ഏറെ താമസമില്ലാതെ കഞ്ഞിക്കുള്ള അരി നമ്മളും പൈസകൊടുത്തു വാങ്ങേണ്ടിവരും.
പറമ്പിൽ ആവശ്യത്തിലധികം നാളികേരവും അടയ്ക്കയുമെല്ലാം ഉള്ളതുകൊണ്ട് നമുക്കതിനു സാധിക്കും,
അവരുടെകാര്യം അങ്ങനെയല്ലല്ലോമോനെ, ഒരു പണിയുമില്ലാത്ത അവരുടെ കയ്യിലെങ്ങനെയാ പൈസ ഉണ്ടാകുന്നത്.?
ആരാണവർക്ക് പൈസകൊടുക്കാനുള്ളത്.? അവരുടെആവാലാതിയും സങ്കടവും നമ്മുടേതുംകൂടെയാണ് മോനെ.
ഞാനെന്താണ് ചെയ്യേണ്ടതെന്ന് അമ്മ പറഞ്ഞാൽമതി, എന്നെക്കൊണ്ടു പറ്റുന്നതാണേൽ ഞാൻചെയ്യാം, അതല്ല, പുറത്തുനിന്നാരെയെങ്കിലും
വിളിച്ച് ചെയ്യിപ്പിക്കേണ്ടതാണെങ്കിൽ അങ്ങനെയുംചെയ്യാം. രണ്ടായാലും എന്നാ, എപ്പോഴാ എന്നു പറഞ്ഞാൽ മതി.
പാടത്തുകൃഷിയിറക്കാൻ പുറത്തുനിന്നാരെയും വിളിക്കേണ്ടി വരില്ലമോനെ, അതിന് നീയും കൃഷ്ണനും തന്നെ ധാരാളമാണ്.
കൃഷ്ണൻ അതൊന്നും പഠിച്ചിട്ടില്ലങ്കിലും നിഴലുപോലെഅച്ഛൻ്റെ കൂടെ നടന്ന് നീയതൊക്കെ പഠിച്ചിട്ടുണ്ടല്ലോ,?
പറ്റുന്നവിധത്തിൽ ഞാനുംദേവകിയും സഹായത്തിനുണ്ടാകും.
പാടത്തെ പുല്ലും കിളയും നീക്കാൻ തന്നെ രണ്ടു മൂന്നാഴ്ചത്തെ പണിയെടുക്കേണ്ടി വരും. പിന്നെ വരമ്പ് കൊത്തി നേരെയാക്കണം, വെള്ളം കെട്ടി നിർത്തണം,
അതിനു മുമ്പേ തോട്ടിൽ അടിഞ്ഞു കൂടിയ ചപ്പും ചവറും എടുത്തു മാറ്റണം, പാടം വളമിട്ട് ഉഴുതു മറിക്കണം, ഈ ആഴ്ച തുടങ്ങിയാലേ ഓണം കഴിഞ്ഞ ഉടനെ ഞാറുനടാൻകഴിയൂ എന്നാണമ്മേ എനിക്കു തോന്നുന്നത്.
അതിനെന്താ മോനെ, ഈ ആഴ്ചയിൽ തന്നെ പണി തുടങ്ങാലോ,?
പത്തായത്തിലുള്ള വിത്തെടുത്തു വിതച്ചാൽ മുളക്കുമെന്നെനിക്കു വിശ്വാസമില്ല ഹൈദറേ, അഥവാ മുളച്ചാൽ തന്നെയും കരുത്തും കതിരും കുറവായിരിക്കും,
കൊല്ലമൊന്നു കഴിഞ്ഞതല്ലേ, അതു കൊണ്ട് നമ്മളൊരു പരീക്ഷണത്തിനു മുതിരാതിരിക്കലാണ് നല്ലത്.
നമ്മുടെ തോണിയെടുത്ത് നീയും കൃഷ്ണനും കൂടെ വല്ല്യങ്ങാടിയിൽ ചെന്ന് ആവശ്യത്തിനുള്ള വിത്തുവാങ്ങി കൊണ്ടുവരണം, പോകുമ്പോ നാളികേരം കൊണ്ടുപോവുകയും ചെയ്യണം.
