്എത്ര മണിക്കാണ് അദ്ദേഹം ഇവിടെ എത്തിയതെന്ന് എനിക്കിയില്ല ,ഞാനിവിടെ എത്തുമ്പോൾ അദ്ദേഹം ഓഫീസ് മുറിയിലുണ്ട്. ഈ സമയം വരെയും അദ്ദേഹം ജോലിയിൽ തന്നെയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ പ്രവർത്തന രീതികൾ ഊർജ്ജം നൽകുന്നതും അതേസമയം കൗതുകമുളവാക്കുന്നതുമാണ്.
സിസ്റ്ററേ .. പത്തു മിനിറ്റ് സമയത്തെ വിശ്രമത്തിനു ശേഷമാണ് ഞാൻ സിസ്റ്ററെ വിളിച്ചത്.
എന്താസാർ .?
നിങ്ങൾ ഭക്ഷണംകഴിച്ചോ.?
കഴിച്ചുസാർ . ഞങ്ങൾ രണ്ടുപേരും കുറച്ചു മുൻപ് ഭക്ഷണം കഴിച്ചു..
എന്നാലിനി ഞാനും ഭക്ഷണം കഴിച്ചു വരാം.
ക്യാൻ്റെീൻ അടച്ചിട്ടുണ്ടാകില്ലേ സാർ .?
അതിലെന്താ സംശയം. സമയം 9.30 കഴിഞ്ഞില്ലേ,
അപ്പാൾ സാറ് ഭക്ഷണം കഴിച്ചിട്ടു വരാമെന്നു പറഞ്ഞത്. ?
ഇന്ന് സമയം വൈകുമെന്നു നേരത്തെ അറിയാമായിരുന്നതു കൊണ്ട് ഉച്ചയ്ക്കു തന്നെ ദാസേട്ടനോട് പറഞ്ഞ് ഞാനതെല്ലാം ഏർപ്പാടാക്കിയിരുന്നു. ക്യാൻ്റെീൻ അടച്ചതിനു ശേഷംഎനിക്കു കഴിക്കാനുള്ളത് അദ്ദേഹം എൻ്റെ ക്യാബിനിൽ കൊണ്ടു വച്ചിട്ടുണ്ടാവും..അതെടുത്തു കഴിച്ചു കഴിഞ്ഞാലുടൻ ഞാനിങ്ങോട്ടു വരാം. അതു കഴിഞ്ഞ് നിങ്ങൾക്കു രണ്ടു പേർക്കും വിശ്രമിക്കാം. എന്നെപ്പോലെ തന്നെ നിങ്ങളും രാവിലെ ഡ്യൂട്ടിതുടങ്ങിയതല്ലേ, ക്ഷീണത്തിൻ്റെ കാര്യത്തിൽ ഡോക്ടറും നഴ്സും വേർതിരിവൊന്നുമില്ലന്ന് എനിയ്ക്ക് നന്നായിട്ടറിയാം സിസ്റ്ററേ..
ക്യാബിനിലേക്കു പ്രവേശിച്ച ഉടനെ മേശപ്പുറത്ത് ഫ്ലാസ്ക്കുണ്ടോ എന്നാണ് ഞാനാദ്യം നോക്കിയത്. സാധാരണ അര ലിറ്റർ ഫ്ലാസ്കിലാണ് ദാസേട്ടൻ കട്ടൻ ചായ കൊണ്ടു തരാറുള്ളത്. ഇന്നത് ഒരു ലിറ്റർ ഫ്ളാസ്ക്കിലാണ് കൊണ്ടു വച്ചിട്ടുള്ളത്. എൻ്റെ കൂടെ രണ്ട് സിസ്റ്റർമാർക്കു കൂടെ ഉണർന്നിരിക്കാനുള്ളതു കൊണ്ട് അത് പുറത്തേക്ക് ഒഴിച്ചു കളയേണ്ടിവരിലെന്ന് സമാധാനിച്ചുകൊണ്ട് കൈകഴുകി ഭക്ഷണം കഴിക്കാനിരുന്നു. കാസറോളിൻ്റെ അടപ്പ് തുറന്നപ്പോൾ എൻ്റെ മനസ്സിൽ ദാസേട്ടൻ്റെ മുഖം തെളിഞ്ഞു. അതിനകത്തുള്ള ആവി പറക്കുന്ന ചാപ്പാത്തിയും മീൻകറിയും ക്യാൻ്റെീൻ അടക്കുന്നതിൻ്റെ തൊട്ടു മുൻപായി എനിക്കു മാത്രമായി തയ്യാറാക്കിയതാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
ഇന്നു മാത്രമല്ല, മുൻപും ദാസേട്ടൻ അങ്ങനെയാണ്. കാര്യം എന്താണെന്നു മാത്രമേ അദ്ദേഹത്തോട് പറയേണ്ടതുള്ളൂ, പിന്നീട് ചെയ്യാനുള്ളതൊക്കയും കാര്യത്തിൻ്റെ സ്വഭാവം തിരിച്ചറിഞ്ഞു കൊണ്ട് ഭംഗിയായി ചെയ്യാൻ ദാസേട്ടനറിയാം. കേവലമൊരു അറിവു മാത്രമല്ലത്. ഒരു സിദ്ധിയാണെന്നുതന്നെ പറയാം. അനുഭവങ്ങളിലൂടെ അപൂർവ്വം ചിലർക്കു മാത്രം ലഭിക്കുന്ന സിദ്ധിത്രയം..
ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാനവരുടെ അടുത്തേക്ക് തിരിച്ചുചെന്നു..
സാറ് ഇത്രപെട്ടെന്ന് ഭക്ഷണം കഴിച്ചു വരേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല.
അതെന്താ സിസ്റ്റ്ർ അങ്ങനെ പറയാൻ കാരണം.?
പ്രത്യേകിച്ച് കാരണമൊന്നുമില്ല സാർ, ഞങ്ങൾ രണ്ടുപേർ ഇവിടെയുണ്ടല്ലോ, കുട്ടികളുടെ കാര്യത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടതുമില്ല. അഥവാ വല്ല പ്രശ്നവും ഉള്ളതായി തോന്നിയാൽതന്നെ ഇവിടെ ഞങ്ങൾ രണ്ടു പേരുള്ളതുകൊണ്ട് ഒരാൾക്ക് സാറിൻ്റെ അടുത്തേക്കു വന്ന് വിവരം അറിയിക്കാവുന്നതല്ലേയുള്ളൂ. അതുകൊണ്ട് അൽപം വിശ്രമിച്ചതിനു ശേഷം വന്നാലും മതിയായിരുന്നു എന്ന ഉദ്ദേശത്തോടെ പറഞ്ഞതാണ്..
വിശ്രമം ഇവിടെയും ആവാലോ സിസ്റ്ററേ,
ഇതാ .. ഈ ഫ്ലാസ്ക് നിങ്ങളുടെ ടേബിളിൽ കൊണ്ടു വച്ചോളൂ, ദാസേട്ടൻ എനിയ്ക്കു പുറമെ നിങ്ങളെയും കൂടെ മനസ്സിൽ കരുതി തയ്യാറാക്കി കൊണ്ടുവന്ന കട്ടൻ ചായയാണ്.
സിസ്റ്റർ എൻ്റെ അരികിൽ നിന്നും പോയതിനു ശേഷം ഞാനെൻ്റെ ചെയറിൻ്റെ മുൻപിൽ മറ്റൊരു ചെയർ എടുത്തുവച്ചു. ചെയറിൽ ചാരിയിരുന്നതിനു ശേഷം കാലുകൾ അതിലേക്കെടുത്തു വച്ച് സുഖമായി ഇരുന്നു എന്നു പറയുന്നതാണ് ശരിയെങ്കിലും നീണ്ടു നിവർന്നു കിടന്നു എന്നു പറയാനാണെനിക്കിഷ്ടം.. കസേരയിലിരുന്ന് സുഖമായുറങ്ങി എന്നൊക്കെ കഥയിലും നോവലിലും വായിച്ചതല്ലാതെ ഹൗസ് സർജൻസി ചെയ്യുന്നതു വരെയും അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല, അതുകൊണ്ടു തന്നെ അതൊരു ഭംഗിവാക്കാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഹൗസർജൻസി ചെയ്തു കൊണ്ടിരുന്ന സമയത്തും പിന്നീട് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോഴുമെല്ലാം ബെഡ്ഡിൽ കിടന്നുറങ്ങുമ്പോഴുണ്ടാകുന്ന സുഖം തന്നെയാണ് ചെയറിൽ ചാരിക്കിടന്നുറങ്ങുമ്പോഴും എനിയ്ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. രണ്ടും തമ്മിലുള്ള വ്യത്യാസം ദേഹമാസകലം പുതപ്പുകൊണ്ട് മൂടിപ്പുതക്കുന്നതിനും ചരിഞ്ഞും കമഴ്ന്നും കിടക്കുന്നതിനും പരിമിതിയുണ്ടെന്നതു മാത്രമാണ്.. തുടർച്ചയായ മൂന്നു മണിക്കൂർ സമയത്തെ ചാരിയിരുത്തം കൺപോളകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതായി അനുഭവപ്പെട്ടപ്പോൾ ചെയറിൽ നിന്നും എഴുന്നേറ്റ് സിസ്റ്ററുടെ അടുത്തേക്കു ചെന്നു. ഉറക്കത്തെ അകറ്റി നിർത്തുന്നതിനുള്ള ഒറ്റമൂലി അവിടെയാണ് സിസ്റ്റർ കൊണ്ടു വച്ചത്. ഫളാസ്കിൽ നിന്നും അരകപ്പ് കട്ടൻ ചായയെടുത്ത് തിരിച്ചു