കാര്യം മറ്റൊന്നുമല്ല. എൻ്റ ഓർമ്മ തെറ്റിയിട്ടില്ലെങ്കിൽ ഇവിടെ അത്യാവശ്യം പ്രായമുള്ള ഒരു തെങ്ങ് കാണേണ്ടതാണ്. അതിവിടെ കാണാത്തതാണ് എന്നെ കുഴപ്പത്തിലാക്കുന്നത്.
അതാണോ അത്ര വലിയ പ്രശ്നം. ആ തെങ്ങ് നാലു കൊല്ലം മുൻപ് മുറിച്ചു കളഞ്ഞു. മുറിച്ചപ്പോൾ ഈ ഖബറിൻ്റെ മീസാൻ കല്ലിനു മുകളിലൂടെയാണ് അതിൻ്റെ തലഭാഗം വീണത്. അന്നുമുതൽക്കാണ് ഈ ഖബറിൻ്റെ തലഭാഗത്ത് മീസാൻ കല്ലില്ലാതായത്. ഇനിയും ഇങ്ങനെ കിടക്കുന്നത് ശരിയല്ലെന്നു തോന്നിയതു കൊണ്ടാണ് ഇക്കാണുന്ന പുതിയ മീസാൻ കല്ല് കുഴിച്ചിടാൻ തീരുമാനിച്ചത്.
ഇപ്പോൾ എൻ്റെ സംശയം പൂർണ്ണമായും മാറികിട്ടി.
ഇനി എനിക്ക് ചെയ്യാനുള്ളത് നിങ്ങളുടെ ഉപ്പായുടെ ഖബറ് തൊട്ടു കാണിച്ചുതരിക എന്നതാണ്. പക്ഷെ അതത്ര എളുപ്പമുള്ളകാര്യമല്ല. ഈ നാട്ടുകാർക്ക് സാധിക്കാത്ത കാര്യമായതുണ്ട് പ്രത്യേകിച്ചും. എന്നുവെച്ച് നിങ്ങൾ നിരാശപ്പെടുകയൊന്നും വേണ്ടട്ടോ.
എന്നുപറഞ്ഞാൽ എൻ്റെ ഉപ്പാൻ്റെ ഖബർ നിങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും എനിയ്ക്കത് കാണിച്ചു തരുമെന്നും സാരം. ഞാൻ പറഞ്ഞത് ശരിയല്ലേ.?
ശരിയാണ്. അതിനു മുൻപായി എനിക്കെങ്ങനെയാണ് അതിന് സാധിച്ചതെന്നുകൂടെ പറയേണ്ടതുണ്ട്. പറയുന്ന കാര്യങ്ങൾ നിങ്ങൾക്കും കൂടെ വിശ്വാസമാകേണ്ടതുമുണ്ട്. ഇവിടെ ഇങ്ങനെ ഒറ്റക്കാലിൽ നിന്നുകൊണ്ടത് പറഞ്ഞു തീർക്കാൻ പ്രയാസമാണ്. നമുക്ക് പള്ളിയുടെ വരാന്തയിൽ ഇരുന്ന് അതെല്ലാം പറയാമെന്നാണ് എനിക്കു തോന്നുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം.?
അങ്ങനെയാണെങ്കിൽ പള്ളിയുടെ വരാന്തയിലേക്കല്ല എൻ്റെ വീട്ടിലേക്ക് പോകുന്നതാണ് കുറച്ചും കൂടെ നല്ലത്. ഭക്ഷണം കഴിച്ചതിനുശേഷം വിശദമായി തന്നെ കാര്യങ്ങൾ പറയാലോ.
നിങ്ങളുടെ അഭിപ്രായം അതാണെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ.
അങ്ങനെയാണെങ്കിൽ ഈ മീസാൻകല്ല് ഞാനിവിടെയൊന്ന് കുഴിച്ചിട്ടതിനുശേഷം നമുക്ക് വീട്ടിലേക്കു പോകാം. ആ സമയത്തിനിടയിൽ നിങ്ങൾക്ക് ബൈക്ക് അവിടെ നിന്നും മാറ്റിവെയ്ക്കുകയും ചെയ്യാം.
മോനുട്ടാ. നമ്മുടെ കത്തി എവിടെയാണ് വെച്ചതെന്ന് നിനക്ക് ഓർമ്മയുണ്ടോ.?
ഉപ്പാൻ്റെ കയ്യിൽതന്നെ ഉണ്ടായിരുന്നല്ലോ. ഖബറിൻ്റെ അടുത്ത് എവിടെയെങ്കിലും വെച്ചിട്ടുണ്ടാകും.
ശരിയാണ്. അതിവിടെ തന്നെയുണ്ട്.
ഹസ്സൻക്കാ..നമ്മൾ ഇനി വീട്ടിലേക്ക് പേയാലോ.?