ഉപ്പ്, മല്ലി, ശർക്കര, മുതിര എന്നിങ്ങനെ ആവശ്യമുള്ളതെല്ലാം കുറച്ചധികം വാങ്ങിക്കുകയും ചെയ്യണം. പണിക്കാരുണ്ടാകുമ്പോൾ അതൊക്കെ പെട്ടൊന്നു ഉപയോഗിച്ചുതീരും.
അമ്മേ, വല്യങ്ങാടീപോയി സാധനം വാങ്ങിക്കൊണ്ടു വരാമെന്നുവച്ചാൽ ഒരു ദിവസത്തെ മെനക്കെടാണ്.
പുലർച്ചക്കു പുറപ്പെട്ടാൽ തന്നെ എല്ലാം ചെയ്തു കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടാകും. രണ്ടാഴ്ചയിലധികമായി ഞാനും റംലയും ചേർന്നാണ് ഉമ്മയെ ദിവസവും നാലഞ്ചു പ്രാവശ്യം കട്ടിലിൽ ചാരിയിരുത്തുന്നതും തിരിച്ചു കിടത്തുന്നതും.
ഈ അവസ്ഥയിൽ ഒരു ദിവസം ഞാനവിടെ നിന്നും വിട്ടു നിന്നാൽ അവര് രണ്ടാളും പ്രയാസത്തിലാകും.
ആ കാര്യമോർത്തു നീ വിഷമിക്കണ്ട ഹൈദറേ,
ഇവിടെ ആവശ്യത്തിലധികം സ്ഥലമുണ്ടല്ലോ,? ഉമ്മാനെ ഇങ്ങോട്ടു കൊണ്ടുവരാലോ, ? ഉമ്മയും നീയും ഈ വീട്ടിലൊരുപാടു താമസിച്ചതല്ലേ.?
പാടത്ത് കൃഷി നിർത്തി വച്ചതിനു ശേഷമല്ലേ അതിലൊരു മാറ്റമുണ്ടായത്.?
മുമ്പൊക്കെ അച്ഛനും നിൻ്റെ ഉപ്പയും കൂടി മഴക്കാലത്ത് വല്യങ്ങാടീൽക്ക് പോയാൽ രണ്ടു ദിസം കഴിഞ്ഞേ മടങ്ങിയെത്തൂ, അന്നൊക്കെ എനിക്ക് കൂട്ടിന് അവളും അവൾക്ക് കൂട്ട് ഞാനും മാത്രമായിരുന്നുമോനെ.
നിന്നെ വല്യങ്ങാടീൽക്ക് പറഞ്ഞയക്കുന്നതു കൊണ്ടുമാത്രല്ല, അതില്ലങ്കിലും ഞാവളെയിങ്ങോട്ടു കൊണ്ടു വരണമെന്നാഗ്രഹിച്ചതാണ്,
നീയും റംലയും കൂടെ അവളോടൊപ്പമിങ്ങോട്ടു പോന്നാൽ ദേവകിക്കും ഒരു കൂട്ടാകും.
അവനവൻ്റെ കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാൻ കഴിയുമ്പോഴല്ല മോനെ, അതിനു കഴിയാതാകുമ്പോഴാണ് കൂടെ നിൽക്കേണ്ടത്.
ഇവിടെ നിങ്ങൾക്കാർക്കും ഒരു കുറവുമുണ്ടാകില്ലട്ടോ.
ഞാൻ ഈ പറഞ്ഞതൊന്നും മോൻ വീട്ടിൽ ചെന്ന് ഉമ്മയോടുപറയണ്ടാട്ടോ, അതൊക്കെ ഞാൻ നേരിട്ടു ചെന്ന് അവളോടു പറയാം.
ഞാൻ പറഞ്ഞാൽ ആമിനക്കുട്ടി എതിർപ്പൊന്നുംപറയില്ലാന്ന് എനിക്കുറപ്പുണ്ട്.
പറ്റുമെങ്കിൽ മോൻ നാളെ നേരത്തെ തന്നെവരണം, എന്നിട്ട് കൃഷ്ണനെയും കൂട്ടി പണിക്കാരെയൊക്കെ നേരിട്ടു കണ്ട് കാര്യങ്ങൾ പറയണം.
