താമരപ്പൂവൊന്നിറുക്കുവാൻ
താരിളംകൈ ഒന്നു നീട്ടവേ,
തോണി തുഴഞ്ഞുവന്നവൻ
പൂവൊന്നിറുത്തവൾക്കു നൽകി,
നറുപുഞ്ചിരിയോടവൻ തുഴഞ്ഞങ്ങു പോയി.
സുന്ദരഗാത്രൻ സുശീലൻ സുജനപാലനെന്നവൻ നാമം.
ദൂരത്തുചെന്ന് തിരിഞ്ഞൊന്നു നോക്കവേ,
അവളാനളിനവുമായ് നോക്കി നില്പൂ.
മാനസങ്ങൾ തൻ തന്ത്രികൾ
തൊട്ടുണത്തും പ്രണയമേ,
ഒരു മാത്ര കൊണ്ടു നീ ചാരത്തണയുന്നു,
ഒരു മാത്ര കൊണ്ടു നീ വിരഹത്തിലാഴ്ത്തുന്നു.
പറയാതെ പറയും പ്രണയം ഹൃത്തിൽ
വിടരാൻ വെമ്പും മലർമൊട്ടു പോലെ,
നറുമണം വീശിടും.
മാനസനികുഞ്ജത്തിൽ വിപഞ്ചിക മീട്ടി,
പ്രണയഗോപുരശൃംഗത്തിൽ ലാസ്യനടനമാടും.
ദിവ്യപ്രണയത്തിനു സ്പർശമില്ല ഭാഷയില്ല
ആത്മാവാത്മാവിലലിയും
നിർവൃതിതൻ വികാരമൊന്നുമാത്രം.
അവനേകിയ നീരജവുമായവൾ നടന്നീടവേ,
മലരിൻ മരന്ദം നുകരുന്ന മധുപനെ കണ്ടമാത്രയിൽ
മഞ്ജുളാംഗി തൻ മിഴികളിൽ മഴവില്ലു തെളിഞ്ഞു,
കപോലങ്ങൾ സന്ധ്യാംബരമായി.
ഏറെനാളവൾ മാരിവില്ലിനെ കാത്തിരിക്കുന്ന
പൂമയിൽ പോലിരുന്നു.
മലർതേടിയെത്തും ഭൃംഗത്തെപ്പോലെ,
അവനവളെ തേടിയെത്തി.
ദൂരത്തെങ്ങോ കണ്ണു നട്ടിരിക്കുന്ന
ചാരുലത തൻ ചാരത്തണഞ്ഞു.
അർക്കനെക്കണ്ട അംബുജത്തെപ്പോലെ,
അവൾതൻ വദനാംബുജം വിടർന്നു.
നീലോല്പലമിഴികൾ നക്ഷത്രങ്ങളെക്കാൾ തിളങ്ങി,
കരിമിഴികളിൽ കവിത തെളിഞ്ഞു.
താമരപ്പൊയ്കയിൽ നിന്നൊരു
താമരതണ്ടവൻ പറിച്ചവളുടെ കഴുത്തിലണിയിച്ച നേരം
നിർവൃതിയാലവൾ മിഴിപൂട്ടി നിന്നു.
ചിത്രാംഗതൻ ചക്രവാളത്തിൽ ദൃക്‌സാക്ഷിയായി.
കളകൂജനംശ്രുതി മധുരമായി,
താരക ജാലം ചെരാതുമായെത്തി,
മുകിലാം തിരശ്ശീല മാറ്റി,
മതികല എത്തി നോക്കി.
മാരുതൻ മലയജമണവുമായെത്തി
പവിഴമല്ലിപ്പൂ പൊഴിച്ചാശിർവ്വദിച്ചു.
മിഴികളിൽ സ്വപ്നങ്ങൾ ചാർത്തി,
വിടചൊല്ലിയവൻ നടന്നു,
ഉൾമനം വിങ്ങിയവൾ നിന്നു.
തിരയൊഴിഞ്ഞ തീരമെന്നപോലെ.
നാളുകളേറെ കടന്നു പോയി,
കാലംതെറ്റി പെയ്തമഴ പ്രളയമായി.
നിദ്രയില്ലാത്തൊരു രാത്രിയിൽ,
കൊടും കാറ്റും പേമാരിയും
ഉരുൾപൊട്ടലും വന്നവരുടെ
കുടിലുമൊലിച്ചുപോയി.
ഏതോകരമവളെ പിടിച്ചുയർത്തി,
മലയൂർന്നു വന്നവർക്കു മീതെപ്പതിച്ചു.
ചിന്നിച്ചിതറിയോടിയോർ,
വെള്ളപ്പാച്ചലിലുമൊഴുകിപ്പോയി.
.
ഗ്രാമം കൽക്കൂമ്പാരമായി,
അതിനടിയിൽ നിന്നുയർന്നു ആർത്തനാദങ്ങൾ.
മഴയുടെ രൗദ്രതാണ്ഡവം തുടർന്നു,
കുടിലുകളിരുന്നിടം കല്ലും മണ്ണുമായി,
ജീവനൊരു നിമിഷാർദ്ധംകൊണ്ടു പൊലിഞ്ഞുപോയി.
മനുഷ്യനും മണ്ണും പ്രകൃതിക്കു സ്വന്തം
മനുഷ്യനേതും സ്വന്തമല്ലന്നോർക്കണം
ഞാനെന്ന ഭാവത്തെ ഹനിച്ചീടുവാൻ,
പ്രളയമായി വന്നുവോ പ്രകൃതി?.
സ്വപ്നങ്ങളായിരം നെയ്തവന്നവളുടെ വീടുതേടിയെത്തി;
വീടുനിന്നിടം വെറും കൽക്കൂമ്പാരമായിരിപ്പൂ ,
ആർദ്രമാം മനമോടവനന്തിച്ചുനിന്നു.
വിങ്ങും മനസ്സോടെ ചുറ്റിലും നോക്കവേ,
കൽക്കൂമ്പാരങ്ങൾക്കിടയിലൂടെ ഒരു കരം മാത്രമുയർന്നു നിൽപ്പൂ,
അതിലൊരു പത്മവുമുണ്ടായിരുന്നു.
– കോമളം പരമേശ്വരൻ, പാലക്കാട്.