നടക്കാൻ നേരം ഞാൻ രണ്ടു സിസ്റ്റർ മാരുടെയും മുഖത്തേക്കൊന്നു എത്തിനോക്കി. രണ്ടു പേരും കണ്ണടച്ചുള്ള കിടപ്പാണ്, എന്നു വച്ച് അവർ ഗാഡനിദ്രയിലൊന്നുമായിരിക്കില്ല, അർദ്ധബോധാവസ്‌ഥയിൽ ഒരു മയക്കമായിരിക്കാം. ഒരു പക്ഷെ ഉച്ചത്തിലൊന്നു ചുമയ്ക്കുകയോ, ശബ്ദമുണ്ടാക്കുകയോ ചെയ്താൽ അവർ ഉണരുകയും ചെയ്യുമായിരിക്കാം. ഫ്ളാസ്ക്കിൽ ആവശ്യത്തിലധികം കട്ടൻ ചായ ഉള്ളതു കൊണ്ട് ഞാനേതായാലും ഉറങ്ങാൻ സാധ്യതയില്ല. ഞാനുണർന്നിരിക്കുമ്പോൾ സിസ്റ്റർ കണ്ണടച്ചു കിടക്കുന്നതു കൊണ്ട് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാനും ഇടയില്ല.
കട്ടൻ ചായ ചുണ്ടോടടുക്കുന്നതിനു മുമ്പേ അതൽപ്പം ചൂട് കൂടുതലാണെന്ന് എനിക്കു ബോധ്യമായി. ഞാനത് മേശപ്പുറത്തു വച്ചതിനു ശേഷം കുട്ടികളുടെ അടുത്ത് ചെന്ന് ഒരോരുത്തരയും ശ്രദ്ധിച്ചു നോക്കി. ആദ്യത്തെയും രണ്ടാമത്തെയും ബെഡിൽ കിടക്കുന്നവർ നല്ല ഉറക്കത്തിലാണ്. മയക്കത്തിലാണെന്നു പറയുന്നതാകും ശരി. ആദ്യം സർജറി കഴിഞ്ഞ കുട്ടിയാണ് മൂന്നാമത്തെ ബെഡിൽ കിടക്കുന്നത്, മറ്റു രണ്ടുപേരെയും അപേക്ഷിച്ച് അവനോട് അൽപം അടുപ്പം കൂടുതലാണെനിയ്ക്കുള്ളത്.
രോഗംമൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഞാനവനെ ചികിത്സിക്കാൻ തുടങ്ങിയത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാത്തതിലോ, സ്ക്കൂളിൽ പോകാൻ പറ്റാത്തതിലോ ഒന്നുമായിരുന്നില്ല അവന് സങ്കടമുണ്ടായിരുന്നത്, മറിച്ച് അവൻ്റെ കളികൂട്ടുകാരോടൊപ്പം ഓടിയും ചാടിയും കളിക്കാൻ കഴിയാത്തതിലായിരുന്നു. ചികിത്സ ആരംഭിച്ചതിനു ശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ അവനെന്നോടു ചോദിച്ചതും അതിനെ കുറിച്ചു തന്നെയായിരുന്നു. എനിയ്ക്ക് എന്നാ അവരോടൊപ്പം കളിക്കാൻ പറ്റുക സാറേ എന്ന്. പിന്നീട് അവൻ്റെ ഉമ്മ വിളിച്ച് ബുക്ക് ചെയ്യുമ്പോഴെല്ലാം അവസാനത്തെ ടോക്കൺ നമ്പറാണ് സിസ്റ്റർ അവർക്ക്കൊടുക്കാറുണ്ടായിരുന്നത്. എൻ്റെ നിർദേശപ്രകാരമാണ് സിസ്റ്റർ അങ്ങനെ ചെയ്തു കൊണ്ടിരുന്നത്. ഏതു സമയത്തു വിളിച്ച് ബുക്കു ചെയ്താലും അവസാനത്തെ നമ്പർ ഞങ്ങൾക്കുതരാൻ എന്താ ഡോക്ടറെ കാരണം.? എൻ്റെ മോൻ്റെ കാര്യത്തിൽ ഡോക്ടർക്കെന്താണൊരു താൽപര്യക്കുറവ്.? ഒരിക്കൽ അവൻ്റെ ഉമ്മ പ്രതിഷേധരൂപത്തിൽ അൽപം ഗൗരവത്തോടെ എന്നോടതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നതാണ്. സാറെ എന്ന സംബോധനയിൽ നിന്നും ഡോക്ടറേ എന്ന സംബോധനയിലേക്കുള്ള മാറ്റംതന്നെ പ്രതിഷേധ സൂചകമാണെന്ന് എനിയ്ക്കറിയാമായിരുന്നു.