ഇനിയൊന്നും വൈകിക്കണ്ട. ഓരോന്നും അതിൻ്റെ നേരത്തിനും കാലത്തിനും ചെയ്തില്ലങ്കിൽ എല്ലാം താളം തെറ്റും.
നാളെ നേരത്തെയെത്താമെന്നും പറഞ്ഞ് ഉച്ചയ്ക്കു മുമ്പേ ഹൈദറലി വീട്ടിലേക്കു തിരിച്ചു പോയി.
പതിവുപോലെ അതിരാവിലെ തന്നെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളെല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷം കൃഷ്ണദാസൻ വരാന്തയിലെ ചാരുപടിയിൽ ചെന്നിരുന്നു.
അമ്മ ഇന്നലെ പറഞ്ഞതോരോന്നും മനസ്സിൽ തെളിഞ്ഞു കൊണ്ടിരിന്നെങ്കിലും എവിടെ നിന്നു തുടങ്ങണം, ഏങ്ങനെ തുടങ്ങണം എന്നറിയാതെ പ്രയാസപ്പെട്ടു.
അച്ഛനുണ്ടായിന്നപ്പോൾ ഈ വക കാര്യങ്ങളൊന്നും കൃഷ്ണദാസൻ അറിയാൻ ശ്രമിച്ചിട്ടില്ല, പഠിച്ചിട്ടുമില്ല,
ഒരുനാൾ അച്ഛൻ തന്നോടൊപ്പമില്ലാതാകുമെന്ന ചിന്തയൊന്നും കൃഷ്ണദാസനുണ്ടായിരുന്നില്ല,
ഒന്നും തുടങ്ങാതിരിക്കാനും പറ്റില്ല.
ഇങ്ങനെയൊരു ദിവസം കൃഷ്ണദാസൻ്റെ ജീവിതത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല.
ഒരു വിധം കാര്യങ്ങളൊക്കെ അമ്മയ്ക്കറിയാം. കൂടെ നടന്നുപഠിപ്പിക്കാനും അമ്മ തയ്യാറായിരിക്കാം. എന്നാലും അതു ശരിയല്ല. പണിക്കാരോടു ചോദിക്കാമെന്നുവച്ചാൽ ഏതു പണിക്കാരനോടാണ് ചോദിക്കുക.?
കൃഷ്ണദാസൻ്റെ ചിന്തകൾ കൂടികൊണ്ടിരുന്നു. ഇന്നത്തെദിവസം നേരത്തെ ഉണരേണ്ടിയിരുന്നില്ലെന്നു കൃഷ്ണദാസൻആഗ്രഹിച്ചു.
മോനെ കൃഷ്ണാ..
ഹൈദറലി വരുന്നുണ്ട്. നമ്മളിന്നലെ പറഞ്ഞതൊന്നും മോൻ മറന്നിട്ടില്ലല്ലോ,?
നിങ്ങൾ രണ്ടാളും കൂടെ ആലോചിച്ച് എന്താ ചെയ്യേണ്ടതെന്നു വച്ചാൽ ഉടനെ ചെയ്യണം, ഇനിയും ചിന്തിച്ചിരുന്ന് ദിവസം പാഴാക്കരുത്.
ഹൈദറിങ്ങോട്ടെത്തട്ടെ അമ്മേ. എന്താണാദ്യം ചെയ്യേണ്ടതെന്ന് നമ്മുക്ക് ഒന്നിച്ചിരുന്ന് നിശ്ചയിക്കാലോ. ?
എന്താ കൃഷ്ണദാസാ.. രാവിലെ തന്നെ ചർച്ച തുടങ്ങിയോ.?
ഇല്ല ഹൈദറേ, നീയും കൂടെ വന്നിട്ട് തുടങ്ങാമെന്നു കരുതിയിരിക്കുകയായിരുന്നു. മുറ്റത്തു നിൽക്കാതെ നീയിങ്ങോട്ടു കയറിയിരിക്ക്.
ഹൈദറലി കൃഷ്ണദാസന് അഭിമുഖമായി ചാരുപടിയിൽ ഇരുന്നു. രണ്ടു പേർക്കും ഇടയിലായി അമ്മയും.
