വേഷം കെട്ടിയിറക്കിയ
നടന സ്വപ്നങ്ങളെ
തിരശ്ശീല ഉയർത്താതെ
മനസിൽ കൊളുത്തിയിട്ട്
ചിലങ്കനാദമുണർത്തി.
ജീവൻ്റെ തുടുപ്പുകൾ
മായാജാലം കാട്ടി
ഒരു റോസാപൂവിനെ
പ്രാവാക്കി തീർത്തു
പ്രണയമന്ത്രങ്ങളുരുവിട്ടപ്പോൾ
പുറം വാതിലിലൂടെ
അനേകം പ്രണയ കുക്കുടങ്ങൾ
വരിവരിയായി വേദിയിലെത്തി.
സ്വയരാഗബോധത്തിൻ്റെ
ഉണർവുകൾ
ഇനിയും അടച്ചു വയ്ക്കണോ?
അത്ഭുത പ്രപഞ്ചത്തിൻ്റെ
കൺകളിൽ നിന്നും
പുകഞ്ഞു പടരുന്ന മഞ്ഞ് കാലത്തി-
ലെരിഞ്ഞൊടുങ്ങാത്ത
കാമിനിയും തോഴിമാരും
നവചിന്തന വാതിൽതുറന്നു
സ്വയം തലയറുത്ത് മാറ്റപ്പെട്ട
മായാജാലക്കാരൻ്റെ കടലിനുമീതെ
യാമനൃത്തം വെക്കുന്നു.
– കുഞ്ഞച്ചൻ മത്തായി