പോവാം. കുറേ ദൂരം പോവാനുണ്ടോ.
ഇല്ല. ഇവിടെ നിന്നും വലത്തോട്ട് അഞ്ചു മിനിറ്റ് നടന്നാൽ എൻ്റെ വീട്ടിൽ എത്താം. ഇടത്തോട്ട് നടന്നാൽ തറവാട്ടിലുമെത്താം.
ഹസ്സൻകാക്ക് എന്താണ് ജോലി.?
അങ്ങനെ പ്രത്യേകിച്ച് പറയാനൊരു ജോലിയില്ല. കത്തിയും കൈക്കോട്ടും പിക്കാസുമാണ് എൻ്റെ പണി ആയുധങ്ങൾ. പാടമെന്നോ പറമ്പെന്നോ വ്യത്യാസമില്ലാതെ അതുകൊണ്ട് ചെയ്യാൻ പറ്റുന്ന ഏതു പണിയും ഞാൻ ചെയ്യും.
പണിയൊക്കെ ഉണ്ടാവാറുണ്ടോ.?
പിന്നേ.. ദിവസവും പണിയുണ്ടാവാറുണ്ട്.
അപ്പോൾ ഇങ്ങോട്ടു വരാൻവേണ്ടി ഇന്നത്തെ പണി ഒഴിവാക്കിയതായിരിക്കുമല്ലേ.?
അല്ല, നാളെ നബിദിനമാണല്ലോ. ഞാനാണ് മദ്രസ്സ കമ്മിറ്റിയുടെ സെക്രട്ടറി. മദ്രസയുടെ മുറ്റത്തു വെച്ചാണ് കുട്ടികളുടെ പരിപാടികൾ സാധാരണ നടക്കുന്നത്. മുറ്റത്ത് മാത്രമേ പുല്ല് മുളക്കാത്തതായിട്ടുള്ളൂ. ചുറ്റുവട്ടത്ത് മഴുവൻ പുല്ലും തൊട്ടാവാടിയും നിറഞ്ഞു നിൽക്കുകയായിരുന്നു.
അതൊക്കെ വെട്ടി വൃത്തിയാക്കാൻ വേണ്ടിയാണ് ഇന്നത്തെ പണി ഒഴിവാക്കിയത്. നാളെയും അവധിയാണ്.
ഇതാണ് എൻ്റ വീട്. നിങ്ങൾ സിറ്റൗട്ടിലേക്ക് കയറി ഇരുന്നോളൂ. ഞാൻ ഇതൊക്കെയൊന്ന് മാറ്റിയിട്ടു വരാം.
സക്കീനാ..
എന്താ. ഞാൻ ഇവിടെ മീൻ പൊരിച്ചു കൊണ്ടിരിക്കുകയാണ്.
അത് അവിടെക്കിടന്ന് പൊരിഞ്ഞോളും. നീ മുൻ ഭാഗത്തേക്കൊന്ന് ചെല്ലണം. നീ പറഞ്ഞ ഹസ്സൻകുട്ടി കാക്ക അവിടെ സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട്. അകത്തേക്ക് ഇരിക്കാൻ പറഞ്ഞേക്ക്. നിങ്ങൾ സംസാരിച്ചു തീരാറാകുമ്പോഴേക്കും ഞാൻ കുളിച്ചുവരാം.
ഹസ്സനിക്കാ.. വന്നിട്ട് അധികം സമയമായോ.?
ജമാഅത്തിന് പള്ളിയിൽ എത്തി. നിസ്ക്കാരത്തിന് ശേഷം കുറച്ചു സമയം ഖബർസ്ഥാനിൽ ചെലവഴിച്ചു. പിന്നെ ഇങ്ങോട്ടു പോന്നു. ഞങ്ങളുടെ കൂടെ നിൻ്റെ മോനും ഉണ്ടായിരുന്നു. ഇവിടെ എത്തിയപ്പോഴേക്കും അവനെ കാണാതായി.
കാണാതായതൊന്നുമല്ല. നിങ്ങളിവിടെ എത്തുന്നതിന് മുൻപ് അവൻ ഇവിടെ എത്തിയിട്ടുണ്ട്. കുളിയ്ക്കാൻ പോയിരിക്കുകയാണ്.
കുടിയ്ക്കാൻ എന്താവേണ്ടത്. ചായയോ അതോ വെള്ളമോ.?
വെള്ളം മതി. സാധാരണവെള്ളം മതിട്ടോ. അതിലൊന്നും കൂട്ടിക്കലർത്താനൊന്നും നിൽക്കണ്ട. ആ വക സാധനങ്ങളൊന്നും ഞാൻ കുടിക്കാറേയില്ല.