നമ്മളിന്നലെ സംസാരിച്ച കാര്യങ്ങൾ ഹൈദറലിക്ക് ഓർമ്മയുണ്ടല്ലോല്ലേ,?
ഇന്ന് നിങ്ങളെന്താണു ചെയ്യാൻ ഉദ്ദേശിച്ചത്.?
പാടത്തുപണി ചെയ്തിരുന്നവരെ ചെന്നു കാണണോ, അതല്ല നാളികേരം പെറുക്കിക്കൂട്ടാൻ പണിക്കരെ ഏർപ്പാടാക്കുന്നോ.
ഏതാ മോനെ ആദ്യം ചെയ്യുന്നത്.?
അമ്മേ..
നാളികേരം പറുക്കിക്കൂട്ടിയാൽ മാത്രം പോരല്ലോ, ? അതിവിടെ കൊണ്ടിടണ്ടേ.?
നമുക്കത് വല്യങ്ങാടീൽക്ക് കൊണ്ടുപോകാനുള്ളതല്ലേ, ? അങ്ങയാണങ്കിൽ കടവിനടുത്ത് കൂട്ടിയിടുന്നതല്ലേ നല്ലത്.?
അതിലെന്താ മോനെ സംശയം. ? അതുതന്നെയാനല്ലത്.
പാടം മാത്രല്ലമ്മേ നമ്മുടെ കടവും കാടു മൂടി കിടക്കുയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ കഷ്ടിച്ച് തോണിയിലേക്കു കയറാന്നു മാത്രം.
എങ്കിൽ എന്താ ചെയ്യേണ്ടതെന്നു വച്ചാൽ മോൻ തന്നെയങ്ങു പറഞ്ഞോ.
തെങ്ങു കയറുന്നവരെ ചെന്നു കണ്ട് നാളെതന്നെ തേങ്ങയിടാൻ പറയാം, മറ്റന്നാൾ അതൊക്കെ പെറുക്കിക്കൂട്ടി വെക്കാൻ ആളെ ഏർപ്പാടാക്കാം.
നമ്മുടെപാടത്തു പണിയെടുത്തിരുന്നവരെ ചെന്നു കണ്ട് കടവിലെ കാടുവെട്ടി വൃത്തിയാക്കാനും പറയാം.
തേങ്ങയിടുന്ന കൂട്ടത്തിൽ കുറച്ച് ഓലയും വെട്ടിയിടീക്കണം.
അതെന്തിനാ ഹൈദറേ.?
അമ്മേ, പണിക്കാർക്ക് വെയിലു കൊള്ളാതെയിരുന്നു കഞ്ഞി കുടിയ്ക്കാനും, പണിയായുധങ്ങളും, വളവും, നാളികേരവുമെല്ലാം എടുത്തു വയ്ക്കാനും കടവിലൊരു പന്തല് കെട്ടിയുണ്ടാക്കണം. അതിനു വേണ്ടിയാ.
എന്നാൽ പിന്നെ മേൽക്കൂര മാത്രമാക്കണ്ട ചുറ്റുമറയും ആയിക്കോട്ടേ മോനെ.
അതാവുമ്പോൾ രാത്രിയവിടെ താമസിക്കേണ്ടി വന്നാൽ താമസിക്കേം ചെയ്യാലോ.?
നാളികേരം അവിടെവച്ച് വെട്ടിയുണക്കി കൊപ്രയാക്കാം, അതും അതിനകത്തു വെക്കാലോ,?
തെങ്ങോല മാത്രമാക്കണ്ട, നമ്മുടെ തെക്കേകുന്നിൽ ധാരാളം കുടപ്പനയുണ്ടല്ലോ, അതിൽനിന്ന് ആവശ്യത്തിനുള്ള ഓലയും വെട്ടിയെടുക്കാലോ.?
എന്നാലിനി സംസാരിച്ചിരുന്ന് നേരംകളയണ്ട മക്കളേ, രണ്ടാളും വന്ന് ചായ കുടിച്ച് വേഗം പുറപ്പെടാൻ നോക്ക്. നട്ടുച്ചയാകുമ്പോഴേക്കുമിങ്ങ് തിരിച്ചെത്തണട്ടോ.