താൽപര്യക്കുറവുകൊണ്ടല്ല മറിച്ച് താൽപര്യം അൽപം കൂടുതലായതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നു പറഞ്ഞപ്പോൾ അതെന്തുകൊണ്ടാണെന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. പുറത്ത് രോഗികൾ പരിശോധനയ്ക്കായി കാത്തിരിക്കുമ്പോൾ ഇവനെ എനിയ്ക്കു പരിശോധിച്ചു മരുന്ന് കുറിച്ചു നൽകാനേ സാധിക്കുകയുള്ളൂ എന്നും അവസാനത്തെ ടോക്കൺ നമ്പർ പ്രകാരമായാൽ പരിശോധിക്കുക മാത്രമല്ല, മോനോട് അൽപ നേരം സംസാരിക്കുകയും ചെയ്യാമെന്ന് ഉദേശിച്ചു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും പറഞ്ഞപ്പോഴാണ് അത്രയും സമയം അവരുടെ മുഖത്തു കണ്ടുകൊണ്ടിരുന്ന ഗൗരഭാവംമാറി അൽപ്പം പ്രസന്നമായത്.
പിന്നീടുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുമ്പോഴെല്ലാംഅവസാനത്തെ ടോക്കൺ നമ്പർ അവർ ചോദിച്ചു വാങ്ങുകയാണ് ചെയ്തു കൊണ്ടിരിരുന്നത്.
മോനെ പരിശോധിച്ചു കഴിഞ്ഞതിനു ശേഷം മിനിമം പതിനഞ്ചു മിനിറ്റ് സമയമെങ്കിലും അവൻ്റെ ഉമ്മയോട് സംസാരിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ടായിരുന്നു. ആ സംസാരത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ വച്ചു കൊണ്ടാണ് ഞാനവനെ ചികിത്സിച്ചിരുന്നത്. അത്രയും സമയം അവനെ ചേർത്തിരുത്തി ചുമലിൽ കൈവച്ചും തലയിൽ തലോടിയും ഒരു കൂട്ടുകാരനോടെന്ന പോലെയാണ് ഞാനവനോടു പെരുമാറിയിരുന്നത്. ആറു മാസക്കാലത്തെ ചികിത്സക്കു ശേഷം ഇന്നത്തെ സർജറിയോടെ അവൻ പൂർണ്ണമായ തോതിൽ രോഗമുക്തനാവുകയാണ്. അവനെ സംബന്ധിച്ചിടത്തോളം ചികിത്സകൻ എന്നതിലുപരി ഞാൻ അവൻ്റെയൊരു കൂട്ടുകാരനാണ്.
ബെഡ്ഡിനടുത്തുചെന്ന് ഞാനവൻ്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചു നോക്കി. അവൻ്റെ കണ്ണുകൾ പാതി തുറന്നിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടു.
വേഗത്തിൽ ടാബിളിനടുത്തേക്കു ചെന്ന് നേരെത്തെ ഒഴിച്ചുവച്ച കട്ടൻ ചായയെടുത്തു കുടിച്ചതിനു ശേഷം ഉൻമേഷത്തോടെ ഞാനവൻ്റെ അരികിലുണ്ടായിരുന്ന ചെയറിൽ ഇരിപ്പുറപ്പിച്ചു. ചെയർ നീക്കിയിടുന്ന ശബ്ദം കേട്ടതു കൊണ്ടായിരിക്കാം പാതി ഉറക്കത്തിലാണ്ടുപോയിരുന്ന സിസ്റ്റർമാർ രണ്ടു പേരും ചാടി എഴുന്നേറ്റ് എൻ്റെ അരികിലെത്തി. ഞാനവരുടെ മുഖത്തേക്കൊന്നു നോക്കി. കുറ്റബോധം അവരുടെ മിഴികളിൽ നിഴലിക്കുന്നതായി ഞാനറിഞ്ഞു.
സാർ , ഞങ്ങൾ …
പതിഞ്ഞ സ്വരത്തിൽ അവർ സംസാരിക്കാൻ തുടങ്ങി.
(തുടരും…)
– K.M സലീം പത്തനാപുരം