നാരങ്ങാ വെള്ളം എടുക്കാം. പുറത്തുനിന്ന് വാങ്ങിയതൊന്നുമല്ല, ഇവിടെ ഉണ്ടായതാണ്. പോകുമ്പോൾ പഴുത്തതു നോക്കി പത്തെണ്ണം പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യാം.
അങ്ങനെയാണെങ്കിൽ ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം എടുത്തോ. വീട്ടിലേക്ക് കൊണ്ടുപോകുന്നകാര്യം പിന്നീട് ആലോചിക്കാം.
ഷർട്ടും മുണ്ടും മാറ്റി വരാമെന്നും പറഞ്ഞുപോയിട്ട് കുളിയും കഴിച്ചോ.?
സത്യം പറഞ്ഞാൽ കുളിതന്നെയായിരുന്നു എൻ്റെ ലക്ഷ്യം.
അതല്ല, നിങ്ങള് ഹസ്സനിക്കയെ തിരിച്ചറിയാൻ കുറേ ബുദ്ധിമുട്ടിയോ.?
ഞാനല്ല, മോനുട്ടനാണ് ഇയാളെ നെറ്റിയിലെ അടയാളം നോക്കി തിരിച്ചറിഞ്ഞത്. ഞാനപ്പോൾ പള്ളിക്കാട്ടിൽ വല്ല്യുമ്മയുടെ ഖബറിനരികിലേക്കെത്താനുള്ള
വഴി ശരിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതൊരു വല്ലാത്ത അടയാളമായിപ്പോയല്ലേ ഹസ്സനിക്കാ. ഇതെങ്ങനെ സംഭവിച്ചതാ.?
സത്യത്തിൽ അതു പറയാമെന്നു കരുതി തന്നെയാണ് ഞാനിങ്ങോട്ടു പോന്നത്. അതിൻ്റ പിന്നിൽ വലിയ ഒരു കഥ തന്നെയുണ്ട്. കഥയെന്നു പറയുന്നതിനേക്കാൾ അനുഭവം എന്നു പറയുന്നതാകും ശരി. പറഞ്ഞു കഴിയുമ്പോഴേക്കും ഒരു വട്ടവും കൂടെ നാരങ്ങാ വെള്ളം ഉണ്ടാക്കിത്തരേണ്ടിവരും. വല്ലാത്തെരു അനുഭവമാണത്.
അതിനെന്താ, പൈസയുടെ ചെലവില്ലാത്ത കാര്യമല്ലേ,
ഒരു വട്ടമാക്കണ്ട, എത്രവട്ടം വേണമെങ്കിലും ഉണ്ടാക്കിത്തരാം.
കഴിഞ്ഞ പത്തു പതിനഞ്ച് കൊല്ലം മുൻപുവരെയും എൻ്റെ ഉപ്പയാണ് ഇവിടെ ഖബറ് കുഴിച്ചിരുന്നത്.
അക്കാലത്ത് ഇന്നത്തെ പോലെ സഹായത്തിനൊന്നും ആരും തയ്യാറായിരുന്നില്ല.
അതുകൊണ്ടുതന്നെ മയ്യിത്ത് മറവു ചെയ്തതിൻ്റെ പിറ്റേദിവസം മറ്റൊരു ഖബറ് കുഴിച്ചു വെക്കും.
ഇവിടെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞാൽ ഉടനെ വന്ന് അതിൻ്റെ അടുത്ത് മുളച്ചു പൊന്തി നിൽക്കുന്ന പുല്ലും തൊട്ടാമയങ്ങിയുമെല്ലാം പറിച്ചു കളഞ്ഞതിനു ശേഷം കുഴിയിൽ വീണുകിടക്കുന്ന ഇലയും മറ്റും നീക്കം ചെയ്യും. അതോടുകൂടി ഖബർ റെഡിയാകും.
മയ്യിത്തിനെ കുളിപ്പിക്കുന്ന നേരം കൊണ്ട് ഇപ്പറഞ്ഞതൊക്കയും പെയ്തു തീരും .
പിന്നെ ഏതു സമയത്ത് വേണമെങ്കിലും മറവു ചെയ്യാം.
എന്നു വെച്ചാൽ രാത്രിയും മറവു ചെയ്യാം എന്നല്ല പറഞ്ഞതിൻ്റെ ഉദ്ദേശം.
അതെന്താ രാത്രി മറവു ചെയ്യാതിരുന്നത്. നല്ലതല്ലെന്ന് കിത്താബിലോ മറ്റോ പറഞ്ഞതു കൊണ്ടാണോ. അതോ അക്കാലത്തെ കാരണവൻമാരുടെ തീരുമാന പ്രകാരമായിരുന്നോ.