ചായ കുടിയെല്ലാം കഴിഞ്ഞ് കൃഷ്ണദാസനും ഹൈദറലിയും പണിക്കാരെ കാണാനായി അവരുടെ വീടുകൾ ലക്ഷ്യമാക്കി നടന്നു.
രണ്ടാഴ്ചത്തെ കഠിനശ്രമത്തിൻ്റെ ഫലമായി പടിഞ്ഞാറുകരയിൽ ഏതാണ്ടെല്ലാ സൗകര്യങ്ങളുമായി, എണ്ണതേച്ച് കരയിൽ കമഴ്ത്തിയിട്ടിരുന്ന ചരക്കു തോണി പുഴയിലിറക്കി. വെള്ളം നിറച്ച്, തകരാറൊന്നും തന്നെയില്ലെന്ന് ഉറപ്പു വരുത്തി.
പനയോല കൊണ്ടു മറച്ച പന്തലിനകത്ത് നാളികേരവും, അടയ്ക്കയും നേന്ത്രവാഴക്കുലയും നിറഞ്ഞതോടെ അവിടെയൊരു വ്യാപാര കേന്ദ്രത്തിൻ്റെ പ്രതീതിയുണ്ടാക്കി.
കൃഷ്ണദാസനും ഹൈദറലിയും തമ്മിലുള്ള ദൈനംദിന ചർച്ചകൾക്കവിടം വേദിയായി. അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും ദേവകിയുമവിടെ സന്ദർശിച്ചു കൊണ്ടിരുന്നു.
മോനെ ഹൈദറേ, നാളെ നീയിങ്ങോട്ടു വരുന്നതിനു മുമ്പായി ഞാനും കൃഷ്ണനും ദേവകിയും കൂടെ അങ്ങോട്ടു വരാം.
ഉച്ചയാകുന്നതിനു മുമ്പ് ഉമ്മയെയും റംലയെയും കൂട്ടി നമുക്കിങ്ങോട്ടു പോരണം. എൻ്റെ കാലം കഴിയുന്നതുവരെ തിരിച്ചങ്ങോട്ടൊരു പോക്കുണ്ടാകില്ലെന്ന് ഉമ്മയോടു പറയണം.
നീ വീട്ടിൽ ചെന്ന ഉടനെ ആവശ്യത്തിനുള്ള ഉടുപ്പും സാധങ്ങളുംഎടുത്തുവെയ്ക്കണം. നാളെ അതുചെയ്യാൻ നിന്നാൽ സമയം മതിയാകാതെവരും.
കിടക്കാനുള്ള കട്ടിലും, പാത്രങ്ങളുമൊന്നും എടുക്കണ്ടട്ടോ, അതെല്ലാം ആവശ്യത്തിലധികം ഇവിടെ തന്നെയുണ്ടെന്നു നിനക്കറിയാലോ.?
അമ്മയോടെന്തു പറയണമെന്നറിയാതെ ഹൈദറലി അവിടെതന്നെനിന്നു.
എന്താ ഹൈദറേ ഇത്ര ആലോചിക്കാനുള്ളത്, അമ്മ പറഞ്ഞതൊന്നും നിനക്ക് മനസ്സിലായില്ലേ.?
എനിക്കുമനസ്സിലാകാത്തതുകൊണ്ടൊന്നുമല്ല കൃഷ്ണദാസാ, എന്താ പറയേണ്ടതെന്നറിയാതെ ഇവിടെനിന്നു പോയതാ.
എന്നാലിനി സമയം കളയണ്ട. അമ്മ പറഞ്ഞത് നീ ഉമ്മയോടും റംലയോടും പറഞ്ഞേക്ക്, എന്നിട്ട് വേണ്ടതെന്തൊക്കെയാണെന്നു വച്ചാൽ അതെല്ലാം ഇന്നുതന്നെ എടുത്തുവയ്ക്കുകയും ചെയ്തേക്ക്.
ഹൈദറലി മറുപടിയൊന്നും പറയാതെ വീട്ടിലേക്കു പുറപ്പെട്ടു.
(തുടരും…)
– K.M സലീം പത്തനാപുരം