കിത്താബിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നു തന്നെയാണ് എൻ്റെ വിശ്വാസം. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഉപ്പയെ രാത്രി മറവു ചെയ്യൂലായിരുന്നല്ലോ. കാരണവൻമാർ കൂടിയിരുന്ന് തീരുമാനിച്ചതാകാനും സാധ്യതയില്ല. കാരണം, ഉപ്പയെ മറവുചെയ്ത സമയത്ത് കാരണവൻമാരും ഉണ്ടായിരുന്നല്ലോ.
അപ്പോൾ പിന്നെ മയ്യിത്തിൻ്റെ ബന്ധുക്കൾ തന്നെയാവും അങ്ങനെയൊരു നാട്ടു നടപ്പ് ഉണ്ടാക്കിയത്. അതിന് അതിൻ്റേതായ കാരണങ്ങളുമുണ്ട്.
എന്തുകാരണമുണ്ടെന്നാണ് നിങ്ങൾ പറയുന്നത്.?
വെളിച്ചം തന്നെയാണ് ഒന്നാമത്തെ കാരണം.
രണ്ടാമത്തെ കാരണം കൂട്ടക്കാർക്കും കുടുംബക്കാർക്കും രാത്രിയായതിനു ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനുള്ള ബുദ്ധിമുട്ടും.
അതൊക്കെ ഇന്നത്തെ കാലത്ത് പറഞ്ഞാൽ
അത്ര എളുപ്പം വിശ്വസിക്കാൻ കഴിഞ്ഞോളണമെന്നില്ല.
ഞാനൊരു ഉദാഹരണം പറയാം, ഈ മുറിയിൽതന്നെ എത്ര ലൈറ്റുകളാണ് ഉള്ളത്. ചുമരിൻ്റെ നാലു ഭാഗത്തും ഓരോന്ന്, സീലിങ്ങിൻ്റെ മൂലയിലും നടുവിലുമായി ആറെണ്ണം വേറെയും. ഇതൊക്കെ ഉണ്ടായിട്ടും രണ്ടെണ്ണവും കൂടി ഫിറ്റ് ചെയ്താൽ തരക്കേടില്ലെന്ന തോന്നലും.
റോഡിലെ കാര്യമാണെങ്കിൽ മുക്കിലും മൂലയിലും പഞ്ചായത്തിൻ്റെ വക സ്ട്രീറ്റ്ലൈറ്റ്, വീട്ടുകാരുടെയും കച്ചവടക്കാരുടെയും വകയായി വേറെയും. ഇക്കാലത്തെ രാവും പകലും ഒരു പോലെയാണ്. വെളിച്ചത്തിന് ഒരു കുറവുമില്ല.
പണ്ടുള്ളകാലം ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ.
വീടെത്ര വലുതായാലും വെളിച്ചത്തിന് ഒന്നുകിൽ ഒരുതിരി വിളക്ക്. അതല്ലങ്കിൽ റാന്തൽ വിളക്ക്.
വയളോ, കല്യാണമോ, മരണമോ ഉണ്ടായാൽ ഒന്നോ രണ്ടോ പെട്രോമാക്സ് കത്തിച്ചുവെക്കും. മദ്രസയിലും പള്ളിയിലുമൊക്കെയാണ് സാധാരണ അത് ഉണ്ടാവാറുളളത്.
വാഹന സൗകര്യത്തിൻ്റെ കാര്യത്തിലും അങ്ങനെതന്നെയാണ്.
ഈ വീട്ടിൽ തന്നെ രണ്ട് മോട്ടോർ സൈക്കിളും ഒരു കാറുമുണ്ടല്ലോ. അന്ന് ഈ നാട്ടിൽതന്നെ ഒരു കാറോ മോട്ടോർ സൈക്കിളോ ഉണ്ടായിരുന്നില്ല.
പുഴയുടെ അക്കരെയെത്താൻ തോണിയല്ലാതെ മാറ്റാരു ആശ്രയവുമുണ്ടായിരുന്നില്ല.
അതുകൊണ്ടൊക്കെയാവാം അക്കാലത്തെ ആളുകൾ രാത്രി സമയത്ത് മയ്യിത്ത് മറവുചെയ്യാൻ മെനക്കെടാതിരുന്നത്. അതല്ലാതെ കാരണവൻമാരുടെ തീരുമാനമോ, കിത്താബിലുണ്ടെന്ന് ഏതെങ്കിലും ഉസ്താദുമാർ എപ്പോഴെങ്കിലും പറഞ്ഞതുകൊണ്ടോ ആയിരിക്കണമെന്നില്ല.
നിങ്ങളുടെ ഉപ്പയുടെകാര്യത്തിൽ രാത്രി സമയത്ത് മറവുചെയ്യാൻ ഞാനിപ്പറഞ്ഞ കാര്യങ്ങളൊന്നും ഒരുതടസ്സമായിരുന്നില്ല.
അതെന്തുകൊണ്ടാണ്.?
(തുടരും…)
– K.M സലീം പത്തനാപുരം












